Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂസ് 18 ലെ പ്രതികളോട് പിണറായിയുടെ കടക്ക് പുറത്ത്; അംബാനി ചാനൽ കേരള എഡിറ്റർ രാജീവ് ദേവ്‌രാജിനെയും സനീഷിനെയും ലല്ലുവിനെയും കാഴ്ചക്കാരാക്കി വികസന സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുത്തു; തോമസ് ഐസക്കിനൊപ്പവും വിവാദ പുരുഷന്മാരെ വേദിയിൽ കയറ്റിയില്ല; ദലിത് പീഡനക്കേസിലെ പ്രതികൾ നക്ഷത്ര ഹോട്ടലിലെ ചായ കുടിച്ചു മടങ്ങി; ടാജ് ഹോട്ടലിനു മുന്നിൽ ദളിത് സംഘടനകളുടെ പ്രതിഷേധ പ്രകടനം

ന്യൂസ് 18 ലെ  പ്രതികളോട് പിണറായിയുടെ കടക്ക് പുറത്ത്; അംബാനി ചാനൽ കേരള എഡിറ്റർ  രാജീവ് ദേവ്‌രാജിനെയും സനീഷിനെയും ലല്ലുവിനെയും കാഴ്ചക്കാരാക്കി വികസന സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുത്തു; തോമസ് ഐസക്കിനൊപ്പവും വിവാദ പുരുഷന്മാരെ വേദിയിൽ കയറ്റിയില്ല; ദലിത് പീഡനക്കേസിലെ പ്രതികൾ നക്ഷത്ര ഹോട്ടലിലെ ചായ കുടിച്ചു മടങ്ങി; ടാജ് ഹോട്ടലിനു മുന്നിൽ ദളിത് സംഘടനകളുടെ പ്രതിഷേധ പ്രകടനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമക്കേസിനെ തുടർന്ന് വിവാദത്തിൽ പെട്ട ന്യൂസ് 18 കേരള ചാനലിന്റെ മുഖം മിനുക്കാനുള്ള റൈസിങ് കേരള പരിപാടിയിൽ നിന്ന് ആരോപണ വിധേയർ വിട്ടുനിന്നതോടെ  മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. ദലിത് പീഡനക്കേസിലെ പ്രതികൾക്കൊപ്പം വേദി പങ്കിടുന്നത് ഉചിതമാകില്ലെന്ന് കാട്ടി ഇന്റലിജൻസ് മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിരുന്നു.പ്രതികൾ ഒഴിഞ്ഞുനിന്നാൽ മാത്രം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു ചാനൽ അധികൃതരുമായി ധാരണ.

ധാരണപ്രകാരം ചാനലിന്റെ കേരള എഡിറ്റർ രാജീവ് ദേവ് രാജ്, ഇ.സനീഷ്, ലല്ലുശശിധരൻ പിള്ള എന്നിവർ താജ് വിവാന്തയിൽ നടന്ന പരിപാടിയുടെ വേദിയിൽ നിന്ന് വിട്ടുനിന്നു. നേരത്തെ രാജീവാണ് പരിപാടി അവതരിപ്പിക്കാനിരുന്നത്.രാജീവ് വിവാദത്തിൽ പെട്ടതിന്റെ പശ്ചാത്തലത്തിൽ ശരത്തും, ഗോപീകൃഷ്ണനുമാണ് പരിപാടിയുടെ അവതാരകരായത്. സനീഷിനെയും അവതരണത്തിൽ നിന്ന് മാറ്റി നിർത്തി. ഇതോടെ മൂവർക്കും താജ് വിവാന്തയിലെ ചായ കുടിച്ചു മടങ്ങേണ്ടി വന്നു.

ഇതിനിടെ ദലിത് പീഡനക്കേസിൽ ആരോപണവിധേയരായവരുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അംബേദ്കർ ദളിത് മൂവ്‌മെന്റ് പ്രവർത്തകർ താജിന്മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ന്യൂസ് 18 ചാനലിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കാൻ ചടങ്ങിൽ മുഖ്യമന്ത്രി മറന്നില്ല. ന്യൂസ് 18 വന്നപ്പോൾ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പാലിച്ചുപോകുന്നുവെന്നും, കാര്യങ്ങൾ വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.താൽപര്യങ്ങളും സമ്മർദ്ദങ്ങളും നിലനിൽക്കുന്ന കാലത്ത് പറഞ്ഞ വാക്കിൽ ഉറച്ചു  നിൽക്കുന്നുവെന്നും അത് ചാനൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങൾ നാടിന്റെ വികസനത്തിനൊപ്പം നിൽക്കണമെന്നേും, വിവാദങ്ങൾക്കൊപ്പം സർക്കാർ പോകില്ലെന്നും, വിമർശനങ്ങൾ ഉൾക്കൊള്ളുമെന്നും വികസന പധതികൾ പ്രഖ്യാപിച്ച സമയത്ത്് തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിലെ കേസ് ഒതുക്കി തീർക്കാനുള്ള അംബാനിഫിക്കേഷനായിരുന്നു ന്യൂസ് 18 കേരള ചാനലിന്റെ റൈസിങ് കേരള. മുഖ്യമന്ത്രിയെ വേദിയിലെത്തിച്ച് കേരളത്തിലെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കാനായിരുന്നു രാജീവ് ദേവരാജനും സംഘവും ശ്രമിച്ചത്. ഇത് ഏതാണ്ട് വിജയിച്ചെന്ന വിലയിരുത്തലും ചാനലിൽ നിറഞ്ഞു.

അതിനിടെ ഇ സനീഷിനേയും ലല്ലു ശശിധരൻ പിള്ളയേയും രാജീവ് ദേവരാജിനേയും ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്മർദ്ദവും ഉണ്ട്. നേരത്തെ മുതിർന്ന മാധ്യമ പ്രവർത്തകനായ ബിആർപി ഭാസ്‌കർ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ രംഗത്ത് വന്നതായി സൂചനയുണ്ടായിരുന്നു. ന്യൂസ് 18 കേരളയിലെ ദലിത് പീഡനത്തെ വേണ്ട ഗൗരവത്തോടെ കാണണമെന്ന് ബിആർപി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. പ്രതികളുമായി വേദി പങ്കിടുമ്പോൾ സർക്കാർ ഇരയ്‌ക്കൊപ്പമല്ലെന്ന തോന്നൽ പൊതു സമൂഹത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

മാധ്യമ പ്രവർത്തകയുടെ പീഡനത്തെ തുടർന്നുള്ള ആത്മഹത്യാ ശ്രമം കേരളത്തിൽ ചർച്ചയായില്ലെന്നാണ് അംബാനിയെ കേരളത്തിലെ ചാനലിലെ പ്രമുഖർ അറിയിച്ചിട്ടുള്ളത്. റെയ്‌സിങ് കേരളയിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നാൽ ഈ വാദം പൊളിയും. ചാനലിന് പുതിയ നേതൃത്വം എത്താൻ പോലും സാധ്യതയുണ്ട്. ഇങ്ങനെ എത്തുന്നവർ സംഘപരിവാരുകാരാകുമെന്നും അതിനാൽ രാജീവിനേയും സംഘത്തേയും മുഖ്യമന്ത്രി കൈവിടരുതെന്നും ചില കേന്ദ്രങ്ങൾ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.

നേരത്തെ പീഡനത്തിന് ഇരയായ യുവതി മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. നീതി ഉറപ്പു നൽകുകയായിരുന്നു ജയരാജൻ നൽകിയത്.
യുവതിയെ മാനസികമായി തകർക്കാൻ രാജീവ് ദേവരാജും ലല്ലു ശശിധരനും സനീഷും ഉൾപ്പെടെയുള്ളവർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം. മാനേജ്‌മെന്റിന്റെ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയെ ജോലി ചെയ്യാൻ അംബാനിയുടെ ചാനൽ അനുവദിച്ചുമില്ല. പ്രശ്‌ന പരിഹാരം ഉണ്ടാകും വരെ ശമ്പളത്തോടെ അവധി നൽകിയിരിക്കുകയാണ് ന്യൂസ് 18 കേരളം. തീർത്തും അസാധാരണ നടപടിയാണ് ചാനലിൽ ഉണ്ടാകുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടവരെ ജോലിക്ക് പ്രവേശിപ്പിച്ച ചാനലാണ് ഇരയെ ഓഫീസിൽ നിന്ന് മാറി നിൽക്കുന്നത്. ഇര ജോലിക്കെത്തിയാൽ ഓഫീസിലെ അന്തരീക്ഷത്തിന് കുഴപ്പമാകുമെന്നാണ് വിലയിരുത്തൽ. ഇത് ചൂണ്ടിയാണ് ശമ്പളത്തോടെയും ആനുകൂല്യങ്ങളോടെയുമുള്ള അവധി മാധ്യമ പ്രവർത്തകയ്ക്ക് നൽകുന്നത്. ഇതോടെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ന്യൂസ് 18 കേരള തുടരുന്നതെന്ന വിലയിരുത്തൽ സജീവമാകുകയാണ്.

ദളിത് പീഡനം ന്യൂസ് 18 കേരളയിൽ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മാധ്യമ പ്രവർത്തകയുടെ മൊഴി. കേസിൽ നിന്ന് പിന്മാറില്ലെന്ന് മാധ്യമ പ്രവർത്തക വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷൻ ഒത്തുകളിയിൽ കേസിന് സ്റ്റേ വന്നു. ഇതോടെ പ്രതികളെല്ലാം ഓഫീസിൽ തിരിച്ചെത്തി. ചികിൽസ കഴിഞ്ഞ് വീട്ടിലെത്തിയ മാധ്യമ പ്രവർത്തകയും ജോലിക്ക് എത്തി. എന്നാൽ ഇവർ ഓഫീസിൽ വരുന്നത് പ്രശ്‌നമുണ്ടാക്കുമെന്നാണ് അംബാനിയുടെ ചാനൽ എടുത്ത നിലപാട്. പരാതി പിൻവലിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നും സൂചനയുണ്ട്. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്. ചാനൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവിടെ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടിയെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടുമെന്ന ഭീഷണിപ്പെടുത്തലാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP