Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേണൽ പത്മനാഭന് തടയിടാൻ ഇടതുപക്ഷത്തിനായില്ല; ദേശാഭിമാനിയുടെ വ്യാജ പ്രചരണങ്ങൾ കോടതി തള്ളിയതോടെ കണ്ണൂരിലെ കൺന്റോൺമെന്റിന്റെ ഭരണതലപ്പത്ത് കേണൽ എത്തി

കേണൽ പത്മനാഭന് തടയിടാൻ ഇടതുപക്ഷത്തിനായില്ല; ദേശാഭിമാനിയുടെ വ്യാജ പ്രചരണങ്ങൾ കോടതി തള്ളിയതോടെ കണ്ണൂരിലെ കൺന്റോൺമെന്റിന്റെ ഭരണതലപ്പത്ത് കേണൽ എത്തി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ദേശാഭിമാനിയും എൽ.ഡി.എഫും വ്യാജപ്രചരണം നടത്തി അധികാരമേൽക്കുന്നതു തടഞ്ഞ കേണൽ പത്മനാഭൻ കണ്ണൂർ കന്റോൺമെന്റ് ബോർഡ് അംഗമായി സ്ഥാനമേറ്റു.

കഴിഞ്ഞ ജനുവരി 11 നു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ വൈകിയത് പത്മനാഭനെതിരെ എൽ.ഡി.എഫ്. ഹൈക്കോടതിയിൽ പരാതി നൽകിയതിനാലാണ്. കേരളത്തിലെ ഏക കന്റോൺമെന്റ് ഭരണകൂടമാണ് കണ്ണൂരിലേത്. 1772 മുതൽ കണ്ണൂരിൽ കന്റോൺമെന്റ് ഉണ്ടായിരുന്നതായി രേഖകൾ വൃക്തമാക്കുന്നു. 1938 മുതലാണ് നിയമപ്രാബല്യത്തോടെ കന്റോൺമെന്റ് ഭരണകൂടം നിലവിൽ വന്നത്. പട്ടാളക്കാരും സാധാരണ ജനങ്ങളും അധിവസിക്കുന്ന പ്രദേശത്ത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളുണ്ട്.

പട്ടാളത്തിൽനിന്ന് മൂന്നുപേരുൾപ്പടെ നാല് എക്‌സ് ഒഫീഷ്യോ അംഗങ്ങളും ആറ് ജനപ്രതിനിധികളും അടങ്ങുന്നതാണ് കന്റോൺമെന്റ് ബോർഡ്. ജനപ്രതിനിധികൾക്കാണ് വൈസ് ചെയർമാൻ. കഴിഞ്ഞതവണ ഇടതുമുന്നണിയിലെ റീജ കുഞ്ഞിമംഗലമായിരുന്നു വൈസ് ചെയർമാൻ. ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെയുക്കുകയായിരുന്നു. ആറ് സീറ്റുകളിൽ അഞ്ചും യുഡിഎഫ് നേടി. ഇതോടെയാണ് യുഡിഎഫ് വിജയത്തിന് ചുക്കാൻ പിടിച്ച കേണൽ പത്മനാഭനെതിരെ ഇടതു പക്ഷം എത്തിയത്.

യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പത്മനാഭനെതിരെ എൽ.ഡി.എഫും ദേശാഭിമാനിയും ആദ്യം മുതൽ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മാതൃകാ ഉദ്യോഗസ്ഥനെന്നനിലയിൽ പത്മനാഭനുള്ള ജനസ്വാധീനമാണ് ഈ എതിർപ്പിന് കാരണമായത്. ഭരണാധികാരി പത്രിക സ്വീകരിച്ചതു മുതൽ പാർട്ടി പത്രം പത്മനാഭൻ അയോഗ്യനാണെന്നും മറ്റുമുള്ള വാദങ്ങൾ നിരത്തി. ഒടുവിൽ മത്സരഫലം പ്രഖ്യാപിക്കുന്നത് തടയുംവരെയും കാര്യങ്ങളെത്തി. വൈകിയെങ്കിലും പത്മനാഭന്റെ സ്ഥാനാർത്ഥിത്വവും വിജയഫലവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പത്മനാഭനിന്ന് സ്ഥാനമേറ്റത്. ഡി.എസ്.സി. കമാണ്ടന്റ്് കേണൽ യുദ്ധ്‌വീർസിങ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

പാർട്ടി പത്രവും ഒരു മുന്നണിയും ചെറുത്തുതോൽപ്പിക്കാൻ ശ്രമിച്ചിട്ടും നീതി നടപ്പായതിൽ പത്മനാഭന് സന്തോഷത്തോടൊപ്പം ദുഃഖവുമുണ്ട്. ഒരുതെറ്റും ചെയ്യാത്ത തന്നെ പത്രം ഇങ്ങനെ വേട്ടയാടിയതെന്തിന്? മഹാരാഷ്ട്രയിലെ അമരാവതിയിലും പശ്ചിമ ബംഗാളിലെ ഘടക്പൂരിലും ഗ്രാമീണർക്കും ജനങ്ങൾക്കും വേണ്ടി നടത്തിയ ക്ഷേമ പ്രവർത്തനത്തിന് ഭരണകൂടത്തിന്റേയും പട്ടാളത്തിന്റേയും ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അവിടത്തെ മാദ്ധ്യമങ്ങൾ തന്റെ സേവനത്തെ വിലമതിപ്പോടെയാണ് കണ്ടതെന്നും പത്മനാഭൻ പറഞ്ഞു. എന്നാൽ കേരളത്തിൽ എല്ലാം രാഷ്ട്രീയലക്ഷ്യത്തോടെയാണ് കാണുന്നത്.

കണ്ണൂർ കന്റോൺമെന്റിലെ വികസനം എങ്ങനെ നടപ്പാക്കണമെന്ന ധാരണ പത്മനാഭനുണ്ട്. പട്ടാള മേധാവി ചെയർമാനും സിവിലിയൻ പ്രതിനിധി വൈസ് ചെയർമാനുമായി ഭരണസംവിധാനമുള്ള കന്റോൺമെന്റിൽ വൈസ് ചെയർമാനായി പത്മനാഭനെത്തണമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. എൽ.ഡി.എഫും ദേശാഭിമാനിയും ഇല്ലാ കഥകൾ രചിച്ച് പടിക്കു പുറത്താക്കാൻ ശ്രമിച്ച അമരാവതിയിലേയും ഘടക്പൂരിലേയും ജനസേവകൻ ഇവിടേയും വികസനഗാഥകൾ രചിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ.

രാജ്യത്തെ സുരക്ഷയുടെ ചുമതല വഹിക്കുന്ന ഡിഫൻസ് സെക്യൂരിറ്റി കോർ (ഡി.എസ്.സി.) ആസ്ഥാനം പ്രവർത്തിക്കുന്നത് കണ്ണൂർ കന്റോൺമെന്റിലാണ്. 122 ടെറിട്ടോറിയൽ ആർമി ആസ്ഥാനവും മിലിട്ടറി ആശുപത്രി, സെയിന്റ് ആഞ്ചലോ കോട്ട, കണ്ണൂർ ജില്ലാ ആശുപത്രി, ലൈറ്റ് ഹൗസ്, ഗവ:ഗസ്റ്റ് ഹൗസ്, കന്റോൺമെന്റ് പബ്ലിക്ക് പാർക്ക് എന്നിവ പട്ടാള ഭരണത്തിന്റെ പരിധിയിലാണ്. ആറു വാർഡുകളിലാണ് അഞ്ചു വർഷം കൂടുമ്പോൾ ഇവിടെ തെരഞ്ഞെടുപ്പ് നടത്തുന്നത്. പട്ടാളക്കാരും അവരുടെ കുടുംബങ്ങളും കന്റോൺമെന്റിൽ താമസക്കാരായ സാധാരണക്കാരുമാണ് ഇവിടത്തെ വോട്ടർമാർ. എൽ.ഡി.എഫും യു.ഡി.എഫും ബിജെപി.യും കന്റോൺമെന്റിൽ മത്സരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP