ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്നാഥ് ബെഹ്റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
November 20, 2018 | 09:16 PM IST | Permalink

ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്കാരിക സമ്മേളനം ഉദ്ഘാടന ചടങ്ങിൽ നിന്ന് ഡിജിപി ലോകനാഥ് ബെഹ്റയെ സംഘാടകർ ഒഴിവാക്കി. ശബരിമല കർമ സമിതിയുടെയും ആചാര സംരക്ഷണ സമിതിയുടെയും ഭക്തരുടെയും പ്രതിഷേധം ഭയന്നാണ് ബെഹ്റയെ ഒഴിവാക്കിയത്. പകരം ഉദ്ഘാടകനെ ഇതു വരെ തീരുമാനിച്ചിട്ടില്ല. 23 നാണ് നീരേറ്റുപുറം ചക്കുളത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്നത്. അന്ന് വൈകിട്ട് അഞ്ചിനാണ് സാംസ്കാരിക സമ്മേളനം നടക്കുന്നത്. ഇതാണ് ഡിജിപി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
ഇന്നലെ ചില പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അരപ്പേജ് സപ്ലിമെന്റിൽ ഉദ്ഘാടകനായ ഡിജിപിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഏറ്റെടുത്ത സൈബർ സംഘികൾ ഡിജിപി ഉദ്ഘാടകൻ ആകുന്നതിന് എതിരേ പ്രതിഷേധം ആരംഭിച്ചു. ശബരിമലയിൽ പൊലീസിന്റെ അതിക്രമത്തിന് നേതൃത്വം നൽകുന്ന, തെരുവുകളിൽ ഭക്തരെ അടിച്ചോടിക്കുന്നതിന് ഉത്തരവിട്ട ബെഹ്റയെ എന്തിനാണ് പരിപാവനമായ ഒരു ചടങ്ങിന്റെ ഉദ്ഘാടകനാക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം.
ഏതാനും മണിക്കുറുകൾക്കുള്ളിൽ ബെഹ്റയ്ക്ക് എതിരേയുള്ള പ്രചാരണവും ശക്്തമായി. ഇതോടെ ഉദ്ഘാടകനെ മാറ്റാൻ ക്ഷേത്രകമ്മറ്റി തീരുമാനിക്കുകയായിരുന്നു. ഇന്നിറങ്ങിയ പത്രങ്ങളിൽ വന്നിട്ടുള്ള സപ്ലിമെന്റിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടകന്റെ പേരില്ല. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് മുഖ്യാതിഥി. ഡോ സിവി ആനന്ദബോസ് കാർത്തിക ദീപസ്തംഭത്തിൽ അഗ്നി പകരും. അതേസമയം, ഇന്നലെ തിരുവല്ലയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബെഹ്റ തന്നെയാകും സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കിയിരുന്നു.
പിന്നീട് ബെഹ്റയെ ഒഴിവാക്കാനുണ്ടായ കാരണം എന്താണെന്ന് അധികൃതർ പറയുന്നില്ല. എന്തായാലും ബെഹ്റയെ ഒഴിവാക്കിയ നടപടി സ്വാഗതം ചെയ്ത് സംഘപരിവാർ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.