Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ 19 പേർക്ക് കൂടി കോവിഡ്-19; രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ സ്വദേശികൾ; വയനാട് ജില്ലയിലും കോവിഡ്; പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ്; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജ് സ്വാഗതാർഹം; കോവിഡ് ഭീഷണി എത്ര കടുത്തതായാലും നേരിടാൻ സജ്ജം; 42 തദ്ദേശസ്ഥാപനങ്ങൾ കമ്യൂണിറ്റി കിച്ചൻ തുടങ്ങി; റേഷൻ കാർഡില്ലാത്തവർക്കും സൗജന്യഭക്ഷ്യധാന്യം; ക്ഷേമ പെൻഷനുകൾ നാളെ മുതൽ നൽകി തുടങ്ങുമെന്നും മുഖ്യമന്ത്രി

കേരളത്തിൽ 19 പേർക്ക് കൂടി കോവിഡ്-19; രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ സ്വദേശികൾ; വയനാട് ജില്ലയിലും കോവിഡ്; പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ്; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജ് സ്വാഗതാർഹം; കോവിഡ് ഭീഷണി എത്ര കടുത്തതായാലും നേരിടാൻ സജ്ജം; 42 തദ്ദേശസ്ഥാപനങ്ങൾ കമ്യൂണിറ്റി കിച്ചൻ തുടങ്ങി; റേഷൻ കാർഡില്ലാത്തവർക്കും സൗജന്യഭക്ഷ്യധാന്യം; ക്ഷേമ പെൻഷനുകൾ നാളെ മുതൽ നൽകി തുടങ്ങുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ സ്വദേശികൾ. കാസർകോഡും മലപ്പുറത്തും മൂന്നുകേസുകൾ വീതം റിപ്പോർട്ട് ചെയ്തു. തൃശൂർ രണ്ടുകേസുകളും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 126 ആയി ഉയർന്നു. ഇന്ന് 136 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാൾക്ക് പരിശോധനയിൽ നെഗറ്റീവാണ്. 601 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്യുന്നു. പാക്കേജ് കേരളത്തിന് സഹായകമാകും. കോവിഡ് ഭീഷണി എത്ര കടുത്തതായാലും നേരിടാൻ സംസ്ഥാനം സജ്ജമാണ്. കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് ആർക്കും പട്ടിണികിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. 42 തദ്ദേശസ്ഥാപനങ്ങൾ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങി. 94 മുൻസിപ്പാലിറ്റികളും കമ്യൂണിറ്റി കിച്ചൻ തയ്യാറെടുപ്പ് പൂർത്തിയാക്കി. റേഷൻ കാർഡില്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കും. ആധാർ നമ്പർ പരിശോധിച്ച് ഇവർക്ക് റേഷൻ നൽകും. ക്ഷേമപെൻഷനുകൾ നാളെ മുതൽ നൽകിതുടങ്ങും.

കൊച്ചിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേർ ഇന്ന് ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു. ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരുമാണ് ആശുപത്രി വിട്ടത്. ശ്രീചിത്രയിലെ ഡോക്ടറുടെ രോഗം ഭേദമായി. കൊവിഡ് 19 ബാധിച്ച് മെഡിക്കൽ കൊളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീ ചിത്രയിലെ ഡോക്ടർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇയാളുമായി സമ്പർമുണ്ടായിരുന്ന മിക്കവരുടെയും ഫലം നെഗറ്റീവ്.

സംസ്ഥാനത്ത് വിലക്കയറ്റത്തെ കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. പരാതികൾ ഗൗരവമായി കാണുന്നു. മൊത്തക്കച്ചവടക്കാരുമായി സംസാരിച്ചു. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങൾ എത്തിക്കും. ഉന്നതതല സംഘം കാര്യങ്ങൾ നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി. അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് വാഹനങ്ങൾ കടത്തി വിടും. ഇവയ്ക്ക് പെർമിറ്റ് ഒഴിവാക്കി. മൃഗസംരക്ഷണവും ക്ഷീരവികസനവും അവശ്യസേവനങ്ങളുടെ പട്ടികയിൽ പെടുത്തി.

സന്നദ്ധ പ്രവർത്തകരുടെ സംഘം പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കും. സന്നദ്ധ പ്രവർത്തകർക്ക് തിരിച്ചറിയിൽ കാർഡ് നൽകുമെന്നു മുഖ്യന്ത്രി. സംസ്ഥാനത്ത് ദുരന്തങ്ങളിൽ ഇടപെട്ട് സഹായിക്കാൻ സംസ്ഥാനത്താകെ വളന്റിയർമാർ വേണമെന്നും അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണമെന്നും നേരത്തെ തീരുമാനിച്ചതാണ്. ഈ പ്രവർത്തനം പൂർണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതൽ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേർ ഉൾപ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണം.

എല്ലാ ജില്ലകളിലും 60 വയസിന് മേൽ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കി. ഇവർക്കായി പ്രത്യേക കരുതൽ നൽകും. അവരെ പ്രാധാന്യത്തോടെ പരിഗണിക്കുക എന്നതാണ് ലക്ഷ്യം. അസുഖം ഉണ്ടാവാതിരിക്കാനും പ്രത്യേക ശ്രദ്ധ കൊടുക്കണം എന്നതാണ് ലക്ഷ്യം. നാട്ടിലെ കാര്യമോർത്ത് പുറത്തുള്ള മലയാളികൾ വിഷമിക്കേണ്ടെന്ന് മുഖ്യന്ത്രി. ഇവിടെയുള്ള ബന്ധുക്കളുടെ കാര്യ ഭഭ്രമാണെന്നും മുഖ്യമന്ത്രി.അതിഥി തൊഴിലാളികളെ താമസസ്ഥലത്ത് നിന്ന് ഇറക്കി വിടാൻ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ സൽപ്പേരിന് കളങ്കമാകുന്ന ഒന്നും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

715 പഞ്ചായത്തുകൾ ഹെൽപ്പ്‌ലൈൻ സജ്ജീകരിച്ചു.

86,421 പേർക്ക് കൗൺസിലിങ് നൽകി.

സംസ്ഥാനത്താകെ 15,433 വാർഡുതല സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമതലത്തിൽ 2,007 കെയർ സെന്ററുകൾക്കുള്ള സ്ഥലം കണ്ടെത്തി.

നഗരപ്രദേശങ്ങളിൽ 3482 വാർഡുസമിതികളാണ് പ്രവർത്തിക്കുന്നത്. നഗരങ്ങളിൽ 16,785 വളണ്ടിയർമാർ രംഗത്തുണ്ട്.

റേഷൻ കാർഡ് ഇല്ലാതെ വാടക വീട്ടിലും മറ്റും കഴിയേണ്ടിവരുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് സംവിധാനമുണ്ടോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. സ്വന്തമായി റേഷൻ കാർഡില്ലാത്തവർക്കും റേഷൻ കടകൾ വഴി ഭക്ഷ്യധാന്യം നൽകുന്നതിന് ഭക്ഷ്യവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവരുടെ ആധാർ നമ്പർ പരിശോധിച്ചശേഷം മറ്റ് റേഷൻ കാർഡുകളിൽ എവിടെയും ഉൾപ്പെടാത്തവർക്കാണ് ഭക്ഷ്യധാന്യം നൽകുന്നത്. സൗജന്യമായിത്തന്നെ ഇവർക്കും ഭക്ഷ്യധാന്യം നൽകും.

ക്ഷേമ പെൻഷൻ വിതരണം സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനം ഇക്കാര്യത്തിൽ മികച്ച ഇടപെടലാണ് നടത്തുന്നത്.

സംസ്ഥാനത്ത് 22-40 പ്രായമുള്ളവരെ ഉൾപ്പെടുത്തി രണ്ടുലക്ഷത്തി മുപ്പത്തിയാറായിരം പേർ അടങ്ങുന്ന സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങും. 941 പഞ്ചായത്തുകളിൽ 200 വീതവും 87 മുനിസിപ്പാലിറ്റികളിൽ 500 വീതവും 6 കോർപ്പറേഷനുകളിൽ 750 വീതവും അംഗങ്ങളാണ് ഈ സേനയിൽ ഉണ്ടാവുക. ഇതിലേക്കുള്ള രജിസ്‌ട്രേഷൻ ഓൺലൈൻ വഴി നടത്തും. 'സന്നദ്ധം' എന്ന സാമൂഹ്യ സന്നദ്ധ സേനയുടെ വെബ് പോർട്ടൽ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കൽ, മറ്റു സംവിധാനങ്ങളിൽനിന്ന് വിട്ടുപോയവരെ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും അടക്കമുള്ള സഹായങ്ങൾ നൽകുക, പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണം തുടങ്ങിയ ചുമതലകളാണ് ഈ യുവജന സന്നദ്ധ സേവകർ നിർവഹിക്കുക. ഇവർക്കുള്ള തിരിച്ചറിയാൽ കാർഡുകൾ വിതരണം ചെയ്യും. അവരുടെ യാത്രാച്ചെലവ് നൽകും. ഇവരെ സാമൂഹ്യ സന്നദ്ധസേനയുടെ ഭാഗമാക്കി മാറ്റും.

ഇതിനുപുറമെ യുവജന കമ്മീഷൻ 1465 യുവ വളണ്ടിയർമാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ട്. കൂട്ടിരിപ്പിന് തയ്യാറായി യുവജനങ്ങൾ രംഗത്തിറങ്ങണം എന്ന അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് ഈ പ്രവർത്തനം നടത്തിയത്. നേരത്തേ പറഞ്ഞ സന്നദ്ധ യുവജന സേനയോടൊപ്പം സംയോജിതമായ പ്രവർത്തനമാണ് ഇവരും നടത്തുക. ഇവരെയും 'സന്നദ്ധം' പോർട്ടൽ വഴി രജിസ്റ്റർ ചെയ്യും.

വിലക്കയറ്റത്തിന്റെയും സാധന ദൗർലഭ്യത്തിന്റെയും വിവരങ്ങൾ പരാതികളായി വരുന്നുണ്ട്. ആവർത്തിച്ച് പറഞ്ഞതാണ് സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നത് അനുവദിക്കാനാവില്ല എന്ന്.
അത്യാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുടെയുംമറ്റു സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മൊത്തകച്ചവടക്കാരുമായി ഇന്ന് ഓഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. റീട്ടെയിൽ വ്യാപാരികളുടെ സംഘടനാ പ്രതിനിധകളുമായി നേരത്തെ സംസാരിച്ചിരുന്നു.

ഹോൾസെയിൽകാരുടെ സാധനങ്ങൾ റീട്ടെയിൽകാരുടെ കടയിൽ എത്തിക്കുന്നതിന് തടസ്സമുണ്ടാകില്ല. ആദ്യദിവസങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാകും. മൂന്ന് നാല് മാസങ്ങളിലേക്ക് വേണ്ട സാധനങ്ങൾ സ്റ്റോക്ക് ചെയ്യാനാകണം. ന്യായമായ വിലയ്ക്ക് തന്നെ സാധനങ്ങൾ കൊടുക്കാനാകണം. വ്യാപാരി സമൂഹം നല്ല മുന്നൊരുക്കത്തോടെയാണ് കാര്യങ്ങൾ നീക്കുന്നത്. വലിയ പരാതിയില്ല. എന്നാൽ, തീരെ ഇല്ലെന്നല്ല.

റീട്ടെയിൽ വ്യാപാരത്തിന് സംസ്ഥാനത്തിനകത്ത് ഒരു തടസ്സവുമുണ്ടാകില്ല. പുറമെനിന്ന് ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്നതിന് പ്രയാസം വന്നാൽ അത് പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ഉന്നതതല സംഘമായിരിക്കും പ്രവർത്തിക്കുക. എവിടെനിന്നാണ് സാധനം കൊണ്ടുവരേണ്ടത്, അവിടേക്ക് ആവശ്യമായത്ര വാഹനങ്ങളിൽ സാധനങ്ങൾ കൊണ്ടുവരാനുള്ള സംവിധാനം ഒരുക്കും. അത് കടന്നുവരേണ്ട സംസ്ഥാനങ്ങളിലെല്ലാം ആ സർക്കാരുകളുമായി ബന്ധപ്പെട്ട് സൗകര്യമുണ്ടാക്കും. ഇന്ത്യാ ഗവൺമെന്റിന്റെ സഹകരണവും തേടും. നമുക്ക് സാധ്യമായ എല്ലാ വഴികളും തേടും.

ഗതാഗത വകുപ്പ്

കൊറോണ പ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവർത്തകരുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കെഎസ്ആർടിസി ഇടപെട്ടിട്ടുണ്ട്. അതോടൊപ്പം ഗതാഗത വകുപ്പ് ചില നടപടികളും പ്രഖ്യാപിച്ചു.

മാർച്ച് 31ന് രജിസ്‌ട്രേഷൻ കാലാവധി അവസാനിക്കുന്ന ബിഎസ് 4 വാഹന രജിസ്‌ട്രേഷൻ തീയതി ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

പുതിയ നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ ഏർപ്പെടുത്തിയ നികുതി വർധന ആ തീയതിക്കു മുമ്പ് താൽക്കാലിക രജിസ്‌ട്രേഷൻ സമ്പാദിച്ച വാഹനങ്ങൾക്ക് ബാധകമാവില്ല.

അപേക്ഷ നൽകുന്നതിൽ കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോമ്പൗണ്ടിങ് ഫീസും പിഴയും ഒഴിവാക്കും.

ജി ഫോറം സമർപ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി.

അവശ്യ സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടോർ വാഹന നിയമം 66(3) പ്രകാരം പെർമിറ്റ് എടുക്കുന്നതിൽനിന്ന് ഒഴിവാക്കി.

പാലിന്റെ മൊത്ത സംഭരണവും വിതരണവും നേരത്തെ തന്നെ ലോക്ക്ഡൗൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവ് പ്രകാരം വെറ്റിറിനറി ആശുപത്രികളെയും ഒഴിവാക്കി. ഇതോടൊപ്പം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ അവശ്യസേവനങ്ങളായി പ്രഖ്യാപിക്കുകയാണ്.

പ്രവാസികളോട്

രാജ്യത്തിനു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ പലരും കോവിഡ് 19 സംബന്ധിച്ച ആശങ്ക അറിയിക്കുന്നുണ്ട്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോർത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ല. അവരുടെ എല്ലാ ആവശ്യങ്ങളിലും കൃത്യമായി ഇടപെടാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കോവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നിങ്ങൾ ഓരോരുത്തരും ശ്രമിക്കണം. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മറക്കരുത്. മനസ്സുകൊണ്ട് ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പമുണ്ട്.

നിൽക്കുന്നിടത്തു തന്നെ തുടരുക എന്നതാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിബന്ധന. അതുകൊണ്ടുതന്നെ ഇങ്ങോട്ടുവരാൻ പ്രയാസമുണ്ട്. പ്രവാസികൾ മാത്രമല്ല, സംസ്ഥാനത്തുനിന്ന് ജോലി ആവശ്യത്തിനും പഠനത്തിനും പോയ ആളുകളും ഇങ്ങോട്ടു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരൊക്കെ അതിനായി ശ്രമം നടത്തുകയാണ്. എന്നാൽ, തൽക്കാലം യാത്രാസൗകര്യങ്ങൾക്ക് നിവൃത്തിയില്ലാതെ വന്നിരിക്കുന്നു.

1. വാടക കെട്ടിടങ്ങളിൽനിന്ന് അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള താമസക്കാരെ ഇറക്കിവിടുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അനുവദിക്കില്ല. അതിഥി തൊഴിലാളികളെ ഇറക്കിവിടുകയല്ല, അവർക്ക് ഉചിതമായ താമസ, ഭക്ഷണ, വൈദ്യ സഹായങ്ങൾ നൽകുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ വേണ്ട പരിഹാരം അടിയന്തരമായി ഉണ്ടാക്കണമെന്ന് കലക്ടർമാർക്ക് നിർദ്ദേശം നൽകി. ഇത് ഉറപ്പുവരുത്താൻ പ്രത്യേക ചുമതലയും നൽകണം.

2. പൊലീസ് നടപടി ഫലപ്രദമാണ്. ജനങ്ങളുടെ അനാവശ്യമായ കറങ്ങിനടത്തം ഒഴിവാക്കുന്നതിന് കർക്കശമായി തന്നെ പൊലീസ് ഇടപെടുന്നുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ അത് അതിരുവിടുന്നു എന്ന ആക്ഷേപം വന്നിട്ടുണ്ട്. വീടുകളിൽ ചെല്ലുന്ന ആരോഗ്യ പ്രവർത്തകരെയടക്കം തടയുന്ന അനുഭവം ഉണ്ടാകരുത്. പൊലീസിന്റെ പെരുമാറ്റരീതി ശ്രദ്ധിക്കണം. കേരളത്തെക്കുറിച്ചുള്ള മതിപ്പിന് കോട്ടം തട്ടുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെയെങ്കിലും ഭാഗത്തുണ്ടെങ്കിൽ ഒഴിവാക്കിയേ തീരൂ.

3. നവജാത ശിശുക്കൾക്കുള്ള വസ്ത്രം- ഇപ്പോൾ ഗിഫ്റ്റ് പാക്കറ്റുകളാണ് കിട്ടുന്നത്. സാധാരണ തുണികൊണ്ടുള്ള വസ്ത്രങ്ങൾ മെഡിക്കൽ ഷോപ്പുകൾ വഴി വിതരണം ചെയ്യാൻ കഴിയുമോ എന്ന് നോക്കും.

4. 2012നുശേഷം വിരമിച്ച 1640 ഡോക്ടർമാരുണ്ട്. ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ചു. അവരുടെ അനുഭവജ്ഞാനവും സന്നദ്ധതയും നാടിന് വലിയ മുതൽക്കൂട്ടാവും.

5. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും സ്വന്തം സുരക്ഷ ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക തന്നെ വേണം. വീടുകളിലും ജനങ്ങൾക്കിടയിലും നിരന്തരം ഇടപെടുന്ന എല്ലാവർക്കും ഇത് ബാധകമാണ്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരൊക്കെ ഇക്കാര്യത്തിൽ നല്ല ജാഗ്രത കാണിക്കണം.

6. എല്ലാ ജില്ലകളിലും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവർക്ക് അസുഖം വരാതിരിക്കാനും വിഷമമുണ്ടാകാതിരിക്കാനും പ്രത്യേക ശ്രദ്ധ നൽകാനാണ് ഇത്.

7. ബാങ്കുകൾ നൽകുന്ന സ്വർണവായ്പ 4 ശതമാനം പലിശനിരക്കിൽ തിരിച്ചടയ്ക്കാനുള്ള അവസാന തീയതി മാർച്ച് 31ൽനിന്ന് ജൂൺ 30 വരെയായി നീട്ടണമെന്ന് കേന്ദ്ര കൃഷിമന്ത്രാലയത്തോട് സർക്കാർ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. 2020 ജൂൺ 30 വരെ കാലാവധി ദീർഘിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം റിസർവ്ഗവർണർക്ക് ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ നാം ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്.

8. എടുത്തുപറയേണ്ട ഒരു കാര്യം പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാരുടെ സേവനമാണ്. 14,000 പേരാണ് ഈ രംഗത്ത് സംസ്ഥാനത്തുള്ളത്. ഇവരെ ഫലപ്രദമായി വിന്യസിച്ചുവരികയാണ്.

9. അവസാനവർഷ നഴ്‌സിങ് വിദ്യാർത്ഥികളുടെ വിവരശേഖരം നടത്തിയിട്ടുണ്ട്. അവരുടെ സേവനം യുക്തമായ രീതിയിൽ ഉപയോഗപ്പെടുത്തും.

10. സംസ്ഥാനത്തെ ഹോട്ടൽ ഉടമകളുടെ സംഘടന 800ൽപരം ഹോട്ടലുകൾ ഭക്ഷണം പാചകം ചെയ്യാനായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ടുലക്ഷം മാസ്‌കുകളും പത്തുലക്ഷം രൂപയുടെ സാനിറ്റൈസറും (ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽനിന്ന്) നൽകാമെന്നും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വിഷമ ഘട്ടത്തിലും അത്തരമൊരു തീരുമാനമെടുത്തതിൽ അവരെ അഭിനന്ദിക്കുന്നു.

11. കാറ്ററിങ് സ്ഥാപനങ്ങളുടെ സംഘടനയും അഭിനന്ദനീയമായ ഒരു തീരുമാനമാണ് എടുത്തത്. കമ്യൂണിറ്റി കിച്ചനുകൾക്കായി തങ്ങളുടെ സൗകര്യങ്ങൾ വിട്ടുനൽകാം എന്നാണ് അവർ വാഗ്ദാനം ചെയ്തിടുള്ളത്.

12. ഭക്ഷണ സാധനങ്ങളും അവശ്യവസ്തുക്കളും കൊണ്ടുപോകുന്നതിന് തടസ്സമുണ്ടാക്കാൻ പാടില്ല. അക്കാര്യത്തിൽ പൊലീസ് ശ്രദ്ധിക്കണം. കോൺവോയ് അടിസ്ഥാനത്തിൽ വണ്ടിയിൽ കൊണ്ടുവന്ന് ചരക്കുഗതാഗതം സുഗമമാക്കും. പൊലീസ് സംവിധാനങ്ങൾ ഇതിനുപയോഗിക്കും.

13. കോവിഡ് സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കാനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ പിആർഡി ഏകോപിത സംവിധാനമുണ്ടാക്കും.

14. ഗർഭിണികളെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽനിന്നും അവശ്യ സർവീസുകളിൽനിന്നും മാറ്റിനിർത്തുന്നതാവും നല്ലത്.

15. തുറന്നുപ്രവർത്തിക്കേണ്ട കച്ചവട സ്ഥാപനങ്ങളിൽ ബേക്കറികളും ഉൾപ്പെടും.

16. മരുന്നുകളുടെ മൊത്തവ്യാപാര കടകൾ അടപ്പിക്കാൻ ശ്രമം നടന്നതായി ചിലയിടത്തുനിന്ന് വിവരമുണ്ട്. അതു പാടില്ല. അവ തുറക്കേണ്ടത് അനിവാര്യമാണ്.

17. കേരളത്തിലെ കോവിഡ് സംബന്ധിച്ച എല്ലാ വിവരങ്ങളും അന്നന്നു ചെയ്ത കാര്യങ്ങളും കേന്ദ്ര ഗവൺമെന്റ് നിരീക്ഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിവരങ്ങൾ കൈമാറാൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് വിവരങ്ങൾ കൈമാറുന്നുണ്ട്.

18. മദ്യഷാപ്പുകൾ പൂട്ടിയത് ചില പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മദ്യം ഒഴിവാക്കിയപ്പോൾത്തന്നെ വ്യാജവാറ്റ് തുടങ്ങി. കഴിഞ്ഞ ദിവസം ഈ ജില്ലയിൽ തന്നെ വ്യാജവാറ്റുകാരെ പിടിക്കുന്ന അനുഭവമുണ്ടായി. എക്‌സൈസ് നല്ല ജാഗ്രത പാലിക്കണം.

19. കോറന്റൈനിൽ കഴിയുന്നവർക്ക് പുറംലോകവുമായുള്ള ബന്ധം പ്രധാനമാണ്. അല്ലെങ്കിൽ ഒറ്റപ്പെട്ടതുപോലെ തോന്നും. അവർക്ക് മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യാനുള്ള സംവിധാനം ഉറപ്പാക്കണം.

20. വെയർഹൗസുകളുടെ പ്രവർത്തനം ഏഴു മണി മുതൽ അഞ്ചു മണിവരെ എന്നത് പ്രായോഗികമല്ല. 24 മണിക്കൂറും പ്രവർത്തിക്കണം. അഞ്ചുമണിക്കുശേഷം വരുന്ന ലോഡ് ഇറക്കാൻ കഴിയാതെ വരരുത്.

21. കടകളുടെ പ്രവർത്തന സമയം 7 മണി മുതൽ അഞ്ചു മണിവരെ തന്നെയാണ്. അക്കാര്യത്തിൽ ഒരു ആശയക്കുഴപ്പത്തിന്റെയും കാര്യമില്ല. അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന കടകൾ ആ സമയത്ത് അടപ്പിക്കാനും പാടില്ല.

ഈ സമയത്ത് നിർബന്ധമായും ആളുകൾ സഞ്ചരിക്കുന്നത് ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ ഓഫീസ് ക്രമീകരണങ്ങൾ ഒന്നുകൂടി ക്രമപ്പെടുത്തും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അവശ്യ സർവീസുകൾ സംബന്ധിച്ച സർക്കാർ ഉത്തരവുകളിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP