Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഓണം ഹിന്ദുക്കളുടെ മാത്രം ഉത്സവമെന്നും തിന്മയുടെ ചക്രവർത്തിയായ മഹാബലിയുടെ ഓണം ക്രിസ്ത്യാനികൾ ആഘോഷിക്കരുതെന്നുമുള്ള വിവാദ പരാമർശം: കത്തോലിക്ക പുരോഹിതൻ ജെയിംസ് മഞ്ഞക്കലിനെതിരെ കസബ പൊലീസിൽ പരാതി; മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമെന്നും ആരോപണം; ഓണസദ്യ ഉപേക്ഷിച്ച് ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത വൈദികൻ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

ഓണം ഹിന്ദുക്കളുടെ മാത്രം ഉത്സവമെന്നും തിന്മയുടെ ചക്രവർത്തിയായ മഹാബലിയുടെ ഓണം ക്രിസ്ത്യാനികൾ ആഘോഷിക്കരുതെന്നുമുള്ള വിവാദ പരാമർശം: കത്തോലിക്ക പുരോഹിതൻ ജെയിംസ് മഞ്ഞക്കലിനെതിരെ കസബ പൊലീസിൽ പരാതി; മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമെന്നും ആരോപണം; ഓണസദ്യ ഉപേക്ഷിച്ച് ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത വൈദികൻ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലയാളികളുടെ ദേശീയാഘോഷമായ ഓണം ക്രിസ്ത്യാനികൾ ആഘോഷിക്കരുതെന്ന വിവാദ നിർദ്ദേശം മുന്നോട്ട് വച്ച കത്തോലിക്കാ പുരോഹിതൻ ജെയിംസ് മഞ്ഞക്കലിനെതിരെ പൊലീസിൽ പരാതി. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയെന്നാണ് ഫോർവാഡ് ബ്ലോക്ക് അഖിലേന്ത്യ യൂത്ത് നേതാവ് വി എസ്.ഷഫീറിന്റെ പരാതി.കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. സഭയ്ക്ക് വേണ്ടിയും സഭാധികാരികൾക്ക് വേണ്ടിയും ഓണസദ്യ ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം നിങ്ങളും ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന ഭാഗമാണ് വിവാദത്തിന് ആസ്പദമായ കാര്യം.

അസുരനായ മഹാബലി തിന്മയുടെ ചക്രവർത്തിയാണെന്നും ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കാൻ പാടില്ലെന്നുമാണ് വൈദികനായ ജെയിംസ് മഞ്ഞക്കലിന്റെ നിർദ്ദേശം. മഹാബലി കേരളം ഭരിച്ചിരുന്നുവെന്നും മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയെന്നുമുള്ള കഥ യുക്തിക്ക് നിരക്കുന്നതല്ലെന്നും മനുഷ്യന്റെ ബൗദ്ധിക നിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കഥകൾക്ക് പിന്നാലെ ക്രിസ്ത്യാനികൾ പോകരുതെന്നും ജെയിംസ് മഞ്ഞക്കൽ ഫേസ്‌ബുക്കിൽ കുറിച്ചു. കേസ് വന്നതോടെ ഫാദർ ഫേസ്‌ബുക്ക് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

ഫാ. ജെയിംസ് മഞ്ഞക്കന്റെ വാക്കുകളിലൂടെ അപമാനിക്കുന്നത് കേരളസംസ്‌കാരത്തെയാണെന്ന് പരാതിയിൽ പറയുന്നു. അദ്ദേഹത്തിനുൾപ്പടെ തന്റെ മതമാണ് ശ്രേഷ്ഠമെന്ന് പറയാം. എന്നാൽ, അതിന് വേണ്ടി മറ്റുമതവിശ്വാസങ്ങളെ അപമാനിക്കാനോ, വിശ്വാസത്തിലുള്ള ഏതെങ്കിലും ഭാഗത്തെ അപകീർത്തിപ്പെടുത്തുവാനോ പാടില്ല. ഹി്ന്ദുമതത്തെയും ഹൈന്ദവ വിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്ത എല്ലാവരെയും ക്രിസ്തുമതത്തിൽ ചേർക്കുന്നതിന് വേണ്ടി മന: പൂർവ്വം ഒരു വർഗീയ കലാപം ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ്. വിമർശനം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ ഫാദർ വിവാദ പോസ്റ്റ് നീക്കിയതായി കാണുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കവർഫോട്ടോയ്ക്ക് താഴെ ആളുകൾ വിമർശനം തുടരുകയാണ്. മതസപർദ്ധ സൃഷ്ടിച്ച് വർഗീയ കലാപം ഇളക്കി വിടാൻ നവമാധ്യമങ്ങളിലൂടെ പോസ്റ്റ് ഇട്ട ശേഷം വിവാദമാകുമ്പോൾ പോസ്‌ററ് ഡിലീറ്റ് ചെയ്‌തോ അക്കൊണ്ട് നീക്കം ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഇത്തരക്കാരുടെ ക്രിമിനൽ സ്വഭാവമായി കാണണം. സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ക്രൈസ്തവർക്ക് കൂടി അപമാനമുണ്ടാക്കുന്ന തരത്തിൽ, പരാമർശങ്ങൾ നടത്തിയ ഫാ. ജെയിംസ് മഞ്ഞക്കലിനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് വി എസ്.ഷഫീർ പരാതിയിൽ ആവശ്യപ്പെടുന്നു.

പോസ്റ്റിലെ വിവാദ പരാമർശങ്ങൾ ഇങ്ങനെ:

1599ലെ ഉദയംപേരൂർ സൂനഹദോസിലെ കനോനകളിൽ ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കരുതെന്ന് നിഷ്‌കർഷിച്ചിട്ടുണ്ടെന്നാണ് ജെയിംസ് മഞ്ഞക്കൽ പറയുന്നു. ഓണത്തപ്പൻ എന്നു വിളിക്കപ്പെടുന്നത് വിഷ്ണുവിന്റെ അവതാരമായ വാമനനെയാണെന്നും ഓണമെന്നത് ഹിന്ദുക്കളുടെ മാത്രം ഉത്സവമാണെന്നും മനസ്സിലാക്കണമെന്നും വൈദികൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ക്രിസ്തുവിന് മുൻപ് ആറാം നൂറ്റാണ്ടിൽ അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ ദേവനായ അസ്സർ ബാൽ ആണ് മഹാബലിയായി മാറിയിരിക്കുന്നത് എന്നാണ് വൈദികൻ സമർത്ഥിക്കുന്നത്. ഏലോം ദേശത്തു നിന്നുള്ളവർ ഇന്ത്യയിലേയ്ക്ക് കുടിയേറിയപ്പോൾ അസ്സർ ബാൽ അസുര ബലിയായി മാറിയെന്ന് ചരിത്രകാരന്മാർ പറയുന്നുണ്ടെന്നും വൈദികൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ തന്റെ അവകാശവാദത്തിന്റെ പിൻബലം എന്താണെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.

ഫ്രാൻസിസ് ഡി സാലസ് സഭാംഗവും കത്തോലിക്കാസഭയുടെ കരിസ്മാറ്റിക് പ്രവർത്തനത്തിൽ സജീവപ്രവർത്തകനുമായ വൈദികനാണ് ഓണത്തെ സംബന്ധിച്ച അബദ്ധ പ്രചരണവുമായി രംഗത്തെത്തിയത്. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഇദ്ദേഹം സുവിശേഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

മഹാബലിപുരവും ബാബേൽ ഗോപുരവും തമ്മിലുള്ള പേരിലെ സാമ്യം തന്റെ വാദത്തിന് തെളിവാണെന്നാണ് വൈദികന്റെ വാദം. ബാബേൽ ഗോപുരം നിർമ്മിച്ച ഗ്രേറ്റ് ബാൽ സ്വയം ദൈവമായി പ്രഖ്യാപിച്ച ആളാണെന്നും ഇയാളാണ് മഹാബലിയായി മാറിയതെന്നും വൈദികൻ വാദിക്കുന്നു. മഹാബലി വർഷം തോറും ഭൂമിയിലേയ്ക്ക് വരികയും പാതാളത്തിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നതു പോലെ ബാലും എല്ലാ വർഷവും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്നും വൈദികൻ പറയുന്നു.

സഭയ്ക്ക് വേണ്ടിയും സഭാധികാരികൾക്ക് വേണ്ടിയും വിശ്വാസികൾക്ക് വേണ്ടിയും ഓണസദ്യ ഉപേക്ഷിച്ച് ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന നിർദ്ദേശവുമായാണ് വൈദികന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഓണം ക്രിസ്ത്യാനിക്ക് ആഘോഷിക്കാമോ ?

കേരളീയരുടെ ദേശീയോത്സവം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഓണം ഒരിക്കൽകൂടി സമാഗതമായി! ജാതിമതഭേദമന്യേ ഏവരും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു; എന്നാൽ അതിന്റെ വൈരുദ്ധ്യവും, ക്രിസ്ത്യാനിക്ക് ഇതുമായുള്ള ബന്ധത്തെയും കുറിച്ച് അല്പം ഒന്ന് ചിന്തിക്കാം. ഇത് വായിക്കുമ്പോൾ ആരും നെറ്റി ചുളിക്കണ്ട എന്നുകൂടി ഓർമ്മപ്പടുത്തുന്നു! ഇതിലൊക്കെ എന്തിരിക്കുന്നു എന്ന നിസ്സംഗതയ്ക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും! -

വാമനനും, മാവേലിയും!

കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളിൽ പ്രധാനപ്പെട്ടതാണ് അവതാരകഥ! ഹൈന്ദവ സങ്കല്പമനുസരിച്ച് മഹാവിഷ്ണുവിന്; മത്സ്യത്തിൽ ആരംഭിക്കുന്ന പത്ത് അവതാരങ്ങളുണ്ട്, ഇവയിൽ രണ്ട് അവതാരങ്ങളാണ് വാമനനും പരശുരാമനും.

മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്‌ത്താൻ അവതരിച്ചത് വാമനനാണെന്ന് ഇവർ പ്രചരിപ്പിക്കുന്നു, പരശുരാമൻ മഴുവെറിഞ്ഞപ്പോൾ കേരളമുണ്ടായെന്നും പറയപ്പെടുന്നു? അവതാരക്രമത്തിൽ വാമനനുശേഷമാണ് പരശുരാമൻ അവതരിച്ചതെന്നും ഹിന്ദുക്കൾ പറയുന്നു. അപ്പോൾ, രസകരമായ ഒരു ചോദ്യം!

കേരളം ഭരിച്ചിരുന്ന മാവേലിയെ ചവിട്ടിത്താഴ്‌ത്താൻ ദേവലോകത്തുനിന്നു വാമനൻ വന്നുപോയതിനുശേഷമാണോ കേരളം നിർമ്മിക്കാൻ പരശുരാമൻ മഴുമായി എത്തിയത്? എങ്കിൽ മാവേലി ഭരിച്ചത് ഏതു കേരളമായിരിക്കും?? മനുഷ്യന്റെ ബൗദ്ധീകനിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കെട്ടുകഥകളുടെ പിറകേ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചവർ പോകരുതെന്ന് ആദ്യമേ അപേക്ഷിക്കുന്നു! (1599ലെ ഉദയംപേരൂർ സൂനഹദോസിലെ കനോനകളിൽ ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കരുതെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്)

മഹാബലി ഒരു അസുരനാണ്. അസുരൻ എന്നാൽ തിന്മയുടെ മൂർത്തി. തൃക്കാക്കരയപ്പൻ എന്നത് ഭാരതത്തിലെതന്നെ ഏക വിഷ്ണു സങ്കല്പമാണ്. വിഷ്ണുവിന്റെ വാമനാവതാരമാണ് തൃക്കാക്കരയപ്പൻ അഥവാ ഓണത്തപ്പൻ! ഇതിൽനിന്നു വ്യക്തമാകുന്ന ഒരുകാര്യം; ഓണത്തപ്പൻ എന്നു വിളിക്കപ്പെടുന്നത് മാവേലിയെയല്ല, വിഷ്ണുവിന്റെ അവതാരമായ വാമനനെയാണ്. അതിനാൽതന്നെ ഓണമെന്നത് ഹൈന്ദവരുടെമാത്രം ഒരുത്സവമാണെന്നു കൂടി മനസ്സിലാക്കാം.

മഹാബലിക്കഥയുടെ ചരിത്രം!

ക്രിസ്തുവിനു മുൻപ് ആറാം നൂറ്റാണ്ടിൽ അസ്സീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ''അസ്സർ ബാൽ'' ഈ നഗരത്തിന്റെ ദേവനും
അങ്ങിനെ ബാൽ ''അസ്സർ ബാൽ'' എന്ന് വിളിക്കപ്പെടുവാൻ തുടങ്ങി . (എലോം രാജാവായ Khumma-Khaldash മൂന്നാമനെ അസ്സീറിയൻ ചക്രവർത്തി Ashurbanipal, യുദ്ധത്തിൽ തടവുകാരനായി പിടിച്ചതോടെ എലോം രാജ്യം ചരിത്രപരമായി തുടച്ചു നീക്കപ്പെട്ടു . എലാമുകളിൽ ഒരു വിഭാഗം ആളുകളെ തടവുകാരായി പിടിക്കുകയും ചെയ്തു.)

ഈ പ്രവചനം ശ്രദ്ധിക്കുക! ഞാൻ ഏലാമിന്റെ മേൽ ദിഗന്തങ്ങളിൽനിന്നു കാറ്റുകളെ അയയ്ക്കും. അവർ നാലുപാടും ചിതറും. ഏലാമിൽനിന്ന് ഓടിപ്പോകുന്നവർ അഭയം തേടാത്ത ഒരു രാജ്യവും ഉണ്ടായിരിക്കുകയില്ല. ജറമിയ 49:36. നിരന്തരമുള്ള അസ്സീറിയൻ ആക്രമണങ്ങളും അധിനിവേശങ്ങളും, അവിടെ ജീവിച്ചിരുന്ന എലാമുകളുടെ ജീവിത രീതിയെ ബാധിച്ചു. കാലക്രമേണ ഏലാമുകൾ ഇന്ത്യയിലേക്ക് കുടിയേറിപ്പോൾ അവർ കൂടെ കൊണ്ടുപോന്ന ''അസ്സർ ബാൽ'' അസുരബലി ആയി മാറി എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

മഹാബലിപുരവും ബാബേൽ ഗോപുരവും തമ്മിലുള്ള കഥയിലെ സാമ്യവും, അവിടുത്തെ ക്ഷേത്രങ്ങൾക്ക് അസ്സീറിയൻ ക്ഷേത്ര സമുച്ചയങ്ങളുടെ രീതികളോടുള്ള സാമ്യവും ഇതിന് പിന്തുണ നല്കുന്നു. The Great Baal അങ്ങിനെ ഇന്ത്യയിൽ മഹാബലി ആയി മാറി. ബാബേൽ ഗോപുരം നിർമ്മിച്ച നിമ്രോദ് തന്നെയാണ് തന്നെത്താൻ ദൈവമായി പ്രഖ്യാപിച്ചു പിന്നീട് ബാൽ ആയി മാറിയത് എന്നും ഇക്കൂട്ടത്തിൽ ഓർക്കണം . (അതായത് ബാബേൽ ഗോപുരം പണിതത് ബാൽ, മഹാബലിപുരം പണിതത് ബലി ! രണ്ടും മുകളിൽ നിന്നും തകർക്കപ്പെട്ടു ).

മഹാബലി വർഷം തോറും ഭൂമിയിലേക്ക് വരുകയും പിന്നീട് പാതാളത്തിലേക്ക് തിരികെ പോകുകയും ചെയ്യുന്നതുപോലെ ബാലും ആണ്ടോടാണ്ട് ജീവിക്കുകയും മരിക്കുകയുംചെയ്യും എന്നാണ് മെസപ്പെട്ടോമിയൻ വിശ്വാസം!(ഈ മഹാബലിപുരവും കേരളത്തിലല്ല എന്നുള്ളതാണ് കൗതുകം)

മെസപ്പെട്ടോമിയയിൽ നിന്നും വണ്ടി കയറിയ ബാൽ അങ്ങനെ ഇപ്പോൾ കേരളത്തിലെ ക്രിസ്തീയ ദേവാലയങ്ങളിൽ വരെ എത്തി നില്കുന്നു!
അവസാനം ഒരു കാര്യമേ പറയാനുള്ളൂ മത സൗഹാർദം കാണിക്കേണ്ടത് മറ്റു മതങ്ങളുടെ ആചാരങ്ങളെയും ദേവന്മാരെയും പള്ളിക്കകത്ത് വിളിച്ചു കയറ്റിയിട്ടല്ല, മറിച്ച് ഇതര മതസ്ഥരെ സ്‌നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നതിലൂടെയാണ്. പള്ളിയിൽ അത്തപ്പൂ ഇടീലും ഓണാഘോഷവും നടത്തിയാൽ അത് എങ്ങിനെ മത സൗഹാർദം ആകും?

യേശുക്രിസ്തു പറഞ്ഞ ഈ വചനം ഓർക്കുക: ''ദാനിയേൽ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നിൽക്കുന്നതു കാണുമ്പോൾ'' - 'വായിക്കുന്നവൻ ഗ്രഹിക്കട്ടെ'- മത്തായി 24:15.
വെറും ഒരു കെട്ടുകഥ; കാലക്രമത്തിൽ സ്വീകാര്യത നേടുകയും, പിന്നീട് ഒഴിച്ചുകൂടാനാകാത്ത ആചാരമായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെ നാം കണ്ടത്!.

കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെ പ്രത്യാശയോടെ കാത്തിരിയ്‌ക്കേണ്ട ക്രിസ്ത്യാനി, മാവേലിക്കുവേണ്ടി പള്ളിമുറ്റത്ത് പൂക്കളമൊരുക്കുന്നത് ശരിയോ തെറ്റോ എന്ന് ചിന്തിക്കുക!
മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം;
അ തിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങൾ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അർപ്പിക്കപ്പെട്ടു. അവൻ വീണ്ടും വരും-പാപപരിഹാരാർഥ മല്ല, തന്നെ ആകാംക്ഷാപൂർവം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.
ഹെബ്രായർ 9 : 27-28(CCC 668)
നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ.
മത്തായി 24 : 42

സഭ പ്രശ്‌നങ്ങളിലൂടെ നീങ്ങുമ്പോൾ സഭയെത്തകർക്കാൻ സാത്താൻ കിണഞ്ഞ് പ്രവർത്തിക്കുമ്പോൾ നമുക്കെങ്ങനെ ഓണം ആഘോഷിച്ച്, ഓണസദ്യയും കഴിച്ച് നിഗളിക്കാൻ സാധിക്കും? യേശു പറഞ്ഞു, പ്രാർത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വർഗം(പിശാച്) പുറത്തുപോവുകയില്ല.
മർക്കോസ് 9 : 29
നാം സഭയെ സ്‌നേഹിക്കുന്നുവെങ്കിൽ ഓണാഘോഷവും ഓണസദ്യയും ഉപേക്ഷിച്ച് ആന്നേദിവസം നമുക്ക് ഉപവസിച്ച് പ്രാർത്ഥിക്കാം.

''യഹോവയായ ദൈവം അരുളിച്ചയ്യുന്നു: നീ അവരുടെ (വിജാതിയരുടെ) ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങൾ അനുകരിക്കരുത്.''. പുറപ്പാടു് 23:24.
വിഗ്രഹങ്ങളെ തൊട്ട് തൊഴാനോ കഴുന്നെടുക്കുന്ന അമ്പ് തൊട്ട് നമസ്‌ക്കരിക്കാനോ സഭ അനുവദിച്ചിട്ടില്ല. ദൈവത്തിന്റെ മുൻപിൽ നാം ഓരോരുത്തരും കണക്കുകൊടുക്കണം എന്നോർക്കുക.
ദൈവം ഏറ്റവും കൂടുതൽ വെറുക്കുന്ന കാര്യമാണ് ദൈവമക്കൾ അന്യദേവന്മാരുടെ പിറകെ പോകുന്നത്. ഇസ്രയേൽജനത്തെ ദൈവം ശിക്ഷിച്ചതിന്റെ പ്രധാന കരണം അവർ അന്യദേവന്മാരുടെ പിറകെപോയി വിഗ്രഹങ്ങളെ ആരാധിക്കുകയും കുമ്പിടുകയും വിഗ്രഹാർപ്പിതവസ്തുക്കൾ ഭക്ഷിച്ചതും കൊണ്ടാണ്.

ആകയാൽ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയിൽനിന്ന് ഓടിയകലുവിൻ.
1 കോറിന്തോസ് 10 : 14
ഇന്ന് തിന്മ പെരുകുന്നതെന്തുകൊണ്ടാണ്? അസമാധാനവും രോഗങ്ങളും ദുഃഖഃങ്ങളും ദുരിതങ്ങളും വർദ്ദിക്കുന്നതെന്തുകൊണ്ടാണ്?. ഒന്നാം പ്രമാണം ലംഘിക്കുന്നതുകൊണ്ടല്ലേ?

അവർ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങൾക്കു കൈമാറി.
അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗസ്സക്തികളോടുകൂടെ, ശരീരങ്ങൾ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു.
എന്തെന്നാൽ, അവർ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവർ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു.
റോമാ 1 : 23

നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും, പൂർണാത്മാവോടും, പൂർണമനസ്സോടും, പൂർണ ശക്തിയോടുംകൂടെ സ്നേഹിക്കുക.
മർക്കോസ് 12 : 30
നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കൽപന പാലിക്കും.
യോഹന്നാൻ 14 : 15. എന്റെ കൽപനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.
യോഹന്നാൻ 14 : 21

വിഗഹാർപ്പിത വസ്തുക്കൾ ഭക്ഷിക്കരുത്.

വിഗ്രഹങ്ങൾക്കർപ്പിച്ചവസ്തുക്കൾ, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയിൽനിന്നു നിങ്ങൾ അകന്നിരിക്കണം.
അപ്പ. പ്രവർത്തനം 15 : 29

വെളിപാട് 2:14, എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങൾ എനിക്കു പറയാനുണ്ട്: വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ ഭക്ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രയേൽ മക്കൾക്കു ദുഷ്പ്രരണ നൽകാൻ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്റെ ഉപദേശങ്ങൾ മുറുകെപിടിക്കുന്നവർ അവിടെയുണ്ട്.
അതുപോലെ തന്നെ, നിക്കൊളാവോസ് പക്ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരും അവിടെയുണ്ട്. അതുകൊണ്ട് അനുതപിക്കുക; അല്ലെങ്കിൽ, നിന്റെ അടുത്തേക്കു ഞാൻ ഉടനെ വന്ന് എന്റെ വായിലെ വാൾകൊണ്ട് അവരോടു പോരാടും.
ആത്മാവ് സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. വിജയം വരിക്കുന്നവനു ഞാൻ നിഗൂഢ മന്ന നൽകും. അവനു ഞാൻ ഒരു വെള്ളക്കല്ലുംകൊടുക്കും: അതിൽ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീക രിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല. വെളിപാട് 2:14.

യേശുവാണ് ഏകരക്ഷകൻ.

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല.
അപ്പ. പ്രവർത്തനങ്ങൾ 4 : 12. കർത്താവായ യേശുവിൽ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.
അപ്പ. പ്രവർത്തനങ്ങൾ 16 : 31
യേശു നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി കുരിശിൽ മരിച്ചു. തന്റെ സ്വന്ത രക്തം കൊടുത്ത് നമ്മെ വിലയ്ക്കു വാങ്ങി സ്വർഗരാജ്യത്തിന് അവകാശികളാക്കി. ആ ഒരു ബോദ്ധ്യം നമുക്കുണ്ടായിരിക്കണം. ആ സ്‌നേഹത്തിനു പകരം ഞാനെന്തു നല്കും....
കർത്താവേ അങ്ങേയ്ക്കിഷ്ടമില്ലാത്തതൊന്നും ഞാനിനി ചെയ്യില്ല. സാത്താന്റെ വഞ്ചനയിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ.

നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
യോഹന്നാൻ 8 : 32

എന്താണ് സത്യം...
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
യോഹന്നാൻ 14 : 6

യേശു പറഞ്ഞു, ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവന്മരിച്ചാലും ജീവിക്കും.
യോഹന്നാൻ 11 : 25

അനന്തരം രാജാവ് (യേശു) തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ.
മത്തായി 25 : 34
ഇതാണു ശിക്ഷാവിധി: പ്രകാശം (യേശു ) ലോകത്തിലേക്കു വന്നിട്ടും മനുഷ്യർ പ്രകാശത്തെക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികൾ തിന്മ നിറഞ്ഞതായിരുന്നു.
യോഹന്നാൻ 3 : 19
അനന്തരം അവൻ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാർക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
മത്തായി 25 : 41

അനീതി പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ വഞ്ചിതരാകരുത്. അസന്മാർഗികളും വിഗ്ര ഹാരാധകരും വ്യഭിചാരികളും സ്വവർഗഭോഗികളും
കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവർച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.

ഓണമെന്നു പറഞ്ഞ് സമയം കളയാതെ യേശുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിക്കൊണ്ട് ദൈവരാജ്യത്തെക്കുിച്ച് അന്വേഷിക്കൂ... ബൈബിൾ വായിക്കൂ... വചനദീപം മറ്റുള്ളവർക്കും നൽകൂ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

സഭയ്ക്കുവേണ്ടിയും സഭാധികാരികൾക്കുവേണ്ടിയും സഭയിലെ വിശ്വാസികൾകൾക്കു വേണ്ടിയും ഓണസദ്യ ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം നിങ്ങളും ഉപവസിച്ചു പ്രാർത്ഥിക്കണമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP