Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാപ്ടനായിരുന്നപ്പോൾ സിനിമയിൽ നക്ഷത്രമാകുമെന്ന് പറഞ്ഞ് ജ്യോത്സ്യൻ ആദ്യം വിശ്വാസമുറപ്പിച്ചു; കടം കയറി മുടിഞ്ഞപ്പോൾ 33-ാം ദിവസം വീട് വിൽക്കുമെന്ന് പറഞ്ഞ ജ്യോത്സ്യൻ അതുറപ്പിച്ചു; എവിടെ കയറി ഒളിച്ചിരുന്നാലും മൂന്ന് മാസത്തിനകം അപകടം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച അതേ ജ്യോൽസ്യൻ അന്ധവിശ്വാസിയാക്കി; അന്തരിച്ച ക്യാപ്ടൻ രാജു എന്തുകൊണ്ടായിരുന്നു ജ്യോത്സ്യത്തെ ഇത്രയേറെ കണ്ണുമടച്ച് വിശ്വസിച്ചത്?

ക്യാപ്ടനായിരുന്നപ്പോൾ സിനിമയിൽ നക്ഷത്രമാകുമെന്ന് പറഞ്ഞ് ജ്യോത്സ്യൻ ആദ്യം വിശ്വാസമുറപ്പിച്ചു; കടം കയറി മുടിഞ്ഞപ്പോൾ 33-ാം ദിവസം വീട് വിൽക്കുമെന്ന് പറഞ്ഞ ജ്യോത്സ്യൻ അതുറപ്പിച്ചു; എവിടെ കയറി ഒളിച്ചിരുന്നാലും മൂന്ന് മാസത്തിനകം അപകടം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച അതേ ജ്യോൽസ്യൻ അന്ധവിശ്വാസിയാക്കി; അന്തരിച്ച ക്യാപ്ടൻ രാജു എന്തുകൊണ്ടായിരുന്നു ജ്യോത്സ്യത്തെ ഇത്രയേറെ കണ്ണുമടച്ച് വിശ്വസിച്ചത്?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ജനിച്ചത് ഒരു ക്രൈസ്തവ കുടുംബത്തിലാണെങ്കിലും ഹൈന്ദവസംസ്‌കാരത്തിന്റെ സ്വാധീനമുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ കടന്നുപോയ ഒരു ബാല്യവും കൗമാരവുമായിരുന്നു ക്യാപ്ടൻ രാജുവിന്റേത്. രാജുവിന്റെ അമ്മ, ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന അന്നമ്മടീച്ചറാണ് കുട്ടികൾക്ക് മതേതരത്വത്തിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്. കടുത്ത മതവിശ്വാസിയായിരുന്നെങ്കിലും മതപരമായ സങ്കുചിതത്വം കുട്ടികളിലുണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചു. ഇത് ക്യാപ്ടനേയും സ്വാധീനിച്ചു. ഇതിനൊപ്പം ജ്യോതിഷത്തിലും ക്യാപ്ടൻ രാജു ഗാഡമായി വിശ്വസിച്ചു. തന്റെ അനുഭവങ്ങൾ ആണ് ഇതിന് കാരണമെന്ന് ക്യാപ്ടൻ രാജു തന്നെ നേരത്തെ പറഞ്ഞിരുന്നു. മലയാളത്തിലെ ചരിപ്പിക്കുന്ന വില്ലനായി മാറിയ ക്യാപ്ടൻ രാജു അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുമ്പോൾ ആ വിശ്വാസങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്നതായിരുന്നു നടന്റെ മനസ്സ്. അതു തന്നെയാണ് സിനിമയിലെ നന്മമരമാക്കി ക്യാപ്ടൻ രാജുവിനെ മാറ്റിയത്.

ക്യാപ്ടൻ രാജുവിന്റെ വീട്ടിൽ എല്ലാ സന്ധ്യകളിലും കൃത്യമായി നിലവിളിക്ക് കത്തിച്ചിരുന്നു. ഇതിന് കാരണമായി അദ്ദേഹെ തന്നെ കാര്യങ്ങളെ വിശദീകരിച്ചത് ഇങ്ങനെയാണ്-സമീപത്തുള്ള ഹൈന്ദവകുടുംബാംഗങ്ങളുമായി സഹോദരതുല്യമായ ബന്ധം നിലനിർത്താൻ അമ്മച്ചി ഞങ്ങളെ പഠിപ്പിച്ചിരുന്നു. ഞായറാഴ്ചകളിൽ പതിവായി പള്ളിയിൽ പോവുന്ന വഴി ക്ഷേത്രങ്ങൾ കാണുമ്പോൾ അതിനു മുന്നിൽ നിന്ന് തൊഴുത് കഴിയുമെങ്കിൽ കാണിക്കയുമിട്ട് മടങ്ങാൻ അമ്മച്ചി ഞങ്ങളെ ശീലിപ്പിച്ചിരുന്നു. അതുകൊണ്ടൊക്കെയാവാം ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായ ജ്യോതിഷശാസ്ത്രത്തോടും ചെറുപ്പം മുതൽക്കേ എനിക്ക് പ്രതിപത്തിയുണ്ടായതെന്ന് ക്യാപ്ടൻ രാജു തന്നെ നേരത്തെ വിശദീകരിച്ചിട്ടുണ്ട്. മനോരമയുടെ ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ക്യാപ്ടൻ രാജു വ്യക്തമാക്കിയിരുന്നത്.

നേവിയിൽ ക്യാപ്റ്റനായിരുന്ന രാജു സിനിമയിൽ ഒരിക്കൽ നക്ഷത്രമാവുമെന്നത് അടക്കം ബോംബെയിലുള്ള ഒരു ജോത്സ്യൻ പ്രവചിച്ചിരുന്നു. അത് ശരിയായപ്പോൾ ആ ശാസ്ത്രത്തോടുള്ള എന്റെ വിശ്വാസം വർധിച്ചു വന്നു. പക്ഷേ, സമീപകാലത്ത് നടന്ന സംഭവം ആ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു. തിരുവനന്തപുരത്തെ കുറവൻ കോണത്തുള്ള എന്റെ വീടുവിൽക്കാൻ വർഷങ്ങളായി ശ്രമിച്ചിട്ടും നടക്കുന്നില്ല. സ്വന്തമായി സംവിധാനം ചെയ്ത സിനിമ വരുത്തിവെച്ച കടബാധ്യതകൾ തീർത്തേ തീരു. അങ്ങനെയിരിക്കെ ഒരു ബന്ധു പറഞ്ഞതനുസരിച്ച് ഒരു ജോത്സ്യനെ കാണാൻ പോയി. ഇതും ശരിയായി വന്നു. അതോടെ ജ്യോതിഷം ജീവിതത്തിന്റെ ഭാഗമായി. കാര്യങ്ങൾ ക്യാപ്ടൻ രാജു തന്നെ പറഞ്ഞിരുന്നത് ഇങ്ങനെ

ഒട്ടും പ്രസിദ്ധനല്ലാത്ത ഒരു നമ്പൂതിരി യുവാവ്. അദ്ദേഹത്തിന്റെ പ്രവചനങ്ങൾ തെറ്റിറില്ലെന്നാണ് പരിചയപ്പെടുത്തിയ ആളുടെ സാക്ഷ്യപത്രം. എന്തായാലും ഞാൻ പ്രശ്‌നം അവതരിപ്പിച്ചു. അദ്ദേഹം കൃഷ്ണവിഗ്രഹത്തിന് മുന്നിൽ അൽപ്പനേരം ധ്യാനലീനനായിരുന്ന ശേഷം പറഞ്ഞു. ''ഇന്നേക്ക് കൃത്യം 33ാം ദിവസം അങ്ങയുടെ വീട് വിറ്റിരിക്കും'' 32 ദിവസങ്ങൾ കടന്നുപോയിട്ടും വിശേഷിച്ചൊന്നും സംഭവിച്ചില്ല. പ്രവചനം കാറ്റിൽ പറന്നതിന്റെ വിഷമം ഞാൻ ഭാര്യയോട് പറയുകയും ചെയ്തു. പിറ്റേന്ന് മുപ്പത്തിമൂന്നാംപക്കം രാവിലെ സിറ്റൗട്ടിൽ പത്രം വായിച്ചുകൊണ്ടിരിക്കെ കുടുംബസുഹൃത്തായ ഒരു വ്യവസായി കാണാൻ വന്നു. അദ്ദേഹത്തിന് വീടിന്റെ വില അറിയണം. നേരത്തെ ഉദ്ദേശിച്ചതിലും കൂടിയ തുകയാണ് ഞാൻ ചോദിച്ചത്. അദ്ദേഹം സമ്മതിച്ചു. ഉടൻതന്നെ അഡ്വാൻസും തന്നു.-ക്യാപ്ടൻ രാജു കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്.

ജോത്സ്യന്റെ രണ്ടാമത്തെ പ്രവചനം മനസ്സിൽ വലിയ അസ്വസ്ഥതയായി. മൂന്നു മാസത്തിനുള്ളിൽ വലിയ ഒരപകടം സംഭവിക്കുമത്രെ. എല്ലാ സുരക്ഷിത കവചവും തീർത്ത് വീട്ടിനുള്ളിലിരുന്നാലും മരക്കൊമ്പ് ഒടിഞ്ഞു വീണിട്ടാണെങ്കിലും അപകടമുണ്ടാവുമെന്നാണ്. എന്തായാലും ആദ്യപ്രവചനം ഫലിച്ചതോടെ ഞാൻ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതപാലിക്കാൻ തുടങ്ങി. രാത്രി യാത്രകൾ ഒഴിവാക്കി, പരമാവധി വേഗത കുറച്ചും സൂക്ഷ്മതയോടെയും വാഹനം ഓടിക്കാൻ തുടങ്ങി. മൂന്നു മാസങ്ങൾ പൂർത്തിയാവാറായി ഒരു കുഴപ്പവും സംഭവിക്കാതെ ദിവസങ്ങൾ കടന്നുപോവുന്നതിന്റെ സമാശ്വാസത്തിലായിരുന്നു ഞാൻ. അങ്ങനെയിരിക്കെ സേലത്ത് ഒരു പടത്തിന്റെ ഷൂട്ടിങ്ങ് വന്നു. പിറ്റേന്ന് വെളുപ്പിനെ ഷൂട്ടിങ്ങിൽ പങ്കെടുക്കണം. വൈകുന്നേരം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടെങ്കിലേ ആ സമയത്ത് എത്തിച്ചേരാൻ കഴിയൂ.

രാത്രിയിൽ അത്രയും ദൂരം തനിയെ കാറോടിക്കുന്നത് ബുദ്ധിയല്ല. അതിനാൽ ഒരു ഡ്രൈവറെ അയയ്ക്കാൻ ഞാൻ ഷൂട്ടിങ്ങ് യൂണിറ്റിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എത്തിയ ഡ്രൈവറെ ഞാൻ പകൽ മുഴുവൻ എന്റെ വീട്ടിൽ കിടത്തിയുറക്കി. രാത്രി ഉറക്കമൊഴിക്കേണ്ടതല്ലേ? വൈകുന്നേരം വിളിച്ചെഴുന്നേൽപ്പിച്ച് തണുത്തവെള്ളത്തിൽ കുളിപ്പിച്ചു. ഞങ്ങൾ പതിയെ യാത്ര തുടങ്ങി. ഓരോ സ്ഥലത്തും വണ്ടി നിർത്തി ഇടയ്ക്കിടെ ഇറങ്ങി ചായയും കാപ്പിയും കഴിച്ച് ഉറക്കം വരാതിരിക്കാനായി വർത്തമാനം പറഞ്ഞും ഐസ് വാട്ടറിൽ മുഖം കഴുകിയുമാണ് യാത്ര. സേലം അടുക്കാറായതും വണ്ടി മെല്ലെ പാളുന്നു. ഞാൻ നോക്കുമ്പോൾ ഡ്രൈവർ ചെറുതായി ഉറക്കം തൂങ്ങുകയാണ്. ഇനി ഞാൻ വണ്ടിയോടിക്കാമെന്ന് പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരന്റെ മറുപടി ഇതായിരുന്നു. ''സാറിന് രാവിലെ ഷൂട്ടിങ് ഉള്ളതല്ലേ. സാർ ഒന്നു മയങ്ങിക്കോളൂ. ഞാൻ ശ്രദ്ധിച്ചോളാം''

ഞാൻ വണ്ടി നിർത്തി തണുത്തവെള്ളത്തിൽ മുഖം കഴുകാൻ ആവശ്യപ്പെട്ടു. വീണ്ടും യാത്ര തുടർന്നു. ടാറ്റാ ഇൻഡിക്കയുടെ പിൻസീറ്റിൽ ചാരിക്കിടന്ന് ഒന്ന് മയങ്ങിയതോർമ്മയുണ്ട്. പിന്നീട് ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്ന ഞാൻ എണീക്കുന്നത് ഹോസ്പിറ്റൽ ബെഡിൽ നിന്നാണ്. നാൽപ്പതടി കൊക്കയിലേക്കായിരുന്നു വീഴ്ച. അടപോലെ ചളുങ്ങിയമർന്ന കാർ വെട്ടിപ്പൊളിച്ചാണ് എന്നെ പുറത്തെടുത്തത്. വർഷങ്ങൾ നീണ്ട ചികിത്സ, ലക്ഷങ്ങൾ പാഴായതല്ലാതെ യാതൊരാശ്വാസവും ലഭിച്ചില്ല. ശരീരത്തിന്റെ ഒരു വശം തകർന്ന അവസ്ഥയിലാണ്. ഇത്ര വലിയ ഒരു അനുഭവത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ജ്യോതിഷശാസ്ത്രത്തെ ഞാനെങ്ങനെ അവിശ്വസിക്കും?-ഇതായിരുന്നു ക്യാപ്ടൻ രാജു ഉയർത്തിയ ചോദ്യം. അങ്ങനെ ജ്യോതിഷത്തെ വിശ്വസിച്ച് ജീവിച്ച വ്യക്തിത്വമാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ വസതിയിലായിരുന്നു ക്യാപ്ടൻ രാജുവിന്റെ അന്ത്യം. മസ്തിഷ്‌കാഘാതത്തെതുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ടുമാസം മുമ്പ് മകന്റെ വിവഹചടങ്ങിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെയാണ് മസ്തിഷ്‌കാഘാതമുണ്ടായത്. തുടർന്ന് ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ഇതിനുശേഷം മൂന്ന് ദിവസം മുന്നേയാണ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയത്. സ്വഭാവ നടനായും വില്ലനായും ഹാസ്യനടനായും അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 1981 പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .

രണ്ട് സിനിമകൾ സംവിധാനം ചെയ്തു. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ സിനിമകൾ സംവിധാനം ചെയ്തു. വില്ലനായും സ്വഭാവനടനായും തിളങ്ങി. നാടോടിക്കാറ്റ്, പാവം ക്രൂരൻ, ഒരു വടക്കൻ വീരഗാഥ എന്നിവയാണ് പ്രശസ്ത സിനിമകൾ. 'രതിലയ'ത്തിലാണ് ആദ്യം നായകനായത്. മാസ്റ്റർപീസ് ആണ് അവസാനസിനിമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP