Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായ് ബസ് അപകടം: മരിച്ചവരിൽ തലശേരി സ്വദേശികളായ അച്ഛനും മകനും; അപകടം മസ്‌കറ്റിൽ താമസിക്കുന്ന മകളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ; സി.കെ.ഉമ്മർ ദുബായിൽ എത്തിയത് ബിസിനസുമായി ബന്ധപ്പെട്ട്; മകൻ നബീൽ ദുബായ് എയർപോർട്ട് എയറോനോട്ടിക് എഞ്ചനീയറും

ദുബായ് ബസ് അപകടം: മരിച്ചവരിൽ തലശേരി സ്വദേശികളായ അച്ഛനും മകനും; അപകടം മസ്‌കറ്റിൽ താമസിക്കുന്ന മകളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ; സി.കെ.ഉമ്മർ ദുബായിൽ എത്തിയത് ബിസിനസുമായി ബന്ധപ്പെട്ട്; മകൻ നബീൽ ദുബായ് എയർപോർട്ട് എയറോനോട്ടിക് എഞ്ചനീയറും

രഞ്ജിത്ത് ബാബു

കണ്ണൂർ: ദുബായിൽ പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശികളായ അച്ഛനും മകനും. തലശ്ശേരി കോടതിക്കു സമീപം ചേറ്റംകുന്ന് റോഡിൽ പഴയ വിമൻസ് കോളേജിനടുത്ത സി.കെ. ഉമ്മർ (60), മകൻ നബീൽ (25) എന്നിവരാണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാൻ മസ്‌ക്കറ്റിൽ പോയി മടങ്ങുന്നതിനിടെയാണ് ട്രാഫിക് സിഗ്‌നലിലേക്ക് ബസ്സ് ഇടിച്ചു കയറി അപകടം സംഭവിച്ചത്. എടക്കാട്ടെ പരേതനായ അബ്ദുൾഖാദറിന്റെ മകൾ എ.ടി. സറീനയുടെ ഭർത്താവാണ് മരിച്ച സി.കെ. ഉമ്മർ. മസ്‌ക്കറ്റിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഉമ്മർ. മകൻ നബീൽ ദുബയ് എയർപോർട്ടിലെ എയനോർട്ടിക്ക് എൻജിനീയറാണ്. ബിസിനസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം 30ന് ഉമ്മർ വിദേശത്തേക്ക് പോയത്. മസ്‌ക്കറ്റിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന മകൾ ലുബ്നയുടെ വീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭാര്യ: എ.ടി സറീന. മക്കൾ: ലുബ്ന(ദുബയ്), അബ്ദുല്ല (കച്ചവടം, തലശ്ശേരി), അമ്ന (വിദ്യാർത്ഥിനി). മരുമകൻ: ഇജ്ജാസ് (മസ്‌ക്കറ്റ്). സഹോദരങ്ങൾ: റഹ്മാൻ, ഖാലിദ്, ഇസ്മയിൽ, ഇസ്ഹാഖ്.

മസ്‌കറ്റിൽനിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അൽ റാഷിദിയ എക്‌സിറ്റിലെ സൈൻ ബോർഡിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.ദുബായിലെ സാമൂഹ്യ പ്രവർത്തകനായ തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, തിരുവനന്തപുരം സ്വദേശി ഒമാനിൽ അക്കൗണ്ടന്റ് ആയ ദീപക് കുമാർ, വാസുദേവൻ, രാജഗോപാലൻ എന്നിവരാണ് നേരത്തെ തിരിച്ചറിഞ്ഞ മലയാളികൾ.

ഇന്ത്യാക്കാർക്ക് പുറമേ ഒരു ഒമാൻ സ്വദേശി, ഒരു അയർലണ്ട് സ്വദേശി, രണ്ട് പാക്കിസ്ഥാൻ സ്വദേശികൾ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. മരിച്ച ദീപക്കിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാർ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

അപകടത്തിൽ അഞ്ചു പേർക്ക് പരിക്കുണ്ട്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുലിന്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകരും മറ്റും ചേർന്നാണ് ഇന്ത്യക്കാരുടെ തിരിച്ചറിയൽ പരിശോധനാ നടത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ റാഷിദ് ആശുപത്രിയിൽ നിന്നും പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. പൊതു അവധി ദിവസമായ വെള്ളിയാഴ്ച അപകടം നടന്നതുകൊണ്ട് നടപടിക്രമങ്ങൾക്ക് ട്രാഫിക് കോർട്ടിന്റെ അനുമതികൂടി വേണം.

ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ നാളെ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനാകൂ. എന്നാൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP