Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാമൂഴം സിനിമ ആക്കുന്നതിന് ശ്രീകുമാർ മേനോന് വിലക്കേർപ്പെടുത്തി കോടതി; കേസ് തീർപ്പാക്കും വരെ തിരക്കഥ സിനിമയാക്കാൻ സാധിക്കില്ല; സംവിധായകനും നിർമ്മാതാവ് ബി ആർ ഷെട്ടിക്കും നോട്ടീസ് അയച്ചു; ഉത്തരവ് പുറപ്പെടുവിച്ചത് എംടി വാസുദേവൻ നായർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ട്; രണ്ടാമൂഴത്തിലെ ഭീമനാകാൻ കാത്തുനിന്ന മോഹൻലാലിന്റെ മോഹങ്ങളും അടുത്തെങ്ങും പൂവണിയില്ല

രണ്ടാമൂഴം സിനിമ ആക്കുന്നതിന് ശ്രീകുമാർ മേനോന് വിലക്കേർപ്പെടുത്തി കോടതി; കേസ് തീർപ്പാക്കും വരെ തിരക്കഥ സിനിമയാക്കാൻ സാധിക്കില്ല; സംവിധായകനും നിർമ്മാതാവ് ബി ആർ ഷെട്ടിക്കും നോട്ടീസ് അയച്ചു; ഉത്തരവ് പുറപ്പെടുവിച്ചത് എംടി വാസുദേവൻ നായർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ട്; രണ്ടാമൂഴത്തിലെ ഭീമനാകാൻ കാത്തുനിന്ന മോഹൻലാലിന്റെ മോഹങ്ങളും അടുത്തെങ്ങും പൂവണിയില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലയാള സിനിമാ ലോകം കാത്തിരുന്ന സിനിമയായ രണ്ടാമൂഴം അടുത്തെങ്ങും തീയ്യറ്ററിൽ എത്തില്ല. രണ്ടാമൂഴത്തിന് കോടതി വിലക്കേർപ്പെടുത്തി. കോഴിക്കോട് മുൻസിഫ് കോടതിയാണ് തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായർ നൽകിയ ഹർജിയിൽ വിധി പറഞ്ഞത്. തിരക്കഥാകൃത്തായ എംടി തടസവാദം ഉന്നയിച്ചതിനാൽ ഇപ്പോഴത്തെ തർക്കം തീരുന്നത് വരെ രണ്ടാമൂഴത്തിന്റെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തി. ഇക്കാര്യത്തിൽ രണ്ടാമൂഴം സിനിമയുടെ സംവിധായകൻ ശ്രീകുമാരൻ മേനോനും നിർമ്മാതാവ് ബി ആർ ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചു.

എംടി വാസുദേവൻ നായരുടെ പിന്മാറ്റമായാണ് ഈ നിലപാടിനെ കാണുന്നത്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് ഇതിന് കാരണം. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ രണ്ടാമൂഴം പുതിയ പ്രതിസന്ധിയിലേക്ക് എത്തുകയാണ്. എംടിയുടെ ഭീമനെ മലയാളി അഭ്രപാളികളിൽ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നാലുവർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എംടിയുടെ നീക്കം. അതിനിടെ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും ബി ആർ ഷെട്ടി പിൻവാങ്ങുമെന്നും സൂചനയുണ്ട്.

അതേസമയം രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരന്നു. എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്‌ച്ചയാണ്. ഇതാണ് എം ടിയിൽ തെറ്റിദ്ധാരണയുണ്ടാക്കിയതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. എം ടിയെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമൂഴം എത്രയും വേഗം സിനിമയായി കാണണമെന്ന ആഗ്രഹമാണ് എം ടിക്ക് ഉള്ളത്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘട്ടനങ്ങൾ നിറഞ്ഞ ഈ സിനിമയ്ക്ക് ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു. ഇതൊക്കെയാണ് പദ്ധതി നീണ്ടു പോകാൻ കാരണമെന്നും ശ്രീകുമാർ മേനോൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി

മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും. മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ലെന്നം ശ്രീകുമാർ മേനോൻ പറഞ്ഞു.

ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്' എന്ന പേരിൽ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമ്മാതാവ്. ഒടിയൻ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ളവർക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എംടിയുടെ പിന്മാറ്റം. ഇതോടെ രണ്ടാമൂഴം പ്രതിസന്ധിയിലായി.

1977 ൽ ഒരു നവംബർ മാസത്തിൽ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂർത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം ടി നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തിൽ സർഗ്ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്. അതുകൊണ്ട് കൂടിയാണ് എംടിയുടെ എക്കാലത്തേയും മികച്ച നോവൽ സിനിമയാകുന്നതിനെ പ്രതീക്ഷയോടെ മലയാളികൾ കണ്ടത്. ഈ സിനിമയുമായി മുന്നോട്ട് പോകവേ ശ്രീകുമാർ മേനോൻ ഏറെ വിവാദങ്ങളിൽ പെട്ടു. ശ്രീകുമാർ മേനോന്റെ പുഷ് കമ്പനി പാപ്പർ സ്യൂട്ടും നൽകി. ഇതെല്ലാം പലവിധ സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും ശ്രീകുമാർ മേനോൻ സജീവമായിരുന്നു. തന്നെ കേസിൽ കുടുക്കിയത് ശ്രീകുമാർ മേനോന്റെ പകയായിരുന്നുവെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. അങ്ങനെ ഏറെ വിവാദങ്ങളിൽപ്പെട്ട ശ്രീകുമാർ മേനോനെതിരെയാണ് എംടി നിയമപോരാട്ടത്തിന് ഇറങ്ങുന്നത്.

ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രമായ ഒടിയൻ ഡിസംബറിൽ റിലീസാകും. വലിയ പ്രതീക്ഷകളാണ് ഒടിയനിൽ ശ്രീകുമാർ മേനോനുള്ളത്. അതിന് ശേഷം രണ്ടാമൂഴത്തിലേക്ക് കടക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് നിയമകുരുക്കുകൾ എത്തുന്നത്. എംടിയോടുള്ള ആരാധന കാരണമാണ് ബി ആർ ഷെട്ടി ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. വലിയ സാമ്പത്തിക ബാധ്യതയാകും ഈ സിനിമയെന്ന് അറിഞ്ഞു കൊണ്ടായിരുന്നു നടപടി. ശ്രീകുമാർ മേനോനെതിരെ ഹർജിയുമായി എംടി എത്തുന്നതിനാൽ നിർമ്മാണത്തിൽ നിന്ന് ഷെട്ടി പിന്മാറുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP