Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ വിമാനത്താവളത്തിൽ യുഡിഎഫ് ചെയ്തതിൽ കൂടുതലൊന്നും എൽഡിഎഫ് ചെയ്തിട്ടില്ല; തൊണ്ണൂറു ശതമാവനും പൂർത്തിയാക്കിയത് യുഡിഎഫ്; ഉദ്ഘാടനം ഇത്രയും വൈകാൻ കാരണം ഇടതുസർക്കാരാണ്; ഈ പാപഭാരം മറയ്ക്കാനാണ് യുഡിഎഫിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്: പിണറായി വിജയന് മറുപടിയുമായി ചെന്നിത്തല

കണ്ണൂർ വിമാനത്താവളത്തിൽ യുഡിഎഫ് ചെയ്തതിൽ കൂടുതലൊന്നും എൽഡിഎഫ് ചെയ്തിട്ടില്ല; തൊണ്ണൂറു ശതമാവനും പൂർത്തിയാക്കിയത് യുഡിഎഫ്; ഉദ്ഘാടനം ഇത്രയും വൈകാൻ കാരണം ഇടതുസർക്കാരാണ്; ഈ പാപഭാരം മറയ്ക്കാനാണ് യുഡിഎഫിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്: പിണറായി വിജയന് മറുപടിയുമായി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പിതൃത്വം ആർക്കാണ്? യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ കാര്യമായി സംഭാവന നൽകിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം അക്കാര്യം അംഗീകരിക്കാൻ തയ്യാറല്ല. അദ്ദേഹം ഇത് പൂർണമായും ഇടതു സർക്കാറിന്റെ നേട്ടമാണെന്നാണ് അവകാശപ്പെടുന്നത്. മാത്രമല്ല, മുൻ മുഖ്യമന്ത്രിയെ ഉദ്ഘാടന ചടങ്ങിന് പോലും ക്ഷണിച്ചില്ല. മാത്രമല്ല, ഇന്ന് ഉദ്ഘാടന വേദിയിൽ അദ്ദേഹത്തെ അവഹേളിക്കുന്ന വിധത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചതും. ഇതോടെ ഈ വിഷയത്തിൽ സൈബർ ലോകത്തിന്റെ എതിർപ്പ് ശക്തമാകുകയാണ്.

യുഡിഎഫ് കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി യാതൊന്നും ചെയ്തില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കണ്ണൂർ വിമാനത്താവളത്തിനായി യു.ഡി.എഫ് ചെയ്തതിൽ കൂടുതലൊന്നും എൽഡിഎഫ് ചെയ്തിട്ടില്ലന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 90 ശതമാനം പ്രവൃത്തിയും പൂർത്തിയാക്കിയത് യു.ഡി.എഫ് സർക്കാരാണ്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇത്രയും വൈകാൻ കാരണം ഇടതുസർക്കാരാണ്. ഈ പാപഭാരം മറയ്ക്കാനാണ് യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നേരത്തെ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയെ വിളിക്കാത്തതിൽ ചടങ്ങിൽ പ്രതിഷേധവും അരങ്ങേറി. അതേസമയം കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ നടക്കേണ്ടിയിരുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നിർമ്മാണപ്രവൃത്തികൾ വൈകിപ്പിച്ചത് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ നിലപാട് മൂലമാണ്. യു.ഡി.എഫ് ഭരണകാലത്ത് റൺവേ പൂർത്തിയാക്കുകയും വിമാനമിറക്കുകയും ചെയ്തിരുന്നു. ടെർമിനലിന്റെ നിർമ്മാണം 80 ശതമാനവും പൂർത്തിയാക്കിയിരുന്നു. കേരളത്തിലെ ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു.

ഇതിനിടെ ഇടതുമുന്നണി യു.ഡി.എഫിന്റെ വികസനനേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇടതുമുന്നണിക്ക് അവകാശപ്പെടാൻ വികസന നേട്ടങ്ങളൊന്നുമില്ലന്നും അദ്ദേഹം കോഴിക്കോട്ട് ആരോപിച്ചു. ഇതിനിടെ സൈബർ ലോകത്തും പിണറായിക്കെതിരെ വിമർശനം ശക്തിപ്പെടുകയാണ്. കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി യുഡിഎഫ് ചെയ്ത കാര്യങ്ങൾ പിണറായി വിജയൻ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ യുഡിഎഫ് എംഎൽഎമാർ നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി രേഖാമുലം മറുപടി നൽതിയത് ഉമ്മൻ ചാണ്ടിയുടെ പങ്ക് സമ്മതിച്ചു കൊണ്ടു തന്നെയായിരുന്നു.

അതിൽ ഒരു ചോദ്യം, മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്, കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവർത്തനങ്ങൾ പൂർത്തിയായി എന്നായിരുന്നു. ആ ചോദ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 20. 6. 18 ന് ഇങ്ങനെ മറുപടി നൽകി.

1.വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് സിയാലിനെ ചുമതലപ്പെടുത്തി.
2. മൂന്നാം ഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി 785 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 310 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയിൽ ലോൺ ലഭ്യമാക്കുകയും സ്ഥലമെടുപ്പ് ആരംഭിക്കുകയും ചെയ്തു.
3.എൽ ആൻഡ് ടി കമ്പനിക്ക് റൺവേയുടെ പ്രവൃത്തി ഏല്പിച്ചു.
4. റൺവേയുടെ വികസനത്തിന് ആവശ്യമായ 10.52 ഏക്കർ ഭൂമി ഏറ്റെടുത്തു.
5. റോഡ് നിർമ്മാണത്തിന് 40 സെന്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി.
6. മൂന്നാം ഘട്ടത്തിൽ ഡിനോവയായ 131 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാരംഭിച്ചു.
7. ബിപിസിഎൽ ന് 170 കോടി രൂപക്കുള്ള ഓഹരി കൈമാറി.
8. എ ടി എഫ് എയർക്രാഫ്ട് ഫ്യൂവൽ ഫാം നടപ്പാക്കുന്നതിനുള്ള ബിപിസിഎൽ -കിയാൽ എന്ന സ്വകാര്യ സംയുക്ത സംരംഭ കമ്പനി രൂപീകരിച്ചു.
9. 892 കോടി രൂപക്കുള്ള ബാങ്ക് ലോൺ ലഭ്യമാക്കുന്നതിന് ക്യാനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളുമായി ധാരണാപത്രം ഒപ്പിട്ടു.

വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവർത്തനങ്ങൾ ഇത് വരെ പൂർത്തിയായി എന്ന ചോദ്യത്തിന് 2016 ജൂണിൽ(26 .9.16 ന് ) മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകി:

3050 മീറ്റർ റൺവേ, 20 എയർക്രാഫ്റ്റ് പാർക്കിങ്ങിനായുള്ള ഏപ്രൺ, പാരലൽ ടാക്‌സി ട്രാക്ക് (889 മീറ്റർ), റൺവേ ലിങ്ക് ടാക്‌സി (2 എണ്ണം), ഏപ്രൺ ലിങ്ക് ടാക്‌സി (4 എണ്ണം), ചുറ്റുമതിൽ (18മീറ്റർ), ഓപ്പറേഷൻ വാൾ(4കിമീ), എയർ ട്രാഫിക് കൺട്രോൾ ടവർ ബിൽഡിങ്ങ് (85%), ഫയർ‌സ്റ്റേഷൻ (2) ( 75%), സ്റ്റോം വാട്ടർ ഡ്രെയിൻ (35%), ഐസൊലേഷൻ ബേ (50%), ടെർമിനൽ ബിൽഡിങ്ങ് (75%), ഫ്‌ളൈ ഓവർ ( 150 മീറ്റർ) (90%), അപ്രോച്ച് റോഡ് (ഇന്റണൽ ) ( 20%), കാർ പാർക്കിങ്ങ് (50%), ബാഗേജ് ഫാന്റലിങ്ങ് സിസ്റ്റം (60%), ലിഫ്റ്റ്(40%), എസ്‌കലേറ്റർ ( 70%), കെ എസ് ഇ ബി സപ്ലൈ (90%), വാട്ടർ സപ്ലൈ (100%).

കണ്ണൂർ വിമാനത്താവള നിർമ്മാണത്തിന്റെ 90% ലധികം പ്രവർത്തനങ്ങളും മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയായി എന്നാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നത്. ഈ വാദത്തെ ശരിവച്ചു കൊണ്ടാണ് ചെന്നിത്തലയും രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP