Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ജുവിനെ പ്രിയ സഖിയാക്കി ജനപ്രിയ നായകനിലേക്കുള്ള നടന്നു കയറ്റം; വിവാഹമോചനത്തിൽ 'വില്ലത്തി'യായി മലയാളി കരുതിയ കാവ്യയെ ജീവിത സഖിയാക്കി കുടുംബ ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സ്; നടിയെ ആക്രമിച്ച കേസിലെ അറസ്റ്റും വിവാദങ്ങളും അധോലോക നായക പരിവേഷവും ജനപ്രിയ നായകന് നൽകി; മൂത്തമകൾ മീനാക്ഷി എംബിബിഎസിന് ചേർന്നപ്പോൾ കൂട്ടിന് അനുജത്തിയുമെത്തി; അമ്പതാം വയസ്സിൽ ദിലീപ് വീണ്ടും അച്ഛനാകുമ്പോൾ അഭിനന്ദനവുമായി ഫാൻസുകാരും

മഞ്ജുവിനെ പ്രിയ സഖിയാക്കി ജനപ്രിയ നായകനിലേക്കുള്ള നടന്നു കയറ്റം; വിവാഹമോചനത്തിൽ 'വില്ലത്തി'യായി മലയാളി കരുതിയ കാവ്യയെ ജീവിത സഖിയാക്കി കുടുംബ ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സ്; നടിയെ ആക്രമിച്ച കേസിലെ അറസ്റ്റും വിവാദങ്ങളും അധോലോക നായക പരിവേഷവും ജനപ്രിയ നായകന് നൽകി; മൂത്തമകൾ മീനാക്ഷി എംബിബിഎസിന് ചേർന്നപ്പോൾ കൂട്ടിന് അനുജത്തിയുമെത്തി;  അമ്പതാം  വയസ്സിൽ ദിലീപ് വീണ്ടും അച്ഛനാകുമ്പോൾ അഭിനന്ദനവുമായി ഫാൻസുകാരും

കൊച്ചി: തന്റെ 50ാം വയസിൽ നടൻ ദിലീപ് വീണ്ടും അച്ഛനായി. കാവ്യ മാധവൻ 36ാം വയസിലാണ് പെൺകുഞ്ഞിന് ജന്മം നൽകുന്നത്. വിവരം പുറത്തുവിട്ടുകൊണ്ട് ഫാൻസ് ക്ലബിൽ കുറിപ്പും വന്നു. ഉടൻ വിവരം കുടുംബം പുറത്തുവിടുമെന്നാണ് അറിയുന്നത്. 2016ലായിരുന്നു കാവ്യ- ദിലീപ് വിവാഹം. ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചതോടെ കാവ്യ മാധവന്റെയും ദിലീപിന്റെയും പേരിൽ ഗോസിപ്പുകൾ ധാരളമായിരുന്നു. വീണ്ടുമൊരു വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചപ്പോൾ ഒന്നിച്ചൊരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു. കലാപങ്ങളും വിവാദങ്ങളും നീണ്ടു നിന്ന ദിലീപ്-കാവ്യ ദമ്പതികൾക്ക് കുഞ്ഞു പിറക്കുമ്പോൾ അവരുടെ ജീവിതത്തിലേക്ക് പുത്തൻ അധ്യായം കൂടി എഴുതി ചേർക്കപ്പെടുകയാണ്.

കലാഭവനിൽ നിന്ന് സിനിമയിൽ എത്തിയ ദിലീപ് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു ശ്രദ്ധിക്കപ്പെടുകയായിരുന്നു . സല്ലാപം എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചകിലൂടെയാണ് ദിലീപും മഞ്ജു വാര്യരും തമ്മിൽ അടുക്കുന്നു. പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ നാൾ വഴി.സല്ലാപത്തിന്റെ സെറ്റിൽ വച്ചു തന്നെ മഞ്ജുവും ദിലീപും പിരിയാൻ കഴിയാത്തവിധം അടുത്തിരുന്നുവത്രെ. പിന്നീട് ഈ പുഴയും കടന്ന് എന്ന ചിത്രമൊക്കെ ചെയ്യുമ്പോൾ ആ പ്രണയം പൂത്തുലയുകയായിരുന്നു. മഞ്ജുവും ദിലീപും പ്രണയത്തിലാണെന്ന വാർത്തകൾ അപ്പോഴേക്കും സിനിമാ ലോകത്ത് പ്രചരിച്ചിരുന്നുവെങ്കിലും ഇന്നത്തെ പോലെ അത്ര വലിയ പബ്ലിസിറ്റിക്കുള്ള അവസരം ഉണ്ടായിരുന്നില്ല.

പെട്ടന്ന് മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ദിലീപും മഞ്ജു വാര്യരും ഒളിച്ചോടി വിവാഹം ചെയ്തു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അത്. മഞ്ജുവിനെ കാണാനില്ല എന്ന് പറഞ്ഞ് പത്രവാർത്ത വരെ വന്നു. പിന്നീടാണ് അറിഞ്ഞത് ദിലീപിനൊപ്പം ഒളിച്ചോടുകയായിരുന്നു എന്ന്.

പിന്നെ ദിലീപിന്റെ നല്ല കാലമായിരുന്നു. മഞ്ജു പൂർണമായും സിനിമയിൽ നിന്നും വിട്ടു നിന്നു. ദിലീപ് സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വെറുമൊരു മിമിക്രി കലാകാരനിൽ നിന്ന് മലയാള സിനിമയിലെ ജനപ്രിയ നായകനായി ദിലീപ് വളർന്നതിന് പിന്നിൽ മഞ്ജുവിന്റെ അകമഴിഞ്ഞ പിന്തുണയുണ്ട് എന്ന സത്യം മാറ്റി നിർത്താൻ കഴിയില്ല.

കാവ്യ മാധവൻ ബാലതാരമായി വന്ന കാലം മുതലേ ദിലീപിനെ പരിചയമുണ്ട്. ആദ്യമായി കണ്ടപ്പോൾ ദിലീപിനെ അങ്കിൾ എന്നാണ് കാവ്യ വിളിച്ചത്. അപ്പോൾ തന്നെ ദിലീപ് അത് തിരുത്തുകയും ചെയ്തു, അങ്കിളല്ല ഏട്ടൻ എന്നാക്കി. മഞ്ജുവിനെ എന്ന പോലെ കാവ്യയുടെയും ആദ്യത്തെ നായകൻ ദിലീപായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി കാവ്യയും ദിലീപും ഒന്നിച്ചത്.

മലയാളത്തിലെ ഏറ്റവും മികച്ച ജോഡികളായി പിന്നെ കാവ്യയും ദിലീപും മാറി. 20 ൽ അധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. പ്രേം നസീറും ഷീലയും കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും അധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച താരജോഡികൾ എന്ന റെക്കോഡ് കാവ്യയ്ക്കും ദിലീപിനും സ്വന്തം. അതോടെ പ്രണയ ഗോസിപ്പുകളും പരന്നു. 2012 ആയപ്പോഴേക്കും ആ പ്രണയ വാർത്ത കൂടുതൽ ശക്തമായി.

അതിനിടയിൽ വിവാഹിതയായ കാവ്യ മാധവനും ആ ബന്ധം വേർപിരിഞ്ഞ് വന്നതോടെ പ്രണയ ഗോസിപ്പുകൾക്ക് വ്യക്തത കൂടി. നിഷാൽ ചന്ദ്രയുമായുള്ള കാവ്യയുടെ ദാമ്പത്യ ജീവിതം ഏതാനും മാസങ്ങൾ മാത്രമേ മുന്നോട്ട് പോയിരുന്നുള്ളൂ. ആ ദാമ്പത്യ തകർച്ചയ്ക്ക് കാരണം ദിലീപാണെന്നും വാർത്തകളുണ്ടായിരുന്നു. പക്ഷെ അത് കാവ്യ നിഷേധിച്ചു.

മഞ്ജു വാര്യരും ദിലീപും വേർപിരിയാൻ പോകുന്നു എന്ന ഗോസിപ്പുകൾ വന്നു തുടങ്ങിയതും 2012 ഓടെയാണ്. ആദ്യമൊക്കെ വെറുമൊരു കിംവദന്തിയായി അതിനെ തള്ളിക്കളഞ്ഞുവെങ്കിലും പിന്നീട് അത് സത്യമാണെന്ന് ആരാധകർക്ക് ബോധ്യമായി. 2014 ൽ അത് സംഭവിച്ചു. പതിനാല് വർഷത്തെ ദാമ്പത്യം മഞ്ജുവും ദിലീപും അവസാനിപ്പിച്ചു. മഞ്ജു സിനിമയിലേക്ക് മടങ്ങി വന്നു.മഞ്ജുവുമായുള്ള വിവാഹം പോലെ തന്നെ ദിലീപ് കാവ്യയെ വിവാഹം ചെയ്തപ്പോഴും മലയാളികൾ ഞെട്ടി.

മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് കാരണം കാവ്യയുമായുള്ള അടുപ്പമാണെന്ന് കിംവദന്തികൾ പരന്നപ്പോഴൊക്കെ ദിലീപ് അത് നിഷേധിച്ചിരുന്നു. പിന്നീടൊരു സുപ്രഭാതത്തിൽ താൻ കാരണം ബലിയാടായ പെൺകുട്ടിയെ വിവാഹം ചെയ്യുന്നു എന്ന് പറഞ്ഞാണ് ദിലീപ് കാവ്യയെ കെട്ടിയത്. പിന്നീട് അങ്ങോട്ട് ദിലീപിന് തിരിച്ചടികളുടെ ഘോഷയാത്രയായിരുന്നു.

ഫെബ്രുവരി 17നാണ് നടി കൊച്ചിയിൽ ആക്രമണത്തിനിരയാകുന്നത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലായിരുന്നു സംഭവം. വൻ ചർച്ചകൾക്കാണ് ആ സംഭവം തുടക്കം കുറിച്ചത്. ഒരു ത്രില്ലർ സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ കാര്യങ്ങൾ തുടങ്ങി. സിനിമയിലെ അകവും പുറവും സിനിമയുടെ സ്ത്രീ നിലപാടുകളും എല്ലാം ചോദ്യംചെയ്യപ്പെട്ടു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി വുമൺ ഇൻ സിനിമ കളക്ടീവ് എന്ന് പേരിട്ടൊരു സ്ത്രീ കൂട്ടായ്മ തന്നെ ആരംഭിച്ചു പിന്നീട്.

സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആക്രമണത്തിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാറും സംഘവും അറസ്റ്റിലായി. അറസ്റ്റ് തന്നെ നാടകീയമായിരുന്നു. കീഴടങ്ങാൻ എറണാകുളം അഡീഷണൽ സിജെഎം കോടതിയിലെത്തിയ പൾസർ സുനിയെ അന്വേഷണ സംഘം കോടതിയിൽ വച്ച് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രവും സമർപ്പിച്ചു. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പക്ഷേ ഒളിഞ്ഞും തെളിഞ്ഞും ദിലീപാണ് കേസിലെ യഥാർഥ പ്രതിയെന്നും ക്വട്ടേഷൻ കൊടുത്തതെന്നുമുള്ള തരത്തിൽ വാർത്തകളെത്തി. ആക്രമണത്തിനിരയായ നടപടിയോട് ദിലീപുമായി മുൻ വൈരാഗ്യമുണ്ടെന്നും അതാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകൾ വന്നു.

സംഭവം പൾസർ സുനിയിൽ ഒതുങ്ങുന്നുവെന്ന തോന്നലുകൾ ജനങ്ങളിലുണ്ടാകുന്നതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയ്ക്കും ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കും ജയിലിൽ നിന്ന് പൾസർ സുനിയുടെ ഫോൺ സന്ദേശമെത്തി. ക്വട്ടേഷൻ തുക നൽകിയില്ലെങ്കിൽ ദിലീപിന്റെ പേര് പറയുമെന്നും പേര് പറഞ്ഞാൽ കൂടുതൽ തുക നൽകാൻ ആളുകൾ തയ്യാറാണെന്നുമായിരുന്നു സന്ദേശത്തിന്റെ ചുരുക്കം. ഇത് റെക്കോർഡ് ചെയ്ത ദിലീപ് ഡിജിപിക്ക് വാട്സ് ആപ് വഴി അയച്ചു നൽകുകയും ചെയ്തു. പരാതിയും നൽകി. തുടർന്ന് താരഷോയ്ക്ക് ഇവർ അമേരിക്കയിലേക്കും പോയി.

പക്ഷേ ദിലീപ് അമേരിക്കയിൽ നിന്ന് തിരിച്ചെത്തുമ്പോഴേക്കും സ്ഥിതിഗതികൾ ഏറെ മാറിയിരുന്നു. അതിനിടെ, പൾസർ സുനിയുടെ ഒരു കത്തും ജയിലിൽ നിന്ന് പുറത്തുവന്നു. ദിലീപിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു കത്ത്. ജൂൺ 28ന് ദിലീപിനെയും നാദിർഷയേയും അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. താൻ നൽകിയ പരാതിയിലുള്ള മൊഴിയെടുപ്പാണെന്ന് പ്രതീക്ഷിച്ച് ആലുവ പൊലീസ് ബിൽ എത്തിയ ദിലീപിനെ കാത്തിരുന്നത് ചോദ്യം ചെയ്യലായിരുന്നു.

13 മണിക്കൂർ നീണ്ട മാരത്തൺ ചോദ്യം ചെയ്യൽ പിറ്റേന്ന് പുലർച്ചെ ഒരു കഴിഞ്ഞും തുടർന്നതോടെ ഉന്നതങ്ങളിൽ നിന്ന് ഇടപെടൽ വരികയും ദിലീപിനെയും കൂട്ടരേയും വിട്ടയക്കുകയും ചെയ്തു. അന്വേഷണ സംഘത്തലവനായിരുന്ന ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെ മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു ചോദ്യം ചെയ്തത്. പൊലീസിന്റെ മാരത്തൺ ചോദ്യം ചെയ്യലും ദിനേന്ദ്ര കശ്യപിനെ മാറ്റിനിർത്തിയതും ചർച്ചയായി.

എന്നിരുന്നാലും ദിലീപിനെ അറസ്റ്റ് ചെയ്യുമെന്നുള്ള ചിന്തയൊന്നും അപ്പോഴും ബലപ്പെട്ടിരുന്നില്ല. ദിലീപിനെ ചോദ്യം ചെയ്യുമ്പോൾ െസൻ കുമാറായിരുന്നു ഡിജിപി. ജൂൺ 30ന് സെൻകുമാർ വിരമിച്ചു. വിരമിച്ച ശേഷം നൽകിയ അഭിമുഖങ്ങളിൽ ബി.സന്ധ്യയുടെ മാരത്തൺ ചോദ്യം ചെയ്യൽ മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും, ദിലീപിനെ അറസ്റ്റു ചെയ്യാൻ തെളിവില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഡി.ജി.പിയായി ലോക്നാഥ് ബെഹ്റ വീണ്ടും ചുമതലയേറ്റു. ഇതിനിടെ, സിനിമയിലെ വനിതാ പ്രവർത്തകർ ചേർന്ന് ഡബ്ല്യൂസിസി എന്ന സംഘടനയും രൂപീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും വേദികളിലൂടെയും അവൾക്കൊപ്പം എന്ന ആഹ്വാനത്തോടെ അവർ ശക്തമായ പ്രതികരണം തുടങ്ങി. വനിതാ കമ്മീഷനേയും മുഖ്യമന്ത്രിയേയും നേരിൽ കണ്ട സംഘടന പ്രവർത്തകർ നടിയെ ആക്രമിച്ച കേസിൽ ശക്തമായ നടപടിക്ക് സമ്മർദ്ദം തുടങ്ങി.

ജൂലായ് 10ന് വൈകുന്നേരമായിരുന്നു കേരളത്തെ ഞെട്ടിച്ച വാർത്തയെത്തിയത്. പൊലീസിന്റെ അപ്രതീക്ഷിതമായ നീക്കം. ദിലീപ് കേസിൽ അറസ്റ്റിലാകുന്നു. ദിലീപിനെതിരെ 19 തെളിവുകൾ ഉണ്ടെന്നു പറഞ്ഞ് പൊലീസ് അന്നു പുലർച്ചെയാണ് ദിലീപിനെ കസ്റ്റഡിയിൽ എടുത്തത്. അതീവ രഹസ്യമായിരുന്നു നീക്കം. രാത്രിയോടെ അങ്കമാലി മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി ദിലീപിനെ റിമാൻഡ് ചെയ്തു. ഒരു ദിവസത്തെ ഇടവേള. പിന്നീടുള്ള മൂന്നു ദിവസം ദിലീപുമായി പൊലീസ് സംഘത്തിന്റെ തെളിവെടുപ്പ്. തുടർന്ന് റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിൽ അടയ്ക്കപ്പെട്ടു. ദിലീപിന് ഉടനെ ജാമ്യം കിട്ടുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി ജാമ്യാപേക്ഷകൾ നാലും കോടതി തള്ളി. ഇതിനിടെ പിതാവിന്റെ ശ്രാദ്ധ കർമത്തിൽ പങ്കെടുക്കാൻ മുന്നു മണിക്കൂർ കോടതി അനുമതിയോടെ ദിലീപ് കുടുംബ വീട്ടിലെത്തിയിരുന്നു.

ചാനലുകളിലും ഓൺലൈനിലും സമൂഹ മാധ്യമങ്ങളിലും ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാർത്തകളുടെ പ്രളയം തന്നെയായിരുന്നു പിന്നീട്. ദിലീപിനെ ജയിലിൽ പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ. ദിലീപിന്റെ അറസ്റ്റോടു കൂടി നമ്മൾ മുൻപൊരിക്കലും ശ്രദ്ധിക്കാത്തതോ അല്ലെങ്കിൽ ഇല്ലാതിരുന്നതോ ആയ നിരവധി ഓൺലൈൻ സൈറ്റുകളാണ് പൊന്തിവന്നത്. ദിലീപിനെ മാത്രമല്ല, അദ്ദേഹത്തിന്റെ വീട്ടുകാരേയും കൂടി ഉൾപ്പെടുത്തുന്ന പല വാർത്തകളും പിന്നീട് വിമർശനം ഏറ്റുവാങ്ങി. ചാനലുകളുടെ സ്ഥിരം ചർച്ചാ വിഷയവും വാർത്തയുമായി മാറി ദിലീപ്.

ആദ്യഘട്ടത്തിൽ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ രാംകുമാർ ആയിരുന്നു ദിലീപിന്റെ അഭിഭാഷകൻ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ആദ്യ ഹർജി രൂക്ഷമായ പരാമർശത്തോടെ കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയിലേക്ക് ഹർജി എത്തി. ചരിത്രത്തിലെ ആദ്യ മാനഭംഗ ക്വട്ടേഷനാണിതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ കോടതിയിൽ വാദിച്ചു. തെളിവെടുപ്പ് പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം. കേസ് ഡയറി ഹാജരാക്കിക്കൊണ്ട് ശക്തമായ പ്രതിരോധമാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ തീർത്തത്. ദിലീപിന് വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടു.

ഇതിനിടെ, ദിലീപ് അഭിഭാഷകനെ മാറ്റി. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ബി.രാമൻപിള്ള കേസ് ഏറ്റെടുത്തു. രാമൻ പിള്ളയുടെ ചരിത്ര വിജയങ്ങൾ ദിലീപിന് ജാമ്യം കിട്ടുെമന്ന പ്രതീക്ഷ വർധിപ്പിച്ചെങ്കിലും ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാം ജാമ്യ ഹർജിയും നിഷേധിക്കപ്പെട്ടു. തുടർന്ന് സെപ്റ്റംബർ 14ന് വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തി. എന്നാൽ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ നിലപാട്. ഇതോടെയാണ് ഹൈക്കോടതിയിൽ മൂന്നാം തവണയും ജാമ്യഹർജിയുമായി എത്തിയത്. രണ്ടു തവണ അപേക്ഷ തള്ളിയ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിൽ ഹർജി എത്തിയത്.

തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്ന് പോലും പൊലീസ് അറിയിക്കുന്നില്ലെന്നും അന്വേഷണത്തിന്റെ അവസാന നാളുകളിലാണെന്നും തനിക്ക് ലഭിക്കേണ്ട ജാമ്യം തടയാനുള്ള നീക്കമാണ് പൊലീസിന്റേതെന്നും ദിലീപിന്റെ അഭിഭാഷകർ ചൂണ്ടിക്കാണിച്ചു. പൊലീസിന് കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സാഹചര്യത്തിൽ ഒരു മാറ്റവുമില്ലെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചു. എന്നാൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള പതിവ് വാദമാണ് പ്രോസിക്യുഷൻ ഉന്നയിച്ചതും.

ദിലീപ് ജാമ്യത്തിനായി പോരാടവെ മാനേജർ, അപ്പുണിയും കൂട്ടുകാരൻ നാദിർഷയും ഭാര്യ കാവ്യ മാധവനും പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയരായി. പൊലീസ് വീണ്ടും വേട്ടയാടുമെന്ന് കണ്ടതോടെ ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കാവ്യയെ പ്രതിയാക്കില്ലെന്നും അറസ്റ്റു ചെയ്യാൻ സാധ്യതയില്ലെന്നും പൊലീസ് അറിയിച്ചതോടെ കേസ് തീർപ്പാക്കി. നാദിർഷയുടെ ഹർജി നാളെയാണ് പരിഗണിക്കുന്നത്. ഇതിനിടെ നാദിർഷ അസുഖ ബാധിതനായി ആശുപത്രിയിലുമായി. ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്വേഷണ സംഘത്തിനു മുൻപിൽ ഹാജരായെങ്കിലും നാദിർഷയ്ക്ക് തവണ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് തിരികെ പോരേണ്ടി വന്നു. രണ്ടാം പ്രാവശ്യം അന്വേഷണ സംഘത്തിനു മുൻപിലെത്തിയ നാദിർഷയെ മണിക്കൂറുകളോളം വീണ്ടും ചോദ്യം ചെയ്തു.

ദിലീപിനെ സന്ദർശിക്കാൻ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പലരുമെത്തി. അവരും ശക്തമായ വിമർശനങ്ങൾ പല തലത്തിൽ നിന്നും ഏറ്റുവാങ്ങി. കുറ്റവാളിയെങ്കിൽ ശിക്ഷിക്കപ്പെടട്ടേയെന്ന് സിനിമയിലെ ഒരുപക്ഷം നിലപാടെടുത്ത് മാറിനിന്നു. മറ്റൊരു പക്ഷം ശക്തമായി എതിർത്തു. ഇതിനിടെ ദിലീപ് നായകനായ രാമലീല നീണ്ട നാളത്തെ അനിശ്ചിതത്വത്തിനു ശേഷം തീയറ്ററിലെത്തി വൻ വിജയം നേടുന്നു. ജയിലിനുള്ളിൽ ദിലീപ് പലപ്പോഴും വികാരഭരിതനായെങ്കിലും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നീതിപീഠത്തിനു മുൻപിലെത്തുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പലപ്പോഴായി നൽകിയ വിവരങ്ങളിൽ നിന്ന് മനസിലാകുന്നത്. ജനിച്ചു വളർന്ന നാട്ടിലെ വീട്ടിൽ നിന്ന് വെറും ഒന്നര കിലോമീറ്റർ അകലെയുള്ള ജയിലിൽ 85 ദിവസം ചെലവഴിച്ചാണ് ദിലീപ് പുറത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP