Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

43 പേരുടെ ഹൃദയം മാറ്റിവച്ചിട്ട് ഒരു വർഷത്തിലേറെ ജീവിച്ചവർ രണ്ടു പേർ മാത്രം; മസ്തിഷ്‌കമരണം നടക്കാത്തവരെയും പണമുണ്ടാക്കാനായി ആശുപത്രി മാഫിയ കൊല്ലുന്നു; പാവങ്ങളെ ലക്ഷങ്ങളുടെ ചികിത്സാബിൽ കാട്ടി വിരട്ടി കച്ചവടം കൊഴുപ്പിക്കലും; അവയവദാനക്കച്ചവടത്തിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോ ഗണപതി

43 പേരുടെ ഹൃദയം മാറ്റിവച്ചിട്ട് ഒരു വർഷത്തിലേറെ ജീവിച്ചവർ രണ്ടു പേർ മാത്രം; മസ്തിഷ്‌കമരണം നടക്കാത്തവരെയും പണമുണ്ടാക്കാനായി ആശുപത്രി മാഫിയ കൊല്ലുന്നു; പാവങ്ങളെ ലക്ഷങ്ങളുടെ ചികിത്സാബിൽ കാട്ടി വിരട്ടി കച്ചവടം കൊഴുപ്പിക്കലും; അവയവദാനക്കച്ചവടത്തിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോ ഗണപതി

കൊല്ലം: നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കാരണമുള്ള തകരാറുകൾ പലപ്പോഴും മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല. ശരീരത്തിലെ പല അവയവങ്ങളും വൃക്ക, കരൾ, ശ്വാസകോശം, ഹൃദയം, ചെറുകുടൽ, ആഗ്‌നേയഗ്രന്ഥി (പാൻക്രിയാസ്)- തുടങ്ങിയവ വിവിധ തരത്തിലുള്ള രോഗങ്ങളാൽ ഇപ്രകാരം തകരാർ സംഭവിക്കാൻ സാധ്യതയുള്ളതാണ്. ഇതിൽ മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കർമങ്ങൾ നിർവഹിക്കുന്നതിനാൽ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണകാരണമായിത്തീരാവുന്നതാണ്.

ഈ സാഹചര്യത്തിൽ അവയവം മാറ്റിവയ്ക്കുക എന്നതാണ് പലപ്പോഴും സാധ്യയമായ ഒരേ ഒരു വഴി. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളാണ് ഇപ്രകാരം മാറ്റിവയ്ക്കാൻ സാധ്യമായവ. സാഹചര്യങ്ങൾക്കനുകൂലമായി മാറ്റി വയ്ക്കാൻ സാധ്യമായ മറ്റു അവയവങ്ങൾ ഇവയാണ് കണ്ണുകൾ (കോർണിയ എന്ന നേത്രപടലം), ത്വക്ക്, പാൻക്രിയാസ്, ചെറുകുടൽ, ഗർഭപാത്രം, കൈപ്പത്തി, ചില അസ്ഥികൾ, രക്തക്കുഴലുകൾ, ചെവിക്കുള്ളിലെ അസ്ഥികൾ, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23-ഓളം അവയവങ്ങൾ ദാനം ചെയ്യാൻ പറ്റുന്നതാണ്.

ഒരാളുടെ ശരീരത്തിലെ അവയവങ്ങൾ പ്രവർത്തനസജ്ജമായിരിക്കണമെങ്കിൽ അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയിൽ പുറത്തെടുക്കുന്ന അവയവങ്ങൾ പ്രയോജനരഹിതമാവാനാണ് സാധ്യത. കണ്ണുകൾ, ഹൃദയവാൽവുകൾ തുടങ്ങിയ അവയവങ്ങൾ മരണശേഷവും പരിമിതമായ മണിക്കൂറുകൾക്കുള്ളിൽ നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളിൽ വച്ചു മരണം സംഭവിക്കുന്നവർക്ക് പോലും സാധ്യമാണ്. പക്ഷെ ആന്തരിക അവയവങ്ങൾ മാറ്റി വയ്ക്കണമെങ്കിൽ ജീവനോടെയുള്ള അവസ്ഥയിൽ ദാതാവിൽ നിന്നും അവ നീക്കം ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്‌കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്.

വിവിധ കാരണങ്ങളാൽ (പരുക്ക്, രക്തസ്രാവം, ചില മസ്തിഷ്‌ക ട്യൂമർ) മസ്തിഷ്‌കത്തിന് ഏൽക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്‌കമരണം. 'കോമ'യും കടന്നുള്ള അവസ്ഥ, അതായത്, തിരിച്ചുവരവ് സാധിക്കാത്ത രീതിയിൽ മസ്തിഷ്‌കത്തിന് കേട് സംഭവിച്ച് നിർജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്‌കമരണം എന്നു പറയുന്നത്. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള ടെസ്റ്റുകൾ നിലവിലുണ്ട്. അപ്നിയ, സി.എൻ.എസ് എന്നിവയാണിത്. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ ആരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവർത്തനം യന്ത്രസഹായത്താലും, മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂർണ്ണമായി മരണം സംഭവിച്ചാൽ അവയവദാനം സാധ്യമാവുകയില്ല.

അവയവദാനത്തെ പറ്റിയുള്ള ബോധവത്ക്കരണം സജീവമായി നടക്കുന്നതിനാൽ കേരളത്തിൽ ഇപ്പോൾ പലരും ഇതിനായി സ്വമേധയാ മുന്നോട്ടുവരികയാണ്. ഇത് മുതലെടുക്കാനായി കേരളത്തിലെ അവയവദാന ലൈസൻസുള്ളതും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാൻ അനുമതിയുള്ളതുമായ സ്വകാര്യ ഹോസ്പ്പിറ്റലുകൾ മുൻപന്തിയിലാണ്. അവയവദാനത്തെ കോടികളുടെ കച്ചവടമാക്കി മാറ്റുകയാണ് ഇവർ. മനുഷ്യജീവന് പുല്ലുവില കൽപ്പിച്ച് പല ജീവനുകളും മസ്തിഷ്‌ക മരണമായി തള്ളി കൊന്നൊടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ കിരാതമായ പ്രവൃത്തികൾക്കെതിരെ പോരാടാൻ മുന്നിട്ടുനിൽക്കുന്നതുകൊല്ലം മരുത്തടി സ്വദേശി ഡോ.എസ്.ഗണപതിയാണ്. 2016-ൽ തുടങ്ങിയ നിയമ പോരാട്ടങ്ങൾക്കിടയിൽ കേരളത്തിലെ മസ്തിഷ്‌ക മരണനിരക്ക് കുത്തനെ കുറഞ്ഞു. ചട്ടങ്ങൾ ലംഘിച്ച് അവയദാനം നടത്തിയ ഒരു ഹോസ്പിറ്റലിന്റെ അവയവദാനത്തിനുള്ള ലൈസൻസ് റദ്ദാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഡോ. എസ്. ഗണപതിയുമായി നടത്തിയ അഭിമുഖ സംഭാഷണം.

അവയവദാനത്തിന് പിന്നിലുള്ള കള്ളക്കളികൾക്കെതിരെ പോരാടാനുണ്ടായ കാരണം?

* 2016 ലാണ് അവയവദാനത്തിന്റെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയ്‌ക്കെതിരെ ഞാൻ നിയമപോരാട്ടം ആരംഭിക്കുന്നത്. അവയവം മാറ്റിവച്ചതിനെ പറ്റി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും കിട്ടിയത്. ട്രാൻസ്പ്ലാന്റേഷൻ നടത്തിയ ഭൂരിഭാഗം പേരും ജീവിച്ചിരിപ്പില്ല. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാന്റേഷന്റെ കണക്കനുസരിച്ച് ഹൃദയം മാറ്റിവെച്ചവരിൽ ഒരു വർഷത്തിലേറെ ജീവിച്ചവർ 84.5 ശതമാനമാണ്. അഞ്ച് വർഷത്തിലേറെ ജീവിച്ചവർ 72.5 ശതമാനവും 20 വർഷത്തിലേറെ ജീവിച്ചവർ 21 ശതമാനവും ആണ്. എന്നാൽ, കേരളത്തിൽ 2016 ഒക്ടോബർ വരെ നടന്ന 43 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ഒരു വർഷത്തിലേറെ കാലം ജീവിച്ചവർ വെറും രണ്ടുപേർ മാത്രമാണ്. ഈ സമയങ്ങളിൽ മസ്തിഷ്‌ക മരണങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ഇതോടെയാണ് നിയമ പോരാട്ടങ്ങൾക്കായി ഇറങ്ങിത്തിരിച്ചത്.

കോടികളുടെ കച്ചവടം എങ്ങനെ?

* ഓരോ ട്രാൻസ്പ്ലാന്റേഷനും സ്വകാര്യ ആശുപത്രികൾ വാങ്ങുന്നത് ലക്ഷങ്ങളാണ്. മരുന്നു കമ്പനികൾ വേറെയും. കിഡ്നി ഒന്നിന് 10 ലക്ഷം രൂപ മുതൽ 20 ലക്ഷം വരെയും പാൻക്രിയാസിന് 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുമാണ് അവയവദാനത്തിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. തലച്ചോർ മാറ്റി വയ്ക്കലാണങ്കിൽ 15 - 20 ലക്ഷം, കരൾ മാറ്റിവയ്ക്കലിന് 20 മുതൽ 40 ലക്ഷം. ഹൃദയമാണെങ്കിൽ 40 - 70 ലക്ഷം വരെയാണ് ഈ കച്ചവടത്തിൽ ഈടാക്കുന്ന അവയവങ്ങളുടെ വില. അങ്ങനെ ഒന്നര മുതൽ രണ്ടുകോടിയോളം രൂപ മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ വഴി സ്വകാര്യ ആശുപത്രികൾ ഉണ്ടാക്കുന്നുണ്ട്. ഹർജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഹൈക്കോടതി ജഡ്ജി വരെ അതിശയം പ്രകടിപ്പിച്ചു, ഒരു മനുഷ്യ ശരീരത്തിന്റെ വില കേട്ട്.

മസ്തിഷ്‌ക മരണത്തിന് പിന്നിലെ കഥ?

* ഏറ്റവും കൂടുതൽ രോഗികൾ വഞ്ചിക്കപ്പെടുന്നതിവിടെയാണ്. ചെറിയൊരപകടം സംഭവിച്ചെത്തിയാലും മസ്തിഷ്‌കമരണം സംഭവിച്ചു എന്ന് വരുത്തിത്തീർത്ത് അവയവങ്ങൾ കച്ചവടം ചെയ്യലാണ് ആശുപത്രികളുടെ പ്രധാനഅജണ്ട. ഇതിൽ ഇരകളാകുന്നത് സാധാരണക്കാരാണ്. ചികിത്സയുടെ പേരിലുള്ള ബില്ലുകൾ കാട്ടിയാണ് ഇവരെ വീഴ്‌ത്തുന്നത്. ലക്ഷങ്ങളുടെ ബില്ല് കണ്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഇവരുടെ തന്നെ ഏജന്റുമാർ രോഗിയുടെ ബന്ധുക്കളുടെ അടുത്തുകൂടുകയും അവയവദാനം ചെയ്താൽ ബില്ല് അടക്കേണ്ട എന്നു പറഞ്ഞ് വശത്താക്കുകയും ചെയ്യും. ചട്ടം ലംഘിച്ച് മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർക്ക് 25000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് ആശുപത്രികൾ നൽകുന്നത്.

കേരളത്തിൽ ഏതൊക്കെ ആശുപത്രികളാണ് അവയവകൈമാറ്റവും മാറ്റിവയ്ക്കലും നടത്തുന്നത്?

* കിംസ് തിരുവനന്തപുരം, ട്രാവൻകൂർ മെഡിസിറ്റി കൊല്ലം, എറണാകുളം ലൂർദ് , ലിസി, ലേക് ഷോർ, മെഡിക്കൽ ട്രസ്റ്റ്, ആംസ്റ്റർ, അമൃത, കോഴിക്കോട് മിംസ്, ബേബി മെമോറിയൽ, നാഷണൽ എന്നീ ഹോസ്പിറ്റലുകളാണ് അവയവ കൈമാറ്റത്തിനും ട്രാൻസ്പ്ലാന്റേഷനും മുന്നിട്ടുനിൽക്കുന്നത്.

എറണാകുളം ലൂർദ്ദ് ഹോസ്പിറ്റലിന്റെ അവയവദാന ലൈസൻസ് റദ്ദാക്കാനുണ്ടായ കാരണം?

* 2015 സെപ്റ്റംബർ 15 നാണ് ആദ്യമായി സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നത്. എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ കടുങ്ങല്ലൂർ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ ഹൃദയമാണ് പത്തനംതിട്ട ചിറ്റാർ സ്വദേശി പൊടിമോന്റെ ശരീരത്തിൽ തുന്നിച്ചേർത്തത്. എന്നാൽ ആന്തരിക രക്തസ്രാവവും ന്യൂമോണിയയും ബാധിച്ചതു മൂലം 2015 ഒക്ടോബർ 4 ഞായറാഴ്ച രാത്രി 9.40 ന് പൊടി മോൻ മരണപ്പെടുകയുണ്ടായി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിൽ അപാകത കണ്ടെത്തുകയുണ്ടായി.
നാലു ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. നാലു ഡോക്ടർമാരുടെ സംഘം ആറു മണിക്കൂർ ഇടവേളയിൽ രണ്ടുവട്ടം പരിശോധന നടത്തണമെന്നാണു ചട്ടം. പിന്നീട് നാലു ഡോക്ടർമാർ സർട്ടിഫൈ ചെയ്‌തെങ്കിൽ മാത്രമേ മരണം സ്ഥിരീകരിക്കാനാകൂ. ഇതിൽ ഒരു ഡോക്ടർ ഗവൺമെന്റ് പ്രതിനിധിയായിരിക്കണം.
എന്നാൽ ലൂർദ്ദ് ഹോസ്പിറ്റലിൽ മൂന്നു ഡോക്ടർമാർ മാത്രമേ സർട്ടിഫിക്കേറ്റുകളിൽ ഒപ്പുവച്ചിട്ടുള്ളൂ. ഗവൺമെന്റ് ഡോക്ടറുടെ സാക്ഷ്യപത്രമില്ല. ഇത് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് സർക്കാർ നടപടി എടുത്തത്.

അവയവം സ്വീകരിച്ചവർ എത്ര നാൾ ജീവിച്ചിരിക്കും?

* ഈ ചോദ്യത്തിന് മറുപടി നൽകാൻ ഞാൻ ആളല്ല. എങ്കിലും മരണനിരക്ക് നോക്കിയാൽ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ 95 ശതമാനം പേരും രണ്ടുവർഷത്തിൽ കൂടുതൽ ജീവിച്ചിട്ടില്ല. അവയവം മാറ്റിവച്ചില്ല എങ്കിൽ അവരൊക്കെ കുറച്ചു നാൾ കൂടി ജീവിച്ചിരുന്നേനെ. ഏറ്റവും കൂടുതൽ ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഹൃദ്രോഗവിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹൃദയം മാറ്റിവച്ചവർ എത്ര പേർ ജീവിച്ചിരിപ്പുണ്ട്? സ്വകാര്യ ഹോസ്പിറ്റലുകൾക്ക് പണമുണ്ടാക്കാനുള്ള ഒരു വഴി മാത്രമാണിത്. ലക്ഷങ്ങൾ മുടക്കിയിട്ടും ജീവിതത്തിലേക്ക് തിരികെ വരാത്തവർ എത്ര പേർ!

ജീവിച്ചിരിക്കുന്നവർ അവയവദാനത്തിലൂടെ ചതിയിൽ വീഴുന്നതെങ്ങനെ?

* വൃക്കദാനം ചെയ്യുന്നവരാണ് ഏറെയും വഞ്ചിതരാവുന്നത്. പത്രങ്ങളിൽ കൂടി പരസ്യം നൽകുന്നതാണിവരുടെ രീതി. ഒരു വൃക്കയ്ക്ക് അഞ്ചു ലക്ഷം രൂപ തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇവരെ വശത്താക്കുന്നത്. വൃക്കയെടുത്തതിനു ശേഷം ഇടനിലക്കാരൻ ഒരു ലക്ഷം രൂപ മാത്രമേ ഇവർക്ക് നൽകൂ. ഇതിനെതിരെ പരാതി പറയാൻ ദാതാവിന് കഴിയില്ല. കാരണം ഇന്ത്യയിൽ അവയവം വിൽക്കാൻ നിയമമില്ല. ദാനം ചെയ്യാനേ കഴിയൂ. ആദ്യമേ തന്നെ ദാനം ചെയ്യാൻ സന്നദ്ധനാണെന്ന് ഒപ്പിട്ടുവാങ്ങും. അടുത്ത സുഹൃത്തായതിനാലാണ് നൽകുന്നതെന്നാവും എല്ലാവരും സമ്മതപത്രത്തിൽ പറയുക. ഇതുമൂലം പരാതിയുമായി പോകാൻ കഴിയില്ല എന്ന അവസ്ഥയാണ് ഇടനിലക്കാർ ചൂഷണം ചെയ്യുന്നത്.

ഇനിയുള്ള നീക്കം?

* കേരളത്തിൽ അവയവം വിൽപ്പന നടത്താൻ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ മാത്രമായല്ല ഇന്ത്യയിൽ. സാധാരണ ജനങ്ങൾ ഇത്തരം മാഫിയകളുടെ കൈകളിൽപ്പെട്ട് വഞ്ചിതരാകുന്നത് തടയുകയാണ് ലക്ഷ്യം. ഇതിൽ ഇടനിലക്കാരൻ സർക്കാർ ആയിരിക്കണം. നിലവിൽ സർക്കാരിന്റെ മൃതസഞ്ജീവനി വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാക്രമത്തിലാണ് അവയവം നൽകുന്നതെന്ന് പറയുന്നുണ്ടെങ്കിലും ശരിയായ ക്രമത്തിലല്ല. ഇതിനായി പ്രത്യേകം മോണിട്ടറിങ്ങ് സംവിധാനം ഒരുക്കണം. ഓരോ അവയവത്തിനും സർക്കാർ വില നിശ്ചയിക്കണം. കൂടാതെ ജീവിച്ചിരിക്കുന്ന ദാതാവിന്റെ ആരോഗ്യം സാധാരണ നിലയിലാകുന്നത് വരെ എല്ലാ ചെലവും സർക്കാർ വഹിക്കണം. എന്നിവയൊക്കെയാണ് ആവശ്യപ്പെടുന്നത്. ഇറാനിൽ മാത്രമേ അവയവം വിൽക്കാനായി നിലവിൽ നിയമമുള്ളൂ. ഇന്ത്യയിൽ ഈ നിയമം പ്രാബല്യത്തിൽ വന്നാൽ സ്വകാര്യ ആശുപത്രികളുടെ കൊള്ളയും കൊലപാതകവും നിലയ്ക്കും.

മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടികൾ കൊയ്യുന്ന സ്വകാര്യ ആശുപത്രി ലോബികൾക്കെതിരെ നിയമപോരാട്ടങ്ങളുമായി സജീവമാണ് ഡോ.എസ് ഗണപതി. മരുത്തടിയിലെ സ്വന്തം ക്ലിനിക്കിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലെത്തിയാൽ കൈലിമുണ്ടുടുത്ത് ഷർട്ട് പോലും ധരിക്കാതെ ഡോക്ടറുടെ പൊങ്ങച്ചമില്ലാത്ത ഒരു സാധാരണക്കാരനായി ടെറസിനു മുകളിലും പറമ്പിലുമായി കൃഷി ചെയ്യുന്നതിലാണ് ഡോ ഗണപതിയുടെ താത്പര്യം. പച്ചക്കറികളുടെയും മുന്തിരി, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ ഇനം പഴവർഗ്ഗങ്ങളും ഇവിടെയുണ്ട്. വളർത്തുനായ്ക്കളെ പരിപാലിച്ചും വിരുന്നുകാരായെത്തുന്ന മയിലുകൾക്കും മറ്റു പക്ഷികൾക്കും തീറ്റ നൽകിയും നന്മ വറ്റാത്ത നല്ലൊരു പ്രകൃതി സ്‌നേഹിയായി ഡോ.എസ്. ഗണപതി കഴിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP