Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

അഞ്ച് പ്രതികൾക്ക് ജീവപര്യന്തം നൽകിയിട്ടും ആറാം പ്രതിക്ക് മാത്രം വധശിക്ഷ നൽകിയത് രാഷ്ട്രീയ സ്വാധീനത്തിന് നൽകിയ തിരിച്ചടി; ലോക്കൽ സെക്രട്ടറി പ്രതിയായതുകൊല്ലപ്പെട്ടയാളുടെ മക്കളുടെ ധീരമായ പോരാട്ടം മൂലം; പൊലീസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ജഡ്ജി

അഞ്ച് പ്രതികൾക്ക് ജീവപര്യന്തം നൽകിയിട്ടും ആറാം പ്രതിക്ക് മാത്രം വധശിക്ഷ നൽകിയത് രാഷ്ട്രീയ സ്വാധീനത്തിന് നൽകിയ തിരിച്ചടി; ലോക്കൽ സെക്രട്ടറി പ്രതിയായതുകൊല്ലപ്പെട്ടയാളുടെ മക്കളുടെ ധീരമായ പോരാട്ടം മൂലം; പൊലീസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ജഡ്ജി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: രാഷ്ട്രീയക്കാർ പിന്നിലുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്ന ധാരണ കുറച്ചു കാലമായി കേരള സമൂഹത്തിൽ നിലനിർക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിനെ കുറ്റംപറയാൻ സാധിക്കില്ല. അടുത്തിടെ ഉണ്ടാകുന്ന സംഭവങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തിലങ്കേരിക്ക് പ്രണയ സല്ലാപം നടത്താൻ ജയിൽ അറ തുറന്നു കൊടുത്തവരാണ് സിപിഎമ്മുകാർ. ടിപിയുടെ ഘാതകൻ കുഞ്ഞനന്തന് ചട്ടങ്ങൾ കാറ്റിൽപ്പറത്തി പരോൾ നൽകുന്നതും ഇപ്പോൾ ജയിൽ മോചിതനാക്കാൻ ശ്രമം നടക്കുന്നതും കേരള സമൂഹം കാണുന്നുണ്ട്. അങ്ങനെ രാഷ്ട്രീയ സ്വാധീനം കൊണ്ടു എന്തും ചെയ്യാൻ സാധിക്കും എനന്ന അഹങ്കാരത്തിന് മേലുള്ള വിധിയാണ് ദിവാകരൻ കേസിൽ ഇന്നലെ ആലപ്പുഴ കോടതിയിൽ നിന്നും ഉണ്ടായത്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിച്ച ദിവാകരൻ വധക്കേസിൽ ആറാം പ്രതിക്കു വധശിക്ഷ വിധിക്കാൻ കോടതിയെ പ്രേരിപ്പിച്ചതിൽ ഒരു ഘടകം രാഷ്ട്രീയമായ കാരണങ്ങൾ തന്നെയായിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി കാര്യമായ ഇടപെടൽ ഉണ്ടാകാതിരുന്നപ്പോൾ തന്നെ സിപിഎം നേതാവായ ആറാം പ്രതിക്ക് വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങൾ അരയും തലയും മുറുക്കിയിറങ്ങി. കൊലപാതകം നടക്കുമ്പോൾ ജില്ലയിലെ പൊലീസ് സംവിധാനത്തെയാകെ സ്വാധീനിക്കാൻ പ്രാപ്തിയുള്ള പ്രാദേശിക നേതാവായിരുന്നു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആറാം പ്രതി ആർ.ബൈജു എന്നു കോടതി നിരീക്ഷിച്ചതും രാഷ്ട്രീയക്കാർക്കുള്ള താക്കീതായി വിലയിരുത്തുന്നു.

സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയായ ആർ.ബൈജു ഉൾപ്പെട്ടതായി മൊഴി നൽകിയിട്ടും കേസിൽ ഉൾപ്പെടുത്താതെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് അന്നത്തെ ഭരണമുന്നണിയിലെ പ്രധാന പാർട്ടിയുടെ പ്രാദേശിക നേതാവെന്ന സ്വാധീനം കാരണമാണെന്നു 102 പേജ് വരുന്ന വിധിപ്രസ്താവത്തിൽ കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. ആറാം പ്രതി ബൈജുവിനെയും അഞ്ചാം പ്രതി സേതുകുമാറിനെയും കുറിച്ചുള്ള പരാമർശങ്ങളിലാണു രാഷ്്ട്രീയ സ്വാധീനത്തിന്റെ പേരിൽ പ്രതിപ്പട്ടികയിൽ ചേർക്കാതിരിക്കാൻ പൊലീസ് നടത്തിയ ഒത്താശകൾ കോടതി തുറന്നുകാട്ടിയത്.

സംഭവം നടക്കുമ്പോൾ സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറിയും ചേർത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു ആർ.ബൈജു. അതുകൊണ്ട് തന്നെ സിപിഎം നേതാവിനെ രക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കി നേതാക്കൾ രംഗത്തിറങ്ങി. എന്നാൽ, കൊല്ലപ്പെട്ട ദിവാകരന്റെ ബന്ധുക്കൾ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്നു. അവർ ശക്തമായ മൊഴി തന്നെ കോടതിയിൽ നൽകുകയുണ്ടായി. തുടക്കത്തിൽ ഇവരുടെ മൊഴി രേഖപ്പെടുത്താതെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടന്നു. ഈ ശ്രമങ്ങളൊക്കെ കോടതി എടുത്തു പറയുകയും ചെയ്തു.

ദൃക്‌സാക്ഷികളായ ദിവാകരന്റെ ഭാര്യ സുലോചന, മകൻ ദിലീപ്കുമാർ, മരുമകൾ രശ്മി എന്നിവർ നൽകിയ മൊഴി രേഖപ്പെടുത്താതെ പൊലീസ് ഭീഷണിപ്പെടുത്തിയതും മൊഴി രേഖപ്പെടുനുള്ള സ്ഥലം ഒഴിച്ചിട്ടശേഷം സാക്ഷികളുടെ ഒപ്പ് രേഖപ്പെടുത്തിയതും കോടതി എടുത്തുപറഞ്ഞു. അഞ്ചാം പ്രതിയായ സേതുകുമാറിന്റെ പിതാവും സിപിഎം പ്രാദേശിക നേതാവായതിനാൽ പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഇടപെടൽ കോടതിക്കു ബോധ്യമായി.

പൊലീസിനും കടുത്ത വിമർശനമാണ് കോടതിയിൽ നിന്നുണ്ടായത്. 'സർക്കിൾ ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചശേഷമുള്ള ആദ്യ കൊലപാതക കേസ് ആയതു കൊണ്ട് പരിചയക്കുറവു കാരണമാണു പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വീഴ്ചയുണ്ടായത്' കേസിലെ അന്വേഷണോദ്യോഗസ്ഥൻ കോടതിയിൽ നൽകിയ വിശദീകരണമാണിത്. കേസ് ദുർബലപ്പെടുത്തുന്നവിധം അലസമായി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനോടു കോടതി കാരണം തേടിയപ്പോഴായിരുന്നു ഈ മറുപടി. ഇത്തരം പ്രസ്താവനകൾ പൊലീസ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

പ്രകോപനമൊന്നും കൂടാതെയാണു ദിവാകരനെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സിപിഎം നേതാവും ജനപ്രതിനിധിയുമായ ബൈജുവിന്റെ 'ഈഗോ' മാത്രമാണ് ഈ കൊലപാതകത്തിനു കാരണമെന്നു കോടതി സൂചിപ്പിച്ചു. 'അവനെ (ദിവാകരനെ) അടിച്ചു കൊല്ലെടാ' എന്ന് ഒപ്പമുണ്ടായിരുന്ന പ്രതികളോട് ആക്രോശിച്ചുകൊണ്ട് ബൈജുവാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. നേതാവായ ബൈജുവിന്റെ കയ്യിലെ ചലിക്കുന്ന പാവകളെ പോലെയാണു മറ്റു പ്രതികൾ പ്രവർത്തിച്ചത്. ബന്ധുക്കളുടെ മൊഴിയിൽ ബൈജുവിന്റെ പങ്ക് എടുത്തു പറഞ്ഞെങ്കിലും പ്രതിപ്പട്ടികയിൽ ചേർക്കാതെ രണ്ടു മണിക്കൂർ ചോദ്യം ചെയ്തു പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.

ബൈജുവിനെതിരെ മൊഴി നൽകിയിട്ടും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിന് എതിരെ ബന്ധുക്കൾ കോടതിയെ സമീപിച്ചതാണു കേസിൽ വഴിത്തിരിവായത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി, സുലോചന, ദിലീപ്കുമാർ, രശ്മി എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടർന്ന്, ബൈജുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

അന്യായമായി സംഘം ചേരൽ മുതൽ കൊലപാതകം വരെ 10 കുറ്റങ്ങളാണു പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ആരോപിച്ചത്. ന്യായവിരോധം നിമിത്തം സംഘം ചേരുക (ഐപിസി 143), സംഘം ചേർന്ന് ആക്രമണം നടത്തുക (149), വീട്ടിൽ അതിക്രമിച്ചു കടക്കുക (449), വീടിനു നാശനഷ്ടം വരുത്തുക (427), കുറ്റകരമായ ഗൂഢാലോചന (120 ബി), ദേഹോപദ്രവം ഏൽപ്പിക്കുക (323), ആയുധം കൊണ്ട് ആക്രമിച്ചു മുറിവേൽപ്പിക്കുക (324), കൊലപാതകം (302) എന്നീ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്. ദൃക്‌സാക്ഷികളായ കുടുംബാംഗങ്ങൾ, പരിശോധന നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ 22 പേരാണു സാക്ഷിമൊഴി നൽകിയത്.

സംഭവത്തിന്റെ സൂത്രധാരനായി പ്രവർത്തിച്ചത് ബൈജുവാണെന്നനും വ്യക്തമായിയിരുന്നു. 'ഒരു വീട്ടിൽ ഒരു കയർ ഉൽപന്നം' എന്ന കയർ കോർപറേഷന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ദിവാകരന്റെ വീട്ടിലെത്തിയ സംഘം കയർത്തടുക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായിത്. ഇതോടെ ദിവാകരനോട് വൈരാഗ്യം കാരണം ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്.

ഗൂഢാലോചന അഞ്ചാം പ്രതിയുടെ വീട്ടിൽ

അന്നു വൈകിട്ട് ഏഴിനു ചേർത്തല നഗരസഭ 32ാം വാർഡിൽ അഞ്ചാം പ്രതി എൻ.സേതുകുമാറിന്റെ വീട്ടിൽ ബൈജുവും സംഘവും ഒത്തുചേർന്നു. ഇവിടെയാണു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത്. സേതുകുമാറിന്റെ പിതാവു സിപിഎം പ്രാദേശിക നേതാവാണ്. രാത്രി ഏഴരയോടെ ദിവാകരന്റെ വീട്ടിലെത്തിയ ഇവർ ദിലീപിനോടു വാതിൽ തുറന്നു പുറത്തു വരാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നു നോക്കിയ ദിലീപ് സംഘത്തോടു വീടിനുള്ളിലേക്കു വരാൻ നിർദേശിച്ചു. തടിക്കഷണവുമായി ഇവർ ആക്രമണം തുടങ്ങിയതോടെ ദിലീപ് വീടിനുള്ളിലേക്ക് ഓടിക്കയറി അകത്തെ മുറിയുടെ വാതിൽ അടച്ചു.

അക്രമികൾ വാതിൽ പൊളിച്ചു. ബഹളം കേട്ട് അടുത്ത മുറിയിൽ നിന്നെത്തിയ ദിവാകരന്റെ തലയ്ക്കു തടിക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ദിലീപിന്റെ ഭാര്യ രശ്മിക്കും മർദനമേറ്റു. ഇതിനിടയിൽ ദിവാകരന്റെ ഭാര്യ സുലോചന ദിലീപിന്റെ കുഞ്ഞിനെയും എടുത്ത് അടുക്കളയിലേക്ക് ഓടി. ആക്രമണത്തിൽ പരുക്കേറ്റ ദിവാകരൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഡിസംബർ എട്ടിനു മരിച്ചു. ദിലീപും രശ്മിയും ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അന്ന് അക്രമികൾ തകർത്ത വാതിലാണ് ഇപ്പോഴും അതേപടി നിലനിർത്തിയിരിക്കുന്നത്.

ദിവാകരന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് ഉമ്മൻ ചാണ്ടി സർക്കാർ കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നു. കഴിഞ്ഞ മാർച്ച് ഒന്നിനാണ് ആലപ്പുഴ അതിവേഗ കോടതിയിൽ വിസ്താരം തുടങ്ങിയത്. 38 ദിവസം വിസ്താരം നടന്നു. എല്ലാ ദിവസവും ദിലീപ് കോടതിയിലെത്തി. പലതരത്തിൽ ഭീഷണിയുണ്ടായിരുന്നതായി ദിവാകരന്റെ കുടുംബം പറഞ്ഞു. സാക്ഷികളായ നാട്ടുകാരെയും ഭീഷണിപ്പെടുത്തിയെങ്കിലും ഇവരെല്ലാം കോടതിയിൽ ഉറച്ചുനിന്നതോടെയാണു പ്രതികൾക്കു ശിക്ഷ ഉറപ്പായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP