Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഞ്ജു വാര്യരുടെ സംഘടനയ്ക്ക് എതിരേയും അന്വേഷണം തുടങ്ങി; വിമൻ ഇൻ കളക്ടീവിന്റെ എഫ് ബി പേജിൽ ഇരയുടെ പേര് കൊടുത്തെന്ന പരാതിയിൽ അന്വേഷണം നടത്തുന്നത് ഡിജിപിയുടെ ഹൈടെക് സെൽ; ഐപി അഡ്രസ് കണ്ടെത്തി എഫ്ഐആർ ഇടും; പരാതി വാർത്തയായപ്പോൾ പേര് നീക്കി സിനിമയിലെ വനിതാ കൂട്ടായ്മ

മഞ്ജു വാര്യരുടെ സംഘടനയ്ക്ക് എതിരേയും അന്വേഷണം തുടങ്ങി; വിമൻ ഇൻ കളക്ടീവിന്റെ എഫ് ബി പേജിൽ ഇരയുടെ പേര് കൊടുത്തെന്ന പരാതിയിൽ അന്വേഷണം നടത്തുന്നത് ഡിജിപിയുടെ ഹൈടെക് സെൽ; ഐപി അഡ്രസ് കണ്ടെത്തി എഫ്ഐആർ ഇടും; പരാതി വാർത്തയായപ്പോൾ പേര് നീക്കി സിനിമയിലെ വനിതാ കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് പുറത്തു പറഞ്ഞ കേസിൽ വിമൻ ഇൻ സിനിമാ കളക്ടീവ് കുടുങ്ങി. പരാതി കിട്ടിയതോടെ കേസെടുക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. പൊലീസ് ആസ്ഥാനത്തുള്ള ഹൈടെക് സെല്ലിനാണ് പരാതി കൈമാറിയത്. പ്രാഥമിക അന്വേഷണത്തിൽ പരാതി കഴമ്പുള്ളതാണെന്ന് ഹൈടെക് സെൽ കണ്ടെത്തി. അതിനിടെ വിമൻ ഇൻ കളക്ടീവിന്റെ എഫ് ബി പേജിൽ നിന്ന് നടിയുടെ പേര് മാറ്റുകയും ചെയ്തു. 

അജു വർഗ്ഗീസ് കേസിലെ ഹൈക്കോടതി പരമാർശമാണ് മഞ്ജുവിന്റെ സംഘടനയ്ക്ക് വിനയായത്. മാപ്പു പറഞ്ഞുവെന്നതു കൊണ്ട് ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല. നടി മാപ്പുകൊടുത്താലും തെറ്റ് തെറ്റു തന്നെയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ ഹൈക്കോടതി നിലപാട് എടുത്തു. ഇതോടെയാണ് പായിച്ചിറ നവാസ് ഡിജിപിക്ക് പരാതി നൽകിയത്. തൊട്ട് പിന്നാലെ എഫ് ബി പേജിൽ നിന്ന് പേര് മാറ്റുകയും ചെയ്തു. പായിച്ചിറ നവാസിന്റെ പരാതിയിൽ ആർക്കെതിരെ കേസ് എടുക്കണമെന്നതിൽ പൊലീസ് ആദ്യം വ്യക്തത വരുത്തും. പ്രസ്തുത എഫ് ബി പേജ് ഉപയോഗിക്കുന്ന ഐപി അഡ്രസ് കണ്ടെത്തും. ഈ ഐപി ഉപയോഗിച്ച ആളെയാകും പ്രതിയാക്കുക. വിമൻ ഇൻ സിനിമാ കളക്ടീവ് എന്നത് രജിസ്റ്റേർഡ് സംഘടനയല്ല. അതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ നടിയുടെ പേര് വന്ന എഫ് ബി പേജിന്റെ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമാകും നടത്തുക. ഈ സാഹചര്യത്തിലാണ് ഹൈടെക് സെല്ലിന് പരാതി കൈമാറിയത്.

പൊതു സമൂഹവുമായി വിമൻ ഇൻ സിനിമാ കള്ടീവ് ആശയ സംവാദം നടത്തുന്നത് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ്. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പൊലീസിലും ഗവൺമെന്റിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നുവെന്നതാണ് അവസാന പൊലീസ്റ്റ്. കൂട്ടായ്മയുടെ രൂപീകരണത്തോടെയാണ് ഇത് സജീവമായത്. ഈ പേജിലാണ് ഇരയുടേതെന്ന് വ്യക്തമാക്കി പേരും ഉള്ളത്. നടൻ അജു വർഗ്ഗീസിനെതിരെ ആരോപിക്കപ്പെടുന്ന അതേ കുറ്റമാണ് ഇത്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട നടൻ അജുവർഗ്ഗീസിനെതിരെയുള്ള എഫ് ഐ ആർ റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നടിയുമായി ഒത്തു തീർപ്പായി എന്നതു കൊണ്ട് മാത്രം നടനെതിരെയുള്ള കേസ് പിൻവലിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഈ സാഹചര്യത്തിൽ പായിച്ചിറ നവാസിന്റെ പരാതിയും ഗൗരവത്തോടെ പൊലീസ് കണ്ടു. ഐപിസി ഇരുനൂറ്റി ഇരുപത്തിയെട്ട് എ പ്രകാരം ബലാൽസംഗത്തിന് ഇരയായ വ്യക്തിയുടെ പേര് പുറത്ത് വിടുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സെക്ഷൻ മുന്നൂറ്റി എഴുപത്തിയാറ്, മുന്നൂറ്റി എഴുപത്തിയാറ് (എ), മുന്നൂറ്റി എഴുപത്തിയാറ് (ബി), മുന്നൂറ്റി എഴുപത്തിയാറ് (സി), മുന്നൂറ്റി എഴുപത്തിയാറ് (ഡി) എന്നിവയിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ ഇരയായ വ്യക്തിയുടെ പേരോ അവരെക്കുറിച്ചുള്ള സൂചനകളോ വെളിപ്പെടുത്തുന്നവരെ രണ്ടു വർഷം വരെ തടവിനും പിഴക്കും വിധിക്കാമെന്നാണ് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്നത്.

അക്രമിക്കപ്പെട്ട നടിയുടെ ഒരു പത്രക്കുറിപ്പ് ജൂൺ 27ന് പുറത്തുവന്നിരുന്നു. ഫെബ്രുവരിയിൽ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാൻ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ എന്നെ സ്നേഹപൂർവ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവർ എന്നോടു സൂചിപ്പിച്ചിരുന്നു.ഞാൻ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണെന്ന് വിശദീകരിക്കുന്നതായിരുന്നു നടിയുടെ വിശദീകരണം. അന്വേഷണം ദിലീപിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായ ഘട്ടത്തിലായിരുന്നു ഈ പത്രക്കുറിപ്പ്. ഇത് പ്രാധാന്യത്തോടെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ഫെയ്സ് ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു. ഈ പത്രക്കുറിപ്പിന് ഒടുവിലാണ് എന്നാത്മാർഥമായി വിശ്വസിക്കുന്ന ഓരോരുത്തർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു.' നന്ദിയോടെ ,------------ എന്ന തരത്തിൽ ആക്രമിക്കപ്പെട്ട നടിയുടെ പേരും ഉണ്ടായിരുന്നു. ഇത് മറുനാടൻ വാർത്തയുമാക്കി. എന്നാൽ ആരും പേര് മാറ്റിയില്ല. തങ്ങൾ നടിയുടെ കൂടെയുള്ള സംഘടനയാണെന്നും അതുകൊണ്ട് തന്നെ കേസ് വരില്ലെന്നും വീരവാദവും പറഞ്ഞു. ഇതാണ് ഹൈക്കോടതി പരാമർശങ്ങൾ അസ്ഥാനത്താക്കിയത്.

ഇത് നിയമ പ്രകാരം തെറ്റാണ്. ഇരയുടെ പേര് ആര് പുറത്തുവിട്ടാലും അവർക്കെതിരെ നിയമ നടപടിയുറപ്പാണ്. അജു വർഗ്ഗീസും ഇതു തന്നെയാണ് ചെയ്തത്. ദിലീപിന് പിന്തുണയർപ്പിക്കുന്ന പോസ്റ്റിനൊപ്പം അറിയാതെ ഇരയുടെ പേര് വരികെയായിരുന്നു. ഇതിനെ വലിയ കുറ്റമായി വിമൻ ഇൻ സിനിമാ കളക്ടീവും ഉയർത്തിക്കാട്ടി. ഈ സാഹചര്യത്തിൽ കൂടിയാണ് ആക്രമിക്കപ്പെട്ട നടിയുടെ പത്ര പ്രസ്താവനയ്ക്കൊപ്പം പേരും പ്രത്യക്ഷപ്പെട്ടത് ക്രിമിനൽ കുറ്റമാകുന്നത്. എന്നാൽ ആരും ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നില്ല. അജു വർഗ്ഗീസിനും റീമാ കല്ലിങ്കലിനും എതിരെ പരാതികളെത്തി. പൊലീസ് നടപടിയും തുടങ്ങി. ഇരയ്ക്ക് പരാതിയില്ലാത്തതിനാൽ അജു വർഗ്ഗീസ് ആ വാദവുമായി ഹൈക്കോടതിയിൽ എത്തി. എന്നാൽ ഹൈക്കോടതി വാദം തള്ളുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്.

അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിമൻ ഇൻ കളക്ടീവ് രൂപീകരിച്ചത്. അശ്രദ്ധമായി പോലും ഇരയുടെ പേര് കൊടുക്കാൻ പാടില്ലെന്നതാണ് നിയമം. നടിയെ തട്ടിക്കൊണ്ട് പോയി എന്നാണ് വാർത്ത ആദ്യം പുറത്തുവന്നത്. ഈ സമയം ചാനലുകളും ഓൺലൈൻ മീഡിയയും നടിയുടെ പേര് പറഞ്ഞിരുന്നു. എന്നാൽ പൊലീസിന്റെ നിർദ്ദേശ പ്രകാരം പിന്നീട് ആരും പേര് കൊടുത്തില്ല. നടിയുടെ പ്രസ്താവനകൾ കൊടുക്കുമ്പോൾ പോലും മനപ്പൂർവ്വം പേര് ഒഴിവാക്കി. അതുകൊണ്ട് തന്നെ ഫെയ്സ് ബുക്കിൽ നടിയുടെ പ്രസ്താവന വിമൻ ഇൻ സിനിമാ കളക്ടീവ് കൊടുക്കുമ്പോഴും ഈ മാർഗ്ഗമായിരുന്നു ചെയ്യേണ്ടിയിരുന്നത്. റീമാ കല്ലിങ്കലും നടിയുടെ പേര് പുറത്തു വിട്ടിരുന്നു. നടി പുറത്തിറക്കിയ പത്രക്കുറിപ്പ് ഫെയ്‌സ് ബുക്കിലിട്ടതാണ് വിനയായത്. എന്നാൽ തെറ്റ് വാർത്തയായതോടെ റീമ അതു പിൻവലിച്ചു.

എന്നാൽ ജൂൺ 27ന് സിനിമയിലെ വനിതാ കൂട്ടായ്മയ പുറത്തുവിട്ട നടിയുടെ പേര് രണ്ട് ദിവസം മുമ്പ് പോലും ഫെയ്‌സ് ബുക്ക് പേജിൽ ഉണ്ടായിരുന്നു. നടി തങ്ങൾക്കെതിരെ മൊഴി കൊടുക്കില്ലെന്ന പ്രതീക്ഷയിലാണ് വിമൻ ഇൻ കളക്ടീവ് ഇങ്ങനെ ചെയ്തത്. എന്നാൽ പായിച്ചിറ നവാസിന്റെ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തുവെന്ന് വന്നപ്പോൾ കളി മാറിയെന്ന് തിരിച്ചറിയുകയും പേര് പിൻവലിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP