Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവകേരളനിർമ്മാണത്തിന് കിട്ടിയ പണം ഒന്നിനും തികയുന്നില്ലെന്ന് നാഴികയ്ക്ക് നാൽപതുവട്ടം പരാതി; മുണ്ടുമുറുക്കിയുടുക്കാൻ ആഹ്വാനം ചെയ്തിട്ട് കുടുംബക്കാരുമൊത്ത് 'ഓസിൽ' യാത്രയും; കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ആദ്യ ആഭ്യന്തര വിമാനസർവീസിൽ കോടിയേരിയും മന്ത്രിബന്ധുക്കളും നേതാക്കളുമടക്കം ഇടതുസഹയാത്രികർക്കെല്ലാം ടിക്കറ്റ് എടുത്ത് നൽകിയത് സർക്കാർ സ്ഥാപനം; 64 യാത്രക്കാർക്കായി ഒഡേപെക് രണ്ടുലക്ഷത്തിലേറെ അടച്ചതിന്റെ വിവരങ്ങൾ പുറത്ത്

നവകേരളനിർമ്മാണത്തിന് കിട്ടിയ പണം ഒന്നിനും തികയുന്നില്ലെന്ന് നാഴികയ്ക്ക് നാൽപതുവട്ടം പരാതി; മുണ്ടുമുറുക്കിയുടുക്കാൻ ആഹ്വാനം ചെയ്തിട്ട് കുടുംബക്കാരുമൊത്ത് 'ഓസിൽ' യാത്രയും; കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ആദ്യ ആഭ്യന്തര വിമാനസർവീസിൽ കോടിയേരിയും മന്ത്രിബന്ധുക്കളും നേതാക്കളുമടക്കം ഇടതുസഹയാത്രികർക്കെല്ലാം ടിക്കറ്റ് എടുത്ത് നൽകിയത് സർക്കാർ സ്ഥാപനം; 64 യാത്രക്കാർക്കായി ഒഡേപെക് രണ്ടുലക്ഷത്തിലേറെ അടച്ചതിന്റെ വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദബിക്ക് ആദ്യ വിമാനം പറന്നുയർന്നു. സേഫായി അബുദബിയിൽ ലാൻഡ് ചെയ്തു. ഇതിന് പിന്നാലെ വൈകിട്ട് മൂന്ന് മണിക്കായിരുന്നു ആദ്യ ആഭ്യന്തര സർവീസ്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ആദ്യയാത്ര. 64 യാത്രക്കാർ. യാത്രികരെല്ലാം ഇടതുസഹയാത്രികർ. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ, മക്കൾ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം, മന്ത്രി കെ.കെ ശൈലജയുടെ കുടുംബം, സിപിഎം നേതാക്കളായ ജയരാജൻ, പി.കെ ശ്രീമതി എംപിയും കുടുംബവും, മട്ടന്നൂർ നഗരസഭ ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവരടക്കം 64 പേരാണ് ആദ്യ യാത്രയിലുണ്ടായിരുന്നത്.

യാത്രക്കാർക്കെല്ലാം ടിക്കറ്റ് എടുത്ത് നൽകിയതാകട്ടെ സർക്കാർ സ്ഥാപനവും. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഒഡേപെകാണ് ആദ്യം യാത്ര ചെയ്ത 64 പേർക്കും ടിക്കറ്റ് എടുത്ത് നൽകിയത്. ഓവർസീസ് ഡെവലപ്‌മെന്റ് എംപ്ലോയിമെന്റ് പ്രമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ് എന്നാണ് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഒഡേപെകിന്റെ മുഴുവൻ പേര്. ഗോ എയർ വിമാനത്തിലുള്ള യാത്രക്കായി 64 പേർക്കുള്ള ടിക്കറ്റ് നിരക്കായ 228000 രൂപ ഒഡേപെക് അടച്ചതിന്റെ ബില്ലും പുറത്ത് വന്നിട്ടുണ്ട്. മീഡിയ വൺ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.

മഹാപ്രളയം വന്ന് താറുമാറാക്കിയ കേരളത്തിന്റെ പുനഃസൃഷ്ടിക്കായി മുണ്ടുമുറുക്കിയുടുക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർ ആഹ്വാനം ചെയ്യുകയും, സാലറി ചലഞ്ചടക്കം പലവഴികളിലൂടെ ധനസമാഹരണത്തിന് പരിശ്രമം തുടരുകയുമാണ്. 4200 കോടി മാത്രമാണ് സർക്കാരിന്റെ കയ്യിലുള്ള ഫണ്ട്. ഇതുക്കൊണ്ടാണ് 40000 കോടിയുടെ നവകേരളം പദ്ധതി നടത്തുമെന്ന വാദം പ്രതിപക്ഷം ചോദ്യം ചെയ്യുന്നുമുണ്ട്.
നവകേരള നിർമ്മാണത്തിന് പണം കണ്ടെത്താൻ സർക്കാർ കഷ്ടപ്പെടുന്ന വേളയിൽ തന്നെ എംഎൽഎമാർക്ക് വേണ്ടി പുതിയ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാനാണ് നീക്കം ശക്തമാക്കിയിരിക്കുന്നത്. നിലവിൽ എംഎൽഎ ഹോസ്റ്റലിലെ പമ്പ ബ്ലോക്ക് പൊളിച്ച് പുതിയ കെട്ടിടം പണിയാനാണ് ശ്രമം. എംഎൽഎമാരിൽ പലരും മുഴുവൻ സമയവും ഹോസ്റ്റൽ ഉപയോഗിക്കുന്നവരല്ല. നിയമസഭാ സമ്മേളനം കൂടുന്ന വേളയിലാണ് മിക്ക എംഎൽഎമാരും തലസ്ഥാനത്ത് എത്തുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിൽ എന്തിനാണ് പുതിയ കെട്ടിടം ഈ പ്രളയക്കെടുതിയുടെ കാലത്ത് എന്ന ചോദ്യമാണ് ഉയരുന്നത്.

പ്രളയബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി മുണ്ടു മുറുക്കി ഉടുക്കാനുള്ള നിർദ്ദേശമാണ് പിണറായി സർക്കാർ നൽകിയത്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന ചലച്ചിത്ര മേള അടക്കം ചുരുങ്ങിയ ചെലവിൽ നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിനിടെയാണ് എംഎൽഎമാരുടെ ഫ്ളാറ്റിനായി 80 കോടി മുടക്കാൻ തീരുമാനിച്ചതും. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം വർദ്ധിപ്പിച്ചു കൊണ്ടും തീരുമാന കൈക്കൊണ്ടിരുന്നു. മന്ത്രിമാർക്ക് 90,000 രൂപയായും എംഎൽഎമാർക്ക് 62000 രൂപയായുമാണ് ശമ്പളം വർദ്ധിപ്പിക്കാനുമുള്ള ബില്ലിലെ നിർദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയുണ്ടായി.

ആദ്യആഭ്യന്തരയാത്ര ഇടതുസഹയാത്രികർക്ക് ഓസിലാക്കിയതിനെതിരെ വിമർശനമുയരുന്നതും ഈ പശ്ചാത്തലത്തിലാണ്. എന്നാൽ മന്ത്രിമാരുടെ യാത്ര ചെലവ് ഒരുമാസത്തിനകം ഈടാക്കുമെന്നും മറ്റുള്ള വ്യക്തികളിൽ നിന്ന് പണം ഈടാക്കിയെന്നുമാണ് ഒഡേപെകിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP