Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

18 മാസത്തിനിടെ പുരോഹിതർക്കെതിരെ 12 ലൈംഗിക പീഡന കേസുകൾ; കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്ക് നാണക്കേട് മായുന്നില്ല: വഴി പിഴച്ച പൗരോഹിത്യത്തിനെതിരെ ശബ്ദമുയർത്തി വിശ്വാസികളും തെരുവിൽ; കേരളത്തിലെ സർവ്വ സഭകളിലും ഇപ്പോൾ വളർന്നു വരുന്നത് വിശ്വാസികളുടെ പ്രതിഷേധ ശബ്ദങ്ങൾ

18 മാസത്തിനിടെ പുരോഹിതർക്കെതിരെ 12 ലൈംഗിക പീഡന കേസുകൾ; കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്ക് നാണക്കേട് മായുന്നില്ല: വഴി പിഴച്ച പൗരോഹിത്യത്തിനെതിരെ ശബ്ദമുയർത്തി വിശ്വാസികളും തെരുവിൽ; കേരളത്തിലെ സർവ്വ സഭകളിലും ഇപ്പോൾ വളർന്നു വരുന്നത് വിശ്വാസികളുടെ പ്രതിഷേധ ശബ്ദങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദൈവത്തിന്റെ മണവാട്ടികൾക്ക് കാവലായി നിൽക്കേണ്ട രക്ഷകൻ തന്നെ അന്ധകനായി മാറിയതോടെയാണ് വലിയ കേടുപാടുകൾ ഒന്നുമില്ലാതെ പോയ കേരളത്തിലെ ക്രൈസ്തവ സഭ നാണക്കേടിൽ കുളിച്ചത്. പീഡനവും പ്രസവവും കൊലപാതകവും ഒക്കെ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് നാണക്കേടായി മാറിയിട്ടുണ്ടെങ്കിലും ഒടുവിൽ സഭയ്ക്കകത്ത് നിന്നും പൊട്ടി പുറപ്പെട്ട കന്യാസ്ത്രീ പീഡനം എന്ന നാണം കെട്ട ഭൂതം കേരളത്തിലൈ ക്രൈസ്തവ സഭകളെ മൊത്തത്തിൽ വിഴുങ്ങുകയായിരുന്നു.

വിരലിലെണ്ണാവുന്ന ചിലരുടെ ദുഷ്പ്രവൃത്തികൾമൂലം ആകെ പരിഹസിക്കപ്പെടുന്ന സ്ഥിതിയിലാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ. അതും ഉന്നത പദവിയിലിരിക്കുന്നവർ ചെയ്യുന്ന പീഡനവും അതിനെ ന്യായീകരിക്കൻ പ്രമുഖർ നടത്തുന്ന ഇടപെടലുമാണ് സഭയെ ഒന്നടങ്കം നാണം കെടുത്തിയിരിക്കുന്നത്. മാടത്തെരുവി കൊലക്കേസും അഭയ കേസും പോലെ ഒറ്റപ്പെട്ട സംഭവങ്ങളാണ് നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ കേസുകൾ കൂടിയതും സഭയുടെ കാവലാളാകേണ്ടവർ തന്നെ പ്രതികളായി മാറുന്നതും കൂടുകയാണ്.

കഴിഞ്ഞ 18 മാസത്തിനിടെ 12 വൈദികരെയാണ് പീഡനക്കേസുകളിൽ ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് കന്യാസ്ത്രീക്കു പുറമെ മറ്റൊരു സ്ത്രീയും സഭയ്ക്കുള്ളിൽ തന്നെ വർഷങ്ങളോളം പീഡനത്തിനിരയായതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമമായി വാർത്തകളിൽ നിറഞ്ഞത്. സംഭവത്തിൽ ഇവർ സഭയ്ക്കകത്ത് തന്നെ പരാതി നൽകുകയും പേരിനുവേണ്ടി അന്വേഷണം നടത്തി സംഭവം മറയ്ക്കാനും ശ്രമിച്ചതോടെയാണ് മറനീക്കി സംഭവം പുറത്താകുന്നത്.

ക്രൈസ്തവ സഭകളിലെ പീഡനങ്ങളിൽ ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടിയ ആദ്യത്തെ കേസ് സിസ്റ്റർ അഭയയുടെ മരണമായിരുന്നു. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസ്റ്റർ അഭയയുടെ കൊലപാതകം നടന്നിട്ട് 26 വർഷം പിന്നിട്ടു. എന്നിട്ടും ഈ കൊലപാതകികളെ നിമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടിസ്സ. ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് പ്രതിയാക്കപ്പെട്ടത്. എന്നാൽ അവർ ഇപ്പോഴും പുറം ലോകത്ത് സഭാ പട്ടവുമായി വിലസുകയാണ്.

തലശ്ശേരി കൊട്ടിയൂരിൽ ഫാ. റോബിൻ വടക്കുഞ്ചേരി സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് ആകെ നാണക്കേടായി മാറിയിരുന്നു. ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടി പീഡനത്തിനിരയായി പ്രസവിച്ചിട്ടും അച്ചനെ രക്ഷിക്കാനാണ് സഭ ശ്രമിച്ചത്. കേസിൽ ഫാ. റോബിൻ വടക്കുഞ്ചേരി ഇപ്പോഴും റിമാൻഡിലാണ്. വൈദികൻ ഉൾപ്പെടെ ഏഴുപേർ ഈ കേസിൽ വിചാരണ നേരിടുന്നു.

അടുത്തകാലത്ത് സിറോമലബാർ സഭയെ പിടിച്ചുലച്ച ഏറ്റവും വലിയ വിവാദം എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥല വിൽപ്പനയുമായി ബന്ധപ്പെട്ടാണ്. സീറോ മലബാർ സഭയെ പിടിച്ചു കുലുക്കിയ ഈ വിവാദത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേര് വരെ വലിച്ചിഴക്കപ്പെട്ടു. എറണാകുളത്തെ കണ്ണായ അഞ്ച് പ്ലോട്ടുകൾ ചുളുവിലയ്ക്ക് വിറ്റെന്നായിരുന്നു ആരോപണം. അതിരൂപതാ ആർച്ച് ബിഷപ്പ് കൂടിയായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് ആക്ഷേപം. ക്രമക്കേടുകൾ കണ്ടെത്തിയത് വൈദികരായിരുന്നു. മാസങ്ങൾക്കുശേഷമാണ് മാധ്യമങ്ങളിൽ വാർത്തയായത്. അതിരൂപതാഭരണത്തിന് അപ്പൊസ്തലിക് അഡ്‌മിനിസ്ട്രേറ്ററെ നിയമിച്ച് വിവാദത്തിന് താത്കാലിക ശമനമുണ്ടാക്കിയിരിക്കയാണ് വത്തിക്കാൻ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോട്ടപ്പുറം രൂപതയിലെ വൈദികനായിരുന്ന എഡ്വിൻ ഫിഗാരസ് ഇരട്ടജീവപര്യന്തം ശിക്ഷ നേരിടുകയാണ്. വൈദികൻ തന്നെ പലതവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി 2015 ജനുവരിയിൽ അമ്മയോട് പറഞ്ഞതോടെയാണ് വിവരം പുറത്തായത്. വൈദികനെ രൂപത സസ്‌പെൻഡ് ചെയ്തു. ഓർത്തഡോക്‌സ് സഭയിലെ പീഡനം

അടുത്തിടെ ഓർത്തഡോക്‌സ് സഭയിലെ നാലു വൈദികർ കുമ്പസാര രഹസ്യത്തിന്റെ പേരിൽ വീട്ടമ്മയെ പീഡിപ്പിച്ചത് സഭയ്ക്ക് ആകെ നാണക്കേടായിരുന്നു. നാലുവൈദികർ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതിയുടെ ഭർത്താവാണ് രംഗത്തെത്തിയത്. കഴിഞ്ഞ മെയ്‌ ഒമ്പതിന് സ്ത്രീയുടെ ഭർത്താവ് നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസിനാണ് പരാതി നൽകിയത്. തന്നെ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ സത്യപ്രസ്താവനയടക്കമായിരുന്നു പരാതി. ഇതോടെ നാല് വൈദികർക്ക് താത്കാലിക വിലക്കുണ്ടായി. എന്നാൽ, ഇവർ മറ്റുപള്ളികളിൽ കുർബാനയർപ്പിച്ചു തുടങ്ങിയതോടെ ഭർത്താവ് മാധ്യമങ്ങളെ കണ്ടു. വൈദികരായ എബ്രഹാം വർഗീസ്, ജോബ് മാത്യു, ജോൺസൺ വി.മാത്യു, ജെയ്സ് കെ. ജോർജ് എന്നിവർ അറസ്റ്റിലായി. ഇപ്പോഴിവർ ജാമ്യത്തിലാണ്.

റോമൻ കത്തോലിക്ക സഭയിലെ 48 കാരിയായ കന്യാസ്ത്രീയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്. സഭയിലെ ഉന്നതർക്കു നൽകിയ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് കന്യാസ്ത്രീക്ക് ഉറപ്പു കിട്ടിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. കന്യാസ്ത്രീ പരാതി നൽകിയതോടെ കന്യാസ്ത്രീക്കെതിരെയും ബിഷപ്പ് പരാതി നൽകിയും നാടകം കളിച്ചു. ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കന്യാസ്ത്രീക്കും അഞ്ചുപേർക്കുമെതിരെ ബിഷപ്പ് പരാതിയുമായി നീങ്ങിയത്. തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 27നാണ് കന്യാസ്ത്രി പൊലീസിൽ പരാതി നൽകിയത്. 2014-16 കാലയളവിൽ പതിമൂന്നു തവണ പീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ പരാതി. മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി സെപ്റ്റംബർ 19 ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ബിഷപ്പ് കുറ്റക്കാരനാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. ബിനു ജോർജിനെതിരെയുയർന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ കേസെടുത്തിരിക്കുകയാണ്. 2014 ൽ നടന്ന സംഭവമാണ് മുപ്പതുകാരിയായ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ഫാ.ഏബ്രഹാം മാത്യൂ, ഫാ.ജോബ് മാത്യു, ഫാ.ജെയ്സ് കെ.ജോർജ്, ഫാ.ജോൺസൺ വി.മാത്യു എന്നിവർ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വൈദികരുടെ പീഡനം.

സെമിനാരി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പരാതി നൽകിയതിന്റെ പക തീർക്കാൻ കർഷകനെ കഞ്ചാവ് കേസിൽ കുടുക്കിയ സംഭവത്തിൽ സെപ്റ്റംബർ 17നാണ് ഒരു വൈദികൻ അറസ്റ്റിലായത്. കണ്ണുർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ളിക്കൽ കാലാങ്കി സ്വദേശി ഫാ.ജെയിംസ് വർഗീസ് തെക്കേമുറിയിലാണ് അറസ്റ്റിലായത്. കർഷകന്റെ സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ച ശേഷം എക്സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

പാശ്ചാത്യരാജ്യങ്ങളിലെ വൈദികർക്കും ബിഷപ്പുമാർക്കുമെതിരേ ഒട്ടേറെ ആരോപണങ്ങൾ നിരന്തരം ഉയർന്നപ്പോഴും ഇന്ത്യയിൽ സ്ഥിതി ശാന്തമായിരുന്നു. ചിലിയിൽ മുപ്പതിലധികം ബിഷപ്പുമാരുടെ രാജി ഫ്രാൻസിസ് മാർപാപ്പ എഴുതിവാങ്ങിയിട്ടുണ്ട്. മെക്‌സിക്കോയിൽ ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ബിഷപ്പ് മാർസിയൽ മാസിയെലിന്റെ പേരിൽ ലൈംഗികാരോപണങ്ങളുയർന്നപ്പോൾ ബെനഡിക്ട് 16-ാമൻ മാർപാപ്പ അദ്ദേഹത്തെ കൂദാശകളിൽനിന്ന് മുടക്കി. 2008-ൽ അദ്ദേഹം മരിച്ചു.

ആത്മീയതയാണ് അധികാരമെന്ന് ഉത്തരവാദപ്പെട്ടവർ മറന്നുപോയെന്ന് സിറോ മലബാർസഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട് ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ പേർ പാപംചെയ്യുന്നതല്ല, അത് മൂടിവെക്കാൻ ശ്രമിക്കുന്നതാണ് കൂടുതൽ പ്രശ്‌നമെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP