Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടിയുടെ വാക്ക് വിശ്വസിച്ചെത്തിയ ഇ ശ്രീധരൻ ഒാടുന്നത് ജീവനും കൊണ്ട്; പൊന്നാനി നഗരസഭയെ അടിപൊളിയാക്കാൻ ഏറ്റെടുത്ത പദ്ധതിയും ഉപേക്ഷിച്ചു; ഇനി കേരളത്തിൽ ഒരു പദ്ധതിക്കുമില്ലെന്ന് മെട്രോ മാന്റെ പ്രഖ്യാപനം; കേരളത്തിലേക്ക് താമസം മാറ്റാനുള്ള ആലോചനയും ഉപേക്ഷിച്ചതായി റിപ്പോർട്ട്

ഉമ്മൻ ചാണ്ടിയുടെ വാക്ക് വിശ്വസിച്ചെത്തിയ ഇ ശ്രീധരൻ ഒാടുന്നത് ജീവനും കൊണ്ട്; പൊന്നാനി നഗരസഭയെ അടിപൊളിയാക്കാൻ ഏറ്റെടുത്ത പദ്ധതിയും ഉപേക്ഷിച്ചു; ഇനി കേരളത്തിൽ ഒരു പദ്ധതിക്കുമില്ലെന്ന് മെട്രോ മാന്റെ പ്രഖ്യാപനം; കേരളത്തിലേക്ക് താമസം മാറ്റാനുള്ള ആലോചനയും ഉപേക്ഷിച്ചതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: ഇ ശ്രീധരൻ ജനിച്ചത് പാലക്കാട് ജില്ലയിലെ പട്ടാമ്പി പെരിങ്ങോട് എന്ന ഗ്രാമത്തിലാണ്. ലോക പ്രശസ്ത എഞ്ചിനിയറായി മാറിയപ്പോഴും നാടിനോടുള്ള സ്‌നേഹം ശ്രീധരന്റെ മനസ്സിൽ തുടർന്നു. അതുകൊണ്ടാണ് തിരിക്കുകൾക്കിടയിലും കൊച്ചി മെട്രോയും ലൈറ്റ് മെട്രോയുമെല്ലാം ശ്രീധരൻ ഏറ്റെടുത്തത്. സ്വന്തം നാട്ടിലും തന്റെ കൈയൊപ്പ് പതിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ കേരളത്തിൽ സജീവമായ മെട്രോമാനെന്ന് അറിയപ്പെടുന്ന ശ്രീധരനെയാണ് സ്വന്തം നാട് പുകച്ച് ഓടിക്കുന്നത്. ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിണറായി സർക്കാർ തന്ത്രപരമായി ഒഴിവാക്കിയ ശ്രീധരൻ ഇനി കേരളത്തിൽ ഒരു പദ്ധതിക്കും മേൽനോട്ടം വഹിക്കില്ല.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കു പിന്നാലെ നിർദിഷ്ട പൊന്നാനി വികസന പദ്ധതിയിൽനിന്നും ഡിഎംആർസി പിന്മാറി. പിന്മാറ്റം പൊന്നാനി നഗരസഭാധ്യക്ഷനെ അറിയിച്ചതായി ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറഞ്ഞു. തീരദേശനഗരമായ പൊന്നാനിയിലെ അടിസ്ഥാനവികസന പദ്ധതികൾക്കായി വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കി നൽകിയിട്ടും സർക്കാർ പരിഗണിച്ചില്ല. സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാതെ പൊന്നാനിയിലെ ഒരു പദ്ധതിയും മുന്നോട്ട് കൊണ്ടുപോകാനാകില്ല. കേരളത്തിൽ ഇനി ഒരു പദ്ധതിയും ഡിഎംആർസി ഏറ്റെടുക്കില്ലെന്നും കൊച്ചി മെട്രോയുടെ ശേഷിക്കുന്ന നിർമ്മാണം പൂർത്തീകരിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നും ശ്രീധരൻ വിശദീകരിച്ചു.

പൊന്നാനിയുടെ വികസന പ്രശ്‌നങ്ങൾക്കു പരിഹാരമായാണ് ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ പദ്ധതികൾ തയാറാക്കിയത്. മാലിന്യ സംസ്‌കരണ പ്ലാന്റ്, ആധുനിക അറവുശാല, സമഗ്ര അഴുക്കുചാൽ സംവിധാനം, മത്സ്യത്തൊഴിലാളി പുനരധിവാസം, തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തൽ, സമഗ്ര ശുദ്ധജല പദ്ധതി, താലൂക്ക് ആശുപത്രി നവീകരണം, ആധുനിക ശ്മശാനം തുടങ്ങിവ ഉൾപ്പെടുന്ന വികസന പദ്ധതിയാണ് ഡിഎംആർസി തയാറാക്കിയത്. ശ്രീധരൻ ഏറെ ശ്രദ്ധകൊടുത്ത പദ്ധതിയായിരുന്നു ഇത്. കേരളത്തിലേക്ക് താമസം സ്ഥിരമായി മാറ്റുന്നതിന് വേണ്ടികൂടിയായിരുന്നു ഇത്തരം പ്രവർത്തികളിൽ സജീവമായത്. പുതിയ സാഹചര്യത്തിൽ ഈ ആഗ്രഹവും ശ്രീധരൻ ഉപേക്ഷിക്കുന്നതായാണ് സൂചന.

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതികൾക്കായി ഡിഎംആർസി നിയമിച്ച ഉദ്യോഗസ്ഥരെയല്ലാം പിൻവലിച്ചതായും ഓഫിസ് പൂട്ടുന്നതിനുള്ള നടപടിക്രമങ്ങളിലാണെന്നും ശ്രീധരൻ പറഞ്ഞു. അതിനിടെ ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡി.എം.ആർ.സി.യെയും ഇ.ശ്രീധരനെയും പുറത്താക്കിയത് നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കേരളത്തിന്റെ വികസനക്കുതിപ്പിനേറ്റ പ്രഹരമാണ് സർക്കാർ തീരുമാനം. കരാർ പുതുക്കിനൽകണം. ഇ.ശ്രീധരൻ വലിഞ്ഞുകയറിവന്നതല്ലെന്നും നമ്മൾ വിളിച്ചുവരുത്തിയതാണെന്നും ഉമ്മൻ ചാണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തനമികവുള്ള ഇ.ശ്രീധരനെ അപമാനിച്ച് അയക്കണോയെന്ന് ചിന്തിക്കണമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. എന്നാൽ ശ്രീധരൻ പോട്ടെ എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നാണ് സൂചന.

കേന്ദ്രസർക്കാറിന്റെ പുതിയ മെട്രോ നയത്തിന് അനുസൃതമായി പദ്ധതിയിൽ മാറ്റം വരുത്തുമെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. 16 മാസമായി ഫയൽ പോലും നീക്കാൻ കഴിയാത്ത സർക്കാരാണിത്. കൊച്ചി മെട്രോ പൂർണമായും കമ്മിഷൻ ചെയ്യുമ്പോൾ ലാഭകരമാകും. കാക്കനാട് 17 ഏക്കർ സ്ഥലം കഴിഞ്ഞ സർക്കാർ നൽകിയത് ടൗൺഷിപ്പ് വികസിപ്പിച്ച് വരുമാനമുണ്ടാക്കാൻ വേണ്ടിയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറയുന്നു. ശ്രീധരനെ മെട്രോയുടെ ചുമതല ഏൽപ്പിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പും നൽകി. എന്നാൽ പിണറായി സർക്കാർ എത്തിയതോടെ ഇതെല്ലാം തെറ്റി. ഇതിനെ തുടർന്നാണ് ശ്രീധരന്റെ പിന്മാറ്റം. ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഡൽഹിയിൽ ശക്തമായ ഇടപെടലുകൾ നടത്തിയ സിപിഎം. തന്നെ ഒടുവിൽ അദ്ദേഹത്തിനെതിരേ തിരിയുന്നത് ഇടത് വികസന നയത്തിന് തിരിച്ചടിയാവും.

കൊച്ചി മെട്രോ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ഉമ്മൻ ചാണ്ടി സർക്കാരിൽ നിന്ന് ഉണ്ടാവുകയും കമ്പനികളിൽ നിന്ന് അതിനായി താല്പര്യപത്രം ക്ഷണിക്കുകയും ചെയ്തപ്പോൾ, സിപിഎം. പൊതുമേഖലയ്ക്ക് വേണ്ടി വാദിച്ചുകൊണ്ട് രംഗത്തുവരികയായിരുന്നു. ഡി.എം.ആർ.സിക്കും ഇ. ശ്രീധരനും വേണ്ടി അന്ന് എംപിയായിരുന്ന പി. രാജീവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഇടപെടലുകൾ ഉണ്ടായി. കൊച്ചി മെട്രോ ആദ്യഭാഗം സമയക്രമത്തിൽ പൂർത്തിയാക്കാൻ സാധിച്ചത് ഇ. ശ്രീധരന്റെ നേതൃപടവം കൊണ്ടായിരുന്നു. എന്നാൽ, സർക്കാരിൽ നിന്ന് തികഞ്ഞ അവഗണന തുടർന്നതോടെ ഡി.എം.ആർ.സി. വഴിപിരിയാൻ തീരുമാനിക്കുകയായിരുന്നു. ശ്രീധരനോട് കുറച്ചുകാലമായി ഇടത് സർക്കാർ മാനസികമായി അകന്ന് കഴിഞ്ഞിരുന്നു. തലശ്ശേരി-മൈസൂർ റെയിൽപ്പാതയ്ക്ക് പദ്ധതി റിപ്പോർട്ട് തയ്യാറാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. പദ്ധതിക്ക് സാധ്യതയില്ലെന്ന അഭിപ്രായക്കാരനായിരുന്നു ശ്രീധരൻ.

സർക്കാരിൽ നിന്നുള്ള നിർബന്ധത്തിനു വഴങ്ങി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പദ്ധതിക്കായുള്ള സാധ്യതാപഠനം നടത്തി. എന്നാൽ, റിപ്പോർട്ടിൽ പദ്ധതി അനുയോജ്യമല്ലെന്നാണ് അദ്ദേഹം കണ്ടെത്തിയത്. റിപ്പോർട്ട് പ്രതികൂലമായതിൽ സിപിഎമ്മിലെ കണ്ണൂർ ലോബിക്ക് അദ്ദഹത്തോട് അതൃപ്തിയുണ്ട്. ഇതാണ് ശ്രീധരനെ കേരളത്തിൽ നിന്ന് തന്നെ ഓട്ടിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP