Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേകന്നൂർ മൗലവി രക്തസാക്ഷി ദിനം നാളെ മതഭീകരതാ വിരുദ്ധ ദിനമായി ആചരിക്കാൻ ഖുർആൻ സുന്നത്ത് സൊസൈറ്റി; കോഴിക്കോട് ടൗൺ ഹാളിലെ വേദിയിലേക്ക് ഹാദിയയുടെ അച്ഛനും അമ്മയും കോയമ്പത്തൂരിൽ കൊല്ലപ്പെട്ട യുക്തിവാദി നേതാവ് ഫാറൂഖിന്റെ പിതാവ് ഹമീദും; മതഭീകരതയ്ക്ക് കാൽ നൂറ്റാണ്ട് എന്ന പേരിൽ നടക്കുന്ന പരിപാടിക്ക് എംഎൻ കാരശ്ശേരിയും ഹമീദ് ചേന്നമംഗലൂരും അലി അക്‌ബറും ജാമിദ ടീച്ചറും ഉൾപ്പെടെയുള്ള പ്രമുഖരും

ചേകന്നൂർ മൗലവി രക്തസാക്ഷി ദിനം നാളെ മതഭീകരതാ വിരുദ്ധ ദിനമായി ആചരിക്കാൻ ഖുർആൻ സുന്നത്ത് സൊസൈറ്റി; കോഴിക്കോട് ടൗൺ ഹാളിലെ വേദിയിലേക്ക് ഹാദിയയുടെ അച്ഛനും അമ്മയും കോയമ്പത്തൂരിൽ കൊല്ലപ്പെട്ട യുക്തിവാദി നേതാവ് ഫാറൂഖിന്റെ പിതാവ് ഹമീദും; മതഭീകരതയ്ക്ക് കാൽ നൂറ്റാണ്ട് എന്ന പേരിൽ നടക്കുന്ന പരിപാടിക്ക് എംഎൻ കാരശ്ശേരിയും ഹമീദ് ചേന്നമംഗലൂരും അലി അക്‌ബറും ജാമിദ ടീച്ചറും ഉൾപ്പെടെയുള്ള പ്രമുഖരും

എം പി റാഫി

കോഴിക്കോട്: ചേകന്നൂർ മൗലവി രക്തസാക്ഷി ദിനമായ ജൂലൈ 29 ന് മതഭീകരതാ വിരുദ്ധ ദിനമാചരിക്കാനൊരുങ്ങി ഖുർആൻ സുന്നത്ത് സൊസൈറ്റി. മതമൗലികവാദികളുടെ ഭീകരപ്രവർത്തനങ്ങൾക്ക് ഇരയായവരെ അണിനിരത്തിയാണ് ഇത്തവണ ഖുർആൻ സുന്നത്ത് സൊസൈറ്റി ചേകന്നൂർ മൗലവി അനുസ്മരണം സംഘടിപ്പിക്കുന്നത്. ഹാദിയയുടെ പിതാവ് അശോകൻ, മാതാവ് പൊന്നമ്മ എന്നിവർ ഞായറാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്ത് മണി മുതൽ വൈകിട്ട് ഏഴ് വരെയാണ് അനുസ്മരണ പരിപാടി.

അഖില ഇസ്ലാം മതം സ്വീകരിച്ചതും തുടർന്നുണ്ടായ കാര്യങ്ങളിലും വിവിധ മുസ്ലിം വിഭാഗങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ഹാദിയക്കൊപ്പമായിരുന്നു മുസ്ലിം സംഘടനകളെല്ലാം.എന്നാൽ ഹാദിയുടെ മാതാപിതാക്കൾ മതഭീകരരുടെ ഇരയാണെന്നും തങ്ങൾ അവർക്കൊപ്പമാണെന്നും പ്രഖ്യാപിച്ചാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി രംഗത്തെത്തിയിരിക്കുന്നത്. ഇത് മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വലിയ എതിർപ്പിനും വഴി വെച്ചിട്ടുണ്ട്.

അശോകനും പൊന്നമ്മക്കും പുറമെ കോയമ്പത്തൂരിൽ കൊല്ലപ്പെട്ട യുക്തിവാദി നേതാവ് ഫാറൂഖിന്റെ പിതാവ് ഹമീദും നാളെത്തെ പരിപാടിയിലെത്തും. യുക്തിവാദിയായിരുന്ന ഫാറൂഖ് തന്റെ നിലപാടുകളും ആശയങ്ങളും തുറന്നു പറഞ്ഞതിന്റെ പേരിൽ മതഭീകരർ ഫാറൂഖിനെ കൊലപ്പെടുത്തുകയായിരുന്നു. സംവിധായകൻ ജോയ് മാത്യു, ഡോ.എം.എൻ കാരശേരി, പ്രൊഫ.ഹമീദ് ചേന്ദമംഗലൂർ, സംവിധായകനും ബിജെപി നേതാവുമായ അലിഅക്‌ബർ, സിപിഎ അസീസ് മൗലവി, ഡോ.ജലീൽ പുറ്റെക്കാട്, അഡ്വ.കെ.എൻ അനിൽകുമാർ തുടങ്ങിയ നിരവധി പ്രമുഖർ പരിപാടിയിലെത്തുന്നുണ്ട്. ജസ്റ്റിസ് കമാൽ പാഷ, അശ്വതി ജ്വാല എന്നിവരും പങ്കെടുത്തേക്കുമെന്ന് സംഘാടകർ പറഞ്ഞു.

മതമൗലികവാദികളുടെ ഭീകരപ്രവർത്തനങ്ങൾക്ക് ഇരയായവർക്കൊപ്പമാണ് തങ്ങളെന്നും ജനാധിപത്യത്തിൽ ഒരിക്കലും മതാധിപത്യം കടന്നു വരരുതെന്നും ഖുർആൻസുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജാമിദ ടീച്ചർ മറുനാടൻ മലയാളിയോടു പറഞ്ഞു. മുത്തലാക്ക് ശരീഅത്ത് വിഷയങ്ങൾ, അനന്തരാവകാശ നിയമങ്ങൾ, സ്ത്രീയുടെ വിവാഹ മോചനം, സംവരണ നിയമങ്ങൾ തുടങ്ങിയവയിലൊക്കെ അപരിഷ്‌കൃത ഗോത്ര നിയമങ്ങൾ ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നതായി ജാമിദ ടീച്ചർ അഭിപ്രായപ്പെട്ടു. ചേകന്നൂർ മൗലവിയുടെ 25 ാം ചരമവാർഷികമാണ് നടക്കാനിരിക്കുന്നത്. മത ഭീകരതക്ക് കാൽ നൂറ്റാണ്ട് എന്ന പേരിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

ആരായിരുന്നു ചേകന്നൂർ മൗലവി? എന്താണ് ഖുർആൻ സുന്നത്ത് സൊസൈറ്റി

മുസ്ലിം മത വിഭാഗങ്ങളെല്ലാം ഒരു പോലെ എതിർത്ത വ്യക്തിയായിരുന്നു ചേകന്നൂർ മൗലവി. ഇന്ന് ചേകന്നൂർ മൗലവി എന്ന പേര് പുതു തലമുറയിപെട്ടവർക്ക് അറിയുക പോലുമില്ല. അദ്ദേഹം തുടങ്ങിവച്ച ആശയങ്ങളുമായി ഇന്ന് പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി. ചേകന്നൂർ മൗലവിയുടെ അനുസ്മരണം നടത്തി വരാറുണ്ടെങ്കിലും മൗലവിയുടെ മരണം ഇന്നും ചുരുളഴിയാത്ത ദുരൂഹത മാത്രമാണ്.

1970കളിലാണ് ചേകന്നൂർ പി.കെ.മുഹമ്മദ് അബുൽ ഹസൻ മൗലവി എന്ന ചേകന്നൂർ മൗലവിയുടെ പേര് ഉയർന്നു തുടങ്ങിയത്. 1936ൽ എടപ്പാൾ ചേകന്നൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചേകന്നൂർ മൗലവിയുടെ വരവോടെ കേരളത്തിലെ മുസ്ലിം സമൂഹത്തിനിടയിൽ പുതിയൊരു ആശയ ശൃംഘല രൂപപ്പെടുകയായിരുന്നു. ഖുർആൻ വാക്യങ്ങൾ മാത്രമാണ് ചേകന്നൂർ മൗലവി പുതിയ ആശയങ്ങൾക്ക് തെളിവായി പറഞ്ഞിരുന്നത്. മുസ്ലിംങ്ങൾ പുലർത്തി വന്നിരുന്ന വിശ്വാസ ആചാരങ്ങൾ മാറ്റിമറിച്ചുകൊണ്ട് ഉദയം ചെയ്ത ചേകന്നൂർ മൗലവിയെയും അനുയായികളെയും തുറിച്ച കണ്ണുകളോടെയാണ് മുസ്ലിംങ്ങൾ നേരിട്ടത്. തട്ടകങ്ങൾ ഒരോന്ന് മാറ്റിയെങ്കിലും കൃത്യമായ സ്വാധീനമുണ്ടാക്കാൻ ഈ വിഭാഗത്തിന് സാധിച്ചില്ല. എന്നാൽ ബുദ്ധിശാലിയും പാണ്ഡിത്യവുമുള്ളയാളാണ് മൗലവിയെന്ന് എതിരാളികൾ വരെ പറയും. മൗലവിയുടെ തിരോധാനത്തോടെ പതിയെ ഈ ആശയധാര ക്ഷയിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം ഇന്നും ചേകന്നൂർ മൗലവി കൊളുത്തി വെച്ച ആശയങ്ങൾ ജീവിക്കുന്നത് ഖുർആൻ സുന്നത്ത് സൊസൈറ്റി എന്ന സംഘടനയിലൂടെയാണ്.

സുന്നി പശ്ചാത്തലത്തിലാണ് ചേകന്നൂർ മൗലവിയുടെ ജനനവും കുട്ടിക്കാലവും. തലക്കടത്തൂർ, പൊന്നാനി അടക്കമുള്ള വിവിധ പള്ളിദർസുകളിൽ പ്രമുഖ സുന്നി പണ്ഡിതന്മാർക്കു കീഴിൽ മൗലവി പഠനം നടത്തിയിരുന്നു. തലക്കടത്തൂർ ദർസിൽ സയ്യിദ് അബ്ദുറഹ്മാൻ ഹൈദ്രൂസ് തങ്ങളുടെ ഇഷ്ട ശിഷ്യനായിരുന്നു ചേകന്നൂർ. അറബി ഭാഷയിലും ഖുർആനിലും അഗാഥമായ പാണ്ഡിത്യം ചെറുപ്പകാലത്ത് തന്നെ സ്വായത്തമാക്കിയിരുന്നു. പൊന്നാനി കോക്കൂർ പള്ളിയിൽ ഇമാമായി ജോലി ചെയ്യുമ്പോഴാണ് നിസ്‌കാരത്തിന് ശേഷമുള്ള കൂട്ടപ്രാർത്ഥന ബിദ്അത്ത് (നവീന ആശയം ) ആണെന്ന് പറഞ്ഞ് മൗലവി തന്റെ ആശയം പ്രകടമാക്കിയത്. ഈ സംഭവത്തിന് ശേഷം മൗലവി പ്രത്യക്ഷപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുടെ ശാന്തപുരത്തെ ഇസ്ലാമിയ്യ കോളേജിൽ അദ്ധ്യാപകനായാണ്. പൊന്നാനി തൊപ്പിയും മുസ്ലിയാർ വേഷവുമണിഞ്ഞിരുന്ന ചേകന്നൂർ മൗലവി ഹാഫ് കൈ ഷർട്ടിലേക്കും ജിന്ന തൊപ്പിയിലേക്കും മാറിയത് ഇക്കാലയളവിലാണ്.



ജമാഅത്തെ ഇസ്ലാമി തട്ടകത്തിൽ നിന്നും മുജാഹിദ് കേന്ദ്രത്തിലേക്കുള്ള മൗലവിയുടെ കടന്നു വരവ് പെട്ടെന്നായിരുന്നു. മുജാഹിദ് സ്ഥാപനമായ എടവണ്ണയിലെ ജാമിഅ: നദ് വിയ്യയിൽ അദ്ധ്യാപകനായി ചേകന്നൂർ എത്തി. മലബാറിൽ സുന്നി, മുജാഹിദ് സംവാദങ്ങൾ കൊടിമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. സുന്നി പണ്ഡിതരായ ഇ.കെ അബൂബക്കർ മുസ്ലിയാർ, ഇ.കെ ഹസൻ മുസ്ലിയാർ തുടങ്ങിയ പണ്ഡിതരുമായി മുജാഹിദ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ചേകന്നൂർ മൗലവി സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നീട് മുജാഹിദുകളുടെ പ്രധാന തുറുപ്പുചീട്ടായി ചേകന്നൂർ മാറി. പതിയെ പതിയെ ചേകന്നൂരിന്റെ താടിയും തൊപ്പിയും അപ്രത്യക്ഷമായി. പറവണ്ണ സലഫി പള്ളിയിൽ ഖത്തീബായിരിക്കെ ഇവിടെ നിന്ന് മൗലവി നിരീക്ഷണം മാസിക പുറത്തിറക്കി. ഇതിനിടെ ഖുർആനിൽ സ്വന്തമായി ഗവേഷണം നടത്തി മുസ്ലിംങ്ങൾ കേട്ടുകേൾവിയില്ലാത്ത പുതിയ ആശയങ്ങൾ മൗലവി സമൂഹത്തോടു പറഞ്ഞു. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളെ ഒരുപോലെ മൗലവി ആഞ്ഞടിക്കാൻ തുടങ്ങി. എല്ലാ മുസ്ലിം വിഭാഗങ്ങളും മൗലവിയെ ശത്രുപക്ഷത്ത് കണ്ടു.

1993 ജൂലൈ 29നാണ് ചേകന്നൂർ മൗലവിയുടെ തിരോധാനം സംഭവിക്കുന്നത്. മൗലവിയുടേതുകൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തി. ഒടുവിൽ സിബിഐ വരെ കേസ് അന്വേഷിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെയും കാരന്തൂർ മർക്കസിനെയും ഏതാനും സുന്നി പ്രവർത്തകരെയുമാണ് പരാതിക്കാർ തിരോധാനത്തിന്റെ ഉത്തരവാദികളായി ആരോപിച്ചിരുന്നത്. ഖുർആൻ ക്ലാസിനെന്നു പറഞ്ഞ് മൗലവിയെ ജീപ്പിൽ കയറ്റി കൊണ്ടുപോയി കൊല നടത്തിയെന്നാണ് ആരോപണം. എന്നാൽ സിബിഐക്കും കോടതിക്കും തെളിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചേകന്നൂർ മൗലവിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ് ഇന്നും.

ചേകന്നൂർ മൗലവിയും അനുയായികളും പിന്തുടരുന്ന ആശയങ്ങളിൽ ചിലത്

മറ്റെല്ലാ മുസ്ലിം വിഭാഗങ്ങളും വിശുദ്ധ ഖുർആൻ പ്രാമാണിക ഗ്രന്ഥമായി കാണുന്നതോടൊപ്പം പ്രവാചക വചനങ്ങളും സന്ദേശങ്ങളുമടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളെയും പ്രമാണമായി അവലംബിക്കുന്നു. ഹദീസുകളുടെ വിശ്വാസ്യത സംബന്ധിച്ച് മുസ്ലിം വിഭാഗങ്ങൾക്കിടയിൽ തർക്കമുണ്ടെങ്കിലും ചേകന്നൂർ മൗലവിയും അനുയായികളും വിശ്വസിക്കുന്നത് ഹദീസുകൾ യഹൂദ സൃഷ്ടിയായാണ്. ഖുർആൻ മാത്രമാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി അവലംബമാക്കുന്ന ഗ്രന്ഥം. ഖുർആൻ തന്നെയാണ് സുന്നത്ത് ( നബിചര്യ ) എന്നാണ് ഇവർ വിശ്വസിക്കുന്നത്.

ആരാധനാ അനുഷ്ഠാനങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ പുലർത്തുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ കാഴ്ചപ്പാട്. അഞ്ച് നേരത്തെ നിസ്‌കാരം ഖുർആൻ വിരുദ്ധമാണെന്നും മൂന്ന് നേരമാണ് നിസ്‌കാരമെന്നും ഇവർ പറയുന്നു. ബാങ്ക്, ഇഖാമത്, നിസ്‌കാരത്തിലെ അത്തഹിയാത്ത്, ഹജ്ജ് വേളയിലെ കല്ലേറ്, ചേലാകർമ്മം, സംഘടിത പ്രാർത്ഥന, സംഘടിത നിസ്‌കാരം തുടങ്ങിയ കർമ്മങ്ങളെല്ലാം ഖുർആൻ വിരുദ്ധമാണെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി വിശ്വസിച്ചു വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP