Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയറുകീറി കുടലിൽ മണ്ണു വാരിയിടുകയും മുഖം വെട്ടിക്കീറി വികൃതമാക്കുകയും ചെയ്യുന്ന രാക്ഷസശൈലി പഴയ ശീലം; അടുത്ത കാലത്തായി 'പാർട്ടി സർജന്മാരുടെ' ശൈലി വാളുപയോഗിച്ച് ഒറ്റ വെട്ടിന് എതിരാളികളുടെ കഥ കഴിക്കൽ; സംഘടന പറഞ്ഞാൽ ഇഞ്ചിഞ്ചായി കൊല്ലേണ്ടവരെ കൂടുതൽ വെട്ടി കൊലപ്പെടുത്തും; ബോംബുകൾ ഉപയോഗിക്കുന്നത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ; എല്ലാറ്റിനും പങ്കാളികൾ പ്രാദേശിക നേതൃത്വം മുതൽ മുകളിലുള്ളവർ വരെ: ഭീതി വിതയ്ക്കുന്ന കണ്ണൂർ മോഡൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇങ്ങനെ

വയറുകീറി കുടലിൽ മണ്ണു വാരിയിടുകയും മുഖം വെട്ടിക്കീറി വികൃതമാക്കുകയും ചെയ്യുന്ന രാക്ഷസശൈലി പഴയ ശീലം; അടുത്ത കാലത്തായി 'പാർട്ടി സർജന്മാരുടെ' ശൈലി വാളുപയോഗിച്ച് ഒറ്റ വെട്ടിന് എതിരാളികളുടെ കഥ കഴിക്കൽ; സംഘടന പറഞ്ഞാൽ ഇഞ്ചിഞ്ചായി കൊല്ലേണ്ടവരെ കൂടുതൽ വെട്ടി കൊലപ്പെടുത്തും; ബോംബുകൾ ഉപയോഗിക്കുന്നത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ; എല്ലാറ്റിനും പങ്കാളികൾ പ്രാദേശിക നേതൃത്വം മുതൽ മുകളിലുള്ളവർ വരെ: ഭീതി വിതയ്ക്കുന്ന കണ്ണൂർ മോഡൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇങ്ങനെ

രഞ്ജിത്ത് ബാബു

കാസർഗോഡ്: പെരിയ ഇരട്ട കൊലപാതകം കണ്ണൂർ മോഡലിലാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം കണ്ണൂരിലേക്ക് വ്യാപിപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നു. നേരത്തെ വധ ഭീഷണി ഉയർത്തപ്പെട്ടവരാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും. സിപിഎം. പെരിയ ലോക്കൽ കമ്മിറ്റി അംഗം എം. പീതാംബരൻ തുടങ്ങി മൂന്ന് പേരിൽ നിന്ന് ശരത്തിനും കൃപേഷിനും ഭീഷണി ഉയരുകയും ചെയ്തിരുന്നു. പീതാംബരനെ അക്രമിച്ച കേസിൽ പുറത്തിറങ്ങിയതോടെയാണ് ഇരുവരേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഇതെല്ലാം കണ്ണൂർ മോഡലിലെ അക്രമ പദ്ധതിയായി ആസൂത്രണം ചെയ്യപ്പെട്ടതാണ്.

ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് നിർത്തിയാണ് കൃത്യം നിർവ്വഹിച്ചത്. വെട്ടാൻ ഉപയോഗിച്ചത് വടിവാളാണെന്നും വ്യക്തമായി. അതിന്റെ പിടി സംഭവ സ്ഥലത്തു വെച്ചു തന്നെ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. കണ്ണൂർ മോഡൽ അക്രമത്തിന്റെ എല്ലാ വിധത്തിലുമുള്ള സമാനതകൾ യൂത്ത് കോൺഗ്രസ്സുകാരെ കൊലപ്പെടുത്തിയതിലുമുണ്ട്. എതിരാളികളെ കൊലപ്പെടുത്തുന്നതിന്റെ രീതിക്കും ഉപയോഗിക്കുന്ന ആയുധത്തിനും കണ്ണൂരിന്റേതായ രാഷ്ട്രീയമുണ്ട്.

\അടുത്ത കാലം വരെ വയറ് കീറി കുടലിൽ മണ്ണ് വാരിയിടുന്നതും മുഖം വെട്ടി മുറിക്കുന്നതുമായിരുന്നു കണ്ണൂർ കൊലപാതകത്തിന്റെ ശൈലി. പാർട്ടിയുടെ പലയിടങ്ങളിലും പാർട്ടി സർജന്മാരായി വിലസുന്നവരാണ് ആക്രമണങ്ങളുടെ നടത്തിപ്പുകാർ. എസ് കത്തിയായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ആയുധം. സമീപകാലത്ത് രാഷ്ട്രീയ അക്രമങ്ങളിൽ വടിവാളിനാണ് പ്രാമുഖ്യം. ഒറ്റ വെട്ടിന് എതിരാളികളുടെ കഥ കഴിക്കാൻ പാകത്തിനുള്ള വാളുകളാണ് പ്രയോഗിക്കപ്പെടുന്നത്. സിപിഎം. ആർ. എസ്. എസ്. ബിജെപി. കക്ഷികൾ അവരുടെ ആധിപത്യ ഗ്രാമങ്ങളിൽ ഇത്തരം വാളുകൾ ഒളിച്ചു വെക്കുന്നു. എതിരാളികളുടെ നേരെ പ്രയോഗിക്കേണ്ടി വരുമ്പരോൾ അത് എടുത്ത് ഉപയോഗിക്കുന്നു.

ബോംബെറിഞ്ഞ് കൊലപ്പെടുത്തുന്ന രീതിക്ക് ഇളവ് വന്നിട്ടുണ്ട്. നാടൻ ബോംബുകളും സ്റ്റീൽ ബോംബുകളും ഉണ്ടാക്കുമ്പോഴുള്ള അപകടങ്ങൾ പൊതു ജന മധ്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് അപമാനം വരുത്തിയിട്ടുണ്ട്. ഇപ്പോൾ അവ പരസ്പരം ഭയപ്പെടുത്താനും വായനശാലകൾ, പാർട്ടി ഓഫീസുകൾ എന്നിവ അക്രമിക്കാനുമാണ് ഉപയോഗിക്കുന്നത്. രണ്ട് രാജ്യങ്ങളെ പോലെ തങ്ങൾക്കും ആയുധ ബലമുണ്ടെന്ന് അറിയിക്കാനും ബോംബുകൾ ഉപയോഗിക്കുന്നു. സമീപകാലത്ത് ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ നിന്നും കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും വടിവാളുകൾ വ്യാപകമായി പിടികൂടപ്പെട്ടിരുന്നു.

ജില്ലയിലെ മലയോര മേഖലയിൽ നിന്നും ഇടനാടൻ പ്രദേശത്തു നിന്നും ഇവ രാഷ്ട്രീയ പാർട്ടികൾക്ക് നിർമ്മിച്ചു നൽകും. ഓർഡർ പ്രകാരം ആറ് മുതൽ പന്ത്രണ്ടെണ്ണം വരെ പെട്ടെന്ന് തന്നെ നിർമ്മിച്ച് നൽകും. വാഹനങ്ങളുടെ ലീഫ്, സോമില്ലുകളിലെ ബ്ലേഡ്, എന്നിവയാണ് ഇതിന് ഉപയോഗിക്കുന്നത്. ഒറ്റ വെട്ടിനു തന്നെ എതിരാളി നിലപതിക്കും വിധമാണ് ഇതിന്റെ രൂപഘടന. രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് ഇതിന്റെ നിർമ്മാണ ചെലവ് വഹിക്കുന്നത്.

പ്രാദേശിക ഘടകങ്ങൾ രശീതിയൊന്നുമില്ലാതെ സജീവ പാർട്ടി അംഗങ്ങളിൽ നിന്നും ഇതിനായി പിരിവെടുക്കും. അടിത്തട്ടിലെ സാധാരണ പ്രവർത്തരെയോ അനുഭാവികളേയോ ഇത്തരം കാര്യങ്ങളിൽ അടുപ്പിക്കാറില്ല. പ്രസ്ഥാനങ്ങൾക്കു വേണ്ടി എന്തിനും പോന്ന യുവാക്കളെയാണ് വാൾ പ്രയോഗത്തിന് ഉപയോഗിക്കുക. ഇവർക്ക് വേണ്ടുന്ന പരിശീലനവും സ്വകാര്യമായി നൽകപ്പെടുന്നു. ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞ വീട്ടു പറമ്പിലും സഞ്ചാര യോഗ്യമല്ലാത്ത ഇടകളിലും കുഴികളിലുമൊക്കെ ആയുധങ്ങൾ ഒളിച്ചു വെക്കും.

പ്രയോഗിക്കേണ്ട സമയം വരുമ്പോൾ വിവരം ബന്ധപ്പെട്ട പ്രാദേശിക നേതാക്കൾ വഴി ലഭിക്കും. വാഹനം ഏർപ്പാട് ചെയ്യുന്നതു മുതൽ അക്രമം നടത്തി ഒളിവിൽ പാർപ്പിക്കുന്നതു വരെ പ്രാദേശിക നേതാക്കൾ നിയോഗിക്കുന്ന ആളുണ്ടാകും. ഇക്കാരണങ്ങളാൽ അന്വേഷണ സംഘം പലപ്പോഴും വലയും. എതിരാളികളുടെ നീക്കം, സഞ്ചാര വഴികൾ, എന്നിവ മുൻകൂട്ടി മനസ്സിലാക്കി കഴിഞ്ഞാൽ ആളൊഴിഞ്ഞ കവല, ഒറ്റയടി പാത, ഇടവഴി, വെളിച്ച കുറവുള്ള സ്ഥലം എന്നിവിടങ്ങളിൽ വച്ചാണ് കൃത്യം നിർവ്വഹിക്കുക.

ഒറ്റവെട്ടിനു തന്നെ കൊലപ്പെടുത്തേണ്ടവരെ തലക്കു പിറകിലാണ് വെട്ടുക. സംഘടന പറയുന്ന രീതിയനുസരിച്ച് ഇഞ്ചിഞ്ചായി കൊല്ലേണ്ടവരെ കൂടുതൽ വെട്ടി കൊലപ്പെടുത്തുകയാണ് പതിവ്. എല്ലാറ്റിനും പ്രാദേശിക നേതൃത്വം മുതൽ മുകളിലുള്ള നേതൃത്വം വരെ പങ്കാളികളാകും. എന്നാൽ ദുർബല മനസ്സുള്ള നേതാക്കൾ എത്ര ഉന്നത സ്ഥാനത്തായാലും അവരെ വിവരമറിയിക്കാറില്ല. കാരണം അവരിൽ നിന്നും ചോർച്ച ഉണ്ടാവുന്നത് സ്വാഭാവികം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP