Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത വീട്ടിൽ ടിവി കണ്ട് തിരികെ വന്ന് പഠനം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ; രാത്രിയിൽ തോട്ടിൻ കരയിലെ വീട്ടിലേക്ക് ഇഴജന്തുക്കൾ കയറുന്നതിനാൽ വെളിച്ചമില്ലാത്തതിനാൽ പുറത്തിറങ്ങാനും ഭയം; മറുനാടൻ വാർത്തയെ തുടർന്ന് മൂന്നാം ക്ലാസ്സുകാരിക്കും ഏഴാം ക്ലാസ്സുകാരിക്കും വൈദ്യുതി അനുവദിച്ച് കെ.എസ്.ഇ.ബി; അദ്ധ്യാപിക ശ്യാമ ടീച്ചർ ടിവി വാഗ്ദാനം ചെയ്തപ്പോൾ സൗജന്യ കേബിൾ കണക്ഷനുമായി റോയി ദൃശ്യയും; കരുനാഗപ്പള്ളിയിലെ സഹോദരിമാർക്ക് ഇനി വീട്ടിലിരുന്ന് പഠിക്കാം

അടുത്ത വീട്ടിൽ ടിവി കണ്ട് തിരികെ വന്ന് പഠനം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ; രാത്രിയിൽ തോട്ടിൻ കരയിലെ വീട്ടിലേക്ക് ഇഴജന്തുക്കൾ കയറുന്നതിനാൽ വെളിച്ചമില്ലാത്തതിനാൽ പുറത്തിറങ്ങാനും ഭയം; മറുനാടൻ വാർത്തയെ തുടർന്ന് മൂന്നാം ക്ലാസ്സുകാരിക്കും ഏഴാം ക്ലാസ്സുകാരിക്കും വൈദ്യുതി അനുവദിച്ച് കെ.എസ്.ഇ.ബി; അദ്ധ്യാപിക ശ്യാമ ടീച്ചർ ടിവി വാഗ്ദാനം ചെയ്തപ്പോൾ സൗജന്യ കേബിൾ കണക്ഷനുമായി റോയി ദൃശ്യയും; കരുനാഗപ്പള്ളിയിലെ സഹോദരിമാർക്ക് ഇനി വീട്ടിലിരുന്ന് പഠിക്കാം

ആർ പീയൂഷ്

കൊല്ലം: വൈദ്യുതിയില്ലാത്തതിനാൽ ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ അടുത്ത വീട്ടിൽ പോയി ടി.വി കണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠനം നടത്തുന്ന സഹോദരിമാർക്ക് വൈദ്യുതി കണക്ഷൻ അനുവദിച്ച് കെ.എസ്.ഇ.ബി. കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ എസ്‌പി ഭവനത്തിൽ സനില(എ.വി.ജി.എൽ.പി.എസ് തഴവ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി), സനിത(എസ്‌പി.എസ്.എസ്.യു.പി.എസ് തൊടിയൂർ ഏഴാംക്ലാസ്സ് വിദ്യാർത്ഥി) എന്നിവർക്കാണ് മണപ്പള്ളി സെക്ഷനിൽ നിന്നും വൈദ്യുതി അനുവദിച്ചത്. സലിതയുടെ സ്‌ക്കൂൾ അദ്ധ്യാപികയുടെ ഇടപെടലും മറുനാടൻ മലയാളിയുടെ വാർത്തയും ശ്രദ്ധയിൽപെട്ടതോടെ സെക്ഷൻ അസി. എഞ്ചിനീയറുടെ ചാർജ്ജുള്ള സബ് എഞ്ചിനീയർ എസ്. സന്തോഷ് കുമാർ വൈദ്യുതി അനുവദിക്കുകയായിരുന്നു.

2018 ൽ പഞ്ചായത്ത് അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയായ ശേഷം പുതിയകാവ് കെ.എസ്.ഇ.ബിയിൽ വൈദ്യുതിക്കായി അപേക്ഷ നൽകിയെങ്കിലും വീടിന് സമീപത്തു കൂടി 11 കെ.വി ലൈൻ പോകുന്നതിനാൽ ഒരു പ്ലാൻ വരച്ചു കൊണ്ടു വരണമെന്ന് നിർദ്ദേശിച്ചു. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് വീട്ടു വേല ചെയ്ത് കുടുംബം പുലർത്തുന്ന അനിലയ്ക്ക് വീടു പണി പൂർത്തിയായതിന് ശേഷം 70,000 രൂപയോളം കടമായിരുന്നു. ഈ കടം നില നിൽക്കുമ്പോൾ അടുത്ത ഒരു പ്ലാൻ വരച്ച് നൽകാൻ പണമില്ലാത്തതിനാൽ പിന്നീട് കെ.എസ്.ഇ.ബിയിലേക്ക് പോയില്ല. മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും വെട്ടത്തിലാണ് പിന്നീട് കുട്ടികൾ രാത്രിയിൽ പഠനം തുടർന്നത്.

രണ്ടു മാസം കഴിഞ്ഞ് വീണ്ടും പുതിയകാവ് കെ.എസ്.ഇ.ബിയിലെത്തിയപ്പോൾ അവിടെ നിന്നും അപേക്ഷകൾ മണപ്പള്ളി സെക്ഷനിലേക്ക് കൈമാറി എന്ന് വിവരം ലഭിച്ചു. മണപ്പള്ളിയിൽ അന്വേഷിച്ചെത്തിയപ്പോൾ അപേക്ഷയുടെ സമയം കഴിഞ്ഞതിനാൽ പുതിയ അപേക്ഷ നൽകണമെന്നായി അധികൃതർ. പുതിയ അപേക്ഷ നൽകണമെങ്കിൽ വയറിങ് പൂർത്തീകിച്ചതായുള്ള ഇലക്ട്രീഷ്യന്റെ സർട്ടിഫിക്കറ്റ് ആവിശ്യമാണ്. അതിനായി വീട് വച്ചു കൊടുത്ത എഞ്ചിനീയറെ സമീപിച്ചപ്പോൾ വീട് നിർമ്മിച്ചു നൽകിയ വകയിലെ 70,000 രൂപ തിരികെ നൽകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മറ്റൊരു ഇലക്ട്രീഷ്യനെ സമീപിച്ചെങ്കിലും രണ്ടായിരം മുതൽ മൂവായിരം രൂപ വരെയാണ് ചോദിച്ചത്. വീട്ടു ജോലിക്ക് പോയി കിട്ടുന്ന 3000 രൂപ തുച്ഛവരുമാനമുള്ള വീട്ടമ്മയ്ക്ക് ഇത് താങ്ങാൻ കഴിയുന്ന തുകയല്ലായിരുന്നു.

വിദ്യാഭ്യാസം ഓൺലൈനാക്കിയപ്പോഴാണ് ഇവർക്ക് വീണ്ടും വൈദ്യുതിയുടെ ആവിശ്യകത മനസ്സിലായത്. ആദ്യ ദിനം കുട്ടികൾക്ക് പഠനം നടത്താൻ കഴിഞ്ഞില്ല. പിന്നീട് ഇവരുടെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ടിവി കണ്ടാണ് പഠനം തുടർന്നത്. എല്ലാ ദിവസവും ഇവിടെ പഠനത്തിന് പോകുന്നതിനും ചില ബുദ്ധിമുട്ടുകളുണ്ട്. മറുനാടൻ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തതോടെ കുട്ടികളുടെ ദുരിത കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഇന്ന് രാവിലെ കെ.എസ്.ഇ.ബി മണപ്പള്ളി സെക്ഷൻ എ.ഇ കുട്ടികളുടെ വീട്ടിലെത്തുകയും സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് വീടിന്റെ വയറിങ് പൂർത്തിയായ ടെസ്റ്റിങ് ആൻഡ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് സബ് എഞ്ചിനീയറുടെ മേൽ നോട്ടത്തിൽ തന്നെ ഒരു ഇലക്ട്രീഷ്യൻ നൽകി.

വീട്ടിലേക്ക് വൈദ്യുതി എത്താനായി ഒരു പോസ്റ്റ് കൂടി സ്ഥാപിക്കേണ്ടതിനാലാണ് ഇന്ന് വൈദ്യുതി നൽകാൻ കഴിയാതിരുന്നത്. നാളെ രാവിലെ പത്ത് മണിയോടെ പോസ്റ്റ് സ്താപിച്ച് വൈദ്യുതി നൽകും. ബി.പി.എൽ വിഭാഗമായതിനാൽ എല്ലാ ചിലവുകളും സൗജന്യമാണ് എന്നും സബ്.എഞ്ചിനീയർ എസ്. സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. വൈദ്യുതി നൽകാൻ ആദ്യം തടസമായത് വീടിന് മുകളിൽ കൂടിയുള്ള 11 കെ.വി. ലൈനായിരുന്നു. ജന സാന്ദ്രത കൂടിയ സ്ഥലത്തുകൂടിയുള്ള ഈ ലൈൻ കഴിഞ്ഞ വർഷം മന്ത്രിയോട് അഭ്യർത്ഥന നടത്തിയ ശേഷം ഓഫ് ചെയ്തിരുന്നു. ഇത് അഴിച്ചു മാറ്റാനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്. അതിനാൽ മറ്റു തടസങ്ങളും ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.

കുട്ടികളുടെ പിതാവ് സജീവൻ ആറു വർഷം മുൻപ് തൂങ്ങി മരിച്ചിരുന്നു. ഇതിന് ശേഷം മാതാവ് അനിലയുമൊത്ത് വാടക വീട്ടിൽ കഴിയുകയായിരുന്ന ഇവർക്ക് പഞ്ചായത്തിൽ നിന്നും വീടും സ്ഥലവും അനുവദിച്ചതിനെ തുടർന്നാണ് തൊടിയൂരിൽ താമസമാക്കിയത്. വയലിനും തോടിനുമിടയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇഴ ജന്തുക്കൾ മിക്കപ്പോഴും ഇവിടേക്ക് കയറിവരാറുണ്ട്. അതിനാൽ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയില്ല.

കുട്ടികളുടെ ദുരിതം അറിഞ്ഞ എ.വി.ജി.എൽ.പി.എസിലെ അദ്ധ്യാപിക ശ്യാമ ശങ്കർ ഇവരുടെ വീട് സന്ദർശ്ശിക്കുകയും വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടികൾക്കായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. കൂടാതെ വൈദ്യുതി ലഭിച്ചാലുടൻ കുട്ടികൾക്ക് ഒരു ടി.വി വാങ്ങി നൽകാമെന്നും ഉറപ്പു നൽകി. മറുനാടൻ മലയാളിയുടെ വാർത്ത ശ്രദ്ധയിൽപെട്ട തഴവയിലെ ജീവകാരുണ്യ പ്രവർത്തകനായ അൻവർഷാ ഇടപെട്ട് റോയി ദൃശ്യയുടെ ഉടമസ്ഥതയിലുള്ള ഹൈടെക് കേബിൾസ് സൗജന്യമായി കേബിൾ ടി.വി കണക്ഷൻ നൽകാമെന്നും അറിയിച്ചു.

വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രതിനിധികളും സിപിഐ പ്രതിനിധികളും വീട്ടിൽ സന്ദർശനം നടത്തി. കുട്ടികൾക്ക് സഹായ വാഗ്ദാനങ്ങളുമായി നാട്ടുകാരും രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP