Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കി; ദിലീപിൽ നിന്നും രാജി ചോദിച്ച് വാങ്ങിയതെന്നും മോഹൻലാൽ; സിദ്ദിഖും ജഗദീഷും തമ്മിൽ ഭിന്നതയില്ല; രാജിവെച്ചവർക്ക് തിരികെ വരണമെങ്കിൽ വീണ്ടും അപേക്ഷ നൽകാം; തിരിച്ചു വരണമോ വേണ്ടയോ എന്ന് അപ്പോൾ തീരുമാനിക്കും; സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ അമ്മയിൽ സംവിധാനമുണ്ട്: നടിമാരുടെ പ്രതിഷേധം കനത്തതോടെ മാധ്യമങ്ങൾക്ക് മുന്നിൽ ദിലീപിനെ തള്ളി പറഞ്ഞ് മോഹൻലാലും കൂട്ടരം

അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കി; ദിലീപിൽ നിന്നും രാജി ചോദിച്ച് വാങ്ങിയതെന്നും മോഹൻലാൽ; സിദ്ദിഖും ജഗദീഷും തമ്മിൽ ഭിന്നതയില്ല; രാജിവെച്ചവർക്ക് തിരികെ വരണമെങ്കിൽ വീണ്ടും അപേക്ഷ നൽകാം; തിരിച്ചു വരണമോ വേണ്ടയോ എന്ന് അപ്പോൾ തീരുമാനിക്കും; സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ അമ്മയിൽ സംവിധാനമുണ്ട്: നടിമാരുടെ പ്രതിഷേധം കനത്തതോടെ മാധ്യമങ്ങൾക്ക് മുന്നിൽ ദിലീപിനെ തള്ളി പറഞ്ഞ് മോഹൻലാലും കൂട്ടരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കിയെന്ന് പ്രസിഡന്റ് മോഹൻലാൽ. താൻ അങ്ങോട്ട് വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു എന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ രാജിക്കാര്യത്തിൽ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയത് എന്നും മോഹൻലാൽ പറഞ്ഞു. അമ്മയിൽ നിന്ന് രാജിവെച്ച് പോയ നടിമാർക്ക് സംഘടനയിൽ തിരികെ വരണമെന്നുണ്ടെങ്കിൽ വീണ്ടും അപേക്ഷ നൽകാം. എന്നാൽ തിരിച്ചെടുക്കണമോ വേണ്ടെയോ എന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി ചേർന്ന് അപ്പോൾ തീരുമാനിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന എം.എം.എം.എ അവെയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഡബ്ല്യുസിസി അംഗങ്ങളെ മോഹൻലാൽ വീണ്ടും നടിമാർ എന്ന് ഉപയോഗിച്ചതും ശ്രദ്ധേയമായി. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാർ എന്നു തന്നെ വിളിക്കാം എന്നും മോഹൻലാൽ പറഞ്ഞു. അമ്മയിൽ നിന്നും രാജിവെച്ചു പോയ ഭാവന, റീമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ എന്നിവർക്ക് തിരികെ വരണമെങ്കിൽ ജനറൽ ബോഡിയിൽ അപേക്ഷ നൽകണമെന്നാണ് മോഹൻലാൽ വ്യക്തമാക്കുന്നത്. എന്നാലും ഇവരെ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന കാര്യത്തിൽ അമ്മ പ്രസിഡന്റ് ഉറപ്പു പറയുന്നില്ല. അക്കാര്യം യോഗം കൂടി മാത്രമേ തീരുമാനിക്കാനാവൂ എന്നാണ് അപേക്ഷ നൽകാൻ പറയുമ്പോഴും മോഹൻലാൽ വ്യക്തമാക്കുന്നത്.

സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ അമ്മയിൽ സംവിധാനം ഉണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ബോഡി ഉണ്ടാക്കിയിട്ടുണ്ട്. കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് അംഗങ്ങൾ. നടിമാർ തിരിച്ചു വരുന്നതിൽ സന്തോഷമേയുള്ളൂ എന്നനും മോഹൻലാൽ. അതേസമയം നടിമാരുടെ പ്രശ്‌നത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വിരുദ്ധ നിലപാടെടുത്ത സിദ്ദിഖും ജഗദീഷും തമ്മിൽ ഒരു പ്രശ്‌നവും ഇല്ലെന്നും മോഹൻലാൽ പറഞ്ഞു. ജഗദീഷിന്റെയും സിദ്ദിഖിന്റെയും വാർത്താസമ്മേളനത്തിൽ പിശകില്ല. രണ്ടുപേരും പറഞ്ഞത് അമ്മയുടെ നിലപാടാണ്. രണ്ടുപേരും രണ്ടുവിധത്തിൽ പറഞ്ഞതേയുള്ളൂ. ഇരുവരും മാധ്യമങ്ങൾക്ക് മുമ്പിൽ ഭായി ഭായി ആയാണ് പ്രത്യക്ഷപ്പെട്ടത്. അതേസമം ഡബ്ലുസിസി അംഗങ്ങളെ നടിമാരെന്ന് വിളിച്ചാണ് മോഹൻലാൽ വീണ്ടും അഭിസംബോധന ചെയ്തത്.

ദിലീപ് ഇപ്പോൾ അമ്മയിൽ ഉണ്ടോ എന്ന ചോദ്യവുമായാണ് കഴിഞ്ഞ ദിവസം ഡബ്ല്യുസിസി അംഗങ്ങൾ വീണ്ടും മാധ്യമപ്രവർത്തകരെ കണ്ടതിന് പിന്നാലെയായിരുന്നു വീണ്ടും അമ്മ യോഗം കൂടിയത്. ദിലീപിനെ വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. രാജി സ്വീകരിച്ചു. രാജിക്കത്ത് ഇപ്പോൾ കൈവശമുണ്ടെന്നും മോഹൻലാൽ പറഞ്ഞും. ദിലീപിന്റെ രാജി കാര്യത്തിൽ തീരുമാനം വൈകിയത് പ്രളയം വന്നതുകൊണ്ടാണെന്നും മോഹൻലാൽ പറഞ്ഞു.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണു നടക്കുന്നത്. സംഘടന പതറിപ്പോയിനിൽക്കുകയാണ്. നാലുപേർ രാജിവച്ചുപോയ കാര്യമല്ല ഞങ്ങളുടെ വലിയ പ്രശ്‌നം. ഈ വിഷയത്തിൽ അടിയന്തരമായി ജനറൽ ബോഡി യോഗം വിളിക്കേണ്ട കാര്യമില്ല. ദിലീപിന്റേത് വലിയൊരു വിഷയമായിരുന്നു. അതാണ് ജനറൽ ബോഡിയിൽ ചർച്ച ചെയ്തത്. ദിലീപിന്റെ കാര്യത്തിൽ പ്രശ്‌നം പരിഹരിച്ചെന്നാണ് കരുതുന്നത്. ദിലീപിന്റെ കാര്യത്തിൽ സാവകാശം വേണമെന്ന് ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടിരുന്നു. അത് ഉൾക്കൊള്ളാതെയാണ് അവർ അമ്മയിൽനിന്നു വിട്ടുപോയത്. ഡബ്ല്യുസിസി അംഗങ്ങളുടെ സമീപനമാണു പ്രശ്‌നമായത്.

ഈ മൂന്നുപേർക്കുവേണ്ടി ഞങ്ങളുടെ പ്രസിഡന്റ് വളരെയധികം ചീത്തയാണ് കേൾക്കുന്നതെന്ന് നടൻ ബാബുരാജ് പറഞ്ഞു. അമ്മയിൽനിന്ന് ചോരയൂറ്റിക്കുടിച്ചു വളരാനാണ് ഡബ്ല്യുസിസിയുടെ ശ്രമമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. അമ്മയെ നാലു കഷണമാക്കാൻ (എ.എം.എം.എ) ഡബ്ല്യുസിസിക്ക് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നടിമാർ മാപ്പു പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മോഹൻലാൽ തയാറായില്ല. തിരിച്ചുവരാൻ അവർ മാപ്പു പറയേണ്ടതില്ലെന്നും എന്നാൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയോടു മോശമായി പെരുമാറിയെന്ന സംഭവത്തിൽ നടൻ അലൻസിയറിൽനിന്ന് വിശദീകരണം തേടുമെന്നും മോഹൻലാൽ അറിയിച്ചു. അടുത്ത എക്‌സിക്യൂട്ടീവിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ആ കുട്ടി അമ്മയിൽ പരാതി നൽകിയിട്ടില്ല. ഇനിയും പരാതി നൽകിയാലും സ്വീകരിക്കും. ഇനി കൂടുതൽ പരാതി ഉണ്ടാകാതെ ഇരിക്കട്ടെയെന്നു മോഹൻലാൽ പറഞ്ഞത് വാർത്താ സമ്മേളനത്തിൽ ചിരി പടർത്തി. മുകേഷിനതിരെ ടെസ് ജോർജ് അമ്മയ്ക്കു പരാതി നൽകിയിട്ടില്ല. ആ ആരോപണത്തിലും വ്യക്തതയില്ല. അതിനാൽ അന്വേഷിക്കില്ല.

നടിമാരൈന്നു വിശേഷിപ്പിച്ചെന്ന പരാതിയിൽ നടീ നടന്മാരുടെ സംഘടനയല്ലേ അത്. അവരെ അങ്ങനെയല്ലേ വിശേഷിപ്പിക്കേണ്ടതെന്നും മോഹൻലാൽ ചോദിച്ചു. അതു ഒരു വലിയ കാര്യമായി എനിക്കു തോന്നിയിട്ടില്ല. അവരെന്നെ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ഞാനതു കാര്യമാക്കുന്നില്ല. രേവതി, പത്മപ്രിയ, പാർവതി എന്നിവരോട് ഇപ്പോഴും സൗഹൃദമുണ്ട്. കെപിഎസി ലളിതയുടെ പരാമർശം നാടൻ പ്രയോഗമായി കണ്ടാൽ മതി.

അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതിനാൽ എല്ലാ ആരോപണങ്ങളും മോഹൻലാൽ എന്ന വ്യക്തിയെ ഉന്നം വച്ചാണ് പറയുന്നത്. അതിൽ അതൃപ്തിയുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലും ഡബ്ല്യുസിസിയും നേർക്കുനേർ എന്ന തരത്തിലാണ് ചർച്ചകളും ആരോപണങ്ങളും. ഇതിൽ പ്രതിഷേധമുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. ഈ സ്ഥാനത്ത് ഇരിക്കുന്നതിൽ സംതൃപ്തനല്ല. അർഥമില്ലാത്ത ആരോപങ്ങൾ വരുന്നതിൽ താൽപര്യമില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.അമ്മയെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ സിദ്ദിഖ് അറിയിച്ചു. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്നു തന്റെ മൊഴിയാണെന്ന പേരിൽ പ്രചരിക്കുന്നതിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. താൻ ഒപ്പിട്ട പേപ്പറിൽ അങ്ങനെയില്ല. ചോദ്യങ്ങൾക്കു വ്യക്തമായി ഉത്തരം നൽകിയിട്ടുണ്ട്. ആ കേസിലെ സാക്ഷിയാണ് താൻ ഇനി കോടതിയിൽ എല്ലാം പറയും, സിദ്ദിഖ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP