Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കി ശതകോടീശ്വരനും; കരുണാകരന്റെ മനസ്സിൽ ഇടംകിട്ടിയതോടെ ദുബൈ തമ്പിയായി; എൻഫോഴ്സ്മെന്റെ നോട്ടമിടുന്ന കുന്നംകുളംകാരന്റെ കഥ

കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കി ശതകോടീശ്വരനും; കരുണാകരന്റെ മനസ്സിൽ ഇടംകിട്ടിയതോടെ ദുബൈ തമ്പിയായി; എൻഫോഴ്സ്മെന്റെ നോട്ടമിടുന്ന കുന്നംകുളംകാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുന്നംകുളത്തുകാരൻ സിസി തമ്പി ദുബായിലേക്ക് വിമാനം കയറുന്നത് കൈയിൽ ഒന്നും കരുതാതെയായിരുന്നു. കൂടെ പഠിച്ച സുഹൃത്തുക്കൾ ഗൾഫ് മോഹവുമായി കടൽകടന്ന ശേഷം നാട്ടിലെത്തിയപ്പോഴുള്ള ഗമ കണ്ടായിരുന്നു സിസി തമ്പി വിമാനം കയറാൻ തീരുമാനിച്ചത്. ആ യാത്ര വെറുതെയായില്ല. ഇന്ന് 1000 കോടിയുടെ സാമൃാജ്യത്തിന് ഉടമയാണ് തൃശൂർകാരൻ വ്യവസായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നതരുടെ പ്രിയ സുഹൃത്ത്. ഈ വിശേഷണങ്ങളിലേക്ക് തമ്പി നടന്നു കയറിയത് കഠിനാധ്വാനത്തിലൂടെയും ബുദ്ധിപരമായ നീക്കങ്ങളിലൂടെയുമാണ്. ഇപ്പോഴിതാ ബിജെപി സർക്കാരിന്റെ കണ്ണിലെ കരടായി തമ്പി മാറുന്നു. ഗാന്ധി കുടുംബവുമായുള്ള അടുപ്പമാണത്രേ  ഇതിന് കാരണമെന്ന് വിലയിരുത്തലെത്തുന്നു. അങ്ങനെ പ്രവാസി മലയാളികളിലെ സാമ്പത്തിക കരുത്തായ സിസി തമ്പിയും വിവാദപുരുഷനാകുന്നു. 

ദുബൈ തമ്പി എന്നും ഹോളിഡേ തമ്പിയെന്നും അറിയപ്പെടുന്ന ചെറുവത്തൂർ ചാക്കുട്ടി തമ്പിയുടെ ഇന്നത്തെ ആസ്തിയെ കുറിച്ച് ആർക്കും ഒരു വ്യക്തതയുമില്ല. ഹോളിഡേ ഗ്രൂപ്പിന്റെ കരുത്തിൽ ശതകോടികളാണ് തമ്പി നേടിയത്. ദുബായിലും അജ്മനാനിലും ഫുജ്‌റയിലും റാസൽകൈമയിലും നാലുകെട്ട് റെസ്റ്റോറന്റുകൾ, അജ്മാനിൽ ഹോളിഡേ ബീച്ച് ക്ലബ്ബ്, ഷാർജയിൽ സീ വീ മറൈൻ സർവ്വീസ്, അജ്മനിൽ ഹോളിഡേ അറേബ്യൻ റിസോർട്ട്, ഷാർജയിൽ റെന്റ് എ കാർ, മറൈൻ സർവ്വീസ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, അൽഖലീജ് ടയർ ഫാക്ടറി, റാസൽകൈമ മീഡിയാ സർവ്വീസ്-ഇങ്ങനെ നീളുന്നു തമ്പിയുടെ വ്യവസായക്കരുത്തിന് തെളിവായ സ്ഥാപനങ്ങൾ. ഈ ബിസിനസ്സ് സ്ഥാപനങ്ങളിലെല്ലാം ചില സംശയങ്ങൾ ആദായ നികുതി വകുപ്പിനുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദേരയുടെ അടുത്ത സുഹൃത്താണ് ഈ മലയാളി എന്നതാണ് ഇതിന് കാരണം. രണ്ട് ഡസനിലധികം കമ്പനികളുടെ എം.ഡിയാണ് തമ്പി. റിയൽ എസ്റ്റേറ്റ്, ഡിസ്റ്റിലറി, എഞ്ചിനീയറിങ് കോളേജുകൾ, ഹോട്ടലുകൾ തുടങ്ങിയ വ്യവസായ സംരംഭങ്ങളിൽ തമ്പിക്ക് നിക്ഷേപമുണ്ടെന്നാണ് കരുതുന്നത്.

തൃശൂരിലെ കോട്ടോൾ ദേശത്തെ തികച്ചും സാധാരണ ചുറ്റുപാടിലായിരുന്നു തമ്പിയുടെ ജനനം. അച്ഛന് ചെറിയ കച്ചവടം. ആറു മക്കളിൽ അഞ്ചാമൻ. വീട്ടിലെ കൃഷിയും കാലിമേയലും എല്ലാം ചെയ്യേണ്ടി വന്ന കുട്ടിക്കാലം. സർക്കാർ സ്‌കൂളിൽ പഠിച്ച് കൊച്ചിയിലെത്തിയത് പ്രിഡിഗ്രി വിദ്യാഭ്യാസത്തിനാണ്. അത് പൂർത്തിയാക്കി നാട്ടിലെത്തിയ പയ്യന്റെ മനസ്സിൽ ഗൾഫ് മോഹമെത്തി. സ്‌കൂൾ പഠനം ഉപേക്ഷിച്ച് ദുബായിലെത്തി പണമുണ്ടാക്കിയെത്തുന്നവരുടെ തിളങ്ങുന്ന കാഴ്ചകളായിരുന്നു തമ്പിയെന്ന യുവാവിനേയും അമ്പരപ്പിച്ചത്. ദുബായിലെത്തിയാൽ ജീവിതം പച്ച പിടിക്കുമെന്ന് ഉറപ്പിച്ച് കടം വാങ്ങിയും മറ്റും ദുബായിൽ. ജോലി തേടി അധികം അലയേണ്ടി വന്നില്ല. പിന്നെ വളർച്ച ശരവേഗതയിൽ. എൺപതുകളിൽ ഗൾഫിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും മലയാളികളായിരുന്നു. മണലാര്യണ്യത്തിൽ വിയർപ്പൊഴിക്കി അവർ സമ്പാദിച്ചപ്പോൾ തമ്പിയുടെ മനസ്സിൽ അതിനുമപ്പുറത്തേക്കുള്ള സ്വപ്‌നങ്ങളായിരുന്നു.

1980ലായിരുന്നു തമ്പി ഗൾഫിലെത്തിയത്. ജോലി തേടിയെത്തിയ തമ്പി, 1984ൽ സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങി. കപ്പലുകൾക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ട സ്ഥാപനമായിരുന്നു ഇത്. പിന്നീട് ഹോട്ടൽ വ്യവസായത്തിലേക്ക്. കേരളത്തിന്റെ കപ്പയും മീനും ദുബായിൽ അതേ തനിമയിൽ പരിചയപ്പെടുത്തി. ഫോർ സ്റ്റാർ ഹോട്ടൽ വാടകയ്‌ക്കെടുത്തുള്ള ആദ്യ സംരഭം വിജയമായതോടെ നാലുകെട്ട് എന്ന പേരിലെ ഹോട്ടൽ ശൃംഖല വളർന്നു പന്തലിച്ചു. പതിയെ റിയൽ എസ്റ്റേറ്റിലേക്ക്. അവിടേയും ചുവട് പിഴച്ചില്ല. ഇതോടെ ഹോളിഡേ ഗ്രൂപ്പ് യുഎഇയിലെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പായി. ഇതോടെ ദുബായിലെത്തുന്ന രാഷ്ട്രീയക്കാരുടെ പ്രിയ സുഹൃത്തായി തമ്പി മാറി. ഇതാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാനികളുമായി പോലും അടുത്ത ബന്ധത്തിലേക്ക് തമ്പിയെ എത്തിച്ചത്.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ പോലും സ്വാധീനിക്കുന്ന ശക്തിയായി തമ്പി മാറിയതായും ആരോപണം ഉയർന്നിരുന്നു. കോഴിക്കോട്ടെ കൊയിലാണ്ടിയിലെ സുബ്രഹ്മണ്യത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ തമ്പിയായിരുന്നു എന്നായിരുന്നു ആക്ഷേപം. കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ സുബ്രഹ്മണ്യം സ്ഥാനാർത്ഥിയായത് ദേശീയ നേതൃത്വത്തിൽ തമ്പിയുടെ കുരത്തിന് തെളിവായി വിലയിരുത്തപ്പെട്ടു. ഐ ഗ്രൂപ്പുമായി കരുണാകരന്റെ കാലത്തുണ്ടായിരുന്ന ബന്ധം മുറിയാതെ തമ്പി കാത്തു സൂക്ഷിക്കുകയായിരുന്നു.

കേരളത്തിന് അകത്ത് ഹോട്ടൽ ശൃംഖലകൾക്ക് പുറമേ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഇന്ന് ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസുകൾ. മദ്യ ഡിസ്റ്റിലറികളും തമ്പിക്ക് സ്വന്തമായുണ്ട്. റിയൽ എസ്റ്റേ്റ്റ്, ഹോളിഡേ റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡിസ്റ്റലറികൾ തുടങ്ങി രണ്ടു ഡസനിലധികം കമ്പനികളുടെ ഡയറക്ടറാണ് തമ്പി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടേയും ചർച്ചയായി. സ്മാർട് സിറ്റിയിലെ വികസന പ്രക്രിയയ്ക്കും ആവുന്നത് ചെയ്തു. കേരളം ഇതിന്റെ പേരിൽ തമ്പിയെ ആദരിക്കുകയും ചെയ്തു. ടൈംസ് ഗ്രൂപ്പിന്റെ വ്യവസായ പ്രമുഖനുള്ള അവാർഡും തമ്പി നേടിയിട്ടുണ്ട്. ഒരു കാലത്ത് ഹോളിഡേ തമ്പി മുന്മുഖ്യമന്ത്രി കെ .കരുണാകരന്റെ വിശ്വസ്തനായിരുന്നു. ഈ അടുപ്പമാണ് കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയവുമായി തമ്പിയെ അടുപ്പിച്ചതെന്ന വാദവും സജീവമാണ്.

ഇതിനിടെ ചില ആരോപണങ്ങളും തമ്പിക്കെതിരെ ഉയർന്നു. കൊർണേലി പീറ്റർ ആയിരുന്നു പരാതിക്കാരൻ. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയും ചെയ്തു. അതിൽ പറയുന്നത് ഇങ്ങനെ-1975 മാർച്ച് 17 മുതൽ യു എ ഇ യിൽ ജോലിയും ബിസിനസുമായി 2012 ജൂൺ ഏഴാം തീയതി വരെ തുടർന്നു കൊണ്ടിരുന്നതാണ് .ഇതിനിടയിൽ 1995 മുതൽ തോട്ടക്കാട്ട് ഡിസ്റ്റലറി എന്നസ്ഥാപനവും 1999 മുതൽ ഗോവ യിൽ ടെട്രാക്യൂൻ ഡിസ്റ്റലറിയും ഞാൻ നടത്തികൊണ്ടിരുന്നു.2006 ൽ യു എ ഇ യിലെ അജ്മാൻ എന്ന എമിറേറ്റിൽ മദ്യവില്പനയ്ക്കുള്ള ലൈസൻസ് സമ്പാദിച്ച് ഗോഡൗണും ഷോപ്പും നടത്തിയിരുന്നു. 2008 വരെ എന്നെ കൂടാതെ 12 ലൈസൻസികൾ ഉണ്ടായിരുന്നു.എന്നാൽ 2008 ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഈ എമിറേറ്റിലെ മുഴുവൻ മദ്യ വില്പനശാലകളുടെയും കുത്തക വ്യാപാരം എനിക്ക് സമ്പാദിക്കാനായി.ആയതിന്റെ പേരിൽ അന്നുവരെ നിലവിലുണ്ടായിരുന്ന മറ്റു 11 ലൈസന്‌സുകളും അജ്മാൻ ഭരണാധികാരി ഷെയ്ക്ക് റദ്ദാക്കി. കൊർണേലിയസ് ജനറൽ ട്രേഡിങ് എന്നസ്ഥാപനത്തിനു മാത്രമായി. ഇങ്ങനെ നീളുന്നു ആ പരാതി. ഇതിൽ നിന്ന് തന്നെ തമ്പിയുടെ ഗൾഫിലെ സ്വാധീനം വ്യക്തമാണ്.

ഹോളിഡേ ഗ്രൂപ്പിന്റെ ചെയർമാനാണ് തമ്പി. ഷെയ്ഖ് യൂസഫ് ഖാലിഫ റാഷിദ് അൽ മുല്ലയാണ് പ്രധാന സ്‌പോൺസർ. യുഎഇ രാജകുടുംബത്തിലെ പ്രധാനിയാണ് തന്റെ സ്‌പോണസറെന്നത് ഹോളിഡേ ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണ്ണായകമായെന്ന വിലയിരുത്തലുമുണ്ട്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് തമ്പിയെ കഴിഞ്ഞ ദിവസം എൻഫോഴ്‌സുമെന്റ് ചോദ്യം ചെയ്തതെന്നാണ് സൂചന. വിദേശനാണ്യ ചട്ട ലംഘനത്തിനു പുറമേ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ തമ്പിയുടെ സ്ഥാപനങ്ങളിലൂടെ നടന്നുവെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗം കരുതുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമായുള്ള തമ്പിയുടെ ബന്ധവും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധിക്കുന്നുണ്ട്. 2010-ൽ സിബിഐ ചില എഞ്ചിനീയറിങ് കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് തമ്പിയെ ചോദ്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP