Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന്തൂരിലെ ആത്മഹത്യയുടെ പേരിൽ തൊടു ന്യായങ്ങൾ പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് അനുമതി നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കിയെങ്കിലും കൈക്കൂലി ഉറപ്പിക്കാൻ സുരക്ഷയുടെ പേരിൽ പുതിയൊരു ചുവപ്പു നാട നിർദ്ദേശവുമായി സർക്കാർ; പണി പൂർത്തിയായി കഴിഞ്ഞ ശേഷം കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് സ്ട്രക്ച്ചറൽ എഞ്ചിനിയറുടെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അനുമതിയില്ല; കെട്ടിട നിർമ്മാണ ചട്ടത്തിൽ ഭേദഗതി വരുത്തുമ്പോഴും നേട്ടം കൈക്കൂലിക്കാർക്ക് തന്നെ

ആന്തൂരിലെ ആത്മഹത്യയുടെ പേരിൽ തൊടു ന്യായങ്ങൾ പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് അനുമതി നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കിയെങ്കിലും കൈക്കൂലി ഉറപ്പിക്കാൻ സുരക്ഷയുടെ പേരിൽ പുതിയൊരു ചുവപ്പു നാട നിർദ്ദേശവുമായി സർക്കാർ; പണി പൂർത്തിയായി കഴിഞ്ഞ ശേഷം കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് സ്ട്രക്ച്ചറൽ എഞ്ചിനിയറുടെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അനുമതിയില്ല; കെട്ടിട നിർമ്മാണ ചട്ടത്തിൽ ഭേദഗതി വരുത്തുമ്പോഴും നേട്ടം കൈക്കൂലിക്കാർക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആന്തൂരിൽ സാജൻ പറായിൽ ചുവപ്പു നാട ജീവനെടുത്ത രക്തസാക്ഷിയാണ്. എന്നാൽ ഈ മരണവും കരുത്തേകുന്ന കൈക്കൂലിക്കാർക്ക്. സാജന്റെ ആത്മഹത്യയുടെ പശ്ചാലത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലഘൂകരിക്കാനാണ് സർക്കാർ ശ്രമം. എന്നാൽ അതിലെ പുതിയൊരു വ്യവസ്ഥയിൽ ചരിക്കുന്നതും ഉദ്യോഗസ്ഥ ലോബി തന്നെ. ബഹുനില മന്ദിരങ്ങൾ, ഓഡിറ്റോറിയങ്ങൾ, കൺവൻഷൻ സെന്ററുകൾ എന്നിവയ്ക്ക് അന്തിമാനുമതി നൽകും മുൻപ് കെട്ടിടത്തിന്റെ ഉറപ്പ് സ്ട്രക്ചറൽ എൻജിനീയർ സാക്ഷ്യപ്പെടുത്തണമെന്ന നിർദ്ദേശം കൂടി ഉൾപ്പെടുത്തി സർക്കാർ കെട്ടിട നിർമ്മാണച്ചട്ടം ഭേദഗതി ചെയ്യുന്നു. നിർമ്മാണ സാങ്കേതിക വിദ്യയുടെ പുരോഗതി കണക്കിലെടുത്തു ചട്ടങ്ങളിൽ കാലോചിത മാറ്റം വരുത്തുകയാണു ലക്ഷ്യം. അതായത് കെട്ടിടങ്ങൾക്ക് അനുമതി കിട്ടാൻ ഇനി സ്ട്രക്ചറൽ എൻജിനീയർമാർക്കും കൈക്കൂലി നൽകണം. അങ്ങനെ അറിഞ്ഞോ അറിയാതെയോ പുതിയൊരു ക്രൂരത കൂടി പിണറായി സർക്കാർ ചെയ്തു കൂട്ടുകയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിൽ കെട്ടിട നിർമ്മാണ അനുമതി നൽകാൻ സർക്കാർ നടപ്പാക്കിയ സ്വകാര്യ കമ്പനിയുടെ ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ്) എന്ന സോഫ്റ്റ്‌വെയറിന് പിന്നിൽ വൻ അഴിമതിയെന്ന് ആക്ഷേപം ശക്തമാണ്. കേരളത്തിൽ നിർണായ സ്വാധീനുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ നിർദ്ദേശപ്രകാരം പൂനയിലെ സോഫ്‌ടെക്കെന്ന കമ്പനിക്ക് സർക്കാർ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനുള്ള ചുമതല ഏൽപ്പിച്ചതു മുതൽ ജനങ്ങളുടെ കഷ്ടകാലം തുടങ്ങി. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇതിനൊപ്പം പുതിയ നിർദ്ദേശം കൂടി വരുന്നതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലേക്ക് മാറും. സോഫ്റ്റ് വെയറിലെ അഴിമതി ഭരണ തല്ത്തിൽ നടക്കുമ്പോൾ ഉദ്ദ്യോഗസ്ഥർക്ക് കൈക്കൂലിയിലൂടെ കൂടുതൽ സമ്പാദിക്കാൻ പുതിയൊരു വഴി തുറക്കുകയാണ് സർക്കാരും. രണ്ടും ഇരുട്ടടിയാകുന്നത് സാധാരണക്കാർക്കും.

നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾക്ക് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ സ്ട്രക്ചറൽ എൻജിനീയർ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ നിലവിൽ കെട്ടിട നിർമ്മാണച്ചട്ടത്തിൽ ഇല്ല. എന്നാൽ സമീപകാലത്തു ബഹുനില മന്ദിരങ്ങളും, ആയിരങ്ങൾ ഒത്തുകൂടുന്ന ഓഡിറ്റോറിയങ്ങളും കൺവൻഷൻ സെന്ററുകളും ഷോപ്പിങ് മാളുകളും വിദൂരഗ്രാമങ്ങളിൽ പോലും ഏറിവരുന്ന സാഹചര്യത്തിലാണു പുനരാലോചന. നിലവിൽ തദ്ദേശ സ്ഥാപനങ്ങളാണ് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുന്നത്. ആന്തൂരിൽ സാജന്റെ കാല് തേഞ്ഞത് നഗരസഭയിൽ കയറി ഇറങ്ങിയാണ്. ഈ മടുപ്പാണ് സാജനെ ജീവിതം അവസാനിപ്പിക്കുന്നതെന്ന ചിന്തയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇനി സാജനെ പോലുള്ളവർ നഗരസഭയിലും പോകണം ടൗൺ പ്ലാനറുടെ ഓഫീസിലും എത്തണം. രണ്ട് പേരും കനിഞ്ഞാൽ മാത്രമേ കെട്ടിടത്തിന് അംഗീകരമാകൂ. സാജന്റെ ആത്മഹത്യയോടെ എല്ലം ശരിയാകുമെന്ന് പ്രതീക്ഷിച്ചവർക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തീരുമാനം.

ആന്തൂർ കൺവൻഷൻ സെന്റർ വിവാദം കനത്തതോടെ ചട്ടങ്ങളും നടപടികളും പരിഷ്‌കരിക്കണമെന്ന ആവശ്യം ഉയർന്നു. 100 കോടിയിലധികം ചെലവു വരുന്ന പദ്ധതികളുടെ അംഗീകാര നടപടി വേഗത്തിലാക്കാൻ കെട്ടിട നിർമ്മാണച്ചട്ടപ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ചെയർമാനായി സ്‌പെഷൽ കമ്മിറ്റി രൂപീകരിച്ചു. പ്ലാൻ അംഗീകരിക്കാനും ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാനും സമയപരിധി നിശ്ചയിച്ചതിനൊപ്പം അർഹതപ്പെട്ട അനുമതി തടയരുതെന്ന് ഉദ്യോഗസ്ഥർക്കു കർശന നിർദ്ദേശവും നൽകി. ചട്ടങ്ങളിൽ നിന്നുള്ള വ്യതിചലനവും, ചട്ടലംഘനവും വേറിട്ടു കാണണമെന്ന സന്ദേശം വ്യക്തമാണ്. ഇങ്ങനെ ജനപ്രിയമെന്ന് പറയുമ്പോഴും ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ സ്ട്രക്ചറൽ എൻജിനീയർ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ ആവശ്യക്കാർക്ക് തിരിച്ചടിയാണ്. ടൗൺ പ്ലാനിങ്ങ് വകുപ്പ് കൂടി ഇതിലേക്ക് കയറി വരുന്നു.

ജനങ്ങൾക്കു മനസ്സിലാകുന്നവിധത്തിൽ ചട്ടം ലളിതമാക്കി ടൗൺപ്ലാനിങ് വകുപ്പിന്റെ വെബ്‌സൈറ്റിൽ ഇടുന്നതു കൂടാതെ, വിവിധ കാറ്റഗറി അപേക്ഷകർക്കു ബാധകമായ പ്രധാന ചട്ടം ഉൾപ്പെടുത്തി ലഘുലേഖ തയാറാക്കി നൽകാൻ പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാരോടും ചീഫ് എൻജിനീയറോടും ആവശ്യപ്പെട്ടു. ഭൂമി വാങ്ങുന്നതിലും, കെട്ടിട നിർമ്മാണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആവശ്യക്കാർക്കു മാർഗനിർദ്ദേശം നൽകാനും തദ്ദേശ സ്വയംഭരണ വകുപ്പിന് ഉദ്ദേശ്യമുണ്ട്. ചട്ടവിരുദ്ധമായി ബിൽഡിങ് പ്ലാൻ തയ്യാറാക്കി സമർപ്പിക്കുന്ന ലൈസൻസുള്ള ബിൽഡിങ് സൂപ്പർവൈസർമാരുടെ ലൈസൻസ് റദ്ദാക്കാനും നടപടിയുണ്ടാകും. ബിൽഡിങ് ലൈസൻസികൾ ചട്ടംലംഘിച്ചു കെട്ടിടത്തിന്റെ പ്ലാൻ വരയ്ക്കുന്ന ഒട്ടേറെ കേസുകൾ ശ്രദ്ധയിൽപ്പെടുന്നതിനാൽ, ആദ്യപടിയായി ലൈസൻസ്ഡ് ബിൽഡിങ് സൂപ്പർവൈസർമാർക്കു പരിശീലനം നൽകും. ഈ മേഖലയിലെ വിദഗ്ദ്ധർക്കും പൊതുജനങ്ങൾക്കും അഭിപ്രായത്തിന് അവസരം നൽകിയാണു ചട്ടഭേദഗതി നടപ്പാക്കുക.

2009ൽ ഇടത് സർക്കാരിന്റെ കാലത്ത് ബിൽഡിങ് പെർമിറ്റ് മാനേജ്‌മെന്റ് സിസ്റ്റം (ബി.പി.എം.എസ്) എന്ന സോഫ്റ്റ്‌വെയറുമായെത്തി പരാജയപ്പെട്ട പൂണെ ആസ്ഥാനമായ സോഫ്റ്റ്‌ടെക് എന്ന കമ്പനിയുടെ പുതിയ സോഫ്റ്റുവെയർ കാര്യങ്ങൾ അവതാളത്തിലാകുന്നുണ്ട്്. അന്ന് തദ്ദേശമന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി സോഫ്റ്റ് വെയറിനെ കർശനമായി എതിർത്തെങ്കിലും കമ്പനിക്ക് വേണ്ടി പൊളിറ്റ് ബ്യൂറോ അംഗം കർശനമായി വാദിച്ചു. എന്നാൽ പരാതിക കൂമ്പാരം ആയതോടെ സംഭവം കോടതിയിലെത്തി തുടർന്ന് വന്ന യു.ഡി.എഫ് സർക്കാർ ഇൻഫർമേഷൻ കേരള മിഷൻ എന്ന സ്ഥാപനം രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സോഫ്റ്റ്‌വെയർ ചുമതല നൽകി. 2009 മുതൽ 2012വരെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് നഗരസഭകളിൽ നിന്ന് 12കോടിയാണ് കമ്പനിക്ക് വാരിക്കൂട്ടിയത്. രണ്ടാം വരവിൽ കേന്ദ്രസർക്കാരിന്റെ നഗരവികസന പദ്ധതിയായ അമൃതിൽ നിന്ന് 10 കോടിയോളം സോഫ്റ്റ്‌ടെക്കിന് ലഭിക്കും.

അന്ന് സോഫ്റ്റ്‌വെയർ നടപ്പാക്കി ആറുമാസത്തിനുള്ളിൽ കെട്ടിടനിർമ്മാണ അനുമതി ഓൺലൈനായി ഡൗൺലോഡ് ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനാവശ്യമായ എല്ലാ രേഖകളും സ്‌കാൻ ചെയ്ത് ചേർക്കാൻ സോഫ്റ്റ്‌വെയറിൽ സംവിധാനം ഉണ്ടായിരുന്നില്ല. ഈ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് ബിൽഡിങ് ഡിസൈനർമാർ 2011ൽ ഹൈക്കോടതിയെ സമീപിച്ചത്. ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ്‌വെയർ സജ്ജമാകുന്നതോടെ സ്വകാര്യ കമ്പനിയെ ഒഴിവാക്കുമെന്ന് അന്ന് ഉമ്മൻ ചാണ്ടി സർക്കാർ കോടതിയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 2013മുതൽ സങ്കേതം ഉപയോഗിച്ച് തുടങ്ങിയത്. പിണറായി സർക്കാർ വന്നതോടെ സോഫ്‌ടെക്ക് വീണ്ടുമെത്തി. ഇതിലെ അഴിമതികൾ ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. അവരുടെ നാവടക്കാനും വിവാദങ്ങൾ ഒഴിവാക്കാനുമാണ് പുതിയ സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കുന്ന ഭേദഗതി.

പുതിയ സോഫ്റ്റ്‌വെയർ നടപ്പാക്കിയെങ്കിലും അപേക്ഷകൾ കൃത്യമായി പരിശോധിക്കാനോ കഴിയാത്ത സ്ഥിതിയാണ്. സോഫ്റ്റ് വെയറിലൂടെ നൽകുന്ന അപേക്ഷകളുടെ പൂർണമായ വിവരം സ്വകാര്യ കമ്പനിക്ക് ലഭിക്കുമെന്നും ഇത് കെട്ടിടനിർമ്മാണ ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ആൾ കേരള ബിൾഡിങ് ഡിസൈനഴ്സ് ഓർഗനൈസേഷൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോഴിക്കോട് ഒഴികെയുള്ള നഗരസഭകളിലാണ് ആദ്യ ഘട്ടത്തിൽ സോഫ്റ്റ്‌വെയർ നടപ്പാക്കിയത്. കഴിഞ്ഞ വർഷം നവംബർ ഒന്നുമുതൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ കോർപറേഷനുകളിൽ സാധാരണക്കാർ അനുമതിക്കായി നെട്ടോട്ടമോടുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ മാസം 12 വരെ ലഭിച്ച 5232 അപേക്ഷകളിൽ ഇതുവരെ അനുമതി നൽകിയത് 1863 എണ്ണത്തിനു മാത്രമായിരുന്നു. 3369 അപേക്ഷകൾ പാതിവഴിയിലായ അവസ്ഥയമുണ്ടായി. മറ്റിടങ്ങളിലും സമാനമായ അവസ്ഥയാണ്. അപേക്ഷ നൽകിയവർ അനുമതിക്കായി ഓഫീസുകൾ കയറിയിറങ്ങി വലയുന്നതിനിടെ, കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു,

സോഫ്റ്റ്‌വെയറിൽ നൽകുന്ന വിവരങ്ങൾ ഓരോ ഘട്ടത്തിലും നഷ്ടപ്പെടുന്നു എന്നതാണ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപം. കമ്പനി ജീവനക്കാരുടെ സഹായമില്ലാതെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ സാധിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ ജോലി കമ്പനി ജീവനക്കാർ ചെയ്യേണ്ടുന്നതും പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. നിലവിൽ പോരായ്മകൾ പരിഹരിച്ച് ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയർ നടപ്പാക്കാനാണ് നോക്കുന്നതെന്ന നിലപാടിലാണ് മന്ത്രി. ഇതിനെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. എന്നാൽ പോളിറ്റ് ബ്യൂറോ ഇടപെടൽ ഉള്ളതു കൊണ്ട് മന്ത്രി അനുനയ നീക്കത്തിലുമാണ്. അതുകൊണ്ടാണ് പുതിയ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP