Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഷങ്ങളോളം രാജ്യത്തെ രണ്ടാമത്തെ പ്രഥമ പൗരൻ; ഇട്ടു മൂടാൻ ശതകോടിയുടെ സമ്പത്തും എടുത്തു കൊണ്ട് നടക്കാൻ ആശ്രിതരും; മകന് നൂറിലധികം രാജ്യങ്ങളിൽ ബിസിനസ്സ്; ഭാര്യ ലോകം അറിയപ്പെടുന്ന നിയമജ്ഞ; അപ്പൂപ്പൻ അണ്ണാമല സർവകലാശാലയുടെയും ഇൻഷുറൻസ് കമ്പനിയുടെയും സ്ഥാപകൻ; എന്നിട്ടും ഇപ്പോൾ ചിദംബരം ചെട്ടിയാരുടെ വാസം ജയിലിലെ ഇടുങ്ങിയ മുറിയിൽ സർവ്വ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുത്തി; ജയിലിലേക്ക് പോകുമ്പോഴും സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ട് മാസായി മുൻ ധനമന്ത്രി

വർഷങ്ങളോളം രാജ്യത്തെ രണ്ടാമത്തെ പ്രഥമ പൗരൻ; ഇട്ടു മൂടാൻ ശതകോടിയുടെ സമ്പത്തും എടുത്തു കൊണ്ട് നടക്കാൻ ആശ്രിതരും; മകന് നൂറിലധികം രാജ്യങ്ങളിൽ ബിസിനസ്സ്; ഭാര്യ ലോകം അറിയപ്പെടുന്ന നിയമജ്ഞ; അപ്പൂപ്പൻ അണ്ണാമല സർവകലാശാലയുടെയും ഇൻഷുറൻസ് കമ്പനിയുടെയും സ്ഥാപകൻ; എന്നിട്ടും ഇപ്പോൾ ചിദംബരം ചെട്ടിയാരുടെ വാസം ജയിലിലെ ഇടുങ്ങിയ മുറിയിൽ സർവ്വ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുത്തി; ജയിലിലേക്ക് പോകുമ്പോഴും സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ട് മാസായി മുൻ ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയാ കേസിൽ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം തിഹാർ ജയിലിലെ ഏഴാം നമ്പർ ജയിലിലാണ് ഇപ്പോഴുലള്ളത്. നേരത്തെ ചിദംബരത്തിന്റെ മകൻ കാർത്തിയും തിഹാറിൽ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്തെ നിയന്ത്രിച്ചിരുന്ന മന്ത്രി അഴുക്കുള്ളിലായി. ആഭ്യന്തരവും ധനകാര്യവും എല്ലാം കൈകാര്യം ചെയ്ത കരുത്തനായ മുൻ മന്ത്രിയാണ് ചിദംബരം. എല്ലാത്തിനും ഉപരി അതിസമ്പന്നൻ. എന്നിട്ടും കേന്ദ്ര സർക്കാർ ചിദംബരത്തെ തളിച്ചു. തിഹാർ ജയിലിലെ രണ്ടാം നമ്പർ വാർഡിലെ അഞ്ചാം നമ്പർ സെല്ലാണ് ചിദംബരത്തിന് അനുവദിച്ചിരിക്കുന്നത്. 19 വരെ ജയിലിൽ തുടരും. കട്ടിൽ, പാശ്ചാത്യ സൗകര്യങ്ങളുള്ള ശുചിമുറി, മരുന്നുകൾ തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെക്കുറിച്ചോർത്തു മാത്രമാണ് തനിക്കു ദുഃഖമെന്നാണ് ജയിലിലേക്കു കൊണ്ടുപോകും മുൻപ് ചിദംബരം പ്രതികരിച്ചത്.

വർഷങ്ങളോളം രാജ്യത്തെ രണ്ടമാത്തെ പ്രഥമ പൗരനെന്ന വിശേഷണം ചിദംബരത്തിനായിരുന്നു. മന്മോഹൻ സിങ് ഇന്ത്യ ഭരിക്കുമ്പോൾ യഥാർത്ഥത്തിൽ അധികാരം നിയന്ത്രിച്ചത് ചിദംബരമായിരുന്നു. ഇതിനൊപ്പം ഇട്ടു മൂടാൻ ശതകോടിയുടെ സമ്പത്തും എടുത്തു കൊണ്ട് നടക്കാൻ ആശ്രിതരും ചുറ്റിനുമുണ്ട്. മകന് നൂറിലധികം രാജ്യങ്ങളിൽ ബിസിനസ്സ്. അങ്ങനെ അപ്പൂപ്പന്മാരുണ്ടാക്കി നൽകിയ സ്വത്ത് ഇപ്പോഴും ഇരട്ടിപ്പിക്കുകയാണ് ചിദംബരവും കുടുംബം. ഭാര്യ നളിനി ചിദംബരം ലോകം അറിയപ്പെടുന്ന നിയമജ്ഞയാണ്. എന്നിട്ടും ഇപ്പോൾ ചിദംബരം ചെട്ടിയാരുടെ വാസം ജയിലിലെ ഇടുങ്ങിയ മുറിയിൽ സർവ്വ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുത്തിയെന്നതാണ് വസ്തുത. ജയിലിലേക്ക് പോകുമ്പോഴും സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ട് മാസായി മുൻ ധനമന്ത്രി ചർച്ചകളിലെത്തുകയാണ്.

മുമ്പ് ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അന്ന് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ ജയിലിൽ അടച്ചിരുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് അമിത് ഷാ അകത്തു കിടന്നത് മൂന്ന് മാസത്തോളമാണ്. ചിദംബരത്തെ അതിലും കൂടുതൽ കാലം ജയിലിൽ തളയ്ക്കുമെന്നാണ് കോൺഗ്രസിന്റെ ആരോപണം. അമിത് ഷായുടെ പകയാണ് ചിദംബരത്തെ കുടുക്കുന്നതെന്ന് പറയുമ്പോഴും കോടതിയിൽ പോലും ചിദംബരത്തിന് ആശ്വസാം കിട്ടുന്നില്ല. ചിദംബരത്തിനെതിരായ അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐ നീക്കം സജീവമാക്കിയിട്ടുണ്ട്. അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്ത് വിദേശ നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയ കമ്പനികളുടെയെല്ലാം ഇടപാടുവിവരങ്ങളും കണക്കും പരിശോധിക്കാനാണ് നീക്കം.

ചിദംബരവും കാർത്തി ചിദംബരവും മറ്റു കമ്പനികളിൽ നിന്നും ഇത്തരം അനുമതിക്കായി കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ. കരുതുന്നത്. എന്നാൽ ഐ.എൻ.എക്‌സ്. മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിൽ ഇവർ നേരിട്ട് പണം വാങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ല. കാർത്തിയുടെ അദ്ദേഹത്തിന്റെ കടലാസു കമ്പനികളിൽ മറ്റു കമ്പനികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു എന്നാണ് സിബിഐ.യുടെ ആരോപണം. ചിദംബരം 2004 മെയ് 22 മുതൽ 2008 നവംബർ 30 വരെയും 2012 ജൂലൈ 31 മുതൽ 2014 മെയ് 26 വരെയുമാണ് ധനമന്ത്രിയായിരുന്നത്. ഈ കാലയളവിലെ എല്ലാ അനുമതികളും സിബിഐ. പരിശോധിക്കും. അസ്വാഭാവികതയുള്ളതിൽ എല്ലാം കേസുമെടുക്കും. അങ്ങനെ പരമാവധി കാലം ചിദംബരത്തെ ജയിലിൽ അടയ്ക്കാനാണ് സിബിഐയുടെ നീക്കം. എല്ലാം അമിത് ഷായ്ക്ക് വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.

മരുന്നുകൾ ഒപ്പം കരുതാൻ ചിദംബരത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാൽ പ്രത്യേക സെല്ലിൽ അദ്ദേഹത്തിന് മതിയായ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്റ്റംബർ 19-ാം തിയതി വരെയാണ് തിഹാറിൽ കഴിയേണ്ടി വരിക. ജയിൽ ജയിലാണ്. ഞങ്ങൾ കോടതിയുടെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. സാധാരണ തടവുകാരെ പോലെയാകും ചിദംബരത്തെയും പരിഗണിക്കുകയെന്നാണ് ജയിൽ ഡിജിപി പ്രതികരിച്ചത്.

സർക്കാരിനെതിരെ പരിഹാസത്തിൽ പൊതിഞ്ഞ വിമർശവുമായാണ് ചിദംബരം ജയിലിലേക്ക് പോയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുമാത്രമേ തനിക്ക് ആകുലതയുള്ളൂവെന്ന് തിഹാർ ജയിലിലേക്ക് പോകുന്നതിനിടെ അദ്ദേഹം പറഞ്ഞു. ചിദംബരത്തെ ഏത് ഏജൻസിയാണ് തിഹാറിലേക്ക് കൊണ്ടുപോവുകയെന്നതിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിടെ വീണുകിട്ടിയ സമയത്തായിരുന്നു ചിദംബരം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചതെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നുമുള്ള സി ബി ഐയുടെ ആവശ്യം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് കസ്റ്റഡി കാലാവധി 19 വരെ നീട്ടിയത്. നേരത്തെ, സി ബി ഐ കസ്റ്റഡി ദീർഘിപ്പിച്ചു കൊണ്ടുള്ള ചൊവ്വാഴ്ചത്തെ കോടതിവിധിക്കു പിന്നാലെ രാജ്യത്തെ കുറഞ്ഞവളർച്ചാ നിരക്കിനെ കുറിച്ച് ചിദംബരം പ്രതികരിച്ചിരുന്നു. കസ്റ്റഡി നീട്ടിയതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സർക്കാരിനെ പരിഹസിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. അഞ്ച് ശതമാനം...നിങ്ങൾക്കറിയാമോ എന്താണ് അഞ്ച് ശതമാനമെന്ന്? നിങ്ങൾക്ക് ഓർമയുണ്ടോ അഞ്ച് ശതമാനമെന്ന്... കൈപ്പത്തി ഉയർത്തി അഞ്ച് എന്ന ആംഗ്യം കാണിച്ചു കൊണ്ടായിരുന്നു പ്രതികരണം.

സിബിഐ കസ്റ്റഡിയിലിരിക്കെ ചിദംബരം 90 മണിക്കൂറിൽ മറുപടി പറഞ്ഞത് 450 ചോദ്യങ്ങൾക്ക് ആയിരുന്നു. സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേന്ദ്രമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡിൽ നടത്തിയ ഇടപെടലുകളെക്കുറിച്ചായിരുന്നു ചോദ്യങ്ങളിൽ അധികവും. ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്താണ് ഐഎൻഎക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. ഇതിൽ അഴിമതി നടന്നെന്നാണ് സിബിഐ കേസ്. സാക്ഷികളുമായും മറ്റ് അഞ്ച് പ്രതികളുമായും കസ്റ്റഡിയിലിരിക്കെ ചിദംബരം തർക്കിച്ചതായാണു വിവരം. കേസിനാസ്പദമായ സംഭവം നടന്നുവെന്ന് പറയുന്ന കാലത്ത് എഫ്‌ഐപിബിയുടെ തലപ്പത്തിരുന്ന ഡി.സുബ്ബറാവുവിനെതിരായി ചിദംബരം പ്രതികരിച്ചിട്ടുമില്ല. കേസിൽ 20ന് കുറ്റപത്രം നൽകിയേക്കും. രണ്ട് ആഴ്ചയായി സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തെ വ്യാഴാഴ്ചയാണ് കോടതി തിഹാർ ജയിലിലേക്ക് അയച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ കീഴടങ്ങണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. കീഴടങ്ങൽ അപേക്ഷയിൽ 12ന് കോടതി വാദം കേൾക്കും.

താഴെത്തട്ടിൽനിന്ന് കഷ്ടപ്പാടുസഹിച്ച് ഉയരത്തിലെത്തിയ നേതാവ് എന്ന വിശേഷണം ചിദംബരത്തിനു ചേരില്ല. പണവും പ്രതാപവും കണ്ടുശീലിച്ച ബാല്യത്തിൽനിന്നാണ് അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രിപദവിയിലേക്ക് വളരുന്നത്. അപ്പൂപ്പൻ അണ്ണാമല ചെട്ട്യാരാണ് അണ്ണാമല സർവകലാശാലയുടെയും ആദ്യകാല ഇൻഷുറൻസ് കമ്പനിയുടെയും സ്ഥാപകൻ. അണ്ണാമല ചെട്ട്യാരുടെ സഹോദരൻ രാമസ്വാമി ചെട്ട്യാർ രണ്ടുപ്രമുഖ ബാങ്കുകളുടെ സ്ഥാപകനായിരുന്നു. അച്ഛൻ പളനിയപ്പ ചെട്ട്യാരാകട്ടെ, തോട്ടമുടമയും വ്യവസായിയും. വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ പ്രയോക്താവും വക്താവുമായി അറിയപ്പെട്ടിരുന്ന ചിദംബരം പഠനകാലത്ത് ഇടതു സഹയാത്രികനായിരുന്നതും ഒരു തൊഴിലാളി യൂണിയൻ നേതാവായാണു പൊതുപ്രവർത്തനം തുടങ്ങിയതെന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലെ വൈരുധ്യങ്ങളിലൊന്നാണ്. പിന്നീട് കോൺഗ്രിസന്റെ മുഖമായി. ധനകാര്യവും നിയമവും പഠിച്ചാണു ചിദംബരം രാഷ്ട്രീയരംഗത്തേക്കിറങ്ങിയത്. തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു ബിരുദംവരെയുള്ള പഠനം. മാനേജ്‌മെന്റ് ബിരുദത്തെക്കുറിച്ച് ഇന്ത്യയിൽ വ്യാപകധാരണകൾ വേരുറയ്ക്കാത്ത കാലത്ത് ഹാർവാഡ് ബിസിനസ് സ്‌കൂളിൽനിന്ന് 1968-ൽ എം.ബി.എ. ബിരുദം നേടി. എന്നാൽ, സഹോദരങ്ങളെപ്പോലെ അച്ഛന്റെ വ്യവസായരംഗത്തേക്കു തിരിഞ്ഞില്ല. പകരം, അഭിഭാഷകനാകാനായിരുന്നു തീരുമാനം.

1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവഗംഗ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടതോടെയാണു രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. പിന്നീട്, രാജീവ്ഗാന്ധി മന്ത്രിസഭയിൽ വാണിജ്യം, പേഴ്‌സണൽ വകുപ്പുകളിൽ സഹമന്ത്രിയായി. നരസിംഹറാവു സർക്കാരിൽ വാണിജ്യകാര്യ സഹമന്ത്രിയായതോടെ കയറ്റിറക്കുമതി നയങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തി ഭരണരംഗത്ത് ശ്രദ്ധനേടി. 2004-ൽ യു.പി.എ.സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനകാര്യമന്ത്രിയായി സോണിയാ ഗാന്ധിയും മന്മോഹൻ സിങ്ങും തിരഞ്ഞെടുത്തത് ചിദംബരത്തെയാണ്. 2008-ലെ മുംബൈ ആക്രമണം കൈകാര്യം ചെയ്തതിലെ പിഴവുകളുടെ പേരിൽ പഴികേട്ട് ശിവരാജ് പാട്ടിൽ രാജിവെച്ചപ്പോൾ പകരം ആഭ്യന്തരമന്ത്രിയായത് ചിദംബരമാണ്. ആഭ്യന്തരമന്ത്രിയായിരിക്കേതന്നെയാണ് 2009-ലെ തിരഞ്ഞെടുപ്പിനെ ചിദംബരം നേരിട്ടത്.

എന്നാൽ, ശിവഗംഗ മണ്ഡലത്തിലെ വോട്ടെടുപ്പ് വിവാദത്തിലാണു കലാശിച്ചത്. ഭരണസ്വാധീനമുപയോഗിച്ച് പരാജയം വിജയമാക്കിയതാണെന്ന ആരോപണം ഉയർന്നു. 2012 വരെ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നു. 2012-ൽ പ്രണബ് രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ, ചിദംബരം വീണ്ടും ധനമന്ത്രാലയത്തിൽ തിരിച്ചെത്തി. എന്നാൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയതോടെ ചിദംബരം പ്രതിസന്ധിയിലായി. ഇന്ദ്രാണി മുഖർജിയുടെ വെളിപ്പെടുത്തൽ ചിദംബരത്തെ അഴിക്കുള്ളിലുമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP