Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിൽ നിന്ന് കടം വാങ്ങി ഭർത്താവ് അയച്ചുകൊടുത്ത 5000 രൂപയാണ് നിവാസ് മൂന്നായി കീറി ചുരുട്ടിക്കൂട്ടി എറിഞ്ഞത്: സനിലയുടെയും ദൃക്‌സാക്ഷികളുടെയും മൊഴി 'മറുനാടൻ' പുറത്തുവിട്ടത് നിർണായകമായി; നിവാസിനെതിരെ പൊതുമുതൽ നശിപ്പിക്കലിനും നോട്ട് നശിപ്പിക്കലിനും പ്രത്യേക വകുപ്പ് ചുമത്തി; നോട്ട് നശിപ്പിക്കലിന് 10 വർഷം വരെ തടവിന് സാധ്യത; ഉമയനല്ലൂർ സ്വദേശിയുടെ അറസ്റ്റ് ഉടൻ

ഗൾഫിൽ നിന്ന് കടം വാങ്ങി ഭർത്താവ് അയച്ചുകൊടുത്ത 5000 രൂപയാണ് നിവാസ് മൂന്നായി കീറി ചുരുട്ടിക്കൂട്ടി എറിഞ്ഞത്: സനിലയുടെയും ദൃക്‌സാക്ഷികളുടെയും മൊഴി 'മറുനാടൻ' പുറത്തുവിട്ടത് നിർണായകമായി; നിവാസിനെതിരെ പൊതുമുതൽ നശിപ്പിക്കലിനും നോട്ട് നശിപ്പിക്കലിനും പ്രത്യേക വകുപ്പ് ചുമത്തി; നോട്ട് നശിപ്പിക്കലിന് 10 വർഷം വരെ തടവിന് സാധ്യത; ഉമയനല്ലൂർ സ്വദേശിയുടെ അറസ്റ്റ് ഉടൻ

ആർ പീയൂഷ്

കൊല്ലം: നോട്ട് വലിച്ചു കീറി എറിഞ്ഞ സംഭവത്തിൽ പൊലീസ് നടപടി. ഉമയനല്ലൂർ സ്വദേശി നിവാസിനെതിരെ പൊതുമുതൽ നശിപ്പിച്ചതിനും നോട്ട് നശിപ്പിച്ചതിനും സെക്ഷൻ ഐപിസി 489 ചുമത്തി. കൊട്ടിയം പൊലീസാണ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കേസെടുത്തത്. നോട്ട് നശിപ്പിച്ചതിന് 10 വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ നോട്ട് വലിച്ചു കീറി എറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. വകുപ്പുകൾ ചുമത്തിയതിനാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

കടം വാങ്ങിയ പണം തിരികെ കിട്ടാൻ കാലതാമസം വരുത്തിയതിനാണ് കൊട്ടിയം ഉമയനല്ലൂർ കാഞ്ഞാന്തല നിസാം മൻസിലിൽ നിവാസ് നോട്ടുകൾ വലിച്ചു കീറിയെറിഞ്ഞത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ നിവാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൂടാതെ സമീപ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണങ്ങളിലും ദൃക്‌സാക്ഷികൾ നൽകിയ മൊഴികളും നിവാസിനെതിരായിരുന്നു. മറുനാടൻ മലയാളിയിലൂടെ നിവാസ് അപമാനിച്ച സനില നിവാസ് അപമാനിച്ച സംഭവം തുറന്ന് പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മറുനാടൻ ടിവി വഴിയും പ്രക്ഷേപണം ചെയ്തിരുന്നു. ഇത് രണ്ടും ശ്രദ്ധയിൽപെട്ടതോടെയാണ് നടപടികൾ പൊലീസ് വേഗം പൂർത്തിയാക്കിയത്.

ഇമ്രാൻ എന്നറിയപ്പെടുന്ന സിദ്ദിഖിന്റെ ഭാര്യ സനില സംഭവത്തെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്: ഇമ്രാനും നിവാസും കാലങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു. കുറച്ചു കാലം മുമ്പ് ഒരു അത്യാവശ്യം വന്നപ്പോഴാണ് നിവാസിൽ നിന്നും തന്റെ ഭർത്താവായ ഇമ്രാൻ 2500 രൂപ കടം വാങ്ങിയത്. അത് സാമ്പത്തിക ബുദ്ധിമുട്ടു കാരണം പെട്ടന്നു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഇതിനിടെ ഇമ്രാൻ ഗൾഫിലേക്ക് പോകുകയും ചെയ്തു. രണ്ട് മാസം മുമ്പാണ് ഭർത്താവ് ഗൾഫിലെ തൊഴിൽ ഇടത്തിലേക്ക് പോയതും. ഭർത്താവ് ഗൾഫിൽ പോയതിന് ശേഷം നിവാസ് പണം ആവശ്യപ്പെട്ടു നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു.

എത്രയും വേഗം പണം നൽകണം എന്നാവശ്യപ്പെട്ട് ഇമ്രാനെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തി. പണം ലഭിച്ചില്ലെങ്കിൽ വീട്ടിൽ കയറി പ്രശ്‌നമുണ്ടാക്കും എന്ന ഭീഷണികളും മുഴക്കി കൊണ്ടാണ് നിവാസ് രംഗത്തുവന്നത്. ഇങ്ങനെ ഭീഷണി ശക്തമായതോടെ ഗൾഫിൽ ഉള്ള സഹപ്രവർത്തകനിൽ നിന്നും 5000 രൂപ കടം വാങ്ങി നാട്ടിലുള്ള അക്കൗണ്ടിൽ ഇടുകയായിരുന്നു. ഈ പണം എടിഎമ്മിൽ നിന്നും പിൻവലിച്ചാണ് പകുതി നിവാസിന്റെ വീട്ടിൽ കൊണ്ടു പോയി കൊടുത്തത്. രണ്ടായിരത്തിന്റെ രണ്ട് നോട്ടും 500ന്റെ രണ്ട് നോട്ടുമാണ് എടിഎമ്മിൽ നിന്നും ലഭിച്ചത്. ഇതിൽ രണ്ടായിരം രൂപയുടെ നോട്ടും 500 രൂപയുമായാണ് നിവാസിന്റെ വീട്ടിലെത്തിയത്.

പേഴ്‌സിൽ നിന്നും പണം കൊടുത്തപ്പോൾ പണം തന്നതിന് തെളിവു വേണം എന്നു പറഞ്ഞു നിവാസ് ഭാര്യയെ കൊണ്ടാണ് മൊബൈലിൽ ഷൂട്ടു ചെയ്യിച്ചത്. പണം കൊടുത്തതിന് പിന്നാലെ എന്റെ കൺമുൻപിൽ വച്ച് പണം വലിച്ചു കീറുകയായിരുന്നു അയാൾ. ഇതു കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഭർത്താവ് ഏറെ ബുദ്ധിമുട്ടി അയച്ച പണമാണ് അയാൾ കീറിക്കളഞ്ഞത് എന്നോർത്തപ്പോൾ കടുത്ത വിഷമമാണ് തോന്നിയത്. സനിലയുടെ അഭിമുഖം വന്നതിന് തൊട്ടു പിന്നാലെ കൊട്ടിയം പൊലീസ് വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ നിവാസ് കാട്ടിയ ക്രൂരത വ്യക്തമായി പറയുന്നുണ്ട്. തന്നെ അപമാനിച്ചതായും മൊഴിയിൽ സനില പറഞ്ഞിട്ടുണ്ട്.

കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം നിവാസിനെ രണ്ട് ദിവസം മുൻപ് പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം എപ്പോൾ വിളിച്ചാലും ഹാജരാകണം എന്ന നിബന്ധനയിൽ വിട്ടയച്ചു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം സിറ്റി പൊലീസ് സൈബർ വിങ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് ഈ റിപ്പോർട്ട് കമ്മീഷ്ണർക്ക് കൈമാറി.

വൈകുന്നേരത്തോടെയായിരുന്നു കൊട്ടിയം എസ്‌ഐ പ്രതിയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. നോട്ട് വലിച്ചു കീറിയത് ആദ്യം സമ്മതിക്കാതിരുന്ന ഇയാൾ പിന്നീട് വീഡിയോ ദൃശ്യങ്ങളിലെ പിശകുകൾ ചൂണ്ടിക്കാട്ടിയപ്പോൾ സമ്മതിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ ന്യായീകരണ വീഡിയോ ലൈവിൽ കാണിച്ച കീറിയ പേപ്പർ നോട്ടുകളും ഇയാൾ കൈവശം കൊണ്ടു വന്നിരുന്നു. എന്നാൽ പൊലീസ് ഇയാളുടെ അവകാശ വാദങ്ങളൊക്കെയും പൊളിച്ചടുക്കുകയായിരുന്നു.

കൊട്ടിയം പറക്കുളം പുത്തൻകട വീട്ടിൽ ഇമ്രാൻ എന്ന് വിളിക്കുന്ന സിദ്ദീക്ക് നിവാസിന്റെ പക്കൽ നിന്നും കുറച്ചു നാൾ മുൻപ് രണ്ടായിരത്തി നാനൂറ് രൂപ കടം വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഈ പണം തിരികെ നൽകാൻ അയാൾക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മാസം ഗൾഫിൽ ജോലി കിട്ടി പോയ ശേഷം നിവാസ് ഇയാളോട് ബഹളം വയ്ക്കുകയും പണം എത്രയും വേഗം തരണമെന്നും അറിയിച്ചു. ഇതോടെ ഇമ്രാന്റെ ഭാര്യ സനില രണ്ട് ദിവസം മുൻപ് പണവുമായി ഇയാളുടെ വീട്ടിൽ എത്തി. എന്നാൽ നിവാസ് ഇവരോട് മോശംരീതിയിൽ തരംതാഴ്‌ത്തി സംസാരിക്കുകയും കളിയാക്കുകയും ചെയ്തു. പിന്നീട് പണം വാങ്ങുന്നത് തന്റെ ഭാര്യയുടെ സഹായത്താൽ ഇയാൾ മൊബൈലിൽ പകർത്തി. സനിലയുടെ പക്കൽ നിന്നും പണം വാങ്ങുകയും മൂന്ന് വട്ടം കീറി ചൂരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. പണം വലിച്ചു കീറുന്നത് കണ്ട് സനില ഏറെ വിഷമത്തോടെയും ദൈന്യതയോടെയും നോക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഈ ദൃശ്യങ്ങൾ ഇയാൾ ഇമ്രാന്റെ മൊബൈലിലേക്ക് അയച്ചു കൊടുക്കുകയും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയുമായിരുന്നു. 'ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന ഈ ലോകത്ത് കടം വാങ്ങിയ പൈസ തിരിച്ചു കൊടുക്കുമ്പോഴാണ് പണത്തിന്റെ ഹുങ്കിൽ അത് കീറി കളയുന്നത്' എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ ഈ ദശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. വളരെ വേഗം ദൃശ്യം വൈറലായതോടെ ഇയാൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

പ്രതിഷേധം ശക്തമായപ്പോൾ നിവാസ് തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ വന്ന് ന്യായീകരണവും നടത്തി. പ്രവാസി സുഹൃത്ത് വാങ്ങിയ പണം തിരികെ തന്നപ്പോൾ താൻ കീറിക്കളഞ്ഞത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പേപ്പർ നോട്ടാണ് എന്നായിരുന്നു വിശദീകരണം. അതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ പേപ്പർ നോട്ട് കീറിയ കഷ്ണങ്ങളും ഇയാൾ ലൈവിൽ കൂടി കാണിച്ചു. ഞാൻ ഒരിക്കലും ഇത്തരത്തിൽ നോട്ടുകൾ കീറിക്കളയില്ലെന്നും യഥാർത്ഥ നോട്ടുകൾ മാറ്റിയിട്ട് പേപ്പർ നോട്ടാണ് കീറിയത്. പണത്തിന്റെ വിലയറിയാവുന്നവനാണ് ഞാൻ. എന്നോട് വൈരാഗ്യമുള്ള ഒരാളാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അതിനാൽ എന്നെ ആരും തെറ്റിദ്ധരിക്കരുത്. ഇത് മൂലം ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നാണ് ന്യായീകരണ വീഡിയയോയിൽ പറയുന്നത്.

എന്നാൽ ഇയാൾ ഫെയ്‌സ് ബുക്ക് ലൈവിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങളും അന്ന് കീറിയ നോട്ടിന്റെ കഷ്ണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. മൂന്നായി കീറിയ നോട്ടുകൾ ഇയാൾ ചുരുട്ടിക്കൂട്ടിയാണ് മുറ്റത്തക്ക് എറിഞ്ഞത്. ഇയാൾ ന്യായീകരണ വീഡിയോയിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങൾക്ക് ഒരു ചുളുക്കു പോലുമില്ല. കീറിക്കളഞ്ഞ നോട്ടുകൾ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്നായി സോഷ്യൽ മീഡിയയുടെ ചോദ്യം. പണി പാളി എന്ന് മനസ്സിലായതോടെ നിവാസ് ഫെയ്‌സ് ബുക്കിൽ നിന്നും വീഡിയോ ദൃശ്യം ഡിലീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP