Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാധ്യമപ്രവർത്തകരെ തല്ലാൻ പരോക്ഷ ആഹ്വാനവുമായി കണ്ണൂരിൽ സിപിഐഎം ഫ്ളക്സുകളും ഫേസ്‌ബുക്ക് പ്രചാരണവും; മാധ്യമങ്ങളെ വേട്ടയാടുന്ന സിപിഐഎം നയത്തിനെതിരായ പ്രതിഷേധം പ്രമേയത്തിലൊതുക്കി പ്രസ് ക്ലബ്; സെക്രട്ടേറിയറ്റ് മാർച്ചടക്കം കടുത്ത നടപടികൾ വേണമെന്ന പത്രക്കാരുടെ ആവശ്യം തള്ളി കെയുഡബ്ല്യുജെ സംസ്ഥാന നേതൃത്വം

മാധ്യമപ്രവർത്തകരെ തല്ലാൻ പരോക്ഷ ആഹ്വാനവുമായി കണ്ണൂരിൽ സിപിഐഎം ഫ്ളക്സുകളും ഫേസ്‌ബുക്ക് പ്രചാരണവും; മാധ്യമങ്ങളെ വേട്ടയാടുന്ന സിപിഐഎം നയത്തിനെതിരായ പ്രതിഷേധം പ്രമേയത്തിലൊതുക്കി പ്രസ് ക്ലബ്; സെക്രട്ടേറിയറ്റ് മാർച്ചടക്കം കടുത്ത നടപടികൾ വേണമെന്ന പത്രക്കാരുടെ ആവശ്യം തള്ളി കെയുഡബ്ല്യുജെ സംസ്ഥാന നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ വീണ്ടും മാധ്യമപ്രവർത്തകരെ പരസ്യമായി ആക്ഷേപിച്ചും കൈകാര്യം ചെയ്യാൻ പരോക്ഷമായി ആഹ്വാനം ചെയ്തും സിപിഐഎം. മാധ്യമപ്രവർത്തകർ ഏകപക്ഷീയമായി വാർത്ത നൽകുന്നുവെന്ന് ആരോപിച്ചാണ് നഗരത്തിലുടനീളം സിപിഐഎം പ്രകോപനപരമായ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. മാധ്യമവേശ്യകളേ എന്ന അഭിസംബോധനയോടെയാണ് മിക്ക ഫ്ളക്സുകളിലും പരാമർശങ്ങൾ. ധനരാജിനെ വെട്ടിനുറുക്കുമ്പോഴും കെ വി സുധീഷെനെ 38 വെട്ടുകളാൽ കൊലപ്പെടുത്തുമ്പോഴും മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയായിരുന്നുവെന്നാണ് ഒരിടത്തെ ആരോപണം.

ശിബിനെ ലീഗുകാർ വെട്ടിനുറുക്കിയപ്പോൾ ഇപ്പോൾ ശുഹൈബിന് വേണ്ടി ഓരിയിടുന്ന ആരെയും കണ്ടിരുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. വലതുപക്ഷ മാധ്യമ മേലാളന്മാർ, കമ്മ്യൂണിസ്റ്റുകാരെ അരുംകൊല ചെയ്യുമ്പോൾ അന്ധരാകുന്ന വലതുപക്ഷ മാധ്യമ തമ്പുരാക്കന്മാർ തുടങ്ങി നിരവധി ആരോപണങ്ങളാണ് സിപിഐഎം പ്രചാരണങ്ങളിലുടനീളം ഉയർത്തുന്നത്. ഇതിനുപുറകേ സിപിഐഎം നിയന്ത്രണത്തിലുള്ള സൈബർ ഗ്രൂപ്പുകളിലും ഗുരുതരമായ ആരോപണങ്ങളുയരുന്നുണ്ട്. മാധ്യമപ്രവർത്തകരെ ആക്രമിക്കാനുള്ള പരോക്ഷ ആഹ്വാനമാണിതെന്ന് സംശയിക്കുന്നതായി കണ്ണൂരിലെ ദൃശ്യമാധ്യമപ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞു.

റിപ്പോർട്ടർ ചാനലിലെ കണ്ണൂർ ബ്യൂറോ ചീഫ് വിനീതയെയും പൊലീസുകാരനായ ഭർത്താവിനെയും പ്രതിക്കൂട്ടിലാക്കി ദേശാഭിമാനി കഴിഞ്ഞദിവസം വാർത്തയെഴുതിയിരുന്നു. ഇതിനുശേഷം ഇരുവർക്കുമെതിരേ സൈബർ ആക്രമണവുമുണ്ടായി. പൊലീസുകാരുടെ വാട്ട്സപ്പ് ഗ്രൂപ്പിലടക്കം ഇവരെ തല്ലണം എന്ന ആഹ്വാനം വന്നിരുന്നു. ആ രീതിയിൽ പ്രതികരിച്ച സൈബർ സഖാക്കളും കുറവല്ല. സംസ്ഥാന സമ്മേളന നഗരിയിൽവച്ച് റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകനെ ലൈവിനിടെ പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവത്തിനും കേരളം സാക്ഷിയായിരുന്നു.

ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കെതിരായ ഭീഷണികൾക്കെതിരേ കണ്ണൂർ പ്രസ്‌ക്ലബിൽ ഇന്ന് പ്രതിഷേധയോഗം സംഘടിപ്പിച്ചു. സിപിഎമ്മിന്റെ ആക്രമണത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. വാർത്ത നൽകുന്നതിന്റെ പേരിലുണ്ടാകുന്ന പ്രചാരണങ്ങൾ വ്യക്തിപരമായ അക്രമങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അംഗങ്ങൾ പങ്കുവെച്ചു. അവകാശ സംരക്ഷണത്തിന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഇത് വേണ്ടെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. തുടർന്ന് ഭീഷണി ഉൾപ്പെടെയുള്ള അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ഇതുസംബന്ധിച്ച് പ്രമേയവും പാസാക്കി.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് വാർത്തകൾ റിപോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരേ വ്യാപക ഭീഷണിയും അപവാദ പ്രചാരണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നതെന്ന് ജോയിന്റ് സെക്രട്ടറി പി എസ് പ്രവീൺദാസ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. വീട്ടിൽ കയറി തല്ലാൻ ക്വട്ടേഷൻ നൽകുമെന്നാണു ഭീഷണി. മാധ്യമപ്രവർത്തകരുടെയും കുടുംബത്തിന്റെയും ജീവൻ തന്നെ അപകടത്തിലായ സാഹചര്യമാണുള്ളത്. അന്വേഷണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നതായും സൂചനയുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണിത്.

അതൊരിക്കലും അനുവദിച്ചൂകൂടാ. വാർത്തകൾ നൽകുകയെന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണ്. നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. വെല്ലുവിളികൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ടുമടക്കില്ലെന്നും ജനാധിപത്യ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ശക്തപ്പെടുത്താൻ അനുയോജ്യമായ പ്ലാറ്റ്‌ഫോം ഉയർന്നുവരണമെന്നും കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സി നാരായണൻ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയംഗം എൻ പി സി രംജിത്, വിനീത വേണു, കബീർ കണ്ണാടിപ്പറമ്പ്, കെ ജയപ്രകാശ് ബാബു, ഷിജിത്ത് കാട്ടൂർ, പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ഖജാൻജി സിബി ഉലഹന്നാൻ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP