Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്ത മണ്ഡലകാലത്ത് ശബരിമലയിൽ യുവതികളെ കയറ്റാൻ ആവേശം കാട്ടില്ല; വിശ്വാസത്തിന്റെ വിഷയത്തിൽ തെറ്റുതിരുത്തൽ അനിവാര്യം; പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണമെന്നും സംസ്ഥാന സമിതി; നവോത്ഥാന കേരളം മുദ്രാവാക്യം ഇനി ഉയർത്തില്ല; മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന മാധ്യമങ്ങളുടെ ഒറ്റതിരിഞ്ഞുള്ള ആക്രമണത്തെ ഒറ്റക്കെട്ടായി ചെറുക്കും; പ്രവർത്തകരെ കണ്ടാൽ മന്ത്രിമാർ ഒഴിഞ്ഞു പോകരുത്; അതിരു കടന്ന പിരിവും ഇനിയില്ല; തെറ്റുതിരുത്താൻ വീണ്ടും രേഖ; മണ്ണൊലിപ്പ് തടയാൻ സിപിഎം മാറ്റത്തിന്

അടുത്ത മണ്ഡലകാലത്ത് ശബരിമലയിൽ യുവതികളെ കയറ്റാൻ ആവേശം കാട്ടില്ല; വിശ്വാസത്തിന്റെ വിഷയത്തിൽ തെറ്റുതിരുത്തൽ അനിവാര്യം; പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണമെന്നും സംസ്ഥാന സമിതി; നവോത്ഥാന കേരളം മുദ്രാവാക്യം ഇനി ഉയർത്തില്ല; മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന മാധ്യമങ്ങളുടെ ഒറ്റതിരിഞ്ഞുള്ള ആക്രമണത്തെ ഒറ്റക്കെട്ടായി ചെറുക്കും; പ്രവർത്തകരെ കണ്ടാൽ മന്ത്രിമാർ ഒഴിഞ്ഞു പോകരുത്; അതിരു കടന്ന പിരിവും ഇനിയില്ല; തെറ്റുതിരുത്താൻ വീണ്ടും രേഖ; മണ്ണൊലിപ്പ് തടയാൻ സിപിഎം മാറ്റത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത മണ്ഡലകാലത്ത് നവോത്ഥാന മുദ്രാവാക്യം സിപിഎം ഉയർത്തിപിടിക്കില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കൂട്ടുനിന്നതിൽ പശ്ചാത്താപവുമായി സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ മുഖ്യകാരണം ശബരിമല വിഷയമാണെന്നും സിപിഎം സംസ്ഥാനസമിതി വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള തെറ്റുതിരുത്തൽ നടപടികൾക്കുള്ള സിപിഎമ്മിന്റെ സംഘടനാരേഖകയ്ക്ക് ഇന്ന് അന്തിമരൂപമാകും. ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തൽ രേഖയിൽ ഉൾപ്പെടുത്തുമോ എന്നതും നിർണ്ണായകമാണ്.

യുവതീപ്രവേശനത്തിൽ തൽക്കാലം ആവേശം വേണ്ടെന്നാണ് സിപിഎം സംസ്ഥാനസമിതിയിലെ ചർച്ചയിലുയർന്ന നിർദ്ദേശം. വിവാദ നിലപാടുകളിൽ പാർട്ടിക്ക് എതിരായി നിലപാട് പരസ്യമായി എടുക്കരുതെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. പാർട്ടിയുമായി പ്രവർത്തകർ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാൻ ഇതിന് കഴിയും. അതനുവദിക്കരുതെന്നും സിപിഎം സംസ്ഥാനസമിതിയിൽ നിർദ്ദേശമുയർന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മാധ്യമ വാർത്തകൾ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയിൽ നിരീക്ഷണമുണ്ടായി. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിജയനെ മാധ്യമങ്ങൾ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. പൊലീസിലെ ഒരു വിഭാഗം ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നെന്നും സംസ്ഥാന സമിതിയുടെ നിരീക്ഷണം.

ശബരിമലയിൽ വിശ്വാസികളുടെ വികാരം വൃണപ്പെടുത്താൻ കൂട്ടുനിൽക്കരുതായിരുന്നു. പാർട്ടിയിൽ നിന്ന് വലിയ ഒരു വിഭാഗം വിശ്വാസികൾ അകന്നു. ഇതു ബിജെപി ശക്തമാകാൻ കാരണമായി. വിശ്വാസത്തിന്റെ വിഷയത്തിൽ തെറ്റുതിരുത്തൽ അനിവാര്യമാണ്. വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകൾക്കിടയിലിറങ്ങി പ്രവർത്തിക്കണം. വിശ്വാസികളെയും പാർട്ടിക്ക് ഒപ്പം നിർത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണം. നിലവിൽ കണ്ണൂരിലേതു പ്രാദേശിക തലത്തിൽ വിശ്വാസികളുമായി കൂടുതൽ അടുക്കാൻ ക്ഷേത്രസമിതികളിൽ പ്രവർത്തകർ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിർദ്ദേശമുണ്ട്.

ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാ പ്രവർത്തനമെന്ന ശൈലി മാറണമെന്ന് രേഖ വ്യക്തമാക്കുന്നു. പാർട്ടി കമ്മിറ്റികളിൽ നിന്ന് ജനങ്ങളിലേക്കിറങ്ങി ജനങ്ങളോട് വിനയത്തോടെ പെരുമാറണം. സുഖജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ നിലനിൽപ്പിന്റെ ആവശ്യകത നേതാക്കൾ മനസിലാക്കണം. പാർട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകൾ നടത്തും. മന്ത്രിമാരുടെ പ്രവർത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. സിപിഎം മന്ത്രിമാർക്കെതിരെ സമിതിയിൽ വിമർശനമുയർന്നു. പ്രവർത്തർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാൻ കഴിയുന്നില്ല. ചില പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയിൽ ആരോപണമുയർന്നു. ജില്ലാ കമ്മിറ്റി ശുപാർശകൾ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാർ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ കേൾക്കണമെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്.

അതിരുകടക്കുന്ന പാർട്ടി പിരിവിനെ കുറിച്ചായിരുന്നു മറ്റൊരു സ്വയം വിമർശനം. പിരിവുകൾ പലപ്പോഴും പ്രവർത്തകർക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് സംസ്ഥാന സമിതിയിൽ ഉയർന്ന നിരീക്ഷണം. പാർട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിവെടുക്കുന്നത് ഒഴിവാക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന പരാജയത്തിന്റെ മുഖ്യകാരണം ശബരിമല വിഷയമായിരുന്നുവെന്ന് പരക്കെ ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് നിലപാടിൽ അയവ് വരുത്താനുള്ള പാർട്ടിയുടെ നീക്കത്തിന് പിന്നിൽ.

അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള തെറ്റുതിരുത്തൽ നടപടികൾക്കുള്ള സിപിഎമ്മിന്റെ സംഘടനാരേഖക്ക് അന്തിമരൂപമാകും. ജനപിന്തുണ തിരിച്ചുപിടിക്കാൻ പാർട്ടിയും നേതാക്കളും വരുത്തേണ്ട മാറ്റങ്ങൾ കീഴ്ഘടകങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യാൻ തയാറാക്കുന്ന രേഖയിൽ വലിയ തിരുത്തലുകളാണ് സിപിഎം ലക്ഷ്യമിടുന്നത്. ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാ പ്രവർത്തനമെന്ന ശൈലി മാറണമെന്ന് രേഖ വ്യക്തമാക്കുന്നു. പാർട്ടി കമ്മിറ്റികളിൽ നിന്ന് ജനങ്ങളിലേക്കിറങ്ങി ജനങ്ങളോട് വിനയത്തോടെ പെരുമാറണം. സുഖജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ നിലനിൽപ്പിന്റെ ആവശ്യകത നേതാക്കൾ മനസിലാക്കണം. പാർട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകൾ നടത്തും.

നേതാക്കളും അവരുടെ ചുറ്റുപാടും സംശയത്തിന് ആതീതമാവുന്നതിനൊപ്പം ജനങ്ങളെ നിർബന്ധിച്ചുള്ള പിരിവ് അവസാനിപ്പിക്കാനും രേഖയിൽ നിർദ്ദേശമുണ്ട്. ബിജെപി ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ തുടർച്ചായായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് സിപിഎം രേഖയിൽ ആഹ്വാനം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP