Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഡ്വാൻസ് വാങ്ങി വിസയും അടിച്ച ശേഷം ഹാസ്യനടൻ മുങ്ങി; യുകെയിലെ സ്‌റ്റേജ് ഷോ സംഘാടകർ കോട്ടയം നസീറിനെതിരെ നിയമനടപടിക്ക്

അഡ്വാൻസ് വാങ്ങി വിസയും അടിച്ച ശേഷം ഹാസ്യനടൻ മുങ്ങി; യുകെയിലെ സ്‌റ്റേജ് ഷോ സംഘാടകർ കോട്ടയം നസീറിനെതിരെ നിയമനടപടിക്ക്

മാസം അവസാനം യുകെയിൽ നടക്കുന്ന സ്റ്റേജ് ഷോയുടെ സംഘാടകർ നടൻ കോട്ടയം നസീറിനെതിരെ നിയമനടപടിക്കൊരുങ്ങുന്നു. പൊടിപൂരം എന്ന പേരിൽ ആരംഭിക്കാനിരുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ അഞ്ച് ലക്ഷം രൂപ സമ്മതിച്ച് കരാർ ഉറപ്പിച്ചിട്ട് വിസയും അടിച്ച ശേഷം പരിപാടിക്ക് വരാതെ മുങ്ങാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് സംഘാടകർ കേസിന് പോകുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം ടെസ്റ്റ് മെസേജിലൂടെ പങ്കെടുക്കാൻ സാധിക്കില്ല എന്നറിയിക്കുകയായിരുന്നു എന്നാണ് സംഘാടകർ പറയുന്നത്. പകരം ബഡായി ബംഗ്ലാവിലെ താരം ധർമ്മജനെ കൊണ്ട് വന്ന് സംഘാടകർ പരിപാടി നടത്തുമെങ്കിലും നിയമ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ട്.

രണ്ടര മാസങ്ങൾക്ക് മുമ്പാണ് പൊടിപൂരത്തിന്റെ സംഘാടകർ കോട്ടയം നസീറിന് അഡ്വാൻസ് നൽകി എഗ്രിമെന്റ് എഴുതിയത്. അന്ന് ഷോയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച രണ്ടു താരങ്ങളെ നസീറിന്റെ ആവശ്യപ്രകാരം മാറ്റുകയും പകരം മറ്റൊരാളെ ഉൾകൊള്ളിക്കുകയും ചെയ്തിരുന്നു. എന്നാൽ അയാൾക്ക് വിസ ലഭിച്ചില്ല. നസീറിന് ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ജൂലൈ മാസത്തിൽ അഡ്വാൻസ് കൈപറ്റി നസീർ എഗ്രിമെന്റ് എഴുതിയത്. കൂടുതൽ സ്റ്റേജുകൾ ലഭിച്ചാൽ യുകെയിൽ നിൽക്കാമെന്നും നസീർ വാക്കാൽ സമ്മതിച്ചിരുന്നെന്നും സംഘാടകർ പറയുന്നു. അഡ്വാൻസ് കൈപറ്റിയശേഷമാണ് പാസ്‌പോർട്ട് കോപ്പിയും മറ്റ് രേഖകളും വിസ പ്രൊസസിങ്ങിനായി നസീർ നൽകിയത്. എന്നാൽ കഴിഞ്ഞ ആഴ്‌ച്ചയിൽ വിസ ലഭിച്ചെങ്കിലും നസീറിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലത്രേ.

പൊടിപൂരത്തിന്റെ റിഹേഴ്‌സൽ കൊച്ചിയിലെ ക്യാമ്പിൽ ഇപ്പോൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച്ച റിഹേഴ്‌സലിനൊന്നും എത്താത്തതിനെ തുടർന്ന് ഷോയിലെ താരങ്ങൾ നസീറിനെ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർച്ചയായി ഇവർ ഫോൺ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്തു. അവസാനം കാൾ അറ്റൻഡ് ചെയ്ത നസീർ റിഹേഴ്‌സലിന് വൈകുന്നേരം എത്താമെന്ന് സമ്മതിച്ചു. തുടർന്ന് നസീറിനെ പ്രതീക്ഷിച്ച് താരങ്ങൾ രാത്രി വരെ കാത്തിരിക്കുകയും ചെയ്‌തെങ്കിലും നസീർ എത്തിയില്ല. പ്രോഗ്രാം നടക്കാതിരുന്നാൽ ഉണ്ടാകുന്ന മാനഹാനിയും സാമ്പത്തിക നഷ്ടവും മനസിലാക്കിയ നസീറിന്റെ സഹപ്രവർത്തകരായ മധു പുന്നപ്രയും കിഷോർ വർമയും അടുത്ത ദിവസങ്ങളിൽ നസീറിന്റെ ഫ്‌ളാറ്റിലും മറ്റും ചെന്ന് സംസാരിച്ചിരുന്നു. എന്നാൽ അവരോട് താൻ മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ചു രക്ഷപെടുമെന്നും കൂടുതൽ സ്റ്റേജ് കിട്ടിയാൽ നിൽക്കാമെന്നത് വാക്കാൽ പറഞ്ഞിട്ടേയുള്ളുവെന്നും എഗ്രിമെന്റിൽ ഇല്ലായെന്നുമാണ് നസീർ പറഞ്ഞത്. ഇക്കാര്യം ഇവർ ഷോയുടെ കൊച്ചിയിലെ സംഘാടകരോടും സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനെകുറിച്ച് നസീർ പ്രതികരണമൊന്നും അറിയിച്ചിരുന്നില്ല.

വിസ ലഭിച്ച്, എഗ്രിമെന്റ് എഴുതി അഡ്വാൻസ് വാങ്ങിയതിനാൽ നസീർ പങ്കെടുക്കുമെന്ന പ്രതീക്ഷയിൽ ഷോയുടെ പ്രമൊഷനായി മാദ്ധ്യമങ്ങളിൽ സംഘാടകർ പരസ്യവും നൽകിയിരുന്നു. യുകെയിലും സ്റ്റേജുകൾ ഉറയ്ക്കുകയും ടിക്കറ്റ് വിൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച നസീർ യുകെയിലുള്ള സംഘാടകർക്ക് തനിക്ക് ഷോയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് മെസേജ് അയക്കുകയായിരുന്നു. വ്യക്തമായ കാരണം അറിയിക്കാതെ ഒഴിഞ്ഞുമാറിയ നസീർ പുതിയ സിനിമയ്ക്കുള്ള കരാർ ആയതായാണ് സൂചന. അതിനാലാണ് സ്റ്റേജ് ഷോ ഒഴിവാക്കിയതെന്നാണ് സംഘാടകർക്ക് വിവരം ലഭിച്ചത്.

പങ്കെടുക്കാൻ കഴിയില്ലെങ്കിൽ അത് അറിയിക്കാതെ ഷോയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഷോയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച നസീറിനെതിരെ വിശ്വാസ വഞ്ചനക്കെതിരെ യൂറോപ്യൻ കോടതിയിലും സിനിമാ താരങ്ങളുടൈ സംഘടനയായ അമ്മയിലും പരാതി കൊടുക്കുമെന്ന് സംഘാടകർ മറുനാടൻ മലയാളിയോട് പറഞ്ഞു. നസീറിന്റെ പിന്മാറ്റത്തെത്തുടർന്ന് പ്രശസ്ത ഹാസ്യനടൻ ധർമ്മജൻ, പുന്നപ്ര ബൈജു എന്നിവരും ഷോയിലേക്കെത്തിയിട്ടുണ്ട്.

പുതിയ ആർട്ടിസ്റ്റിനെ പങ്കെടുപ്പിച്ച് കൊണ്ട് ഒക്‌ടോബർ 24 മുതൽ നവംബർ 3 വരെ കോമഡിക്കും പാട്ടിനും ഡാൻസിനും പ്രാധാന്യം നൽകി ജന ഹൃദയങ്ങളെ കയ്യടക്കാൻ തന്നെയാണ് സംഘാടകരുടെ തീരുമാനം. വ്യത്യസ്തതയ്യാർന്ന കോമഡി സ്‌കിറ്റുകളും ഗെയിം ഷോയും പാട്ടുകളും ഡാൻസുകളും കോമഡി കഥാ പ്രസംഗവും നിരവധി വൺമാൻഷോകളും കോർത്തിണക്കിയ ''പൊടിപൂരം 2014'' ന്റെ റിഹേഴ്‌സൽ കൊച്ചിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP