Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിതൃസഹോദര പുത്രൻ ഒക്ടോബറിലെ ഇന്റർവ്യൂവിന് എത്താത്തത് ജയരാജ വിവാദം കാരണം; യോഗ്യത ഇല്ലാത്തവരെ ഇന്റർവ്യൂവിന് വിളിച്ചതിലും ദുരൂഹത; പിന്നെ നടന്നതെല്ലാം സ്വജനപക്ഷപാതം; ബ്രൂവറി ശൈലിയിൽ ആഞ്ഞടിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനത്തിലെ സ്വജനപക്ഷപാതം ചർച്ചയാക്കി ചെന്നിത്തല; പിണറായി സർക്കാരിനെ പിടിച്ചുലച്ച് വീണ്ടും ബന്ധുനിയമന വിവാദം; മന്ത്രി ജലീലിന് വിനയാകുന്നത് സ്വന്തം എഫ് ബി പോസ്റ്റ് തന്നെ

പിതൃസഹോദര പുത്രൻ ഒക്ടോബറിലെ ഇന്റർവ്യൂവിന് എത്താത്തത് ജയരാജ വിവാദം കാരണം; യോഗ്യത ഇല്ലാത്തവരെ ഇന്റർവ്യൂവിന് വിളിച്ചതിലും ദുരൂഹത; പിന്നെ നടന്നതെല്ലാം സ്വജനപക്ഷപാതം; ബ്രൂവറി ശൈലിയിൽ ആഞ്ഞടിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനത്തിലെ സ്വജനപക്ഷപാതം ചർച്ചയാക്കി ചെന്നിത്തല; പിണറായി സർക്കാരിനെ പിടിച്ചുലച്ച് വീണ്ടും ബന്ധുനിയമന വിവാദം; മന്ത്രി ജലീലിന് വിനയാകുന്നത് സ്വന്തം എഫ് ബി പോസ്റ്റ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : ബ്രൂവറി ചലഞ്ചിൽ കുടുങ്ങിയ പിണറായി സർക്കാരിനെ കുടുക്കാൻ വീണ്ടും ബന്ധുത്വ നിയമന വിവദാം. ചട്ടളും നിയമങ്ങളും കാറ്റിൽപറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴിൽ വരുന്ന സർക്കാർ സ്ഥാപനത്തിലെ ഉന്നത പദവിയിൽ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്നാവശ്യവുമായി പ്രതിപക്ഷം സജീവമാകുമ്പോൾ കുടുങ്ങുക മുഖ്യമന്ത്രി പിണറായി വിജയനാണ്. നേരത്തെ വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജനെതിരെ ഉയർന്നതിലും അതിരൂക്ഷമായ ആരോപണമാണ് ജലീലിനെതിരെ ഉയരുന്നത്. ഈ വിഷയം ചർച്ചയാക്കാനാണ് കോൺഗ്രസും മുസ്ലിംലീഗിന്റേയും തീരുമാനം.

നിയമനം അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി കഴിഞ്ഞു. മന്ത്രി തന്നെ കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗവർണറെ സമീപിക്കും. ബന്ധുനിയമന ആരോപണത്തിൽ മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണെന്ന് മുസ്ലിം ലീഗ് പറയുന്നു. ഇതോടെ വിവാദത്തിന് പുതിയ തലം വരികയാണ്. ബ്രൂവറിയിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയത് ഗവർണ്ണർക്ക് പരാതി നൽകിയാണ്. ഇതേ തന്ത്രമാണ് ഇവിടേയും പയറ്റുന്നത്.

യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തതുകൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണ്. 2016 സെപ്റ്റംബർ 17ന് പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഏതൊക്കെ പത്രങ്ങളിലാണ് പരസ്യം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കണം. ഒക്ടോബർ 26ന് നടന്ന ഇന്റർവ്യൂവിൽ മന്ത്രി ബന്ധു പങ്കെടുക്കാതിരുന്നത് ഇ.പി ജയരാജന്റെ ബന്ധു നിയമനം വിവാദമായ സാഹചര്യമായതുകൊണ്ടാണ്.

ഒക്ടോബർ 14ന് ആണ് ഇ.പി. ജയരാജൻ രാജിവെച്ചത്. ഇപ്പോൾ നിയമിക്കപ്പെട്ട സർക്കാർ സ്ഥാപനത്തിലേക്ക് വരാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് ബന്ധു ഇന്റർവ്യൂവിൽ പങ്കെടുക്കാത്തതെന്ന വാദവും പച്ചനുണയാണ്. താത്പര്യമില്ലാത്ത ആൾ എന്തിന് അപേക്ഷ സമർപ്പിച്ചു എന്നതിന് മന്ത്രി മറുപടി പറയണം. ഇന്റർവ്യൂവിന് ഹാജരായ മൂന്ന് പേർക്കും യോഗ്യതയില്ലായെന്ന വാദവും വാസ്തവ വിരുദ്ധമാണ്. യോഗ്യതയില്ലാത്തവരെ ഇന്റർവ്യൂവിന് എന്തിന് ക്ഷണിച്ചു എന്നതിനും മന്ത്രി മറുപടി പറയണം. ബന്ധുവിനോട് പ്രത്യേകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വീണ്ടും അദ്ദേഹം അപേക്ഷ നൽകിയെന്നാണ് മന്ത്രി പറയുന്നത്. ഒരു ഇന്റർവ്യൂ നടത്തി യോഗ്യരായ ആളെ കിട്ടിയില്ലെങ്കിൽ റീ-നോട്ടിഫൈ ചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുന്നതിന് പകരം മന്ത്രി ബന്ധുവിന് മാത്രം അപേക്ഷ നൽകാൻ ഏത് നിയമമാണ് കേരളത്തിൽ അനുവദിക്കുന്നത്.

1958ലെ റൂൾ 9ബി പ്രകാരം ഏതൊരാളെയും ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. റൂൾ 9ബി പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ സ്റ്റാറ്റിയൂറ്ററി ബോഡികളിൽ നിന്നോ മാത്രമേ നിയമനം നടത്താവൂ എന്ന് പ്രത്യേകം പറയുന്നുണ്ട്. അതുകൊണ്ട് മന്ത്രിയുടെ ഈ വാദവും തെറ്റാണെന്ന് തെളിഞ്ഞിരിക്കയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയത് വ്യക്തമായ സാഹചര്യത്തിൽ കെ.ടി ജലീലിനെ പുറത്താക്കാൻ ഗവർണർ ഇടപെടണമെന്ന് യൂത്ത്ലീഗ് ആവശ്യപ്പെടുന്നു. യോഗ്യത ഭേദഗതി ചെയ്ത് മന്ത്രി കെ.ടി.ജലീൽ ബന്ധുവിന് നിയമനം തരപ്പെടുത്തി എന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രി കെ.ടി.ജലീൽ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാർക്കറ്റിങ് ഫിനാൻസ്), സി.എ, സി.എസ്, ഐ.സി.ഡബ്ളിയു.എ ഇവയിൽ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സർക്കാർ ഉത്തരവ്. എന്നാൽ 2016 ഓഗസ്റ്റിൽ യോഗ്യതയിൽ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ പിജി ഡിപ്ളമോ എന്ന യോഗ്യതയും കൂട്ടിച്ചേർത്തു. എൻജിനീയറിങ് ബിരുദധാരിയായ ബന്ധുവിന് നിയമനം നൽകാനാണിത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.മാത്രമല്ല ഇത് സംബന്ധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റും സംശയം ഉണർത്തുന്നതാണ്.

2016ൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ യോഗ്യത ഉള്ളവർ ഇല്ലാതിരുന്നതിനാൽ 2018 ൽ ബന്ധുവിനെ നിർബന്ധപൂർവ്വം ക്ഷണിച്ചു വരുത്തി ഡെപ്യൂട്ടേഷനിൽ നിയമനം നൽകുകയായിരുന്നു എന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ മന്ത്രി പറയുന്നത്. കുറ്റസമ്മതമായി ഇതിനെ കാണേണ്ടി വരും. അതിനാൽ ഇതിനെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിഷയത്തിൽ കെ ടി ജലീലിന്റെ വിശദീകരണം ഇങ്ങനെ

ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി
----------------------------------------
എന്റെ ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതക്കൾക്ക് നിരക്കാത്തതാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിൽ മറേറതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തിൽ പ്രവൃത്തി പരിചയവും നിലവിൽ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ വേണ്ടിയാണ് 2016 സെപ്റ്റംബർ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ കോർപ്പറേഷൻ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് MBA അല്ലെങ്കിൽ BTech with PGDBA/ CS/ CA/ ICWAI യും മൂന്നുവർഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.

ഇതടിസ്ഥാനത്തിൽ 26.10.2016 ന് നടന്ന ഇന്റർവ്യൂവിൽ മൂന്നു പേർ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാൽ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോർപ്പറേഷന് ആവശ്യമായി വന്നതിനാൽ നേരത്തെ നൽകിയ ഏഴു അപേക്ഷകൾ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയർമാൻ പ്രൊഫ. എ.പി. അബ്ദുൽ വഹാബും എം.ഡി റിട്ടയേഡ് എസ്‌പി അക്‌ബറും അവരിൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

കഥാപുരുഷനായ അദീപ് നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് വരാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് ഇന്റർവ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. മൈനോറിറ്റി ധനകാര്യ കോർപ്പറേഷന് ധനകാര്യ സ്ഥാപനങ്ങളിൽ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോർപ്പറേഷനിൽ നിന്ന് പുതിയ പ്രൊജക്ടുകൾ സമർപ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തൽക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനിൽ വരണമെന്നും അഭ്യർത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നുള്ള NOC ഉൾപ്പടെ അനുബന്ധമായി ചേർത്ത് അപേക്ഷ നൽകുന്നത്. പ്രസ്തുത അപേക്ഷ എം.ഡി 11.9. 2018 ന് സർക്കാരിലേക്ക് ശുപാർശ ചെയ്തയച്ചു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂൾ 9B പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിലെ സീനിയർ മാനേജർ എന്ന തസ്തികയിൽ ലഭ്യമാകുന്ന അതേ ശമ്പളവും അലവൻസും അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ ഒരു വർഷത്തേക്ക് നിയമനം നൽകി ഉത്തരവാവുകയും ചെയ്തു. മേൽ നിയമപ്രകാരം സർക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ അധികാരമുണ്ട് താനും.

നല്ലൊരു ജോലിയിൽ നിന്ന് അനാകർഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോർപ്പറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാൾക്ക് ഡപ്യൂട്ടേഷനിൽ നിയമനം നൽകിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്. മുമ്പ് കുടുംബശ്രീ നിയമനത്തിൽ ഞാൻ അഴിമതി കാണിച്ചു എന്നും പറഞ്ഞ് കൊടിയും വടിയുമെടുത്ത് ഇങ്ങേരും സിൽബന്തികളും അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. വാർത്താ സമ്മേളനം നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു. അരിശം തീരാഞ്ഞ് വിജിലൻസ് കോടതിയിൽ കേസും കൊടുത്തു. അതിന്റെയൊക്കെ പരിണിതി എന്തായി എന്ന് പിന്നീടാരും അറിഞ്ഞില്ല. അതുകൂടെ ഇതോട് ചേർത്തൊന്ന് പറഞ്ഞാൽ നന്നായിരിക്കും. എന്നെക്കൊണ്ട് ലീഗിൽ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അതിൽ ഒരാളാണ് എന്റെ അനുജ സഹോദരൻ ഫിറോസ്. ജലീൽ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗിൽ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാൽ ഫിറോസിന് നന്നു. അപവാദങ്ങൾക്കും കുപ്രചരണങ്ങൾക്കും അൽപായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP