Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിറവും മണവും രുചിയുമില്ലാത്ത വാതകം; കൂടിയ അളവിൽ ശ്വസിക്കുമ്പോൾ ആദ്യം ബോധക്ഷയം; ഉടനെ ശുദ്ധവായു ലഭിച്ചില്ലെങ്കിൽ ശ്വാസതടസ്സവും നാഡീസ്പന്ദനം കുറയലും; മസ്തിഷ്‌ക്കത്തിൽ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ മരണം സംഭവിക്കും; ജനറേറ്റർ ഓൺ ചെയ്യുമ്പോഴും കാറിൽ എ.സിയിട്ട് കിടന്നുറങ്ങുമ്പോഴും സൂക്ഷിക്കുക! നേപ്പാളിൽ എട്ടംഗ കുടുംബത്തിന്റെ ജീവനെടുത്ത കാർബൺ മോണോക്സൈഡ് ഒരു നിശബ്ദനായ കൊലയാളി

നിറവും മണവും രുചിയുമില്ലാത്ത വാതകം; കൂടിയ അളവിൽ ശ്വസിക്കുമ്പോൾ ആദ്യം ബോധക്ഷയം; ഉടനെ ശുദ്ധവായു ലഭിച്ചില്ലെങ്കിൽ ശ്വാസതടസ്സവും നാഡീസ്പന്ദനം കുറയലും; മസ്തിഷ്‌ക്കത്തിൽ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ മരണം സംഭവിക്കും; ജനറേറ്റർ ഓൺ ചെയ്യുമ്പോഴും കാറിൽ എ.സിയിട്ട് കിടന്നുറങ്ങുമ്പോഴും സൂക്ഷിക്കുക! നേപ്പാളിൽ എട്ടംഗ കുടുംബത്തിന്റെ ജീവനെടുത്ത കാർബൺ മോണോക്സൈഡ് ഒരു നിശബ്ദനായ കൊലയാളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈലൻഡ് കില്ലർ അഥവാ നിശബ്ദ കൊലയാളി. കാർബൺ മോണോക്സൈഡിനെ ടോക്സിക്കോളജിസ്റ്റുകൾ, വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ജനറേറ്റർ, ഹീറ്റർ, ഫ്രിഡ്ജ് , സ്റ്റാർട്ട് ചെയ്ത് അടച്ചിട്ട കാറുകൾ എന്നിവടങ്ങളിലൊക്കെ നിന്ന് ഈ വിഷബാധ എൽക്കാം. ബ്രിട്ടനിൽ മാത്രം ഓരോ വർഷം കാർബൺ മോണോക്സൈഡ് ശ്വസിച്ച് 50 പേർ മരിക്കുന്നു എന്നതാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ മാർച്ചിൽ തൃശ്ശൂരിൽ ഡെന്റൽ സ്റ്റുഡിയോ ഉടമയെയും ജീവനക്കാരിയെയും സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിലെ വില്ലൻ ജനറേറ്റർ ഓൺ ചെയ്തപ്പോൾ പുറത്തുവന്ന കാർബൺ മോണോക്സൈഡ് അമിതമായ തോതിൽ ശ്വസിച്ചാണെന്നാണെന്ന് കണ്ടെത്തിയിരുന്നു. വടക്കാഞ്ചേരി വാഴക്കോട് അകമല പടിഞ്ഞാറെ കുഴിക്കണ്ടത്തിൽ ബിനു ജോയ്(33), ജീവനക്കാരി ഗോവ സ്വദേശി പൂജ ദീപക് റാത്തോഡ്(22) എന്നിവരാണ് മരിച്ചത്. സമാനമായ വിധത്തിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് നിരവധി ആളുകൾ മരിച്ചിട്ടുണ്ട്.

നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭിനവ് നായർ(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. പ്രവീൺ ദുബായിൽ എൻജിനീയറാണ്. ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലിൽ വിദ്യാർത്ഥിയാണ്. പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും.കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് എല്ലാവരും റിസോർട്ടിൽ എത്തുന്നത്. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാൻ ഹീറ്റർ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാർബൺ മൊണോക്‌സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. തണുപ്പ്കാലത്ത് വീട്ടിനുള്ളിൽ ചൂട് പകരുന്നതിനായി സ്ഥാപിക്കുന്ന ഹീറ്ററുകളിലെ തകരാറു നിമിത്തമാണ് കാർബൺ മൊണോക്‌സൈഡ് ലീക്കാവുന്നത്.
ഹീറ്റർ പോലുള്ള ഉപകരണങ്ങൾ സമയാ സമയത്ത് വിദഗ്ദ്ധനെ കൊണ്ട് അറ്റകുറ്റ പണികൾ നടത്തിയും, കാർബൺ മോണോക്‌സൈഡ് ചോർച്ച കണ്ടെത്തുന്ന അലാമുകൾ ഘടിപ്പിച്ചും വാതക ചോർച്ച കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാം

കാർബൺ മോണോക്‌സൈഡ് ഒരു നിശബ്ദനായ കൊലയാളി

എങ്ങനെയാണ് കാർബൺ മോണോക്സൈഡ് ഒരു കൊലയാളിയായി മാറുന്നത്? നിനച്ചിരിക്കാതെ പലപ്പോഴും ഈ അപകടം ഉണ്ടാകുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ ആരെയും ഈ കൊലയാളി തേടിവരാം. നിറവും മരണവും രുചിയുമൊന്നുമില്ലാത്ത വാതകമാണ് കാർബൺ മോണോക്സൈഡ്. കൽക്കരി, പെട്രോൾ, മണ്ണെണ്ണ, വിറക്, ഗ്യാസ് മുതലായവ കത്തുമ്പോൾ രണ്ടുവാതകങ്ങൾ ഉണ്ടാകും. കാർബൺഡയോക്സൈഡും കാർബൺമോണോക്സൈഡും. ഇവ അന്തരീക്ഷത്തിൽ ഉണ്ടെങ്കിൽ തിരിച്ചറിയുവാൻ സാധ്യമല്ല. ശ്വസിക്കുമ്പോൾ തലവേദനയോ, തലചുറ്റലോ അനുഭവപ്പെടാം. കൂടുതൽ നേരം ശ്വസിക്കുകയാണെങ്കിൽ അബോധാവസ്ഥയിലാകും.

തൃശ്ശൂരിലെ ക്ലിനിക്കിൽ മരിച്ചവർക്ക് സംഭവിച്ചത് വൈദ്യുതി പോയപ്പോൾ ജനറേറ്റർ ഓൺ ചെയ്തതാണ്. ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് മുറിയിൽ നിറയുകയും അത് ശ്വസിച്ചതിനെത്തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഇവരുടെ ദേഹത്ത് കടുനീല നിറത്തിലുള്ള പാടുകൾ കാണപ്പെട്ടത് വിഷബാധ ഏറ്റത് മൂലമാണെന്ന് വ്യക്തമാണ്. ഒരു വാഹനത്തിന്റെ എഞ്ചിനിൽ ആയാലും കൽക്കരിയും മറ്റു ഫോസിൽ ഇന്ധനങ്ങളും പ്രത്യേകിച്ചും പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന താപനോപകരണങ്ങളിൽ ആയാലും കത്തൽ പ്രക്രിയ പൂർത്തിയാകാത്തപ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വാതകമാണ് കാർബൺ മോണോക്‌സൈഡ്.

ശ്വസനവായുവിൽ കാർബൺ മോണോക്‌സൈഡ് കൂടിയ അളവിലുള്ളപ്പോൾ വിഷബാധയേൽക്കുന്ന വ്യക്തിക്ക് പെട്ടെന്നു ബോധക്ഷയം സംഭവിക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ അയാളുടെ നാഡീസ്പന്ദനം മന്ദീഭവിക്കുകയോ ചെയ്‌തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിയെ എത്രയും പെട്ടെന്ന് ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്കു മാറ്റി ഓക്‌സിജൻ നൽകേണ്ടതാണ്. അല്ലാത്തപക്ഷം ശ്വാസരോധം മസ്തിഷ്‌കത്തിന് ആവശ്യമായ ഓക്‌സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ നിമിത്തം വ്യക്തി മരിക്കും.

ജീവൻ നിലനിറുത്താൻ അത്യന്താപേക്ഷിതമായ ഓക്‌സിജൻ ശരീരകലകൾക്ക് എത്തിച്ചുകൊടുക്കുന്നത് അരുണ രക്താണുക്കളാണ്. കാർബൺ മോണോക്സൈഡ് ശ്വസന പ്രക്രിയയിലൂടെ രക്തത്തിൽ കലരുമ്പോൾ ഈ രക്താണുക്കൾ ഓക്‌സിജനെക്കാൾ വേഗത്തിൽ കാർബൺ മോണോക്‌സൈഡ് ആഗിരണം ചെയ്യും. ശരീരത്തിൽ ഓക്‌സിജൻ അശേഷം ഇല്ലാതാകുമ്പോഴാണ് കാർബൺ മോണോക്‌സൈഡ് വിഷബാധ ഉണ്ടാകുന്നത്. കുറഞ്ഞ അളവിലാണെങ്കിൽ പോലും കാർബൺ മോണോക്‌സൈഡ് അടങ്ങിയിട്ടുള്ള വായു പതിവായി ശ്വസിച്ചാൽ സ്ഥിരമായ മസ്തിഷ്‌ക തകരാറു സംഭവിച്ചേക്കാം. തലവേദന, മന്ദത, ബലക്ഷയം, തലചുറ്റൽ, ഓക്കാനം എന്നിവയാണ് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിന്റെ ലക്ഷണങ്ങൾ. ശ്വസിച്ചു കൊണ്ടിരിക്കെ തന്നെ ബോധംക്ഷയം സംഭവിക്കും. ഇതോടെ മറ്റിടങ്ങളിലേക്ക് മാറാൻ സാധിക്കാതെ വരും. ഇതെല്ലാമാണ് കാർബൺ മോണോക്സൈഡ് മൂലം ജീവൻ നഷ്ടമാകാൻ ഇടയാക്കുന്നത്.

കാർബൺ മോണോക്സൈഡിന്റെ അപകടങ്ങളെ എങ്ങനെ തടയാനാകും?

ജനറേറ്റർ ആയാലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ആയാലും അവ ഒരു വിദഗ്ധനെക്കൊണ്ട് ഘടിപ്പിക്കുകയും ക്രമമായി പരിശോധിപ്പിക്കുകയും ചെയ്യുകയാണ് ഇതിനുള്ള മാർഗ്ഗം. വാതകം കത്തുമ്പോഴുള്ള തീജ്വാലയുടെ നിറം നീലയ്ക്കു പകരം മഞ്ഞയാണെങ്കിൽ കത്തൽ പ്രക്രിയ ശരിയായി നടക്കുന്നില്ല എന്നാണ് അതിന്റെ അർഥം. അപ്പോൾ കാർബൺ മോണോക്‌സൈഡ് പുറന്തള്ളപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം മനസ്സിലാക്കുക. ജനറേറ്ററും ഹീറ്ററും ഉപയോഗിക്കുമ്പോൽ വാതക ചോർച്ച ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

ഉറങ്ങുന്ന മുറിയുടെ ജനലുകളും വാതിലും അടച്ച് ഉള്ളിൽ തണുപ്പകറ്റാൻ വിറകോ കൽക്കരിയോ കത്തിക്കുമ്പോഴുമൊക്കെയാണ് ബ്രിട്ടനിൽ അടക്കം ഇത്തരം മരണങ്ങൾ ഉണ്ടായിട്ടുള്ളത്. വാഹനങ്ങളുടെ പുകക്കുഴലുകളിൽ നിന്നും കാർബൺമോണോക്സൈഡ് വാതകം ധാരാളമായി പുറന്തള്ളുന്നു. നഗരങ്ങളിലെ അന്തരീക്ഷത്തിൽ ഈ വാതകത്തിന്റെ സാന്ദ്രത വളരെ കൂടുതലാാണ്. പാശ്ചാത്യ രാജ്യങ്ങളിൽ കാർബൺമോണോക്സൈഡ് വാതകം ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഗീസർ പോലുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്ന മുറിയിൽ ഗ്യാസ് ലീക്ക് ഡിറ്റക്ടർ എന്ന ഉപകരണം നിർബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നുണ്ട്. അന്തരീക്ഷവായുവിൽ 12000 പാർട്സ് പെർ മില്യൺ (പി.പി. എം.) കാർബൺമോണോക്സൈഡ് ഉണ്ടെങ്കിൽ മൂന്നു മിനിറ്റിനുള്ളിൽ മരണം സംഭവിക്കും.

കാർ നിർത്തിയിട്ട് എസി ഉപയോഗിക്കാതിരിക്കുക

അടുത്തകാലത്തായി കാറിനുള്ളിൽ ആളുകളെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. കാറിലെ എയർ കണ്ടീഷൻ പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡ് പുറത്തുവരുമ്പോൾ അത് ശ്വസിക്കുമ്പോഴാണ് ഇത്തരം മരണങ്ങൾ സംഭവിച്ചത്. ഏസി പ്രവർത്തിപ്പിക്കണമെങ്കിൽ കാർ എൻജിൻ പ്രവർത്തിപ്പിക്കണം. കാർ എൻജിൻ പ്രവർത്തിക്കുമ്പോൾ എക്സ്ഹോസ്റ്റിലൂടെ പുറന്തള്ളുന്ന വാതകങ്ങളിൽ പ്രധാനം കാർബൺമൊണോക്സൈഡ് ആണ്. ഈ കാർബൺമോണോക്സൈഡിനെ പിന്നിൽ കിടക്കുന്ന കാറിനുള്ളിലേക്ക് എസി വഴി ഉള്ളിലേക്ക് എത്തിയാൽ അത് ശ്വസിക്കുന്നവർ മരണപ്പെടുന്ന അവസ്ഥയുണ്ടാകും.

അതുകൊണ്ട് ഒരിക്കലും ഇത്തരം സാഹചര്യങ്ങളിൽ പുറമേ നിന്നു വായു വലിച്ചെടുക്കുന്ന രീതിയിൽ എസിയുടെ നോബിന്റെ പൊസിഷൻ ആകരുത്. കാറിന്റെ പുകക്കുഴലിൽ ലീക്ക് ഉണ്ടായിരുന്നാലും കാറിനുള്ളിലേക്ക് കാർബൺമോണോക്സൈഡ് കടക്കുവാൻ സാധ്യതയുണ്ട്. എസി ഉപയോഗിക്കുന്ന കാറിലെ യാത്രക്കാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാറിലെ എസി പ്രവർത്തിപ്പിച്ച് ദീർഘദൂരം യാത്ര ചെയ്യുന്ന ശീലമുള്ളവരും ഇത്തരം റിസ്‌കുകളെക്കുറിച്ച് ഓർമിക്കുന്നത് നല്ലതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP