Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സഹോദരന്റെ പേരിലുള്ള കടയിൽ പൾസർ സുനിൽ വന്നാൽ കാവ്യക്ക് എന്ത് ബന്ധമാണ് ഉള്ളത്? ജയിലിൽ വച്ച് പൾസർ എഴുതിയ കത്ത് തിരുത്താൻ വേണ്ടി വൈറ്റ്‌നർ ഉപയോഗിച്ചത് ആര് ? ദിലീപിനെ ജയിലിൽ കിടത്തുന്നത് ശരിയോ? ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുഞ്ചേരിക്ക് പറയാനുള്ളത്

സഹോദരന്റെ പേരിലുള്ള കടയിൽ പൾസർ സുനിൽ വന്നാൽ കാവ്യക്ക് എന്ത് ബന്ധമാണ് ഉള്ളത്? ജയിലിൽ വച്ച് പൾസർ എഴുതിയ കത്ത് തിരുത്താൻ വേണ്ടി വൈറ്റ്‌നർ ഉപയോഗിച്ചത് ആര് ? ദിലീപിനെ ജയിലിൽ കിടത്തുന്നത് ശരിയോ? ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുഞ്ചേരിക്ക് പറയാനുള്ളത്

കൊച്ചി: ദിലീപ് അഴിക്കുള്ളിലായിട്ട് മാസങ്ങളായി. ഇപ്പോഴും ആലുവ സബ് ജയിലിലാണ് താമസം. വിചാരണ തടവുകരാനായുള്ള ദിലീപിന്റെ താമസം പല ചോദ്യങ്ങളും സജീവമായി. ഈ സാഹചര്യത്തിലാണ് ക്രിമിനോളജിസ്റ്റായ ഡോ ജെയിംസ് വടക്കുഞ്ചേരി തന്റെ നിലപാടുകൾ വിശദീകരിക്കുന്നത്. വിചാരണ തടവുകാരെ ജയിൽ നിയമങ്ങൾ അനുസരിച്ച് തടവിൽ പാർപ്പിക്കുന്നത് ശരിയല്ലെന്നാണ് ജെയിംസ് വടക്കുഞ്ചേരി പറയുന്നത്. അതിന് കോടതിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്നും പറയുന്നു. നിയമം നടപ്പാക്കുമ്പോൾ അത് നീതി പൂർവ്വകമാകണം. വിചാരണ തടവുകാർക്കായി യുഎൻ പോലും പ്രത്യേക നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. അതിലെല്ലാം ഇന്ത്യയും ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ ഒന്നും ഇവിടെ നടപ്പാക്കിയിട്ടില്ലെന്ന് ജെയിംസ് വടക്കുഞ്ചേരി പറയുന്നു.

നടിയെ ആക്രമിച്ച കേസ്സിൽ ദിലീപിന് ജാമ്യമില്ല. ഒന്നിനുപുറകെ ഒന്നായി സമർപ്പിച്ച എല്ലാ ജാമ്യാപേക്ഷകളും കോടതി തള്ളി. പൾസർ സുനിൽ, ദിലീപ്, കാവ്യ, നാദിർഷ എന്നിവരടങ്ങുന്ന ഈ കേസ്സിലെ ചത്വര മാനം പ്രോസിക്യുഷനെയും കോടതിയേയും ഒരേസമയം വട്ടം കറക്കുന്നു. അതീവ സങ്കീർണ്ണമായ ഈ കേസ്സ് കഴിഞ്ഞ എട്ടുമാസമായി നിരീക്ഷിക്കുന്ന സംസ്ഥാനത്തെ അറിയപ്പെടുന്ന ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുഞ്ചേരി മറുനാടൻ മലയാളി പ്രതിനിധി സി.ടി. വില്യമിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

സ്വാതന്ത്ര്യം കിട്ടി ഇത്ര കാലം കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്ത് കുറ്റാരോപിതർക്ക് വിഹിതമായ അർഹമായ ,നീതി ലഭിക്കുന്നില്ല. ജഡീഷ്യൽ കസ്റ്റഡിയിൽ കിടക്കുന്നവർക്ക് ജയിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ഇതിനൊക്കെ ഐക്യരാഷ്ട്രസഭ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ അതിൽ ഒപ്പുവച്ചിട്ടുമുണ്ട്. എന്നാൽ അതൊന്നും ഇന്ത്യയിൽ നടപ്പാക്കുന്നില്ല. നിയമങ്ങൾക്ക് മുകളിലാണ് നീതി. നിയമം നടപ്പാക്കുമ്പോൾ നീതി നിഷേധിക്കാൻ പാടില്ല. നീതിപൂർവ്വകമായ നീതിയാണ് (Just Justice) നടപ്പാക്കേണ്ടത്.

120 ബി. എന്നത് ഗൂഢാലോചനയാണ്. സുപ്രീം കോടതിയുടെ വിധിയനുസരിച്ച് ഗൂഢാലോചന തെളിയിക്കുക പ്രയാസമാണ്. അതിന്നാവശ്യമായ തെളിവുകൾ ലഭ്യമാക്കുന്നതും പ്രയാസകരമാണ്. അതേസമയം ഗൂഢാലോചന തെളിയിക്കുക അസാധ്യമാണെന്ന് സുപ്രീംകോടതി പറയുന്നില്ല. സുപ്രീംകോടതി പറയുന്നത് പ്രയാസങ്ങളെ അതിജീവിച്ചുകൊണ്ട് വേണ്ടത്ര സാഹചര്യ-ഭൗതിക (Circumstantial and Material Evidence) തെളിവുകൾ ശേഖരിച്ച് ഗൂഢാലോചന തെളിയിക്കണമെന്നാണ്, സാധ്യമാക്കണമെന്നാണ്. ഇൻവെസ്റ്റിഗേഷൻ ടീം ശ്രമിക്കേണ്ടതും അതാണ്.

എന്താണ് ഇവിടെ സാഹചര്യ തെളിവുകൾ. ദിലീപിന്റെ ഭാര്യയായ കാവ്യ മാധവൻ. ഭാര്യയായി പോയി എന്നുള്ളത് ഞാൻ സമ്മതിക്കാം. പക്ഷെ അവരുടെ സഹോദരന്റെ പേരിലുള്ളതായ കടയിൽ പൾസർ സുനിൽ വന്നു എന്നുപറയുന്നതിൽ കാവ്യക്ക് എന്ത് ബന്ധമാണ് ഉള്ളത്? കാശ് മുടക്കിയത് കാവ്യയാവാം. പക്ഷെ കടയുടെ ആധാരം സഹോദരന്റെ പേരിലാണോ എന്നുനോക്കണം. കാവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നതും അതാണ്.

കാവ്യയുടെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ഫ്‌ലാറ്റ് സമുച്ചയത്തിലെ സെക്യുരിറ്റികാരന്റെ കയ്യിലുള്ളതായ ബുക്ക് നശിച്ചുപോയെങ്കിൽ അതിനകത്ത് കാവ്യക്കുള്ള ബന്ധം എന്താണ്? കാവ്യ അവിടെ വരുന്നു, താമസിക്കുന്നു എന്നല്ലാതെ കാവ്യയുടെ വീട്ടിൽ എന്ന് പറഞ്ഞാൽ എങ്ങനെ ന്യായീകരിക്കാനാവും? ഒരു ഫ്‌ലാറ്റ് സമുച്ചയത്തിലെ സെക്യുരിറ്റി രജിസ്റ്ററും അവിടുത്തെ താമസക്കാരും തമ്മിൽ എന്ത് ബന്ധം? അത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്നുത്തരവാദി സെക്യുരിറ്റിക്കാരനാണ്. അവനെ പിടിക്കണം. അപ്പോൾ അതെങ്ങനെ സാഹചര്യ തെളിവാകും?

ഇനി പൾസർ സുനിൽ ജയിലിൽ നിന്ന് അയച്ചു എന്നവകാശപ്പെടുന്ന കത്തിന്റെ കാര്യമെടുക്കാം. ജയിലിൽ വച്ച് എഴുതിയ ആ കത്തിൽ കത്ത് തിരുത്താൻ വേണ്ടി വൈറ്റ്‌നർ (Whitener) ഉപയോഗിച്ചിട്ടുണ്ട്. അതാരാണ് ഉപയോഗിച്ചത്? ആ വൈറ്റ്‌നർ (Whitener) എവിടെനിന്ന് കിട്ടി? ആരാണ് കൊടുത്തത്? ജയിൽ അധികൃതർക്ക് ഇതിൽ ബന്ധമുണ്ടോ? ആ കത്ത് എഴുതിയത് സഹ തടവുകാരൻ കൂടിയായ ലോ കോളജിൽ പഠിച്ച വിഷ്ണു ആയിരിക്കണം എന്ന് നാം സംശയിക്കണം. പൾസർ സുനിക്ക് അത്തരത്തിലൊരു കത്ത് എഴുതാനറിയില്ല. ആ കത്തിന്റെ ഭാഷ, ഘടന (Structure) ഉച്ചാരണം (Syntax) അവതരണം (Compsition) എന്നിവയൊന്നും തന്നെ പൾസർ സുനിയുടെതാവാൻ തരമില്ല. അങ്ങനെവരുമ്പോൾ കത്ത് ആരൊക്കെയോ എഴുതിച്ചതാണെന്ന് അനുമാനിക്കെണ്ടിവരും.

മറ്റൊന്ന്, ഇത്തരത്തിൽ പൾസർ സുനിൽ എഴുതിയെന്നു അവകാശപ്പെടുന്ന കത്ത് നിലനിൽക്കുന്ന ജയിൽ നിയമങ്ങൾക്ക് വിധേയമായി ജയിൽ അധികൃതർ കാണേണ്ടതാണ്. എന്നാൽ ഈ കത്ത് ജയിൽ അധികൃതർ കണ്ടിട്ടില്ലെന്ന് പറയപ്പെടുന്നു. അധികൃതർ അറിയാതെയാണ് ഈ കത്ത് ജയിലിനുപുറത്തു പോയതെങ്കിൽ അത് തെറ്റാണ്. ജയിൽ അധികൃതരുടെ ഒരു വീഴ്ചയാണ്.

പക്ഷെ ഇക്കാര്യത്തിൽ അവർ പറയുന്നത് ഈ കേസ്സിന്റെ സമഗ്രമായ അന്വേഷണത്തിന്നായി അവർ ചില അത്യാധുനിക ടെക്‌നിക്കുകൾ ഉപയോഗിച്ചുവെന്നാണ്. പീജിയൻസ് സ്റ്റൂൾ (Pigeon's Stool), റീഡ്‌സ് മെത്തേഡ് (Reeds Method) തുടങ്ങിയ ടെക്‌നിക്കുകൾ ആണെന്ന് വാർത്തയിൽ കണ്ടു. പീജിയൻസ് സ്റ്റൂൾ തന്ത്ര പ്രകാരം ഒരു പൊലീസുകാരനെ പൾസർ സുനിൽ താമസിക്കുന്ന മുറിയിലേക്ക് വേഷ പ്രച്ഛന്നനായി കടത്തിവിട്ട് രഹസ്യങ്ങൾ തന്ത്രപൂർവ്വം ചോർത്തിയെടുക്കലാണ്. കൂടാതെ റീഡ്‌സ് മെത്തേഡ്‌സ് പറയുന്ന എട്ടു തന്ത്രങ്ങളും ഇവിടെ പ്രയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഒരു ക്രിമിനോളജിസ്റ്റ് എന്ന നിലക്ക് എനിക്ക് ഇതൊന്നും അംഗീകരിക്കാനാവില്ല. കാരണം, തന്ത്രങ്ങളല്ല, ശാസ്ത്രീയമായ ചോദ്യം ചെയ്യൽ. (Interogation is not applying staratagies).

പിന്നെ മറ്റൊരു കാര്യം പറയുന്നത് പൾസർ സുനിയുടെ കയ്യിൽ ലക്ഷ്യ എന്ന സ്ഥാപനത്തിന്റെ വിസിറ്റിങ് കാർഡ് ഉണ്ടെന്നാണ്. ഇതൊക്കെ എത്ര ദുർബ്ബലമാണ്. ആരുടെയെങ്കിലും അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ഒരു വിസിറ്റിങ് കാർഡ് കയ്യിൽ ഉണ്ടാവുന്നത് അത്ര വലിയ കാര്യമാണോ. ഇതൊക്കെ എങ്ങനെയാണ് സാഹചര്യ തെളിവുകളാവുന്നത്.

സാഹചര്യ തെളിവുകളിലേക്ക് മുതൽ കൂട്ടാവുന്ന മറ്റൊന്ന് തൊടുപുഴയിൽ വച്ച് നാദിർഷാ പൾസർ സുനിലിന് പണം കൈമാറിയെന്നതാണ്. ഇതിനും കാര്യമായ നിലനിൽക്കുന്ന തെളിവുകൾ ഒന്നുമില്ലെന്ന് പറയപ്പെടുന്നു. പിന്നെ ഏതോ ചില സെൽഫി ചിത്രങ്ങളും മറ്റും സാഹചര്യ തെളിവുകളിലേക്ക് കൂട്ടിവക്കുന്നുണ്ട്.

പിന്നെ പറയുന്നു, പൾസർ സുനിൽ കാവ്യയുടെ ഡ്രൈവർ ആയിരുന്നെന്ന്. ഇതേ അവകാശം ഉന്നയിച്ചുകൊണ്ട് മറ്റൊരു ഡ്രൈവർ രംഗപ്രവേശം നടത്തിയാൽ ഈ തെളിവും പൊളിയില്ലേ. ഇനി അങ്ങനെയാണെങ്കിൽ തന്നെ ഓടിച്ചിരുന്ന കാർ കാവ്യയുടെ പേരിലുള്ള കാർ ആണോ. ഇയ്യാൾക്ക് ഏതെങ്കിലും തരത്തിലുള്ള തൊഴിൽ നിയമന ഉത്തരവ് കൊടുത്തിട്ടുണ്ടോ. ഇയ്യാൾ ശമ്പളം കൈ പറ്റിയതിന് നിയമാനുസൃതമായ രേഖകൾ വല്ലതുമുണ്ടോ. അപ്പോൾ ഇതും നിലനിൽക്കാൻ പ്രയാസമുള്ള തെളിവുതന്നെ.

ഒരു ക്രിമിനോളജിസ്റ്റ് എന്ന നിലയിൽ എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. നമ്മുടെ സി.ആർ.പി.സി. (CRPC) യിൽ ക്രൈം എന്നോ ക്രിമിനൽ എന്നോ വാക്കുകളില്ല. അവിടെ പ്രയോഗിക്കുന്നത് Offence അഥവാ Offender എന്ന പദമാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് പലരും ഇവിടെ സംസാരിക്കുന്നത്.

നമ്മൾ ജയിൽ തടവുകാരെ മൂന്നായി തരംതിരിക്കുന്നുണ്ട്. ഒന്ന്, ശിക്ഷിക്കപ്പെട്ട തടവുകാർ. അതായത് Convicted Offenders. അവരെ നമ്മൾ ശിക്ഷിക്കുന്നവരെ പാർപ്പിക്കുന്ന ജയിലിൽ (Conviction Jail) അയക്കും. രണ്ട്, അണ്ടർ ട്രയൽ തടവുകാർ (Under Trial Priosners). എന്നുപറഞ്ഞാൽ അന്വേഷണത്തിൽ കുറ്റം ബോധ്യപ്പെട്ടിരിക്കും എന്നർത്ഥം. ഇവരെയാണ് വിചാരണ തടവുകാർ (Under Trail Prisioners) എന്നുപറയുന്നത്. ഇവിടെ ട്രയൽ പൂർത്തിയാവണമെന്നില്ല. മൂന്ന്, അറസ്റ്റ് ചെയ്തതിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കുന്നവർ. (Arrested and detained under judicial custody). ഇവർക്ക് കൊടുക്കേണ്ടത് കസ്റ്റോഡിയൽ ജുഡീഷ്യൽ സൗകര്യങ്ങളാണ്. (Judicial Custodial Facility). ഈയൊരു സംവിധാനം മറ്റു രാജ്യങ്ങളിലൊക്കെ ഉണ്ട്. ഭാഗ്യവശാൽ ഈയൊരു സംവിധാനം ആന്ധ്രയിലുണ്ടെന്നു പറയപ്പെടുന്നു; കേരളത്തിലില്ല.

അന്താരാഷ്ട്രതലത്തിൽ 1956 ലാണ് ഐക്യരാഷ്ട്രസഭ ജയിൽ നിയമങ്ങൾ രൂപകൽപന ചെയ്തത്. ഇന്ത്യ അത് അംഗീകരിച്ചെങ്കിലും കാര്യമാത്രപ്രസക്തമായ മാറ്റങ്ങൾ നാളിതുവരെയും ഉണ്ടായിട്ടില്ല. പിന്നീട് ഒരുപാട് ഭേദഗതികൾ ഉണ്ടായെങ്കിലും അതൊന്നുംതന്നെ വേണ്ടുവിധം ക്രോഡീകരിച്ചിട്ടില്ല. എല്ലാവരും ഇപ്പോഴും പിന്തുടരുന്നത് നിയമശാസ്ത്രത്തിന്റെ ആ പഴയ സ്‌കൂളാണ്. ഇവർക്കാർക്കും തന്നെ നിയമശാസ്ത്രത്തിന്റെ പുതിയ സ്‌കൂളിലുള്ള വേണ്ടത്ര പരിജ്ഞാനമൊ പഠനമോ ലഭിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് മൊബൈൽ ടവ്വർ ലൊക്കേഷൻ പിന്തുടർന്നുകൊണ്ടുള്ള ഈ കേസ്സ് അന്വേഷണത്തിൽ ഇപ്പോഴും മിസ്സിങ് ലിങ്കുകൾ (Missing Links) കണക്റ്റ് ചെയ്യാനാവാതെ നിൽക്കുന്നത്. കുറ്റപത്രം കൊടുക്കാൻ കഴിയാത്തതും അതുകൊണ്ടാണ്. ഇപ്പോഴും കേസ്സിന് ആസ്പദമായ മൊബൈൽ ഫോണും സിമ്മും ഇതുവരെയായും കണ്ടെത്താനായിട്ടില്ല. ഈ കേസ്സിലെ വളരെ പ്രധാനപ്പെട്ട ഭൗതികമായ തെളിവ് (Material Evidence) എന്നുപറയുന്നത് കേസ്സിന് ആസ്പദമായ മൊബൈൽ ഫോണും സിമ്മുമാണ്. അത് ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല.

മറ്റൊരു വളരെ പ്രധാനപ്പെട കാര്യം ഈ കേസ്സിൽ അന്വേഷണങ്ങളുടെ ഒരു ത്രീ ഡി ഡിഫൻസ് എവിഡൻസ് (3Dimensional diffense evidence) പ്രതികൾക്ക് കണ്ടെത്താനായില്ലെന്നതാണ്. അതായത് തെളിവുകളുടെ നീളം, വീതി, കനം. ഇതിൽ ആദ്യത്തെ അളവ്, പൊലീസ് അന്വേഷണങ്ങളിൽ ഉണ്ടാകുന്ന തകരാറുകളും നിയമലംഘനങ്ങളും അധികാരങ്ങളും അധികാര ദുർവിനിയോഗങ്ങളും കണ്ടെത്തുക എന്നതാണ്. ഇവിടെ 161, 41 A തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള നോട്ടീസ് കൊടുത്തിട്ടാണോ സാക്ഷികളെയും പ്രതികളെയും തെളിവെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചിട്ടുള്ളത്. മാത്രമല്ല, ഇവിടെ ചോദ്യം ചെയ്യൽ എന്ന പ്രക്രിയക്ക് ശാസ്ത്രീയമായ നിയമപരിരക്ഷ കാണുന്നില്ല. സാക്ഷികളെ പരിശോദിച്ച് തിട്ടപ്പെടുത്തുകയാണ് (Examine the Witness) വേണ്ടത്; ചോദ്യം ചെയ്യുകയല്ല. സംശയമുള്ളവരെ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ (Questioning the Suspect) എന്ന സാധാരണ പ്രക്രിയ നടത്തുന്നതും; ഏതെങ്കിലും ഘട്ടത്തിൽ കുറ്റം ബോധ്യം വന്നാൽ അറസ്റ്റ് ചെയ്യുന്നതും. അതിനുശേഷമുള്ള ചോദ്യം ചെയ്യലിനെ അറ്റസ്റ്റിനുശേഷമുള്ള ചോദ്യം ചെയ്യൽ (Interogating the arrested) എന്ന് പറയും. ഇത്തരം നിയമപരവും ശാസ്ത്രീയപരവുമായ നിഷ്‌കർഷകളൊക്കെ പാലിക്കപ്പെടണം ത്രീ ഡി ഡിഫൻസ് എവിഡൻസ് (3Dimensional diffense evidence) എന്നതിൽ.

സാക്ഷികളെയും പ്രതികളെയും മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ലോക തൊഴിലാളി സംഘടനയുടെ ചട്ടപ്രകാരം ഒരാൾ പരമാവധി ജോലി എടുക്കേണ്ടത് എട്ടു മണിക്കൂറാണ്. ഈ എട്ടു മണിക്കൂറിൽ അവന്റെ പ്രാഥമികാവശ്യങ്ങൾക്ക് സമയം കൊടുക്കണമെന്നുണ്ട്. അതൊക്കെ കിഴിച്ചാൽ പിന്നെ ഒരാൾ ജോലിയെടുക്കുന്നത് ഏകദേശം ആറര മണിക്കൂറാണ് എന്നിരിക്കെ ഇവിടെ ചോദ്യം ചെയ്യൽ എന്ന പ്രക്രിയ ചിലപ്പോഴെങ്കിലും പകലും രാവും നീണ്ടുനിൽക്കുന്നു. ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ത്രീ ഡി ഡിഫൻസ് എവിഡൻസിന്റെ (3Dimensional diffense evidence) ആദ്യ അളവായ 1D. അതായത് ഇവിടെ ചോദ്യം ചെയ്യൽ ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം നടക്കുന്നു എന്നർത്ഥം.

പൊലീസ് ശേഖരിച്ച തെളിവുകളുടെ അശാസ്ത്രീയത കണ്ടെത്തുകയാണ് രണ്ടാമത്തെ അളവ് അഥവാ 2D. നടിയെ ആക്രമിച്ച കേസ്സിൽ സാഹചര്യ തെളിവുകളുടെ അശാസ്ത്രീയത അല്ലെങ്കിൽ അന്വേഷണ സംഘത്തിനു വന്ന വീഴ്‌ച്ചകൾ എല്ലാം അതിൽ ഉൾപ്പെടുന്നു. ചോദ്യം ചെയ്യുന്നതിലും അശാസ്ത്രീയത കാണുന്നുണ്ട്. ഒരാളെ ഒരാൾ ചോദ്യം ചെയ്യുന്നതാണ് കൂടുതൽ ശരി. ഒരു സംഘം ഒരാളെ ചോദ്യം ചെയ്യുമ്പോൾ അയാൾ ശാരീരികമായും മാനസികമായും തടങ്കലിലാവുന്നു. അവന്റെ എല്ലാതരത്തിലുമുള്ള പ്രാഥമിക ആവശ്യങ്ങളും തടസ്സപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അത് മനഃശാസ്ത്രപരമായ പീഡനമാവുന്നു. ഇവിടെയെല്ലാം പൊലീസിന്റെ അധികാര ദുർവിനിയോഗങ്ങളും സംഭവിക്കുന്നു.

മൂന്നാമത്തെ അളവ് അഥവാ 3D എന്നത് പ്രതിക്ക് അനുകൂലമായ തെളിവുകൾ ശേഖരിക്കുക എന്നതാണ്. പ്രതികൾക്ക് സമയാസമയങ്ങളിൽ അവർക്ക് അനുകൂലമായ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. അതിനുള്ള അവസരം നിഷേധിച്ചുകൂട. ദിലീപിന്റെ കേസ്സിൽ അയാൾക്ക് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ അയാൾക്ക് അവസരം കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ അയാൾക്ക് ഈ കേസ്സിൽ, അയാൾക്ക് അനുകൂലമായ തെളിവുകൾ സമർപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവുന്നു. ഇത് പരിഹരിക്കണമെങ്കിൽ അയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് പുറത്തുവിടണം. ഇവിടെ അത് നടക്കുന്നില്ല. മറ്റു ചില രാജ്യങ്ങളിലൊന്നും തന്നെ രണ്ടും മൂന്നും മാസമൊന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ പ്രതികളെ വക്കില്ല. കേവലം 14 ദിവസം മാത്രം. ഇവിടുത്തെ നിയമം വിചിത്രമാണ്. ഇവിടെ പ്രതികൾക്ക് അവർക്കനുകൂലമായ തെളിവുകൾ ശേഖരിക്കാനും ശേഖരിച്ച തെളിവുകൾ കാലതാമസം കൂടാതെ സമർപ്പിക്കുന്നതിനും സാധിക്കുന്നില്ല.

ഇവിടെ സി.ആർ.പി. സി. (CRPC) വന്നത് 1861 ലാണ്. അന്ന് സ്ഥിരം കോടതികൾ ഉണ്ടായിരുന്നില്ല. ഈ ലേബർ കോടതികൾ പോലെ സർക്യുട്ട് കോടതികളായിരുന്നു. അതായത് അന്ന് കോടതികൾ ഇങ്ങനെ രാജ്യത്ത് ഉടനീളം കറങ്ങിക്കൊണ്ടിരുന്നു. അക്കാലത്ത് ഒരാൾ കുറ്റം ചെയ്താൽ അയാൾ റിമാൻഡിൽ കഴിയും. സർക്യുട്ട് കോടതിയാണെങ്കിൽ അടുത്ത കേസ്സിന്റെ പുറകിൽ മറ്റെവിടേക്കെങ്കിലും പോയിട്ടുമുണ്ടാവും. അങ്ങനെവരുമ്പോൾ റിമാൻഡിൽ കിടക്കുന്ന പ്രതിയുടെ അന്വേഷണം പൂർത്തിയാവാതെ പ്രതിക്ക് അനന്തമായി ജയിലിൽ കഴിയേണ്ടിവരുന്നു. ഈയ്യൊരു സാഹചര്യത്തിലാണ് 1898 ൽ സർക്യുട്ട് കോടതികൾ നിർത്തി സ്ഥിരം കോടതികൾ വരുന്നത്. അങ്ങനെയാണ് സെഷൻസ് കോടതികൾ നിലവിൽ വന്നത്. അപ്പോൾ മാത്രമാണ് റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് അൽപ്പം ആശ്വാസം കിട്ടിയത്. ഇപ്പോഴും ഏറെക്കുറെ അങ്ങനെതന്നെ. റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് കേസ്സിലെ വിചാരണ തീരുംവരെ മൂന്നോ നാലോ വർഷമൊക്കെ കിടക്കേണ്ടിവരുന്നു.

പിന്നീട് 1978 ൽ അടിയന്തിരാവസ്ഥക്ക് ശേഷമാണ് ഈ നിയമങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാവുന്നത്. അടിയന്തിരാവസ്ഥ കാലത്ത് എല്ലാവരേയും ജയിലുകളിൽ അടച്ചപ്പോഴാണ് 'റിമാണ്ട് കാലാവധി എത്രനാൾ' എന്ന ഈ പ്രശ്‌നം വീണ്ടും ചർച്ചക്ക് വരുന്നത്. അവസാനം ഒരു തീരുമാനം ഉണ്ടായി. ശിക്ഷ പത്തുവർഷം താഴെയുള്ള കുറ്റങ്ങൾക്ക് രണ്ടു മാസവും പത്തുവർഷത്തിന്നു മുകളിലുള്ള കുറ്റങ്ങൾക്ക് മൂന്നുമാസവും എന്ന നിയമമുണ്ടായി. അങ്ങനെയാണ് 60, 90 ദിവസം എന്ന റിമാണ്ട് കാലാവധി വന്നത്. ഇതിന്നിടയിൽ പ്രതിക്ക് ജാമ്യത്തിന്ന് അവകാശമുണ്ട്. ജാമ്യം നിഷേധിച്ചാൽ രണ്ടുമാസത്തിന്നുള്ളിൽ വിചാരണ പൂർത്തിയാക്കി കേസ്സ് അവസാനിപ്പിക്കണം എന്ന 2013 ൽ സുപ്രീം കോടതി വിധിയുമുണ്ട്.

ഒക്ടോബർ 8 ന് പ്രോസിക്യുഷൻ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കുമ്പോഴും അത് പൂർണ്ണമായ ഒരു കുറ്റപത്രം ആകണമെന്നില്ല. കാരണം ഭൗതികമായ തെളിവിലേക്കുള്ള (Material Evidence) മിസ്സിങ് ലിങ്ക് ആയ മൊബൈൽ ഫോണും സിം കാർഡും കണ്ടെത്താനുള്ള സമയം കൂടി അനുവദിക്കണമെന്ന് പ്രോസിക്യുഷന് ഒരുപക്ഷെ അപേക്ഷിക്കേണ്ടിവരും. അത്തരത്തിലുള്ള ഒരു കുറ്റപത്രമായിരിക്കും സമർപ്പിക്കുക. അങ്ങനെവരുമ്പോൾ ദിലീപിന് ഇനിയും ജാമ്യം കിട്ടാൻ സാധ്യത മങ്ങുകയാണ്. അപ്പോൾ നേരത്തെ പറഞ്ഞ 2013 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രോസിക്യുഷന് രണ്ടു മാസത്തെ സമയം കൂടി കിട്ടും. ആ കാലയളവിന്നുള്ളിൽ ഭൗതികമായ തെളിവിലേക്കുള്ള (Material Evidence) മിസ്സിങ് ലിങ്ക് ആയ മൊബൈൽ ഫോണും സിം കാർഡും അവർ കണ്ടെത്തുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്. ഈ ഭൗതികമായ തെളിവുകൾ (Material Evidence) കണ്ടെത്തിയാലെ 120 B വകുപ്പുപ്രകാരമുള്ള ഗൂഢാലോചന തെളിയിക്കാനാവൂ.

ഇവിടുത്തെ വളരെ വിചിത്രമായ വസ്തുത, ഈ കേസ്സ് ഡയറി കോടതിയൊഴിച്ചുള്ള മറ്റാരും കണ്ടിട്ടില്ലെന്നതാണ്. കേസ്സ് ഡയറി വിശ്വാസത്തിൽ എടുത്തുകൊണ്ടാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. പ്രതിഭാഗവും കേസ്സ് ഡയറി കണ്ടിട്ടില്ല. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ച മിസ്സിങ് ലിങ്ക് കണ്ടെത്താനുള്ള വ്യക്തമായ സൂചനകൾ കേസ്സ് ഡയറിയിൽ ഉണ്ടാകുമായിരിക്കും എന്ന് നമുക്ക് വിശ്വസിക്കേണ്ടിവരുന്നു. അതോടൊപ്പം തന്നെ പ്രോസിക്യുഷന് കുറ്റമറ്റതായ കുറ്റപത്രം രണ്ടാഴ്‌ച്ചക്കുള്ളിൽ കൊടുക്കാൻ കഴിയാത്തതുകൊണ്ടാണല്ലോ അത് ഒക്ടോബർ 8 ലേക്ക് നീട്ടേണ്ടിവന്നതെന്നതും നമുക്ക് ന്യായമായും സംശയിക്കാം.

ഇപ്പോൾ കുറ്റവാളിപോലുമല്ലാത്ത ദിലീപിന് സ്വന്തം ഭാര്യയേയും കുഞ്ഞിനേയും കാണാൻ അനുവാദം കൊടുക്കാത്തത് നമ്മുടെ നിയമങ്ങളുടെ പോരായ്മ കൊണ്ടാണ്. അത് തെറ്റാണ് . നിയമങ്ങൾക്ക് മാറ്റം വരണം. കാരണം ദിലീപ് Offender അല്ല, Convicted Offender അല്ല, Under trial priosner അല്ല.

മറ്റു രാജ്യങ്ങളിലൊക്കെ കൃത്യമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടക്കുന്നത്. ഇവിടെ പക്ഷെ അങ്ങനെയല്ല; അറസ്റ്റ് ചെയ്തതിനു ശേഷമാണ് തെളിവുകൾ ശേഖരിക്കുന്നത്. അത് തെറ്റാണ്. കൃത്യമായ തെളിവുകളെല്ലാം ശേഖരിച്ചതിനുശേഷം മാത്രം അറസ്റ്റ് ചെയ്യുന്നതാണ് ശരിയായ നിയമനടപടി. അറസ്റ്റ് ചെയ്യുന്നതോടെ ഒരു കേസ്സ് അവസാനിക്കണം. ഇവിടെ പക്ഷെ അങ്ങനെയല്ല; അതുകൊണ്ടാണ് ഇവിടെ ജാമ്യവും വിചാരണയുമെല്ലാം അനന്തമായി നീണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഇത് വലിയ മനുഷ്യാവകാശ ലംഘനമാണ്.

പിന്നെ എന്തുകൊണ്ട് ഇതൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ല, ചർച്ച ചെയ്യുന്നില്ല എന്നതിന്റെ കാരണം, നമ്മുടെ ക്രിമിനൽ നിയമങ്ങളും ശിക്ഷാനിയമങ്ങളും (CRPC & IPC) മുഴുവൻ പാച്ച് (Patch) ചെയ്തതാണ്, ഇങ്ങനെ പാച്ച് ചെയ്ത കൂട്ടത്തിൽ സംസ്ഥാങ്ങളും ഉണ്ട്. 1860 ലാണ് IPC രൂപം കൊള്ളുന്നത്. 1872 IEA (Indian Evidence Act) ഉണ്ടാവുന്നത്. 1973 ലാണ് CRPC നിലവിൽ വരുന്നത്. ഏകദേശം 150 കൊല്ലം മുമ്പ് ഉണ്ടാക്കിയതാണ് ഈ നിയമങ്ങളൊക്കെ. അന്നുണ്ടായിരുന്ന ക്രൈം അല്ല, ഇന്നത്തെ ക്രൈം. അന്നത്തെ സാഹചര്യങ്ങളല്ല, ഇന്നത്തെ സാഹചര്യങ്ങൾ. ഇതൊക്കെ പരിഷ്‌കരിക്കുകയല്ല ഇനി വേണ്ടത്, മറിച്ച്, പുതിയതൊന്ന് നിർമ്മിച്ചുകൊണ്ട് നമുക്കൊരു കുറ്റമറ്റ ക്രിമിനൽ-ശിക്ഷാ നിയമസംഹിത ഉണ്ടാവേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു.

ഞാൻ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. ഏകദേശം 800 കൊല്ലം മുമ്പുണ്ടായിരുന്ന തോമസ് അക്വിനാസ് എന്ന തത്വചിന്തകനിൽ നിന്നുകൊണ്ടുള്ള ഒരു നിർവചനമാണ് നമ്മുടെ ക്രിമിനൽ-ശിക്ഷാനിയമങ്ങൾ ഇന്നും ബലാൽസംഘം (Rape) എന്ന കുറ്റകൃത്യത്തിന് കൊടുക്കുന്നത്. അങ്ങനെയാണ് സമ്മതമില്ലാതെ (Without Consent) പൂർണ്ണ മനസ്സോടെയല്ലാതെ (Against her Will) നടക്കുന്ന ലൈംഗിക ബന്ധമാണ് ബലാൽസംഘം (Rape) എന്ന് നാം ഇന്നും നിർവചിക്കുന്നത്. ഇന്ന് വിവാഹം എന്നതിന് ഒരു അന്താരാഷ്ട്ര മാനം വന്നു. ലൈംഗികതക്കും മാറ്റങ്ങൾ വന്നു. അപ്പോൾ 800 കൊല്ലം മുമ്പുണ്ടായിരുന്ന ഒരു നിർവചനത്തെ പുതുക്കേണ്ട സമയമായില്ലേ? ഈയടുത്ത കാലത്ത് നടന്ന നിർഭയ കേസ്സിൽ, ബലാൽസംഘം (Rape) എന്നതിന്റെ നിർവചനത്തിന് ചില മാറ്റങ്ങളൊക്കെ വന്നുവെങ്കിൽ കൂടി, ഇതൊക്കെ സമഗ്രമായി ചർച്ച ചെയ്യണം. പുതിയ നിയമങ്ങൾ ഉണ്ടാവണം.

പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും ? ഇതാണ് നമ്മുടെ പ്രശ്‌നം. കോടിക്കണക്കിന്നു രൂപ ചെലവഴിച്ചുകൊണ്ട് നാം ശൂന്യാകാശത്തേക്ക് റോക്കറ്റ് പായിക്കും ഉപഗ്രഹങ്ങൾ വിക്ഷേപിക്കും; പക്ഷെ ജനങ്ങൾക്ക് അത്യാവശ്യമുള്ള കുറ്റമറ്റ ക്രിമിനൽ-ശിക്ഷാ നിയമസംഹിത ഉണ്ടാക്കാനുള്ള ഇച്ചാശക്തി നമുക്ക് ഇല്ലാതെ പോയി. നമുക്ക് പണത്തിന്റെ ബുദ്ധിമുട്ടാണോ? ഇതൊക്കെ ചെയ്യാനറിയാവുന്ന എക്‌സ്‌പെർട്ട്‌സുകളുടെ കുറവാണോ ? അപ്പോൾ അതൊന്നുമല്ല പ്രശ്‌നം. നമുക്ക് അതിനുള്ള ഇച്ചാശക്തി ഇല്ലെന്നതാണ് സത്യം.

അമേരിക്കയിൽ പണ്ട് ആസൂത്രിത കുറ്റ കൃത്യങ്ങളെ (Organized Crime / Mafia) ക്കുറിച്ച് നിയമമുണ്ടാക്കാനായി അവർ 40 എക്‌സ്‌പെർട്ട്‌സുകളെ ഓയിസ്റ്റർ ബെ (Oyster Bay) എന്നൊരു ദ്വീപിലേക്ക് അയച്ച് നിയമനിർമ്മാണം നടത്തിയെന്ന ഒരു വാർത്ത ഞാൻ വായിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഇച്ചാശക്തി നമ്മുടെ നാട്ടിലും വേണം. എന്നാൽ മാത്രമേ നമുക്കും ഒരു കുറ്റമറ്റ ക്രിമിനൽ-ശിക്ഷാ നിയമസംഹിത ഉണ്ടാവുകയുള്ളൂ. - ഡോ. ജെയിംസ് വടക്കുംഞ്ചേരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP