Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു പ്രസിഡന്റിനെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ; നടപ്പാക്കിയ വികസന പദ്ധതികളുടെ പേരിൽ ഇരവിപേരൂർ പഞ്ചായത്ത് ലിംകാ ബുക്ക് ഓഫ് റിക്കാർഡ്‌സിൽ; എന്നിട്ടും സിപിഐ(എം) മാത്രം ഇതൊന്നും തിരിച്ചറിയുന്നില്ലെന്ന് അണികൾ

ഒരു പ്രസിഡന്റിനെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ; നടപ്പാക്കിയ വികസന പദ്ധതികളുടെ പേരിൽ ഇരവിപേരൂർ പഞ്ചായത്ത് ലിംകാ ബുക്ക് ഓഫ് റിക്കാർഡ്‌സിൽ; എന്നിട്ടും സിപിഐ(എം) മാത്രം ഇതൊന്നും തിരിച്ചറിയുന്നില്ലെന്ന് അണികൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അഞ്ചു വർഷം മുമ്പ് ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ അഡ്വ. എൻ. രാജീവ് എന്ന ചെറുപ്പക്കാരന് വലിയ മോഹങ്ങളും പ്രതീക്ഷയുമൊന്നുമില്ലായിരുന്നു. അടുക്കും ചിട്ടയുമായി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോയപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രസിഡന്റിന്റെ അവാർഡ് വരെ കിട്ടി. ഇപ്പോഴിതാ ഈ കൊച്ചു പഞ്ചായത്ത് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലുമെത്തിയിരിക്കുന്നു.

ഇരവിപേരൂരിൽ സൗജന്യ വൈഫൈ ഏർപ്പെടുത്തിയാണ് രാജീവ് വികസന പ്രവർത്തനങ്ങൾ തുടങ്ങുന്നത്. എന്നാൽ സിപിഐ(എം) നേതൃത്വം രാജീവിന്റെ ജിനകീയ പ്രവർത്തനത്തെ തിരിച്ചറിയുന്നില്ലെന്ന ആക്ഷേപം പ്രാദേശീക പാർട്ടി പ്രവർത്തകർക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സിപിഎമ്മിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. എന്നാൽ ഇരവിപുരത്ത് രാജീവിന്റെ മികവിൽ മുന്നേറ്റമുണ്ടാക്കി. ഈ സാഹചര്യത്തിൽ ആറന്മുളയിൽ രാജീവിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും പ്രാദേശിക നേതൃത്വം മുന്നോട്ട് വയ്ക്കുന്നു. എന്നാൽ ജില്ലാ കമ്മറ്റിയുടെ പ്രാഥമിക പട്ടികയിൽ പോലും രാജീവില്ല. ഇതിൽ അമർഷവും സജീവമാണ്.

ലിംക ബുക്കിന്റെ 2016 എഡിഷനിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ എൻ. രാജീവിന്റെ പേരിലാണ് കേരളത്തിലെ മാതൃകാഗ്രാമം എന്ന പേരിൽ റിക്കാർഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് നേടിയ പഞ്ചായത്ത്, ഇന്ത്യയിൽ ആദ്യമായി ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ ലഭ്യമാക്കിയ ഗ്രാമപഞ്ചായത്ത് എന്നീ പ്രത്യേകതകളും എടുത്തു പറയുന്നു. മാലിന്യ സംസ്‌കരണരംഗത്ത് നടത്തിയ ഇടപെടലുകൾ, ശുദ്ധജല ലഭ്യതയ്ക്കായി നടത്തിയ പദ്ധതികൾ എന്നിവയും ഇത് രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ മാതൃകയായി തിരഞ്ഞെടുത്തതും ദേശീയ നേട്ടമായി പരിഗണിച്ചാണ് ലിംക ബുക്ക് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടുന്നതിന് സഹായകമായത്. വരട്ടാറിന്റെ പുനരുജ്ജീവനത്തിന് നടത്തിയ ശ്രമങ്ങളും എടുത്തുപറയുന്നുണ്ട്.

ഇ-ഗവേണൻസ് ഉൾപ്പെടെയുള്ള ഭരണനേട്ടങ്ങൾ പരിഗണിച്ച് നേരത്തേ പഞ്ചായത്തിന് പ്രധാനമന്ത്രിയുടെ പൊതുഭരണഅവാർഡ് ലഭിച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ഗ്രാമപഞ്ചായത്ത് ഇടം നേടി. കേന്ദ്ര സർക്കാരിന് കീഴിലുള്ള (പബ്‌ളിക് ഗ്രീവൻസ് ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് റിഫോംസ് ഫണ്ട് )കേന്ദ്രഭരണ പരിഷ്‌കാരവകുപ്പിനു കീഴിലുള്ള ഫണ്ട് ഉപയോഗിച്ച് ഇ-ഗവേണൻസ് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾക്ക് ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിന് സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
സിവിൽ സർവീസ് ഉൾപ്പെടെ മത്സരപരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കാനും ഗ്രാമത്തിന്റെ പൊതുവിവരങ്ങൾ പഠനവിധേയമാക്കാനും വേണ്ടി ഗ്രാമവിജ്ഞാന കേന്ദ്രം സ്ഥാപിച്ചതും ദേശീയതലത്തിൽ മാതൃകയായി പരിഗണിച്ചു.

കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ അധികാര വികേന്ദ്രീകരണമാണ് പഞ്ചായത്തുകൾക്ക് ഭരണനേട്ടത്തിന് സഹായകരമായ സാഹചര്യമൊരുക്കിയതെന്ന് സിപിഐ(എം) നേതാവു കൂടിയായ എൻ. രാജീവ് പറയുന്നു. പഠനത്തിനെത്തിയ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പഞ്ചായത്തുകൾക്ക് അധികാരമില്ല. പലയിടത്തും പഞ്ചായത്തുകളുടെ ഘടനയിൽ കേരളിത്തിലേതു പോലെയുള്ള ജനസംഖ്യയില്ല. അതുകൊണ്ടുതന്നെ അവിടങ്ങളിൽ പഞ്ചായത്തുകൾക്ക് വരുമാനവും ജീവനക്കാരും കുറവാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും ഗോവ, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഇരവിപേരൂരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ പദ്ധതികൾ പഠിക്കാനെത്തി.

ഇരവിപേരൂർ പദ്ധതികളുടെ പ്രായോഗിക പഠനത്തിന് കേന്ദ്രം സ്ഥാപിക്കണമെന്ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ പ്രതിനിധികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമീണ കോടതി എന്ന ആശയത്തിൽ നടപ്പാക്കിയ ജാഗ്രതാ സമിതിയുടെ പ്രവർത്തനവും ദേശീയ തലത്തിൽ മാതൃകയായി ഇവിടെ നിന്ന് സ്വീകരിച്ചു. മധ്യപ്രദേശ് സർക്കാർ ഇത് സംബന്ധിച്ച പദ്ധതികൾ അവരുടെ സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള ഒരുക്കത്തിലാണ്. കേരളസർക്കാരിന്റെ ആദ്യ ബയോഡൈവേഴ്‌സിറ്റി പുരസ്‌കാരം നേടിയ പഞ്ചായത്തു കൂടിയായ ഇരവിപേരൂർ ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ അംഗീകാരമുള്ള പ്രാഥമികാരോഗ്യകേന്ദ്രം എന്ന നേട്ടവും കൈവരിച്ചു. നാലു വർഷമായി പൊതുജനങ്ങൾക്കായി യോഗാ പരിശീലനവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.

മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ടാറിനൊപ്പം എട്ടു ശതമാനം ചേർത്ത് റോഡിന്റെ നിലവാരം കൂട്ടാമെന്ന് പ്രായോഗികമായി നടപ്പാക്കുന്നതിനും ഇരവിപേരൂർ മാതൃക വിജയം കണ്ടു. 1300 കിലോഗ്രാം പ്ലാസ്റ്റിക്കാണ് കഴിഞ്ഞ വർഷം ടാറിനൊപ്പം വിനിയോഗിച്ചത്. നാലുകിലോമീറ്റർ റോഡാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിൽ ടാർ ചെയ്തത്. ഈ വികസന മാതൃകകൾ എൻ. രാജീവിന്റെ നേതൃത്വത്തിൽ കേന്ദ്ര വകുപ്പ് സെക്രട്ടറിമാർക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നു. സൻസദ് ആദർശ് ഗ്രാമം പദ്ധതിയുടെ ദേശീയ ശിൽപ്പശാലയിലും പദ്ധതികൾ പ്രത്യേക സ്റ്റാളിലൂടെ അവതരിപ്പിച്ചു.

ഇതേ തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയ പാതകൾ ടാർ ചെയ്യുമ്പോൾ എട്ടു ശതമാനം പ്ലാസ്റ്റിക് ചേർക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരവിറക്കിയിരുന്നു. ഇതും പഞ്ചായത്ത് നടത്തിയ പദ്ധതികളുടെ ദേശീയ സ്വീകാര്യത വ്യക്തമാക്കുന്നു. ശുദ്ധമായ മാംസം ലഭിക്കുന്നതിനുള്ള ആധുനിക അറവുശാലയുടെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP