Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളിൽ സന്ദർശിക്കാൻ ആവശ്യമായി വരിക രണ്ട് കോടിയിലേറെ രൂപ; മുഖ്യമന്ത്രി ഒഴികെ മറ്റാരു പോയാലും മുടക്ക് മുതൽ പോലും തിരിച്ചു കിട്ടാത്ത സാഹചര്യം; മുഖം മിനുക്കാൻ സംഘടനകൾ സ്വമേധയാ മുമ്പേ പിരിച്ച പണം സ്വീകരിച്ച് കണക്ക് കാണിക്കാൻ നീക്കം; ഒരു പണം മുടക്കാതെ അതിങ്ങ് എത്തുമെന്നിരിക്കെ കോടികൾ മുടക്കി മന്ത്രിമാർ സന്ദർശനത്തിനെത്തുന്നതിനെതിരെ പ്രവാസികൾ രോഷം കൊള്ളുന്നതിനിടയിൽ കേന്ദ്രത്തിന്റെ നീക്കം വൻ തിരിച്ചടി

മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളിൽ സന്ദർശിക്കാൻ ആവശ്യമായി വരിക രണ്ട് കോടിയിലേറെ രൂപ; മുഖ്യമന്ത്രി ഒഴികെ മറ്റാരു പോയാലും മുടക്ക് മുതൽ പോലും തിരിച്ചു കിട്ടാത്ത സാഹചര്യം; മുഖം മിനുക്കാൻ സംഘടനകൾ സ്വമേധയാ മുമ്പേ പിരിച്ച പണം സ്വീകരിച്ച് കണക്ക് കാണിക്കാൻ നീക്കം; ഒരു പണം മുടക്കാതെ അതിങ്ങ് എത്തുമെന്നിരിക്കെ കോടികൾ മുടക്കി മന്ത്രിമാർ സന്ദർശനത്തിനെത്തുന്നതിനെതിരെ പ്രവാസികൾ രോഷം കൊള്ളുന്നതിനിടയിൽ കേന്ദ്രത്തിന്റെ നീക്കം വൻ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയപുനർനിർമ്മാണ ഫണ്ട് സ്വരൂപിക്കാനായുള്ള മന്ത്രിമാരുടെ വിദേശയാത്ര ബുധനാഴ്ച തുടങ്ങാനിരിക്കെ, കേന്ദ്രസർക്കാരിന്റെ അനുമതിയെ ചൊല്ലി തർക്കം മുറുകുന്നത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ്. പ്രവാസി സംഘടനകളുടെ മനസ്സ് കൂടി മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. പ്രളയ ദുരിതാശ്വാസം പിരിച്ചെടുക്കാനായി രണ്ടാഴ്ചമുമ്പ് കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനൊഴികെയുള്ളവർക്ക് അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് നൽകിയ അനുമതിയിൽ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്ന കേന്ദ്രനിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

മറ്റുള്ളവർക്കും വരുംദിവസങ്ങളിൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെങ്കിലും നിശ്ചയിച്ച ദിവസങ്ങളിൽ യാത്ര നടക്കുമോ എന്ന് ഉറപ്പുപറയുന്നില്ല. 17 മുതൽ 22 വരെയാണു യാത്ര നിശ്ചയിച്ചിരുന്നത്. വിദേശമലയാളികൾ നേതൃത്വം നല്കുന്ന സംഘടനകളാണ് പല രാജ്യങ്ങളിലും മന്ത്രിതല സംഘത്തിന്റെ സ്‌പോൺസർമാർ. ചില സംഘടനകൾ രജിസ്ട്രേഷനോ മറ്റു നടപടിക്രമങ്ങൾ പാലിച്ചോ പ്രവർത്തിക്കുന്നതല്ലെന്നാണ് കേന്ദ്ര എംബസികൾ അറിയിച്ചത്. മന്ത്രിമാർക്കൊപ്പം വിദേശസന്ദർശനം നടത്തുന്ന ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. പ്രവാസികളുമായി ചർച്ചനടത്തേണ്ട വിഷയങ്ങൾ, ആവശ്യമായ പക്ഷം അതത് രാജ്യങ്ങളിലെ അംബാസഡർമാരുടെ തലത്തിൽ നടത്തേണ്ട ആശയവിനിമയം എന്നിവയിൽ ധാരണയായി. ഇതിനിടെയാണ് വില്ലനായി കേന്ദ്ര നിലപാട് എത്തിയത്. യാത്രയ്ക്കായി രണ്ടുകോടിയോളം രൂപ ചെലവുവരുമെന്നാണ് കണക്കാക്കിയത്. അതിനനുസരിച്ച് ഗുണം ലഭിക്കുമോയെന്നതിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഭീകര പ്രവർത്തനത്തിന് തടയിടുന്നതിന്റെ ഭാഗമായി ചില ഗൾഫ് രാജ്യങ്ങളിൽ സംഘടനകൾക്കായുള്ള പണപ്പിരിവ് നിരോധിച്ചിട്ടുണ്ട്. ഇവിടേക്കാണ് മന്ത്രിമാർ പ്രധാനമായും പോകുന്നത്. പണം നൽകാൻ പോലും ആരും തയ്യാറാകില്ല. യൂറോപ്പിലെ രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ പണപിരിവ് വളരെ നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം കേരളത്തിലേക്ക് മിക്കവരും നൽകി കഴിഞ്ഞു. മറ്റുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് ഇത് നൽകുമെന്നും ഉറപ്പ്. ഇങ്ങനെ പണം മുടക്കാതെ കിട്ടുന്ന പണത്തിന് വേണ്ടിയാണ് രണ്ട് കോടി പിണറായി സർക്കാർ ചെലവഴിക്കുന്നത്.

വിദേശ മലയാളികളിൽ നിന്നോ മലയാളി സംഘടനകളിൽ നിന്നോ മാത്രമേ ധനശേഖരണം പാടുള്ളൂ എന്ന വ്യവസ്ഥയോടെയാണു മുഖ്യമന്ത്രിക്കുള്ള യാത്രാനുമതി. വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കരുത്. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവനും മാധ്യമ ഉപദേഷ്ടാവ്് ജോൺ ബ്രിട്ടാസുമാണു മുഖ്യമന്ത്രിക്കൊപ്പം പോകുന്നത്. യുഎഇയിലും മറ്റും ലോകകേരള സഭാ പ്രതിനിധികളുടെ സ്വാധീനം ഉപയോഗിച്ചു പിരിവ് നടത്താനാണ് തീരുമാനം. പ്രവാസി മലയാളികളിൽ മിക്കവരും ഇതിനകം സംഭാവന നൽകിയതിനാൽ മന്ത്രിമാരുടെ പിരിവിനോടു വലിയ താൽപര്യം കാട്ടുന്നില്ല. എങ്കിലും മുഖ്യമന്ത്രിയെത്തിയാൽ പണം കിട്ടും. എന്നാൽ മന്ത്രിമാരുടെ കാര്യം അങ്ങനെ അല്ല. പ്രവാസി സംഘടനകൾ പിരിച്ചു വച്ചിരിക്കുന്ന പണം കൊണ്ടു വരാനാണ് അവരുടെ ആഡംബര യാത്ര.

വിദേശ സന്ദർശനത്തിന് തയ്യാറെടുക്കുന്ന മന്ത്രിതല സംഘത്തിൽ ഐ.പി.എസുകാരും ഐ.എഫ്.എസുകാരും ഇടം പിടിച്ചത് വിവാദമാവുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഉദ്യോഗസ്ഥ സംഘത്തെ നിശ്ചയിച്ചപ്പോൾ അതിൽ ജൂനിയർ ഐ.എ.എസുകാരും ഐ.പി.എസുകാരും ഐ.എഫ്.എസുകാരുമൊക്കെ ഉൾപ്പെടുകയായിരുന്നു. അന്വേഷണം നേരിടുന്ന ചില ഉന്നത ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ടെന്നും ആക്ഷേപമുണ്ട്. നയതന്ത്ര വീസയിൽ പോകാനാണു മന്ത്രിമാർ അനുമതി തേടിയതെങ്കിലും ചിലരെ ക്ഷണിച്ചതു റജിസ്‌ട്രേഷനില്ലാത്ത കടലാസ് സംഘടനകളാണെന്ന് എംബസികളിൽ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോർട്ട്് ലഭിച്ചു. ഇതാണ് യാത്ര മുടങ്ങാൻ കാരണം.

കേന്ദ്രത്തിൽ നിന്നു രാഷ്ട്രീയ അനുമതി ലഭിച്ചാലേ വീസ സ്റ്റാംപിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനാകൂ. യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വീസയ്ക്കായി മന്ത്രിമാരും ഉദ്യോഗസ്ഥരും അതതു കോൺസുലേറ്റുകളിൽ നേരിട്ടു പോകേണ്ടി വന്നേക്കും. മന്ത്രിമാരായ കെ.കെ. ശൈലജ, സി.രവീന്ദ്രനാഥ്, പ്രളയസമയത്തു ജർമൻ പര്യടനം നടത്തി വിവാദത്തിലായ കെ..രാജു എന്നിവരെ വിദേശ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP