Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാപ്പയെ കള്ളക്കേസിൽ കുടുക്കിയവരോട് ക്ഷമിക്കാൻ കഴിയില്ല; തങ്ങളുടേതല്ലാത്ത കുറ്റത്താൽ വിവാഹ നിശ്ചയം മുടങ്ങിയത് കടുത്ത മാനസിക പ്രയാസമുണ്ടായി; കല്യാണ കാര്യം പറഞ്ഞപ്പോൾ എസ്‌ഐ പറഞ്ഞത് 'നിന്റെ മകളുടെ വിവാഹം മുടങ്ങിയാൽ ഞങ്ങളെന്തിനാണ് വേദനിക്കുന്നതെന്ന്'; അപകടത്തെ അവർ കൈകാര്യം ചെയ്തതുകൊലക്കേസ് പോലെ: ഡോക്ടർ ഹർഷിത പറയുന്നു

വാപ്പയെ കള്ളക്കേസിൽ കുടുക്കിയവരോട് ക്ഷമിക്കാൻ കഴിയില്ല; തങ്ങളുടേതല്ലാത്ത കുറ്റത്താൽ വിവാഹ നിശ്ചയം മുടങ്ങിയത് കടുത്ത മാനസിക പ്രയാസമുണ്ടായി; കല്യാണ കാര്യം പറഞ്ഞപ്പോൾ എസ്‌ഐ പറഞ്ഞത് 'നിന്റെ മകളുടെ വിവാഹം മുടങ്ങിയാൽ ഞങ്ങളെന്തിനാണ് വേദനിക്കുന്നതെന്ന്'; അപകടത്തെ അവർ കൈകാര്യം ചെയ്തതുകൊലക്കേസ് പോലെ: ഡോക്ടർ ഹർഷിത പറയുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: കല്ലറ പൊലീസിന്റെ മനുഷ്യത്വമില്ലാത്ത പ്രവർത്തിയിൽ വിവാഹം നിശ്ചയം മുടങ്ങിയത് നിംസ് ആശുപത്രിയിലെ ദന്ത വിഭാഗം ഡോക്ടറായ ഹർഷിതയുടേതാണ്. തങ്ങളുടേതല്ലാത്ത കുറ്റത്താൽ വിവാഹം മുടങ്ങിയതിലും ഇപ്പോൾ ഇല്ലാത്ത കേസുകൾ ഉണ്ടാക്കിയതിലും കടുത്ത വിഷമവും മാനസിക പ്രയാസവുമുണ്ടെന്നും ഡോകടർ ഹർഷിത മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു കാരണ വശാലും തന്റെ വിവാഹ നിശ്ചയം മുടക്കി ബന്ധുക്കളേയും വാപ്പയേയും കള്ളക്കേസിൽ കുടുക്കിയവരോട് ഒരു കാരണവശാലും ക്ഷമിച്ചു കൊടുക്കാൻ തയ്യാറല്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

അപകടത്തിന് ഉത്തവാദികളായ ഡ്രൈവറെയും കൂട്ടരേയും ചോദ്യം ചെയ്യുക പോലും ചെയ്യാൻ പൊലീസ് തയ്യാറായില്ല. ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്താമെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. വിവാഹ നിശ്ചയം മുടങ്ങിയതിലെ വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. അത് ആരെയും പറഞ്ഞ് ബോധിപ്പിക്കാൻ പറ്റില്ല. വരന്റെ പിതാവിനോട് പോലും മോശമായിട്ടാണ് പെരുമാറിയത് എന്നും ഡോക്ടർ ഹർഷിത പറയുന്നു. ഈ എസ്ഐക്ക് എതിരെ മുൻപും പരാതികളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് തന്നെയാണ് കരുതുന്നതെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സംഭവത്തെക്കുറിച്ചും വിവാഹനിശ്ചയം മുടങ്ങിയതിനെക്കുറിച്ചും ഡോക്ടർ ഹർഷിത പറയുന്നത് ഇങ്ങനെ:

ഈ ഒരു അപകടം ഞങ്ങൾ ഉണ്ടാക്കിയതല്ല. മര്യാദയ്ക്ക് വണ്ടിയോടിക്കാതെ കെഎസ്ആർടിസി ഡ്രൈവർ ഇങ്ങോട്ട് വന്ന് ഇടിച്ചതാണ്. അമിത വേഗതയിൽ അയാൾ വന്നിടിച്ചതിന് ഞങ്ങളാണ് അങ്ങോട്ട് നഷ്ടപരിഹാരത്തിന് കേസ് നൽകേണ്ടത്. എന്നാൽ സംഭവിച്ചിരിക്കുന്നത് നേരെ തിരിച്ചും. ഞങ്ങളുടെ പരാതി കേൾക്കാതെ കെഎസ്ആർടിസി ഡ്രൈവർ പറയുന്നത് മാത്രം കേൾക്കുന്നത് എങ്ങനെ ശരിയാവും? ഈ പ്രശ്നത്തിൽ ഒരു വലിയ അപകടത്തിൽ നിന്നുമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. എന്നാൽ ഇപ്പോഴും അപകടത്തിന്റെ ആഘാതത്തിൽ നിന്നും ആരും മോചിതരായിട്ടില്ല.

ജനമൈത്രി പൊലീസൊന്നൊക്കെ വെറുതെ പറയുന്നതാണ്. ഒരു അപകടത്തെ അവർ കൈകാര്യം ചെയ്തത് ഒരു കൊലക്കേസ് പോലെയാണ്. ഒരു വിവാഹ നിശ്ചയത്തിന് പോകുന്ന സംഘത്തോട് ഇങ്ങനെയാണ് ഇവർ പെരുമാറുന്നത്. ആ സ്ഥലത്ത് വെച്ച് തന്നെ ഇത് പരിഹരിക്കാമായിരുന്നു. ഇതിന് കേസാക്കണമെങ്കിൽ പോലും വിവാഹ നിശ്ചയം കഴിഞ്ഞ് തിരിച്ച് വരാം എന്ന് പറഞ്ഞതാണ്. അത് കേൾക്കാൻ അവർ തയ്യാറായില്ല. ഐഡി കാർഡ് ഉൾപ്പടെ നൽകാം ഇപ്പോൾ ചടങ്ങിന് പോട്ടെ എന്ന് പറഞ്ഞപ്പോൾ അത് അവർ കേട്ടില്ല.

അതിന് ശേഷം സ്ത്രീകളെ ഉൾപ്പടെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കെഎസ്ആർടിസി ഡ്രൈവറെ അവിടെ പിന്നെ കണ്ടിട്ട് പോലും ഇല്ല. അയാൾ ആശുപത്രിയിൽ പോയി അഡ്‌മിറ്റാവുകയായിരുന്നു. ഇതിന്റെ പേരിൽ ഇല്ലാത്ത വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നത് ഉൾപ്പടെ എങ്ങനെയാണ് ചെയ്യാൻ പറ്റുകയെന്നും ഹർഷിത ചോദിക്കുന്നു. എന്നിട്ട് പറയുന്നു ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചവരോട് അങ്ങോട്ട് പോയി സെറ്റിൽ ചെയ്യാൻ പറഞ്ഞു. അതനുസരിച്ച് കെഎസ്ആർടിസ് ഡ്രൈവറുമായി സംസാരിച്ചെങ്കിലും പിന്നീട് എസ്ഐ പറഞ്ഞത് എഫ്ഐആർ ഇട്ടതിനാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു.

ജീവിതത്തിൽ ഒരിക്കൽപോലും പൊലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലാത്ത എന്റെ വാപ്പച്ചിയെ ഒരു ചെറിയ ആക്സിഡന്റ് കേസിൽ സ്റ്റേഷനിൽ കൊണ്ട് പോവുകയാണ് ചെയ്തത്. വിവാഹ നിശ്ചയം മുടങ്ങിയേക്കും എന്ന സാഹചര്യം വന്നപ്പോൾ ചെറുക്കന്റെ വീട്ടിൽ നിന്ന് ഉൾപ്പടെ ആളുകളെത്തി കാര്യങ്ങൾ പറഞ്ഞിട്ടും അവർ അത് കേൾക്കാൻ തയ്യാറായില്ല. ഈ സംഭവം വിശദമായി പൊലീസ് തയ്യാറാക്കിയ തിരക്കഥയാണെന്ന എന്റെ വാപ്പ നേരിട്ട് കേട്ടതാണ്. ഇത്രയുമൊക്കെ ആയിട്ടും മുതിർന്ന ആളുകളുടെ മുന്നിൽ തെറിവിളിച്ചത് എങ്ങനെയാണ് അംഗീകരിക്കുക.

ഒരു മനുഷ്യന്റെ സുരക്ഷയും സമാധാനവും ഉറപ്പ് നൽകേണ്ട പൊലീസ് തന്നെ ഒരു വിവാഹം മുടക്കുന്നു എന്നത് കേട്ട് കേൾവി ഇല്ലാത്ത സംഭവമാണ്. നിന്റെ മകളുടെ വിവാഹം മുടങ്ങിയാൽ ഞങ്ങളെന്തിനാണ് വേദനിക്കുന്നത് എന്നായിരുന്നു ചോദ്യം. വരന്റെ വീട്ടിൽ നിന്നുൾപ്പെടെ ആളുകളെത്തി കാര്യം ബോധിപ്പിക്കുകയും തിരിച്ചറിയൽ കാർഡ് ഉൾപ്പടെ നൽകാം ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്താം എന്നൊക്കെ പറഞ്ഞെങ്കിലും വധുവിന്റെ വാപ്പ മരിച്ച് പോയാൽ ചടങ്ങ് നടക്കില്ലായിരുന്നോ എന്നായിരുന്നു ചോദ്യം. പിന്നീട് വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് നൽകാൻ ഉണ്ടാക്കിയ ഭക്ഷണം പോലും കുഴിച്ച് മൂടേണ്ട അവസ്ഥയായിരുന്നു.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP