Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒടുവിൽ ആ 95കാരന് ശാപമോക്ഷം; പതിനൊന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കട്ടച്ചിറ പള്ളിയിൽ വൃദ്ധന്റെ മൃതദേഹം സംസ്‌ക്കരിച്ചു; 95കാരന്റെ മൃതദേഹം സംസ്‌ക്കരിക്കാനായത് യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതിനെ തുടർന്ന്

ഒടുവിൽ ആ 95കാരന് ശാപമോക്ഷം; പതിനൊന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കട്ടച്ചിറ പള്ളിയിൽ വൃദ്ധന്റെ മൃതദേഹം സംസ്‌ക്കരിച്ചു; 95കാരന്റെ മൃതദേഹം സംസ്‌ക്കരിക്കാനായത് യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: പതിനൊന്നു ദിവസം നീണ്ട തർക്കത്തിനൊടുവിൽ ആ 95കാരന് ശാപമോക്ഷം. യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ പതിനൊന്നാം നാൾ കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യു (95)ന്റെ സംസ്‌കാര ശുശ്രൂഷ കട്ടച്ചിറ പള്ളിയിൽ നടന്നു. യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതിനെ തുടർന്ന് ആലപ്പുഴ കട്ടച്ചിറയിൽ യാക്കോബായ വൈദികർ പള്ളിയിൽ കയറി സംസ്‌കാര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ചൊവ്വാഴ്ച രാവിലെ 7.30നാണ് ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംസ്‌ക്കാര ശുശ്രൂഷകള് നടന്നത്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം വരുന്ന പൊലീസ് സംഘത്തെ പള്ളിയുടെ പരിസരത്ത് വിന്യസിച്ചിരുന്നു. ജില്ലാ കളക്ടർ എസ്. സുഹാസും കട്ടച്ചിറയിൽ എത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഇരുവിഭാഗവുമായി അവസാനവട്ട ചർച്ച നടത്തിയിരുന്നു. പതിനൊന്നു ദിവസമായി മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്നത് ഏറെ വിവാദമാകുകയും സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകൾ വിഷയത്തിൽ ഇടപെടുകയും ചെയിതിരുന്നു. കൂടാതെ  മുഖ്യമന്ത്രിയും  വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് ജില്ലാ ഭരണകൂടം ചൊവ്വാഴ്ച രാവിലെ തന്നെ സംസ്‌കാരം നടത്തണമെന്ന് അന്ത്യശാസന നൽകിയത്.

കട്ടച്ചിറ സെന്റ് മേരീസ് പള്ളി അംഗമാണ് വർഗീസ്. പള്ളിയുടെ അധികാരത്തിന്മേൽ ഓർത്തഡോക്സ്-യാക്കോബായ സഭാ വിശ്വാസികൾ തമ്മിലുള്ള തർക്കം മുറുകിയിരിക്കേയാണ് ഓർത്തഡോക്സ് വിഭാഗം ശവസംസ്‌കാരം നടത്താൻ അനുവദിക്കാതിരിക്കുന്നത്. ഒടുവിൽ മൃതദ്ദേഹം സംസ്‌കരിക്കുന്നതിനായി സഭാ വിഭാഗങ്ങൾ തമ്മിൽ രമ്യതയിലെത്താൻ കലക്ടർ വെള്ളിയാഴ്‌ച്ച സമാവായ ചർച്ച വിളിച്ച് ചേർത്തിരുന്നു. എന്നാൽ ഇത് പരാജയപ്പെടുകയാണുണ്ടായത്. തങ്ങളുടെ നിലപാടിൽ നിന്നും മാറാൻ ഇരു സഭകളും തയാറായില്ല. ഇതോടെ വൃദ്ധന്‌റെ ശവസംസ്‌ക്കാര ശുശ്രൂഷ അനിശ്ചിതമായി നീളുകയായിരുന്നു.

വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കൾ മാത്രമേ സെമിത്തേരിയിൽ പ്രവേശിക്കാവൂ എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, ഇപ്പോൾ മരിച്ചയാളിന്റെ ചെറുമകൻ വൈദികനായതിനാൽ വൈദിക വേഷത്തിൽ പ്രവേശിപ്പിക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാൻ ഓർത്തഡോക്സ് വിഭാഗം തയ്യാറായില്ല.

സുപ്രീം കോടതി വിധിയുള്ളതിനാൽ യാക്കോബായ വിഭാഗം വൈദികരെ പള്ളിയിൽ പ്രവേശിപ്പിക്കാതെ ഓർത്തഡോക്‌സ് വിഭാഗം വൈദികരുടെ ശുശ്രൂഷയിൽ സംസ്‌കാരം നടത്തണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഓർത്തഡോക്‌സ് വിഭാഗം വ്യക്തമാക്കിയത്. എന്നാൽ മരിച്ച വർഗീസ് മാത്യുവിന്റെ ചെറുമകനായ യാക്കോബായ വിഭാഗം വൈദികനും കൊല്ലം ഭദ്രാസന സെക്രട്ടറിയുമായ ഫാ. ജോർജി ജോണിനെ പള്ളിയിൽ പ്രവേശിപ്പിച്ച് അന്ത്യ കർമങ്ങൾ ചെയ്യാൻ അവസരം നൽകണമെന്നാണ് യാക്കോബായ വിഭാഗം തുടക്കം മുതൽ ആവശ്യപ്പെട്ടത്. എന്നാൽ വൈദിക വേഷം ഒഴിവാക്കി ഫാ. ജോർജി ജോണിന് പള്ളിയിൽ പ്രവേശിക്കുന്നതിന് തടസമില്ലായെന്ന് ഓർത്തഡോക്‌സ് വിഭാഗവും നിലപാടെടുത്തു.

സുപ്രീം കോടതി വിധി നടപ്പിലാകാത്തതു മൂലം തൽസ്ഥിതി നിലനിൽക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം നിലപാടെടുത്തത്. വൈദിക വേഷത്തിൽ തന്നെ ഫാ. ജോർജി ജോണിന് പള്ളിയിൽ പ്രവേശിച്ച് അന്ത്യ ശുശ്രൂഷ നടത്താൻ അനുമതി നൽകുകയായിരുന്നു. കൂടാതെ കുരിശടിയിൽ യാക്കോബായ വിഭാഗത്തിലെ അഞ്ചു വൈദികർക്കും അവസരം നൽകി. സ്ഥലത്ത് ഓർത്തഡോക്‌സ് പക്ഷത്തിന്റെ എതിർപ്പുകളൊന്നും ഉണ്ടായില്ല. പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്.

1976 മുതലാണ് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ പേരിൽ യാക്കോബായ- ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ തമ്മിൽ തർക്കം ആരംഭിച്ചത്. എന്നാൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി കഴിഞ്ഞ ഓഗസ്റ്റ് 28-ന് സുപ്രീം കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെ പള്ളിക്ക് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തി. രണ്ട് സഭകളിലും വിശ്വസിക്കുന്നവരുടേയും ശവസംസ്‌കാരം പള്ളി സെമിത്തേരിയിൽ തന്നെ നടത്താൻ ധാരണയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP