Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ കാലത്ത് റേഷൻ കടകൾ വഴി മദ്യം നൽകണമെന്ന വിവാദ പ്രസ്താവന: ഫേസ്‌ബുക്ക് പോസ്റ്റ് മുക്കിയെങ്കിലും യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിക്ക് തത്കാലം മാപ്പില്ല; സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് സംഘടനാവിരുദ്ധ നിലപാട്; ഗുലാം ഹസൻ ആലംഗീറിനെ സസ്‌പെൻഡ് ചെയ്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി പി.കെ.ഫിറോസിന്റെ ഉത്തരവ്; ഗുലാമിന് വിനയായത് മദ്യത്തെ മഹത്വവത്കരിച്ചെന്ന വിവാദം

ലോക് ഡൗൺ കാലത്ത് റേഷൻ കടകൾ വഴി മദ്യം നൽകണമെന്ന വിവാദ പ്രസ്താവന: ഫേസ്‌ബുക്ക് പോസ്റ്റ് മുക്കിയെങ്കിലും യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിക്ക് തത്കാലം മാപ്പില്ല; സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് സംഘടനാവിരുദ്ധ നിലപാട്; ഗുലാം ഹസൻ ആലംഗീറിനെ സസ്‌പെൻഡ് ചെയ്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി പി.കെ.ഫിറോസിന്റെ ഉത്തരവ്; ഗുലാമിന് വിനയായത് മദ്യത്തെ മഹത്വവത്കരിച്ചെന്ന വിവാദം

ജാസിം മൊയ്ദീൻ

 കോഴിക്കോട്: റേഷൻ കടകൾ വഴി മദ്യ ലഭ്യത ഉറപ്പുവരുത്തണമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യൂത്ത് ജില്ലാ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഗുലാം ഹസനെയാണ് അന്വേഷണ വിധേയമായി തൽസ്ഥാനത്ത് നിന്ന് നീക്കിയത്. സംഘടനയുടെ നിലപാടുകൾക്കെതിരാണ് ഗുലാം ഹസന്റെ നിലപാടെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസാണ് ഗുലാം ഹസനെ സസ്പെന്റ് ചെയ്തുകൊണ്ട് ഉത്തവിറക്കിയത്.

സർക്കാർ ഇടപെട്ട് മദ്യപന്മാർക്ക് മദ്യലഭ്യത ഉറപ്പ് വരുത്തണമെന്നായിരുന്നു ഗുലാം ഹസന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പൗരവാകാശബോധവും ജനാധിപത്യ ചിന്തയും നിലനിൽക്കുന്ന ഒരു സംസ്ഥാനം ഭരിക്കുന്ന സർക്കാരിന് മദ്യപാനികൾ പോലുള്ള ചെറു ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ബാധ്യതയുണ്ട്. റേഷൻ കടകൾ വഴിയോ മറ്റേതെങ്കിലും സർക്കാർ സംവിധാനങ്ങൾ വഴിയോ സ്ഥിരം മദ്യപാനികൾക്ക് മദ്യലഭ്യത ഉറപ്പുവരുത്താൻ സർക്കാർ മുന്നോട്ട് വരണമെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.പോസ്റ്റ് വിവാദമായതോടെ വിശദീകരണം നൽകി പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.

മദ്യത്തിന്റെ മഹത്വമല്ല താൻ ഉദ്ദേശിച്ചതെന്നും, പെട്ടെന്ന് മദ്യംനിർത്തുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരണത്തിൽ പറയുന്നു. പെട്ടെന്ന് മദ്യം നിർത്തുമ്പോൾ ഉണ്ടാക്കുന്ന സാമൂഹിക അരാചകത്വത്തെയും അതുവഴി ആ കുറ്റം പ്രതിപക്ഷത്തിനു മേൽ ചാർത്തിക്കൊടുക്കാൻ കാത്തിരിക്കുന്ന ഭരണപക്ഷത്തെയുമാണ് ആ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. പ്രവാചകൻ പോലും മദ്യ നിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കിയതിന് കാരണം മദ്യം പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന അരാചകത്വത്തെ കുറിച്ച് ബോധ്യപ്പെട്ടതുകൊണ്ടാണ്. മദ്യത്തെ മഹത്വവൽക്കരിക്കാൻ ഒരു കാലത്തും സാധിക്കില്ല. മദ്യത്തെ മഹത്വവൽക്കരിക്കുന്നവൻ മുസ്ലിം ലീഗുകാരൻ മാത്രമല്ല അവൻ മുസ്ലിം തന്നെയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണു താനെന്നും ഗുലാം ഹസൻ തന്റെ പുതിയ വീശദീകരണത്തിൽ പറയുന്നു.
സംസ്ഥാനത്ത് പല നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോഴും മദ്യശാലകൾ അടക്കാത്ത സർക്കാർ നിലപാടിനെതിരെ നിരന്തരം പ്രതിഷേധങ്ങൾ സംഘടിപ്പിച്ച സംഘടനയാണ് യൂത്ത് ലീഗ്. വിവിധ മദ്യശാലകൾക്ക് മുമ്പിൽ സമരങ്ങൾ നടത്തിയിരുന്നു. കള്ളുഷാപ്പ് ലേലം നടക്കുന്ന ഇടങ്ങളിലടക്കം യൂത്ത് ലീഗ് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളായിരുന്നു സംഘടിപ്പിച്ചത്. ആ സംഘടനയുടെ ഭാരവാഹി തന്നെ മദ്യ ലഭ്യത ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നത് യൂത്ത് ലീഗിന് തലവേദന സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ ഇപ്പോൾ സംഘടനാ ഭാരവാഹി സ്ഥാനത്ത് നിന്ന് പുറത്താക്കി യൂത്ത് ലീഗ് ഉത്തരവിറിക്കിയത്.

ഗുലാം ഹസൻ വിശദീകരണമായി പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ ഫെയ്സ് ബുക്ക് പേജിൽ മദ്യവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു.

യഥാർത്ഥത്തിൽ ഞാൻ ആ പോസ്റ്റ്കൊണ്ട് ഉദ്ദേശിച്ചത് മദ്യത്തിന്റെ മഹത്വമല്ല. പെട്ടെന്ന് മദ്യം നിർത്തുമ്പോൾ ഉണ്ടാക്കുന്ന സാമൂഹിക അരാജകത്വത്തെയുംഅതുവഴി ആ കുറ്റം പ്രതിപക്ഷത്തിനു മേൽ ചാർത്തിക്കൊടുക്കാൻ കാത്തിരിക്കുന്ന ഭരണപക്ഷത്തെയുമാണ്. മദ്യം പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകുന്ന അരാചകത്വം പ്രവാചകൻ (സ)ക്ക് ബോധ്യപ്പെട്ടെതുകൊണ്ടാണ് ഘട്ടംഘട്ടമായി മദ്യനിരോധനം ഇസ്ലാം കൊണ്ടു വന്നത്. വീണ്ടും പറയുന്നു മദ്യത്തെ മഹത്വവൽക്കരിക്കാൻ നമുക്ക് ഒരു കാലത്തും സാധിക്കില്ല.

മദ്യത്തെ മഹത്വവൽക്കരിക്കുന്നവൻ മുസ്ലിം ലീഗുകാരൻ മാത്രമല്ല അവൻ മുസ്ലിം തന്നെയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാൻ.ആ പോസ്റ്റ് മദ്യത്തെ മഹത്വവൽക്കരിക്കുന്നതായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ച് പോസ്റ്റ് പിൻ വലിക്കുന്നു. എന്നാണ് ഇന്ന് മാപ്പ് പറച്ചിൽ പോസ്റ്റിൽ പറഞ്ഞത്. ശേഷം മറ്റൊരുപോസ്റ്റ് കൂടി ഗുലാം ഹസൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമ സുഹൃത്തുക്കൾ ധാരാളം വിളിക്കുന്നുണ്ട്. എല്ലാവർക്കും വേണ്ടി എന്റെ നിലപാട് പറയാം.

1.ക്ഷമ ചോദിച്ച് പിൻവലിച്ച പോസ്റ്റിനെ ഞാൻ ന്യായീകരിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.

2.ഞാൻ ഒരു വിശ്വാസിയാണ്

അതുകൊണ്ട് തന്നെ മദ്യത്തിന്നെതിരുമാണ്.

3.ഇടതു പക്ഷത്തിന്റെ മദ്യ നയത്തെ അനുകൂലിക്കുന്നുണ്ടോ
എന്നാണ് ചിലർ ചോദിക്കുന്നത്.

ഞാൻ മദ്യത്തേയും മാർക്സിസ്റ്റ് പാർട്ടിയേയും ഒരുമിച്ച് എതിർക്കുന്ന ഒരു മുസ്ലിംലീഗുകാരനാണ്. ഇതിനപ്പുറം ഒരു കാര്യവുംഎനിക്ക് പറയാനില്ല.എന്ന് പറഞ്ഞ് പോസ്റ്റ് ഇപ്പോൾ പോസ്്റ്റ്ചെയ്തിട്ടുണ്ട്.

എന്നാൽ മാപ്പുപറച്ചിൽകൊണ്ടൊന്നും പ്രവത്തകർ അടങ്ങിയിട്ടില്ല. മാപ്പുപറച്ചിൽ പോസ്റ്റിന് താഴെ വന്ന ചിലകമന്റുകൾ താഴെ:

'മാപ്പ് പറഞ്ഞിട്ട പോസ്റ്റിന് താഴേയും നേതാവിന് പൊങ്കലയിട്ടുകൊണ്ടിരിക്കുകയാണ് പ്രവർത്തകർ. ഇദ്ദേഹം മദ്യത്തെ സപ്പോർട്ട് ചെയ്തതൊന്നുമല്ല, പിണറായിക്ക് ഇട്ട് കുത്തുക എന്ന ലീഗിന്റെ പ്രഖ്യാപിത നയം നടപ്പാക്കി, അതുവഴി നേതൃത്വത്തിന്റെ കയ്യടി നേടാൻ ശ്രമിച്ചതാണ്. കുരങ്ങുകൾക്കും തെരുവ് നായകൾക്കും വരെ ഭക്ഷണം എത്തിക്കണം എന്ന് പറഞ്ഞതോടു കൂടി പോസ്റ്റ് ദാരിദ്ര്യം തീർക്കാൻ വേണ്ടി ചെയ്തതാ, ഒരു ഐഡിയ യും കിട്ടാതെ വന്നപ്പോൾ അദ്ദേഹം പിണറായി മദ്യപരെ പരിഗണിച്ചില്ല എന്ന് കാച്ചിയാലോ എന്ന് തീരുമാനിച്ചു മിനിമം 1കെ ലൈക്കും സ്വപ്നം കണ്ടു അങ്ങ് പോസ്റ്റിയതാണ്. ഹൈലൈറ്റ് ചെയ്യാൻ ശ്രമിച്ചത് 'പിണറായിയുടെ വീഴ്ച ', പോസ്റ്റ് ആയി വന്നപ്പോൾ ആപ്പിനുള്ളിൽ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥ'

'യൂത്ത് ലീഗ് പ്രസിഡന്റ് മദ്യ ഷാപ് പൂട്ടാൻ കത്തുകൊടുത്തത് അറിഞ്ഞിരുന്നില്ലേ, യു.ഡി.എഫ് ഭരിച്ചു പോരുമ്പോൾ വെറും 29 ബാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അന്ന് ബാറുകൾ പൂട്ടിയപ്പോ മദ്യം കിട്ടാതെ ഒരുത്തനും ജീവൻ പോയിട്ടില്ല, കേരളം മുഴുവൻ സന്തോഷമായിരുന്നു... ഇപ്പൊ പിണറായി ബാറുകൾ അറുനൂറാക്കി, കേരളം മദ്യത്തിൽ മുക്കുന്നു, ബാർ മുതലാളിമാരിൽ നിന്ന് കോടികൾ വാങ്ങുന്നു... സുഹൃത്തിന്റെ
കുടിയന്മാർക്ക് അനുകൂലമായ പോസ്റ്റ് വളരെ മോശമായി, കുടിയന്മാർക്ക് വക്കാലത് പറയാൻ പ്രവാചകനെ കൂട്ട് പിടിക്കേണ്ടിയിരുന്നില്ല, ചരിത്രം ശരിയായി മനസിലാക്കൂ'


'നിങ്ങൾ ആഗ്രഹിച്ചത് പബ്ലിസിറ്റിയാണ് ആണ്അത് നിങ്ങൾക്ക് കിട്ടി. മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യം'

'ഇമ്മാതിരി ഊളകളെ ഈ സ്ഥാനത്ത് ഇരുത്തിയവരെ വേണം പറയാൻ'

'താൻ ആരാണെന്ന് അറിയില്ല ..പക്ഷേ ഫേസ്‌ബുക്കിലൂടെ മുസ്ലിം ലീഗ് നേതാവ് എന്ന് പറഞ്ഞിട്ട് തന്റെ പോസ്റ്റും കയ്യിൽ വെച്ച് ഇറങ്ങി കൊണ്ട് കുറെ സംഖി - മാർക്സിസം ന്യായീകരണ തൊഴിലാളികൾ ഇറങ്ങിയിട്ടുണ്ട്... താൻ ഏതു പൊട്ടക്കിണറ്റിലെ നേതാവാണ് എന്നുള്ളത് ദൈവത്തിനറിയാം. അതുപോട്ടെ അഭിപ്രായം പറഞ്ഞ് നടക്കുമ്പോ താൻ ആലോചിക്കേണ്ടത് അഹോരാത്രം പച്ച കുപ്പായം ഇട്ട് കോഴിക്കോട് നിന്നും കണ്ണൂർ നിന്നും എറണാകുളത്തും ഈ പാർട്ടിയുടെ അഭിമാനം ഉയർത്തിപ്പിടിച്ചുകൊണ്ട് മരുന്ന് ഭക്ഷണവുമായി അവനവന്റെ വീടിലെ കാര്യം മറന്നു ആരാന്റെ വീടുകളിൽ കളിൽ കയറിയിറങ്ങി സേവന സജ്ജമായ ഒരു സംഘടനയെ ഈ രാജ്യവും കേരളവും പ്രതീക്ഷയോടെ കൂടി നോക്കുമ്പോൾ തന്നെപ്പോലുള്ള ആളുകൾ തങ്ങളുടെ വീടിലെ സേഫ് സോൺഇൽ ഇരുന്നു ഒറ്റ് കാരന്റെ പണിയെടുക്കുമ്പോൾ ഇവിടെ നഷ്ടമാകുന്നത് ഒരുപാട് ആളുകൾക്ക് സഹായകമാകുന്ന എന്ന ഒരു പാർട്ടിയുടെ വിശ്വാസ്യതയും ക്രെഡിറ്റ് ബിലിട്ടിയും ആന്നു. ഇതിനോടൊപ്പം നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ മനസ്സിലായത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഇത്രയും ദിവസം രാജ്യത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ അത് പോലെ തന്നെ ലഭ്യമാകുന്ന ഭക്ഷണങ്ങളുക്കും മറ്റും അമിതവില നൽകേണ്ടിവരുന്ന ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലടക്കം ബുദ്ധി മുട്ടുന്നുണ്ട് അത്തരം ഒരു കാര്യത്തിൽ താങ്കളെ പോലുള്ള ആളുകൾ ഒരു പോസ്റ്റ് പോലും ഇടാതെ ഇരിക്കുന്ന സമയത്താണ് ഇത്രയും ആത്മാർത്ഥതയോടും കൂടി നിങ്ങൾ മദ്യപർക്കുവേണ്ടി ഫേസ്‌ബുക്ക് വാളുകളിൽ അക്ഷരങ്ങൾ നിരത്തുന്നത് എന്നുള്ളത് ഇത് വായിക്കുന്ന മലയാളി മനസ്സിൽ ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.നിങ്ങൾ ആരോടും ക്ഷമ ചോദിക്കേണ്ട കാര്യമില്ല നിങ്ങൾ നിങ്ങളുടെ ആവിശ്യം പറഞ്ഞു അത്രേയൊള്ളൂ'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP