Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ പരസ്യത്തിൽ ഗുളിക കഴിക്കുന്നയാളാണ് നിങ്ങളെന്ന് പറയാൻ ധൈര്യമുണ്ടോ? വിവാഹ പരസ്യത്തിലെ നുണക്കഥകൾ പഴങ്കഥയാകുന്നു

വിവാഹ പരസ്യത്തിൽ ഗുളിക കഴിക്കുന്നയാളാണ് നിങ്ങളെന്ന് പറയാൻ ധൈര്യമുണ്ടോ? വിവാഹ പരസ്യത്തിലെ നുണക്കഥകൾ പഴങ്കഥയാകുന്നു

ആവണി ഗോപാൽ

തിരുവനന്തപുരം: പത്രങ്ങളിലെ ക്ലാസിഫൈഡ്‌സ് പേജുകളിലെ പരസ്യങ്ങളെ പൂർണമായും വിശ്വസിക്കരുതെന്നാണ് മലയാളികളുടെ അനുഭവം. വിൽക്കാനുള്ളത് ഭൂമിയായാലും വാഹനമായാലും എന്തെങ്കിലും ചതിവുകളുണ്ടോയെന്ന് ആലോചിച്ച് മാത്രമേ പരസ്യങ്ങളിലെ നമ്പരുകളിലേക്ക് നാം വിളിക്കാറുള്ളൂ. എന്നാൽ അതിനേക്കാളെല്ലാം നാം അവിശ്വസിക്കുന്നത് വിവാഹ പരസ്യങ്ങളെയാണ്. വാഹനമോ ഭൂമിയോ ഒറ്റ നോട്ടത്തിൽ ചില പോരായ്മകളെങ്കിലും വ്യക്തമാക്കും. എന്നാൽ വിവാഹ പരസ്യങ്ങളിൽ കൈമാറ്റം ചെയ്യപ്പെടുന്നത് മനുഷ്യരെയായതിനാൽ ആ ദുരൂഹത വർദ്ധിക്കുന്നു. കാരണം നിഗൂഢമാണല്ലോ മനുഷ്യ മനസ്. വിവാഹ പരസ്യങ്ങളുടെ ഈ നുണ ഇമേജ് പലപ്പോഴും സിനിമകളിലും മറ്റും തമാശകളായി നാം ആസ്വദിച്ചിട്ടുമുണ്ട്.

എന്നാൽ വിവാഹ പരസ്യങ്ങൾ സത്യസന്ധമായി മാറുന്നുവെന്നതാണ് പുതിയ കാലത്തെ അനുഭവം. ഞായറാഴ്ചകളിൽ നമുക്ക് മുന്നിലെത്തുന്ന പല വിവാഹ പരസ്യങ്ങളും കൗതുകം ഉണർത്തുന്നവയാണ്. മുഴുവൻ സത്യങ്ങളും പറയുന്നില്ലെങ്കിലും ചില സത്യങ്ങളെങ്കിലും വെളിപ്പെടുത്തുന്നുവെന്ന പ്രതീതിയാണ് ഈ പരസ്യങ്ങൾ നൽകുന്നത്. എന്നാൽ എന്തിനെയും സംശയത്തോടെ മാത്രം സമീപിക്കുന്ന ശീലമുള്ള നാം മനുഷ്യർ ആ പരസ്യങ്ങളെ സമീപിക്കുന്നതും സംശയത്തോടെ തന്നെയായിരിക്കും. സംശയം ഉള്ളതിനാൽ തന്നെ മനുഷ്യനുള്ള വിവേചന ബുദ്ധിയാണ് മറ്റു ജീവികളിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നതും. നല്ല വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയുമുള്ള യുവാവ് ഡിമാന്റുകളില്ലാതെ ഒരു വധുവിനെ അന്വേഷിച്ചാൽ സ്വാഭാവികമായും നാം ആദ്യം ചിന്തിക്കുക അയാൾക്കെന്തെങ്കിലും പോരായ്മകളുണ്ടായിരിക്കും എന്നാണ്.

ഉദാഹരണമായി ഇക്കഴിഞ്ഞ ഞായറാഴ്ച മാതൃഭൂമി പത്രത്തിന്റെ മാട്രിമോണിയലിൽ വന്ന ചില പരസ്യങ്ങൾ നോക്കാം. 'ചേരമർ ഹിന്ദു, നാടാർ ക്രിസ്റ്റിയൻ ദമ്പതികളുടെ മകൻ സർക്കാർ ജീവനം എംഎ, 34/162 സെ.മീ, യാതൊരു ഡിമാന്റില്ല, ദിവസം 1 ഗുളിക കഴിക്കുന്നുണ്ട്.' എന്നതാണ് ഇതിൽ ഒരു പരസ്യം. ഒറ്റവായനയിൽ കൗതുകം മറ്റു ചില പരസ്യങ്ങൾ ഇങ്ങനെയാണ്. 'ഭാര്യ മരിച്ച 65 വയസ്സുള്ള നായർ യുവാവ്...... ഫാമിലി പെൻഷന് അർഹത ലഭിക്കും', നായർ യുവാവ്..... ഇടതുകൈയ്ക്ക് അൽപ്പം വണ്ണം കുറവുണ്ട്(കാഴ്ചയിൽ അറിയില്ല)'. പഴയകാല പരസ്യങ്ങളിൽ നിന്ന് ഇവയെയെല്ലാം വ്യത്യസ്തമാക്കുന്നത് അവസാന വാചകങ്ങളാണ്. ടെൻഷന് ഗുളിക കഴിക്കുന്നുണ്ട് പോലുള്ള വാചകങ്ങൾ കുറച്ചുകാലങ്ങളായി ഇത്തരം പരസ്യങ്ങളിൽ കണ്ടിട്ടുണ്ട്. എന്തിനുള്ള ഗുളികയെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും മുൻകാലങ്ങളിൽ വരന്റെയോ വധുവിന്റെയോ രോഗങ്ങളെക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടാകാറില്ലായിരുന്നു.

വിവാഹ പരസ്യങ്ങളിൽ ജാതിയും മതവും പൊക്കവും തൂക്കവും വയസ്സും നക്ഷത്രവും ജാതകദോശവും ഉൾപ്പെടെ സകലതും രേഖപ്പെടുത്തുമ്പോഴും രക്തഗ്രൂപ്പ് പോലുള്ള അത്യാവശ്യ സാധനങ്ങൾ ഒഴിവാക്കുകയായിരുന്നു പതിവ്. എന്നാൽ അതിൽ നിന്ന് മാറി രോഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകാൻ പുതിയ കാലം തയ്യാറായിരിക്കുന്നുവെന്നാണ് ഇത്തരം പരസ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും വധുവിനോ വരനോ എന്തെങ്കിലും രോഗമുണ്ടെങ്കിൽ അത് വിവാഹശേഷമായിരിക്കും പങ്കാളി മനസിലാക്കുന്നത്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ പോലും വിവാഹ പരസ്യങ്ങളിൽ അത് വെളിപ്പെടുത്താൻ തയ്യാറാകാറില്ല. പല വിവാഹ ബന്ധങ്ങളും താളം തെറ്റുന്നതിനും ഒടുവിൽ തകരുന്നതിനു തന്നെയും ഇതും കാരണമാകാറുണ്ട്. വിവാഹത്തലേന്നത്തെ വിശ്രമില്ലായ്മ മൂലം കുഴഞ്ഞു വീണതിന്റെ പേരിൽ വിവാഹം നടന്ന് മിനിറ്റുകൾക്കകം തന്നെ ബന്ധം തകർന്ന സംഭവങ്ങൾ പോലും നമുക്കറിയാം.

ഏതെങ്കിലും നിസാര രോഗത്തിനുള്ള മരുന്നാണ് കഴിക്കുന്നതെങ്കിൽ പോലും വിവാഹ പരസ്യത്തിൽ അത് കണ്ടാൽ പലരും ആ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ പോലും തയ്യാറാകില്ല എന്നതാണ് അതിന് കാരണം. എന്നാൽ ജാതകദോഷം പരസ്യപ്പെടുത്തുന്നവർ ഇത്തരം രോഗങ്ങളും പരസ്യപ്പെടുത്താതിരിക്കുന്നത് തെറ്റാണെന്ന ഒരു സ്വാഗതാർഹമായ സമീപനം കണ്ടുവരുന്നുണ്ട്.

ജീവിതശൈലീ രോഗങ്ങൾ പെരുകുകയും കൗമാരക്കാരിൽ പോലും പ്രമേഹവും രക്തസമ്മർദ്ദവുമെല്ലാം കാണുകയും ചെയ്യുന്ന കാലത്ത് വിവാഹ പരസ്യങ്ങളിൽ മരുന്നുകളുടെയും രോഗങ്ങളുടെയും വിവരങ്ങളും ഉൾപ്പെടുത്തുന്നതും നല്ലതാണ്. പരസ്യം ആളെ വിളിച്ച് കഴിക്കുന്ന മരുന്ന് ഏതാണെന്നും രോഗത്തിന്റെ സ്വഭാവം എന്താണെന്നുമെല്ലാം മനസിലാക്കിയാൽ ജാതകപ്പൊരുത്തമില്ലെങ്കിലും ആ കുടുംബ ജീവിതത്തിൽ പത്തിൽ പത്ത് പൊരുത്തവുമുണ്ടാകുമെന്ന് ഉറപ്പാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP