Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിയറ്റർ ജീവനക്കാരിൽ നിന്നും വിവരം അറിഞ്ഞ് ശാരദയിൽ ചെന്ന് ദൃശ്യം ആദ്യം കണ്ടത് ധന്യ അബിദ്; ചൈൽഡ് ലൈൻ കോർഡിനേറ്റർ ശിഹാബിനൊപ്പം ദൃശ്യം കാണാൻ ചെന്നപ്പോൾ തിയറ്റർ ഉടമ ആദ്യം വിസമ്മതിച്ചു; പെൺകുട്ടിയെ കണ്ടെത്തി പരാതി നൽകാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ നേരിട്ട് പരാതി നൽകി; മാതൃഭൂമിക്ക് ദൃശ്യം നൽകിയതും ധന്യ: തിയറ്റർ പീഡനത്തെ പുറംലോകത്ത് എത്തിച്ചത് ഈ മിടുക്കിയുടെ ധീരമായ ഇടപെടൽ

തിയറ്റർ ജീവനക്കാരിൽ നിന്നും വിവരം അറിഞ്ഞ് ശാരദയിൽ ചെന്ന് ദൃശ്യം ആദ്യം കണ്ടത് ധന്യ അബിദ്; ചൈൽഡ് ലൈൻ കോർഡിനേറ്റർ ശിഹാബിനൊപ്പം ദൃശ്യം കാണാൻ ചെന്നപ്പോൾ തിയറ്റർ ഉടമ ആദ്യം വിസമ്മതിച്ചു; പെൺകുട്ടിയെ കണ്ടെത്തി പരാതി നൽകാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ നേരിട്ട് പരാതി നൽകി; മാതൃഭൂമിക്ക് ദൃശ്യം നൽകിയതും ധന്യ: തിയറ്റർ പീഡനത്തെ പുറംലോകത്ത് എത്തിച്ചത് ഈ മിടുക്കിയുടെ ധീരമായ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

 പൊന്നാനി: എടപ്പാളിലെ തിയറ്ററിൽ പത്ത് വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോൾ ഞെട്ടലോടെയാണ് മലയാളികൾ അത് കണ്ടത്. തിയറ്റർ പോലുള്ള ഒരു പൊതു ഇടത്തിൽ പിഞ്ചു കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് ആ വാർത്ത പുറം ലോകത്ത് എത്തുന്നത്. വീഡിയോ ദൃശ്യങ്ങൾ സഹിതം ഹാജരാക്കിയിട്ടും ഗൾഫ് മുതലാളിക്കെതിരെ സംഭവത്തിൽ കേസ് എടുക്കാൻ പൊലീസും മടിച്ചു. ഒടുവിൽ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിലൂടെ പുറം ലോകത്ത് എത്തിയതോടെയാണ് പൊലീസ് കേസ് എടുത്തതും പീഡകനായ മൊയ്തീൻ കുട്ടി എന്ന മധ്യവയസ്‌കനെ കസ്റ്റഡിയിൽ എടുക്കാൻ ധൈര്യം കാണിച്ചതും.

എന്നാൽ പീഡനത്തിനിരയായ ഈ പെൺകുട്ടിക്ക് നീതി കിട്ടാനും കുറ്റവാളിയെ പുറം ലോകത്ത് എത്തിക്കാനും നിരവധി സമ്മർദ്ദങ്ങളെ അതിജീവിച്ച് പരിശ്രമിച്ചത് ധന്യാ ആബിദ് എന്ന യുവതിയുടെ മിടുക്കാണ്. ധന്യയുടെ ധീരമായ ഇടപെടലിലൂടെയാണ് ഏപ്രിൽ 26ന് പൊലീസിൽ എത്തിച്ച ദൃശ്യങ്ങളിൽ കേസ് എടുക്കാതായതോടെ വാർത്താ ചാനൽ വഴി പുറം ലോകം കണ്ടതും നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഉടനടി കേസ് എടുത്ത് ആളെ അറസ്റ്റ് ചെയ്ത് പൊലീസ് മാതൃകയായതും.

സ്വന്തം ഏരിയയിൽപ്പെട്ട സംഭവം അല്ലാതിരിന്നിട്ടു കൂടി ഒരു പിഞ്ചു കുട്ടിക്ക് നേരെ നടന്ന പീഡന ശ്രമം പുറത്തുകൊണ്ടു വരാൻ ധന്യ നടത്തിയ ധീരമായ ഇടപെടലാണ് കേരളത്തെ ഞെട്ടിച്ച ഈ ദൃശ്യങ്ങൾ പുറം ലോകത്ത് എത്തിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തെത്തിക്കാനും പ്രതിയെ കണ്ടെത്താനും ധന്യ നടത്തിയ ശ്രമങ്ങളും വളരെ വലുതാണ്.

മാറഞ്ചേരി സർക്കാർ സ്‌കൂളിലെ ചൈൽഡ്‌ലൈൻ കോർഡിനേറ്ററാണ് ധന്യ. പീഡന വിവരം പുറത്തെത്തിക്കാൻ ധന്യയ്ക്ക് ഒപ്പം എല്ലാ സയാഹത്തിനും ചൈൽഡ് ലൈൻ പൊന്നാനി സബ് ഓഫിസ് കൊ-ഓർഡിനേറ്റർ ശിഹാബുമുണ്ടായിരുന്നു. തിയറ്ററിലെ പീഡനം ഒരു ബന്ധു വഴി അറിഞ്ഞ സ്‌കൂൾ കൗൺസലേഴ്‌സ് സംസ്ഥാന സെക്രട്ടറി ധന്യാ ആബിദ്, പൊന്നാനി ചൈൽഡ് ലൈൻ ഓഫിസിന്റെ സഹായം തേടുക ആയിരുന്നു.

ഏപ്രിൽ 18നാണ് പത്ത് വയസ്സുകാരി തിയറ്ററിൽ വെച്ച് പീഡിപ്പിക്കപ്പെടുന്നത്. ബന്ധു വഴി വിവരം അറിഞ്ഞ ധന്യ ഏപ്രിൽ 21ന് എടപ്പാളിലെ ശാരദാ തിയറ്ററിൽ പോയി സിസിടിവി ദൃശ്യങ്ങൾ കണ്ടു. ശിഹാബിനെയും കൂട്ടി ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിയേറ്ററിൽ പോയി ദൃശ്യങ്ങൾ കാണുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കണ്ട് തിരിച്ചു പോയ ഇവർ ഇത് പെൻഡ്രൈവിൽ വാങ്ങുകയും ചെയ്തു. ദൃശ്യങ്ങൾ വിട്ടു നൽകാൻ തിയേറ്റർ ഉടമകൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങൾ നൽകാൻ തയ്യാറായി.

പിന്നീട് അങ്ങോട്ട് പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ധന്യ. കുട്ടിയെ എങ്ങനെ എങ്കിലും രക്ഷിക്കാനുള്ള ശ്രമമായിരുന്നു മൂന്ന് ദിവസം. പലവഴിക്ക് ശ്രമിച്ചെങ്കിലും ഇവർക്ക് കുട്ടിയേയോ അമ്മയേയോ കണ്ടെത്താനായില്ല. പൊലീസിൽ പരാതിപ്പെടും മുമ്പേ കുട്ടി അയാളുടെ കൈയിൽ അകപ്പെട്ടിട്ടുണ്ടാവാനുള്ള സാധ്യതകൾ അന്വേഷിച്ചു. പിന്നീട് പൊന്നാനി ചൈൽഡ് ലൈൻ ഓഫീസിന്റെ സഹായം തേടി. തുടർന്നാണ് ഏപ്രിൽ 26ന് ബുധനാഴ്ച ഷിഹാബ് ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

പ്രതിയുടെ കാർ നമ്പർവെച്ച് പ്രതിയുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ കണ്ടെത്തിയിരുന്നു. അതിൽ നിന്നും പ്രതി സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ള ആളാണെന്ന് മനസ്സിലായി. പെൺകുട്ടിയെ കണ്ടെത്തിയ ശേഷം കുട്ടിയുടെ മൊഴിയുടെ സാന്നിധ്യത്തിൽ പൊലീസിൽ പരാതി നൽകാനായിരുന്നു ധന്യയുടെ ശ്രമം. പ്രതിയുടെ കാർ നമ്പർ വച്ച് ഫേസ്‌ബുക്ക് പ്രൊഫൈൽ കണ്ടെത്തി. അതിൽ നിന്ന് പ്രതി സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ള ആളാണെന്ന് ഇവർക്ക് മനസ്സിലായി.

വിഷയം അറിഞ്ഞ ഉടൻ തന്റെ പഞ്ചായത്തിന്റെയോ സ്‌കൂളിന്റെയോ പരിധിയിൽ പെടാതിരുന്നിട്ടും ധന്യാ ആബിദ് ഇടപെടുകയായിരുന്നു. തുടർന്ന് സംഭവം പ്രദേശത്തെ കൗൺസിലർ ദീപ്തിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ചയോളം പൊലീസ് സംഭവം ഗൗരവത്തിലെടുത്തില്ല. പ്രതിയുടെ സ്വാധീനത്തിൽപ്പെട്ട് അന്വേഷണം മന്ദഗതിയിലാക്കി. ഇതോടെ, മാധ്യമങ്ങളുടെ സഹായം തേടുകയായിരുന്നെന്ന് ധന്യ പറഞ്ഞു. തുടർന്ന് ശനിയാഴ്ച മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പ്രതിയെ പൊലീസിന് പിടികൂടേണ്ടി വന്നു.

മാറഞ്ചേരി പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളാണ് ധന്യയുടെ പരിധിയിൽ ഉള്ളത്. ഏഴെട്ട് കിലോമീറ്റർ അകലെയുള്ള കുറ്റിപ്പുറം നിയോജക മണ്ഡലത്തിലാണ് സംഭവം നടന്ന തിയറ്റർ. എന്നാൽ ഒരു പിഞ്ചു കുട്ടി ഇത്തരത്തിൽ ആക്രമണത്തിന് ഇരയായപ്പോൾ കൈയും കെട്ടി ഇരിക്കാൻ ധന്യയ്ക്ക് ആയില്ല. ഇതോടെ സംഭവം ധന്യയുടെ ഏരിയയിൽ അല്ലാതിരുന്നിട്ട് കൂടി വിഷയത്തിൽ ധൈര്യത്തോട് കൂടി ഇടപെടുകയായിരുന്നു. പക്ഷേ സ്‌കൂൾ കൗൺസിലർ എ്‌ന നിലയിൽ തനിച്ച് ചെല്ലാൻ കഴിയുമായിരുന്നില്ല. ഇതോടെ ഷിഹാബിനെയും ഒപ്പം കൂട്ടി.

സത്യത്തിൽ ആ കുട്ടിയെ ഉപദ്രവിക്കുന്നയാളെ തലക്കടിച്ച് കൊല്ലാനാണ് ആദ്യം തോന്നിയതെന്ന് ധന്യ പറയുന്നു. കാരണം അത്രയും മോശമായ, ഒരു കുഞ്ഞിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് അയാൾ ചെയ്തത്. അത് കണ്ടപ്പോൾ അടുത്തിരുന്ന സ്ത്രീ അയാളുടെ രണ്ടാം ഭാര്യയായിരിക്കുമെന്നാണ് ആദ്യത്തെ ചിന്ത പോയത്. അങ്ങനെയാണെങ്കിൽ ആ കുട്ടി നിരന്തരമായി അതിക്രമത്തിനിരയാവുമല്ലോ എന്ന തോന്നലുമുണ്ടായി.

എങ്ങനേയും ആ കുട്ടിയെ കണ്ടെത്തി രക്ഷിക്കുക എന്ന ഉദ്ദേശം മാത്രമേയുണ്ടായിരുന്നുള്ളൂ. അയാളുടെ രണ്ടാം ഭാര്യയുടെ മകളാണെങ്കിൽ അയാളെ കണ്ടെത്തിയാൽ കുട്ടിയെ കണ്ടെത്താമെന്നായിരുന്നു ചിന്ത. തിയേറ്റർ അധികൃതർ വിഷ്വൽ തരാൻ വിസമ്മതിച്ചപ്പോഴും ഇയാളുമായി ബന്ധപ്പെട്ട മറ്റ് ഡീറ്റെയിൽസ് അവരിൽ നിന്ന് കിട്ടുമോ എന്നതായി അടുത്ത ശ്രമം. അതിൽ അവർ പൂർണമായും സഹകരിച്ചു. അയാളുടെ കാറിന്റെ നമ്പർ കൃത്യമായി തിയേറ്ററിൽ നിന്ന് ലഭിച്ചു. ആ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൊയ്തീൻ കുട്ടി കുടുങ്ങുകയും ചെയ്തത്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് മൊയ്തീൻ കുട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. അതോടെ കുട്ടിയെ കണ്ടെത്താൻ കഴിയുമോ എന്ന കാര്യവും ആശങ്കയിലായി. തുടർന്ന് സ്‌കൂൾ കൗൺസിലർമാരും അങ്കണവാടി വർക്കർമാരും വഴി നടത്തിയ അന്വേഷണത്തിൽ മൊയ്തീൻകുട്ടിയുടെ വീട് കണ്ടെത്തി.

തുടർന്നാണ് പൊലീസിൽ ദൃശ്യങ്ങൾ സഹിതം 26ന് പരാതി നൽകുന്നത്. അവിടെയും തടസ്സം ഉണ്ടായിരുന്നു. സ്‌കൂൾ കൗൺസിലർ എന്ന നിലയിൽ ധന്യയ്ക്ക് പൊലീസിൽ നിയമപരമായി പരാതി നൽകാനാവില്ല. എന്നാൽ ചൈൽഡ് ലൈന് പരാതി നൽകാം. അങ്ങനെ ചൈൽഡ് ലൈൻ കേസ് പൊലീസിന് കൈമാറി. ധന്യ കതണ്ടെത്തിയ തെളിവുകൾ സഹിതമാണ് പരാതി നൽകിയത്

പിന്നീട് ആഴ്ചകളോളം ശിഹാബും ധന്യയും പൊലീസ് നടപടിക്കായി കാത്തുനിന്നു. എന്നാൽ ഒരനക്കവുമുണ്ടായില്ല. പ്രതിയെ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ലഭ്യമാക്കിയിട്ടും പൊലീസ് കേസെടുക്കാൻ പോലും തയ്യാറായില്ല. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടാകാതായതോട് കൂടിയാണ് ധന്യ ഈ ദൃശ്യങ്ങൾ വാർത്താ ചാനലിന് കൈമാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP