Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ

രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിന് ഉടനൊന്നും പുറത്തിറങ്ങാനാവില്ലെന്ന് വ്യക്തമായതോടെ സിനിമാ ലോകം സമ്പൂർണ്ണ പ്രതിസന്ധിയിൽ. ദിലീപിന്റെ പൂർത്തിയായ സിനിമയായ രാമലീലയുടെ സംവിധായകൻ വമ്പൻ പ്രശ്‌നത്തിലുമായി. ഹൈക്കോടതിയിൽ നിന്ന് പുറത്തുവന്ന എതിർ പരാമർശങ്ങൾ ദിലീപിന്റെ മോചന സാധ്യതയേയും പ്രതിച്ഛായയേയും തകർക്കുകയാണ്. 25 കോടി മുതൽമുടക്കി ടോമിച്ചൻ മുളകുപാടം ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമ നിർമ്മിച്ചത്. മുഴുവൻ കാശും പോകുന്ന അവസ്ഥയിലാണ്. ദിലീപിനെ നായകനാക്കിയ കമ്മാരസംഭവം പകുതി ചിത്രീകരണം പൂർത്തിയായിരുന്നു. ഇതും ഇനി നടക്കാനിടയില്ല. പ്രഫസർ ഡിങ്കനും മുടങ്ങും. ഇതോടെ മലയാള സിനിമ വമ്പൻ പ്രതിസന്ധിയിലേക്ക് പോവുകയാണ്. ഇന്നലത്തെ കോടതി വിധിയോടെ ദിലീപിനെ പരസ്യമായി പിന്തുണയ്ക്കാൻ ആർക്കും പറ്റാത്ത സ്ഥിതിയും വന്നു.

ഇതിനിടെയാണ് ഉന്നതരും കുടുങ്ങുമെന്ന അവസ്ഥയെത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നിർമ്മാതാവും നടിയും ഗായികയും ആണ് സംശയ നിഴലിലുള്ളത്. കാവ്യാമാധവനേയും അമ്മയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന ആശങ്കയും സജീവം. ഇതോടെ മലയാള സിനിമയിൽ വമ്പൻ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്. തിയേറ്ററുകളിലേക്കുള്ള ജനത്തിരക്ക് കുറഞ്ഞിട്ടുണ്ട്. ഉജ്ജ്വല അഭിപ്രായം കേട്ടിട്ടും ദൃക്‌സാക്ഷിയും തൊണ്ടുമുതലും പോലും വമ്പൻ കളക്ഷൻ നേടിയില്ല. പുലിമുരകുന്റെ ത്രിഡിയും ശ്രദ്ധിക്കാതെ പോയി. അങ്ങനെ പ്രതിസന്ധി അതിരൂക്ഷമാണ്. ഇതിനിടെയാണ് ഗായികയും നടിയും സംശയ നിഴലിലാകുന്നത്.

ടിവിയിൽ താരങ്ങളുടെ ഷോകളേയും ഈ ആരോപണങ്ങളെ ബാധിക്കുന്നുണ്ട്. ഭാവിയിൽ താരങ്ങളെ അവതരാകരാക്കുന്നത് ചാനലുകൾ പലതവണ ആലോചിച്ചേ തീരുമാനിക്കൂ. ഇതിലെല്ലാം ഉപരി സിനിമാക്കാരെ ആശങ്കപ്പെടുത്തുന്നത് തിയേറ്ററുകളിലെ തിരക്ക് കുറഞ്ഞത് തന്നെയാണ്. മൾട്ടി പ്ലക്‌സുകളുടെ വരവോടെ കുടുംബ പ്രേക്ഷകർ തിയേറ്ററുകളിൽ സജീവമായി. ഇത് പുത്തനുണർവ്വ് ഉണ്ടാക്കുകയും ചെയ്തു. നടിയെ ആക്രമിച്ച വിവാദം ഇതാണ് തകർക്കുന്നത്. ഇതിനൊപ്പം മോഹൻലാലിന്റെ വില്ലനും എന്ന് റിലീസ് ചെയ്യുമെന്ന് ആർക്കും ഉറപ്പില്ല. പ്രതിസന്ധി മറികന്ന ശേഷം ഇറക്കാമെന്നാണ് ധാരണ. ഈ ഓണക്കാലത്ത് മലയാള സിനിമയുടെ ഗ്ലാമറിനെ ഈ വിവാദം കുറയ്ക്കുമെന്നും വിലയിരുത്തലുണ്ട്. താരങ്ങളുടെ പരസ്യങ്ങൾ വമ്പൻ ബ്രാൻഡുകളും ഒഴിവാക്കുന്നു.

മലയാള സിനിമയിൽ രാമലീലയാണ് വലിയ പ്രതിസന്ധിയെ നേരിടുന്നത്. ഈ മാസം ആദ്യമായിരുന്നു റിലീസ് നിശ്ചയിച്ചത്. ഇതിന് തൊട്ടുമുമ്പായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ നീട്ടിവച്ചു. ദിലീപിന് അനുകൂല സഹതാപ തരംഗ ഉണ്ടാക്കാനായി ചില പൊടിക്കൈകളുമായി ടീസർ പുറത്തിറങ്ങി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റമൊന്നും ചെയ്തില്ലെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ടീസർ. എന്നാൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ തള്ളി. രാമലീലയുടെ ടീസർ പങ്കുവച്ച വികാരത്തിന് എതിരായ വിധിയാണ് പുറത്തുവന്നത്. ഇതോടെ രാമലീല വമ്പൻ പ്രതിസന്ധിയിലായി. അഴിക്കുള്ളിൽ ദിലീപ് കിടക്കുമ്പോൾ ഈ സിനിമ ഇറക്കിയാൽ നാലു നിലയിൽ പൊട്ടും. അങ്ങനെ പുലിമുരുകനിൽ കിട്ടിയ ലാഭം രാമലീലയിലൂടെ മുകളുപാടത്തിന് നഷ്ടമാകുന്നു. ദിലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ കാര്യങ്ങൾ കൈവിട്ടു പോയെന്ന് ടോമിച്ചൻ തിരിച്ചറിയുന്നു.

ഇത് തന്നെയാണ് ഗോകുലം ഗോപാലന്റേയും അവസ്ഥ. കമ്മാര സംഭവം നിലച്ച മട്ടാണ്. കന്നി ചിത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ തീരുന്നത് സംവിധായകന്റെ കരിയറാണെന്നാണ് സിനിമയിലെ പൊതു വിശ്വാസം. ഇവിടെ പ്രതിസന്ധിയിലായ മൂന്ന് ചിത്രങ്ങളുടേയും സംവിധായകർ അവരുടെ കന്നിചിത്രത്തിനായാണ് ദിലീപിനെ നായകനാക്കിയത്. രാമലീലയുടെ അരുൺ ഗോപിയും പ്രഫസർ ഡിങ്കന്റെ സംവിധായകൻ രാമചന്ദ്രബാബുവും അണിയറയിൽ ഒരുക്കുന്നത് അവരുടെ കന്നി സംവിധായക ചിത്രങ്ങളാണ്. ക്യാമറാമാനെന്ന നിലയിൽ ദേശീയ ശ്രദ്ധ നേടിയ രാമചന്ദ്രബാബു പ്രഫസർ ഡിങ്കനുമായെത്തുന്നതിനെ സിനിമാ ലോകം പ്രതീക്ഷയോടെയാണ് കണ്ടത്. ഇതെല്ലാം കൂടി മലയാള സിനിമയ്ക്ക് ഉണ്ടാക്കുന്നത് താങ്ങാവാത്തതിലും വലിയ തിരിച്ചടിയാണ്.

ഇതിൽ ഏറ്റവും വലിയ പ്രതിസന്ധി കുമാര സംഭവത്തിനാണ്. ദിലീപില്ലാതെ ഈ ചിത്രം ഒരിക്കലും പൂർത്തിയാക്കാൻ കഴിയില്ല. ദിലീപും മുരളീഗോപിയും മുഖ്യവേഷത്തിലെത്തുന്ന കുമാരസംഭവം ഏതാണ്ട് ചിത്രീകരണം പൂർത്തിയാവുകയും ചെയ്തു. മുരളീ ഗോപി തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ തമിഴ്‌നടൻ സിദ്ധാർത്ഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐ വി ശശി, ലാൽജോസ്, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ സംവിധായകരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് സംവിധായകൻ രതീഷ് അമ്പാട്ട്. ഏറെ പ്രതീക്ഷയുമായാണ് ജനപ്രിയ നായകന്റെ ചിത്രത്തിലേക്ക് രതീഷ് അമ്പാട്ട് കാര്യങ്ങളെത്തിച്ചത്.

എന്നാൽ നടിയെ ആക്രമിക്കപ്പെട്ട കേസ് എല്ലാം മാറ്റി മറിച്ചു. ഇത് പൂർത്തിയാകുമോ എന്ന് പോലും ആർക്കും ഉറപ്പില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ഗോകുലം ഗോപാലനും. ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ഗോകുലത്തിൽ നിന്ന് പിടിച്ചെടുത്തത് ആയിരം കോടി രൂപയാണ്. ഈ പ്രതിസന്ധിക്കിടെയാണ് കുമാര സംഭവവുമായി ഗോകുലം ഗ്രൂപ്പ് മുന്നോട്ട് പോയത്. ജനപ്രിയ നായകന്റെ ഇമേജിൽ കുടുംബ പ്രധാന്യമുള്ള കഥയാണ് പറയുന്നത്. ഇത് തനിക്ക് ആശ്വാസമാകുമെന്നാണ് ഗോകുലം കരുതിയത്. വമ്പൻ സ്റ്റാർ കാസ്റ്റിലുള്ള ചിത്രം ഇപ്പോൾ മുടുങ്ങുന്നത് ഗോകുലത്തിന് ഇരുട്ടടിയാണ്. ദിലീപ് അഴിക്കുള്ളിലായതോടെ ഈ സിനിമയുടെ ഭാവി പൂർണ്ണമായും അടഞ്ഞു.

ദിലീപിന്റെ മറ്റൊരു ചിത്രം പ്രൊഫസർ ഡിങ്കനാണ്. ഒരാഴ്ചത്തെ ഷൂട്ടിങ്ങാണ് നടന്നത്. അമ്പത് ലക്ഷത്തോളം ഈ ബിഗ് ബജറ്റ് സിനിമയ്ക്കായി മുടക്കി കഴിഞ്ഞു. എന്നാൽ ഇനിയെന്ന് ഈ സിനിമ തുടങ്ങാനാകുമെന്ന് ആർക്കും ഉറപ്പില്ല. ഡിങ്കോയിസ്റ്റുകൾ ഇതിനെ ഡിങ്ക ദൈവത്തിന്റെ കോപമായും ചിത്രീകരിക്കുന്നു. ഡിങ്കന്റെ പേര് ദുരുപയോഗം ചെയ്താൽ ഇതുണ്ടാകുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നതുമാണ്. ഈ പരിഹാസത്തിനേക്കാൾ നിർമ്മാതാവിനെ ചിന്തിപ്പിക്കുന്നത് ചിത്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളാണ്. ഈ സിനിമ ഉപേക്ഷിക്കുന്നതിനെ കുറിച്ചു പോലും നിർമ്മാതാവ് ചിന്തിക്കുന്നുണ്ട്. ഇനി ചിത്രവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന ഉപദേശമാണ് പലരും നിർമ്മാതാവിന് നൽകുന്നത്. ഇതോടെ കൈനഷ്ടം നിർമ്മാതാവിന് ഉറപ്പായി കഴിഞ്ഞു. മറ്റൊരു നടനെ നായകനാക്കി ഉടനെ ചിത്രം ചെയ്യുന്നതും മോശം ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ പ്രൊഫസർ ഡിങ്കനെന്ന സിനിമയുടെ കഥ കഴിയുകയാണ്.

ദിലീപ് പ്രൊഫസർ ഡിങ്കനായി എത്തുന്ന ത്രിഡി ചിത്രം ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്യുന്നത് രാമചന്ദ്രബാബുവാണ്. പ്രശസ്ത കാമറമാനായിരുന്ന രാമചന്ദ്രബാബു ആദ്യമായി സംവിധായകനാകുന്ന ഈ ചിത്രത്തിൽ നയികയായി നിശ്ചയിച്ചിരുന്നത് നമിത പ്രമോദാണ്. കുമാര സംഭവത്തെ പോലെ ഇവിടേയും സംവിധാകൻ അരങ്ങേറ്റക്കാരനാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നിശ്ചല ഛായാഗ്രഹണവും ത്രിഡിയിൽ ചിത്രീകരിക്കുന്ന സിനിമകൂടിയായിരുന്നു് പ്രൊഫസർ ഡിങ്കൻ. സ്റ്റിൽ ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പത്തോളം പേർ അതിനായി ഈ സിനിമയിലുണ്ട്. സഞ്ചരിക്കുന്ന ലാബ് അടക്കമുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. ഇതിനിടെയാണ് ദിലീപ് അഴിക്കുള്ളിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP