Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അകാലത്തിൽ മരിക്കുന്നത് നാലാമത്തെ ബിജെപി കൗൺസിലർ; ഭാവി വാഗ്ദാനമെന്ന് വാഴ്‌ത്തപ്പെട്ട മിടുക്കിയായ കോകില 22-ാം വയസിൽ കൊല്ലപ്പെട്ടതോടെ സ്വാഭാവികമെന്ന് കരുതിയ പല മരണങ്ങളും കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ എന്ന സംശയം സജീവം; കൗൺസിലർമാരുടെ മരണങ്ങൾ പ്രത്യേകം അന്വേഷിച്ച് കേന്ദ്ര നേതൃത്വം

അകാലത്തിൽ മരിക്കുന്നത് നാലാമത്തെ ബിജെപി കൗൺസിലർ; ഭാവി വാഗ്ദാനമെന്ന് വാഴ്‌ത്തപ്പെട്ട മിടുക്കിയായ കോകില 22-ാം വയസിൽ കൊല്ലപ്പെട്ടതോടെ സ്വാഭാവികമെന്ന് കരുതിയ പല മരണങ്ങളും കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ എന്ന സംശയം സജീവം; കൗൺസിലർമാരുടെ മരണങ്ങൾ പ്രത്യേകം അന്വേഷിച്ച് കേന്ദ്ര നേതൃത്വം

ബി രഘുരാജ്

തിരുവനന്തപുരം: കൊല്ലത്തെ കൗൺസിലർ കോകിലയുടെ മരണത്തോടെ ബിജെപി തലപുകഞ്ഞ് ചിന്തയിലാണ്. സ്വാഭാവികമെന്ന് കരുതി പാർട്ടി വിട്ടുകളഞ്ഞ പല മരണത്തിലും ദുരൂഹത കാണുകയാണ് അവർ. തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിട്ട് ഒരു വർഷം തികയുന്നതേ ഉള്ളൂ. പാർട്ടിക്ക് അപ്രാപ്യമായ പലമേഖലകളിലും ബിജെപി കൗൺസിലർമാർ ജയിച്ചു കയറി. അവരിൽ നാലു പേർ ഇന്ന് പാർട്ടിക്കൊപ്പമില്ല. തീർത്തും ജനകീയരായിരുന്ന നാലു പേർ. അസ്വാഭാവിക സാഹചര്യത്തിലായിരുന്നു ഇവരുടെ മരണം. പന്തളത്തെ ഉദയചന്ദ്രന്റെ വാഹനാപകടം, തിരുവനന്തപുരത്തെ ചന്ദ്രന്റെ ഷോക്കേൽക്കൽ, പാലക്കാട്ടെ പ്രിയശിവഗിരിയുടെ തൂങ്ങിമരണം.... ഇപ്പോൾ കോകിലയുടെ വാഹനാപകടത്തിലെ മരണം. ഈ മരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യത കാണുന്നത് ബിജെപി കേന്ദ്ര നേതൃത്വമാണ്. അതുകൊണ്ട് കൂടിയാണ് കേരളത്തിൽ ബിജെപി പ്രവർത്തകർക്കും ഓഫീസുകൾക്കും നേരയുണ്ടായ അക്രമത്തെ അറിയാനെത്തിയ എംപിമാരുടെ സംഘം കൗൺസിലർമാരുടെ മരണം ദുരൂഹമാണോ എന്ന സംശയം ഉയർത്തിയത്.

കേരളത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ വ്യാപക അക്രമങ്ങളാണു നടത്തുന്നതെന്നും ഇതു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി നിയോഗിച്ച എംപിമാരുടെ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമങ്ങളെ അപലപിക്കാനോ അക്രമത്തിനിരയായവർക്കു നീതി ലഭ്യമാക്കാനോ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്നു സംഘം ആരോപിച്ചു. ഈ സംഘം തയ്യാറാക്കിയ റിപ്പോർട്ട് അടുത്ത ദിവസം അമിത് ഷായ്ക്കും കൈമാറും. കോഴിക്കോട്ടു ചേരുന്ന പാർട്ടി ദേശീയ കൗൺസിലിലും കേരളത്തിലെ അക്രമം ചർച്ചാ വിഷയമായേക്കും. നാലു മാസത്തിനിടെ നാനൂറോളം പാർട്ടി പ്രവർത്തകർക്കെതിരെ അക്രമങ്ങളുണ്ടായതായി സംഘം ആരോപിച്ചു. ഇതിനൊപ്പമാണ് കൗൺസിലർമാരുടെ മരണവും ദുരൂഹമാണെന്ന് സംഘം കണ്ടെത്തുന്നത്. കോഴിക്കോട്ടെ ദേശീയ കൗൺസിലിന്് ശേഷം മരണത്തിലെ ദുരൂഹത കണ്ടെത്താൻ പാർട്ടി സജീവമായി രംഗത്ത് വരും. അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും നടത്തും. അച്ഛൻ ബിജെപിക്കാരനായതിന്റെ പേരിൽ ഏഴു വയസ്സുകാരന്റെ കൈ വെട്ടി. പെരുമ്പാവൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും ദലിത് നേതാവുമായ രേണുകാ സുരേഷ് ആക്രമിക്കപ്പെട്ടു നാലു ദിവസമായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ഇതിനൊപ്പമാണ് ആത്മഹത്യയിലും പ്രതികാര രാഷ്ട്രീയത്തിന്റെ സാധ്യത ബിജെപി കാണുന്നത്.

കൊട്ടാരക്കരയ്ക്ക് അടുത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ബിജെപി കൗൺസിലറും റഷ്യക്കാരിയായ വനിതയും മരിച്ചതും ദുരൂഹസാഹചര്യത്തിലായിരുന്നു. പന്തളം നഗരസഭയിലെ കൂരമ്പാല ടൗൺവാർഡ് കൗൺസിലറുമായ കുരമ്പാല കിഴക്കേ പനയ്ക്കൽ വീട്ടിൽ ഉദയചന്ദ്രൻ (37), റഷ്യൻ വനിത വോല വലോഷിനാ (46) എന്നിവരാണ് മരിച്ചത്. ഇടത് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പായിരുന്നു ഈ അപകടം. ഡിസംബർ 15ന് രാവിലെ ഏഴരയോടെ എംസി റോഡിൽ പുത്തൂർമുക്കിനു സമീപം സിഎസ്‌ഐ ആശുപത്രി ജംഗ്ഷനിലായിരുന്നു അപകടം. ടാർ ടാങ്കറും സ്‌കോർപിയോ കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പന്തളത്തേക്ക് വിദേശവനിതകളുമായി പോകുകയായിരുന്ന കാർ ഉദയചന്ദ്രനാണ് ഓടിച്ചിരുന്നത്. എതിരെ ടാറുമായെത്തിയ ടാങ്കർ, കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കോർപിയോ കാർ പൂർണ്ണമായും തകർന്നു. ഉദയചന്ദ്രനും മാലിക് ദിനായും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർ അപകടം നടന്നയുടൻ ഓടിരക്ഷപെട്ടു.

ഉദയചന്ദ്രന്റ ശരീരം പുറത്തെടുക്കാൻ കഴിയാത്തവിധം വാഹനത്തിൽ കുരുങ്ങിയിരുന്നു. പന്തളം മുളയ്ക്കൽ വടക്കേ ഇല്ലത്ത് എം.എൻ. ശ്രീജിത്ത് നമ്പൂതിരിയുടെ ജ്യോതിഷപഠനകേന്ദ്രത്തിൽ നടക്കുന്ന പ്രത്യേക പൂജയിൽ പങ്കെടുക്കാനാണ് റഷ്യയിലെ മോസ്‌കോ സ്വദേശികൾ കേരളത്തിലെത്തിയത്. ഇവരെ വിമാനത്താവളത്തിൽ നിന്ന് പന്തളത്ത് എത്തിക്കുവാൻ കുടുബസുഹൃത്തുകൂടിയായ ഉദയൻ കാറുമായി പോകുകയായിരുന്നു. ഇവരെ കൂട്ടി തിരികെ വരുംവഴിയാണ് അപകടം. ടൗൺ വാർഡിൽ നിന്നും 89 വോട്ടുകൾക്കായിരുന്നു ഉദയൻ വിജയിച്ചത്. ജനകീയനായ നേതാവിന്റെ വിജയമായിരുന്നു ഇത്. മരിച്ച ഉദയന്റെ ഭാര്യ ആയിരുന്നു ഉപതെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബിജെപി ജയിക്കുകയും ചെയ്തു. ഉദയകുമാറിന്റെ അപകട ശേഷം ഡ്രൈവർ ഇറങ്ങി ഓടി. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ആരാണ് കൊലയാളിയെന്ന് തിരിച്ചറിയാനും കഴിയുന്നില്ല. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ബിജെപിയുടെ നിലപാട്.

പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മെയ്‌ മാസത്തിലാണ്. 48ാം വാർഡ് കൗൺസിലറും മഹിളാ ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയശിവഗിരി (35)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വടക്കന്തറ ദേവീ ക്ഷേത്ര ദർശനം നടത്തി അന്നദാനവും കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയ ശിവഗിരിയെ വീടിനകത്തെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾകുരുക്കി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2015 തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 48ാം വാർഡായ മേപ്പറമ്ബിൽ 786 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായിരുന്നു. വിഷാദ രോഗമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. എന്നാൽ പ്രിയ ശിവഗിരിയുടെ മരണത്തിൽ ബിജെപിക്കാർക്ക് ഈ വാദം ഉൾക്കൊള്ളാനാകുന്നില്ല. ഇതിനേയും സംശയത്തോടെ കാണുകയാണ് ബിജെപി.

ഇതിന് പിന്നാലെയാണ് കൊല്ലത്തെ കോകിലയുടെ മരണം. തീർത്തും ദുരൂഹ സാഹചര്യത്തിലാണ് ഈ അപകട മരണം. പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് വലിയ വീഴ്ച വരുത്തി. ഈ സാഹചര്യത്തെ ബിജെപിക്ക് സംശയത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ. കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ കോകിലയും പിതാവും അപകടത്തിൽ മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായിയിട്ടുണ്ട്. സെപ്റ്റംബർ 13 ന് രാത്രി പത്തുമണിക്കായിരുന്നു കോകിലയും പിതാവും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു തെറുപ്പിച്ച സംഭവമുണ്ടായത്. കൊല്ലം കാവനാട് ദേശീയപാതയിലൂടെ പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിൽ അമിത വേഗത്തിൽ വന്ന കാർ ആൽത്തറമൂടിന് സമീപത്ത് വച്ച് ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു. കോകില സംഭവ സ്ഥലത്തുവച്ചും പിതാവ് പിന്നീട് ആശുപത്രിയിൽ വച്ചും മരണമടയുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ പോലും പൊലീസ് യഥാസമയം കണ്ടെത്തിയില്ല. കൊല്ലം കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്ന രണ്ടു കൗൺസിലർമാരിൽ ഒരാൾ കോകിലയായിരുന്നു.

ഇതിനൊപ്പം തിരുവനന്തപുരത്തെ കൗൺസിലറായിരുന്ന ചന്ദ്രനും അപകടത്തിൽ മരിച്ചിരുന്നു. ഏപ്രിലിലായിരുന്നു ചന്ദ്രന്റെ മരണം. വീട്ടിൽ തുണി തേയ്ക്കുന്നതിനിടെ അയൺബോക്‌സിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഷോക്കേറ്റ് നിലത്ത് വീണ ചന്ദ്രനെ നാട്ടുകാർ കിള്ളിപ്പാലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി പാപ്പനംകോട് കൗൺസിലറായ ചന്ദ്രൻ ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. എൽഡിഎഫ് കോട്ടയായ പാപ്പനംകോട്ട് നിന്നും 500ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഈ വാർഡ് ഏറെ പാടുപെട്ടായിരുന്നു ബിജെപി നിലനിർത്തിയത്. ഇവിടേയും ചന്ദ്രന്റെ മരണം ഷോക്കേറ്റാണെന്ന് മാത്രമേ ബിജെപിക്ക് ഉറപ്പിക്കാൻ കഴിയുന്നുള്ളൂ. പൊലീസാകട്ടെ ഇതിൽ കൂടതൽ പരിശോധന നടത്തിയതുമില്ല. ഇങ്ങനെ തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപിയുടെ ജനകീയ മുഖങ്ങൾ അകാലത്തിൽ പൊലിയുന്നതിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം.

ഹൈക്കോടതിയിലെയോ സുപ്രീംകോടതിയിലെയോ സിറ്റിങ് ജഡ്ജി അന്വേഷിക്കണം. സിപിഐ(എം). അക്രമങ്ങളെക്കുറിച്ച് ഗവർണർ പി.സദാശിവത്തിനും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും പരാതി നൽകിയിട്ടുമുണ്ട്. സിപിഎമ്മിനെ അനുകൂലിക്കാത്തവരെയെല്ലാം ഇല്ലാതാക്കുക എന്ന നയമാണ് നടപ്പാക്കുന്നത്. ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ് നടന്നപ്പോൾ അവിടം സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അക്രമത്തെ അപലപിക്കാനുള്ള രാഷ്ട്രീയമര്യാദ അദ്ദേഹം കാണിച്ചില്ലെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ബിജെപി.യുടെ മൂന്ന് കൗൺസിലർമാർ ദുരൂഹമായി കൊല്ലപ്പെട്ടു. കൊല്ലത്തു റോഡപകടത്തിൽ മരിച്ച കൗൺസിലർ കോകിലയുടെ മരണമുൾപ്പെടെ അന്വേഷിക്കണമെന്ന് ബിജെപി. വക്താവ് മീനാക്ഷിലേഖി വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP