Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്നും രക്ഷിച്ചത് ക്രിസ്ത്യൻ മിഷിണറിമാരുടെ സംഘടനയോ? ചാർലി എന്ന പേര് മറച്ചുവച്ച് ഗോവിന്ദച്ചാമി എന്ന് പ്രചരിപ്പിച്ചതിന് പിന്നിൽ ഒരു സംഘം വൈദികരോ? തേജസും സംഘപരിവാർ സംഘടനകളും ഒരേ മനസോടെ ഉയർത്തിയ ചോദ്യങ്ങൾക്ക് 'ആകാശപ്പറവകൾ' മറുപടി പറയട്ടെ

ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്നും രക്ഷിച്ചത് ക്രിസ്ത്യൻ മിഷിണറിമാരുടെ സംഘടനയോ? ചാർലി എന്ന പേര് മറച്ചുവച്ച് ഗോവിന്ദച്ചാമി എന്ന് പ്രചരിപ്പിച്ചതിന് പിന്നിൽ ഒരു സംഘം വൈദികരോ? തേജസും സംഘപരിവാർ സംഘടനകളും ഒരേ മനസോടെ ഉയർത്തിയ ചോദ്യങ്ങൾക്ക് 'ആകാശപ്പറവകൾ' മറുപടി പറയട്ടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കു കയറിൽ നിന്നും രക്ഷിക്കാൻ വേണ്ടി സുപ്രീംകോടതി ഹാജരായ അഡ്വ. ആളൂരിന് ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന. എന്നാൽ, തന്റെ പ്രതിഫലത്തെ കുറിച്ച് ആശങ്കവേണ്ടെന്ന് പറഞ്ഞ് ആളൂർ ഇക്കാര്യം വെളിപ്പെടുത്താതെ പിന്തിരിഞ്ഞ് നിൽക്കുകയാണ്. ഇതിനിടെയാണ് ഗോവിന്ദച്ചാമിയെ രക്ഷിക്കാൻ വേണ്ടി രംഗത്തുവന്നത് മുംബൈ പനവേലുള്ള ഭിക്ഷാടന മാഫിയ ആണെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ, ഇതിന് പിന്നാലെ പറഞ്ഞു കേൾക്കുന്ന മറ്റൊരു വാർത്ത ഗോവിന്ദച്ചാമിയെ പണമെറിഞ്ഞ് രക്ഷിച്ചതിന് പിന്നിൽ ക്രിസ്ത്യൻ മിഷിണറിമാരുടെ സംഘടനയാണെന്നാണ്. തേജസ് ദിനപത്രമാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്രിസ്തുമതം സ്വീകരിച്ച് ചാർലി തോമസ് എന്ന പേരിലാണ് ഗോവിന്ദച്ചാമി അറിയപ്പെട്ടിരുന്നതെന്നും ഈ പേര് മറച്ചുവച്ച് ഗോവിന്ദച്ചാമിയെന്ന പേരിന് പ്രാധാന്യം നൽകിയതിന് പിന്നിലും ഒരു സംഘം വൈദികരാണെന്നാണ് വാർത്തകൾ. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ആകാശപ്പറവകൾ എന്ന ക്രിസ്ത്യൻ മിഷിണറി സംഘടനയാണ് ഗോവിന്ദച്ചാമിക്ക് വേണ്ട നിയമസഹായം ഒരുക്കി നൽകിയതിന് പിന്നിലെന്നാണ് തേജസ് ദിനപത്രത്തിന്റെ റിപ്പോർട്ട്. സംഘപരിവാർ കേന്ദ്രങ്ങളിലും ഇത്തരമൊരു പ്രചരണം നടക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള തേജസ് റിപ്പോർട്ടിൽ പറയുനനത് ഇങ്ങനെയാണ്:

2007ലാണ് യാചകനും കുറ്റവാളിയുമായ ഗോവിന്ദച്ചാമി ക്രിസ്തുമതം സ്വീകരിച്ച് ചാർലി തോമസ് എന്ന പേര് സ്വീകരിച്ചത്. തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും ചില്ലറ മോഷണവും യാചനയുമായി നടന്നിരുന്ന ഗോവിന്ദച്ചാമിയെ മാമോദീസ മുക്കി സുവിശേഷത്തിന്റെ പുതിയ വഴിയിലേക്ക് നയിച്ചത് കോയമ്പത്തൂർ ആസ്ഥാനമായുള്ള ആകാശപ്പറവകളുടെ തമിഴ്‌നാട് കേന്ദ്രമായിരുന്നു.

ഇന്ത്യയിലെ ഭിക്ഷാടകരെയും ക്രിമിനലുകളെയും മതംമാറ്റുന്നതിനായി ഈ സംഘടന അരനൂറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിൽ മുംബൈ ആണ് വിദേശഫണ്ട് സ്വീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയുടെ ആസ്ഥാനം. കേരളത്തിലാവട്ടെ കൊച്ചിയിൽ ഫാ. ബിന്യാമിന്റെ നേതൃത്വത്തിലാണ് ആകാശപ്പറവകൾ പ്രവർത്തിക്കുന്നത്. 14 ജില്ലകളിലും ഇവർക്ക് ശാഖകളുണ്ട്. തൃശൂർ ജില്ലയിൽ കുന്നംകുളം ആസ്ഥാനമായാണ് പ്രവർത്തനം. കേരളത്തിലെ ആകാശപ്പറവകളിൽ 20,000 അംഗങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്.

2011 ഫെബ്രുവരി രണ്ടിന് ഗോവിന്ദച്ചാമി അറസ്റ്റിലായപ്പോൾ കുറ്റവാളിയുടെ പേരായി പത്രങ്ങളിൽ വന്നത് ചാർലി തോമസ് എന്നായിരുന്നു. എന്നാൽ, ചില ഇടപെടൽ മൂലം തുടർന്നങ്ങോട്ട് വാർത്താമാദ്ധ്യമങ്ങളിൽ സൗമ്യയുടെ ഘാതകനായി ഗോവിന്ദച്ചാമി എന്ന പേരു മാത്രമാണ് അച്ചടിച്ചുവന്നത്. ഇയാൾ മതംമാറി ക്രിസ്ത്യാനിയായ കാര്യം മറച്ചുവയ്ക്കപ്പെടുകയായിരുന്നു. ചാർലി തോമസ് പിടിയിലായ ഉടനെത്തന്നെ ഇദ്ദേഹത്തെ കേസിൽനിന്നു രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.

മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകൻ തൃശൂർ വടക്കാഞ്ചേരിയിലെ ബിജു ആന്റണി എന്ന ബി എ ആളൂരിനെയാണ് ആകാശപ്പറവകൾ ഇതിനായി നിയോഗിച്ചത്. അദ്ദേഹം ഗോവിന്ദച്ചാമിക്കുവേണ്ടി ആറു മാസമാണ് തൃശൂർ അതിവേഗ കോടതിയിൽ വന്ന് ന്യായവാദങ്ങൾ നിരത്തിയത്. സിപിഐ(എം) പ്രാദേശിക നേതാവ് ഉൾപ്പെടെ തൃശൂർ ബാറിലെ പ്രഗൽഭരായ നാല് അഭിഭാഷകരെയും ആളൂർ ഒപ്പംകൂട്ടിയിരുന്നു. ലക്ഷങ്ങളാണ് പ്രതിഫല ഇനത്തിൽ ആളൂരിന് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഫീസിനെ ക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആളൂർ പലപ്പോഴും പല മറുപടികളാണ് നൽകിയത്. ഹൈക്കോടതിയിൽ അപ്പീലിൽ ഒരു മാസത്തോളം ഒരു സംഘം അഭിഭാഷകരുമായാണ് ആളൂർ എത്തിയിരുന്നത്.

ആളൂരിനെ രംഗത്തിറക്കിയതോടൊപ്പംതന്നെ ആകാശപ്പറവകളുടെ കുന്നംകുളം ശാഖയിലെ പ്രവർത്തകർ സൗമ്യയുടെ വീട്ടിലെത്തി അമ്മ സുമതിയേയും സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു എന്നുമാണ് തേജസ് വാർത്ത നൽകിയത്. നേരത്തെ സൗമ്യയുടെ വിചാരണാ വേളയിൽ തേജസിന് പുറമേ മാദ്ധ്യമം ദിനപത്രവും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.

സൗമ്യയുടെ ആത്മാവിനുവേണ്ടി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാനെന്ന രൂപത്തിലാണ് അവർ ധവളപ്പാറയിലെ വീട്ടിലെത്തിയത്. ഗോവിന്ദച്ചാമിയെ ചാർളി തോമസാക്കിയ 'ആകാശപ്പറവകളിലെ' അംഗങ്ങളാണ് സൗമ്യയുടെ വീട്ടിലെത്തിയതെന്നായിരുന്നു ആരോപണം. സൗമ്യവധക്കേസിൽ പ്രതിയായ ചാർളി തോമസ് അറസ്റ്റിലായതിന് പിറകെയാണ് ഡൽഹി കേന്ദ്രമായ ഗ്രൂപ്പിന്റെ എറണാകുളം ശാഖയിലുള്ളവർ സൗമ്യയുടെ വീട്ടിലെത്തിയതെന്നുമായിരുന്നു അന്ന് ഇതേക്കുറിച്ച് ഈ പത്രങ്ങൾ നൽകിയ വാർത്ത.

സൗമ്യയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ആളൊഴിഞ്ഞതുമുതലാണ് മതപരിവർത്തനസംഘം ഷൊർണൂരിലെത്തിയത്. പ്രദേശത്തെ മറ്റുസാമുദായിക സംഘടനകളുമായി ചേർന്ന് സമൂഹപ്രാർത്ഥനയെന്നപേരിലായിരുന്നു തുടക്കം. സൗമ്യയുടെ വേർപാടിനുശേഷം നിരന്തരം ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യുന്ന 'ആകാശപ്പറവകളുടെ കൂട്ടുകാരാണ്' ഞങ്ങൾക്ക് ഇപ്പോൾ സാന്ത്വനം നൽകുന്നതെന്ന് അന്ന് സുമതിയുടെ അമ്മ പറയുകയുമുണ്ടായി.

'ദിവ്യകാരുണ്യ ചിരിറ്റബിൾ ട്രസ്റ്റ്' എന്ന പേരിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന 'സ്വർഗ ദ്വാർ ആശ്രമ്' സ്ഥാപകൻ ഫാ.ജോർജ് കുറ്റൂർ എഡിറ്റർ ആയിട്ടുള്ളതാണ് പുസ്തകവും അക്കാലത്ത് വാർത്തകളിൽ ഇടംപിടിച്ചു. കടന്നുപോകുന്ന ട്രെയിനിനൊപ്പം സൗമ്യയുടെ ചിത്രം ആലേഖനം ചെയ്ത പുസ്തകത്തിൽ 'നിന്റെ സഹോദരി സൗമ്യമോൾ എവിടെ?' എന്ന എഡിറ്റോറിയലും എഴുതിയിരുന്നു. ഫാ.ജോർജ് കുറ്റൂർ എഴുതിയ എഡിറ്റോറിയലിൽ 'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയർത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല'. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ?. പ്രാർത്ഥനയും ഉപവാസവും നോമ്പും വഴി നമ്മളിൽ തന്നെ മറഞ്ഞുകിടക്കുന്ന ദുരാശകൾക്കും ദുർവാസനകൾക്കും എതിരെ നമുക്ക് പോരാടാം' എന്ന് ചേർത്തിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിയാണ് അന്ന് തേജസ് പത്രം ഗോവിന്ദച്ചാമിക്ക് പിന്നിൽ ആകാശപ്പറവകൾ എന്ന സംഘടനയാണെന്ന ആരോപണം ഉന്നയിച്ചത്.

അതേസമയം ആകാശപ്പറവകൾ എന്ന സംഘടയുടെ പ്രവർത്തനം പൊതുവേ പൊതുസമൂഹത്തിൽ ശ്ലാഘിക്കപ്പെടുന്നുണ്ട്. അനാഥരുടെയും വീടില്ലാത്തവരുടെയും പുനരധിവാസ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന സംഘടനയാണിതെന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. എന്നാൽ, ഗോവിന്ദച്ചാമിക്ക് നിയമസഹായം ലഭ്യമാക്കിയതും തൂക്കുകയറിൽ നിന്ന് രക്ഷിച്ചതും ഈ സംഘടനയാണെന്ന് തേജസും, സംഘപരിവാർ സംഘടനകളും ഒരുപോലെ ഉയർത്തുന്ന ഈ ആരോപണത്തിന് മറുപടി പറയേണ്ടത് ആകാശപ്പറവകൾ തന്നെയാണ്. എന്നാൽ, ഇതുവരെ അവർ അത്തരമൊരു കാര്യത്തിന് മുതിർന്നിട്ടില്ല. അങ്ങനെ വ്യക്തമായ മറുപടി നൽകാത്തിടത്തോളം സമാന ആരോപണങ്ങൾ വീണ്ടും സംഘടനക്കെതിരെ ഉയരുകയും ചെയ്യുമെന്നത് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP