Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഞങ്ങളുടെ പണം തന്നു തീർക്കാതെ അനിൽ അംബാനി നാടുവിടുമോ എന്നു ഭയം! അനിൽ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; കോടതി സെറ്റിൽമെന്റ് തുകയായ 550 കോടി റിലയൻസ് ഇനിയും തന്നില്ലെന്ന് പരാതി പറഞ്ഞ് സ്വീഡിഷ് ടെലികോം കമ്പനി എറിക്സൺ; എച്ച്എഎല്ലിനെ ഒഴിവാക്കി റഫേൽ കരാർ നേടിയ അംബാനി മുതലാളിയെ ഓർത്ത് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ!

ഞങ്ങളുടെ പണം തന്നു തീർക്കാതെ അനിൽ അംബാനി നാടുവിടുമോ എന്നു ഭയം! അനിൽ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; കോടതി സെറ്റിൽമെന്റ് തുകയായ 550 കോടി റിലയൻസ് ഇനിയും തന്നില്ലെന്ന് പരാതി പറഞ്ഞ് സ്വീഡിഷ് ടെലികോം കമ്പനി എറിക്സൺ; എച്ച്എഎല്ലിനെ ഒഴിവാക്കി റഫേൽ കരാർ നേടിയ അംബാനി മുതലാളിയെ ഓർത്ത് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ!

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റാഫേൽ ഇടപാടിന്റെ പേരിൽ വിവാദത്തിലായ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയുടെ വിശ്വാസ്യതക്ക് മേൽ കരിനിഴൽ വീഴ്‌ത്തി പുതിയ ആരോപണം. കമ്പനിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സ്വീഡിഷ് ടെലികോം ഭീമൻ എറിക്സൺ. എറിക്സൺ കമ്പനിക്ക് റിലയൻസ് നൽകാനുള്ള കുടിശ്ശിക തുകയായ 550 കോടി രൂപ കൊടുത്ത് തീർക്കാതെ കമ്പനി ഉടമ അനിൽ അംബാനിയേയും രണ്ട് മുതിർന്ന കമ്പനി എക്സിക്യൂട്ടീവുമാരേയും രാജ്യം വിടാൻ അനുവദിക്കരുതെന്ന് എറിക്സൺ കമ്പനി സുപ്രീം കോടതി മുൻപാകെ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

അനിൽ അംബാനിയേയും രണ്ട് കമ്പനി എക്സിക്യൂട്ടീവുമാരേയും ഇന്ത്യ വിട്ടുപോകുന്നതിൽ നിന്ന് തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടുത്തിടെ രാജ്യത്തെ സുപ്രധാനമായ പ്രതിരോധ ഇടപാടു നടത്തിയ കമ്പനിയുടെ തലവനെതിരെ ആണെന്നതാണ് ഏറ്റവും രസകരമായ കാര്യം. 45,000 കോടി രൂപയുടെ കടത്തിലായിരുന്നു അനിൽ അംബാനി ഗ്രൂപ്പ്. അനിൽ അംബാനി ഗ്രൂപ്പിന്റെ കുടിശിക 1600 കോടി രൂപയായിരുന്നു. ഇത് 550 കോടിയാക്കി കുറക്കാൻ എറിക്സ്ൺ തയ്യാറായിരുന്നു. ഈ കുടിശ്ശിക കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ സെറ്റിൽമെന്റിൽ കുറയ്ക്കുകയായിരുന്നു.

കോടതി ധാരണപ്രകാരം സെപ്റ്റംബർ 30നകം പണം നൽകാം എന്നാണ് അനിൽ അംബാനിയുടെ കമ്പനി ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഉറപ്പു പാലിക്കാൻ അനിൽ അംബാനിയുടെ കമ്പനി തയ്യാറായില്ല. ഇതോടെയാണ് എറിക്സൺ സുപ്രീം കോടതിയെ സമീപിച്ചത്. ''അനിൽ അംബാനി ഗ്രൂപ്പിന് രാജ്യത്തെ നിയമങ്ങളോട് ഒരു ബഹുമാനവുമില്ല. അവർ നിയമനടപടികളെ അട്ടിമറിക്കുകയാണ്'' എറിക്സൺ പറയുന്നു. ''കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം. രാജ്യം വിടുന്നത് തടയണം'' എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

സ്പെക്ട്രം, ടവറുകൾ ഒപ്റ്റിക്കൽ ഫൈബറുകൾ തുടങ്ങിയ സ്വത്ത് വകകളുടെ വിൽപ്പനയിലൂടെ 25000 കോടി രൂപ കണ്ടെത്താൻ സഹോദരൻ മുകേഷ് അംബാനിയുടെ റിലൈൻസ് ജിയോയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ ഈ കരാർ ടെലികോം മന്ത്രാലയം തടഞ്ഞു. സ്പെക്ട്രം യൂസേജ് ചാർജുമായി ബന്ധപ്പെട്ട് 2900 കോടി രൂപയുടെ ബാങ്ക് ഗാരണ്ടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അതേസമയം എറിക്സൺ കമ്പനിയുടെ ഹർജി അനാവശ്യമാണ് എന്ന് റിലൈൻസ് കമ്മ്യൂണിക്കേഷൻസ് പറയുന്നു. പണം നൽകുന്നതിനായി 60 ദിവസത്തേയ്ക്ക് സമയം നീട്ടി തരണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നതായാണ് റിലൈൻസ് അവകാശപ്പെടുന്നത്.

റാഫേൽ കരാറിൽ ഓഫ്‌സെറ്റ് കരാർ പങ്കാളിയായി അനിൽ അംബാനിയുടെ റിലൈൻസ് ഡിഫൻസിനെ ഉൾപ്പെടുത്തിയത് സംബന്ധിച്ച അഴിമതി ആരോപണങ്ങൾ നിറഞ്ഞുനിൽക്കുന്നതിനു ഇടയിലാണ് എറിക്‌സൺ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിരോധ രംഗത്ത് യാതൊരു മുൻ പരിചയവുമില്ലാത്തതും കഴിഞ്ഞ നാല് വർഷമായി വലിയ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നതും കോടികളുടെ കടബാധ്യതയിൽ നിൽക്കുന്നതുമായ അനിൽ അംബാനി ഗ്രൂപ്പിനെ കരാർ പങ്കാളിയാക്കിയത് വലിയ വിവാദമായിരിക്കുകയാണ്. പരിചയസമ്പന്നരായ എച്ച്എല്ലിനെ അടക്കം ഒഴിവാക്കിയാണ് അനിൽ അംബാനിയുടെ ഗ്രൂപ്പിന് കരാർ നൽകിയത്. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

ഇന്ത്യൻ ഗവൺമെന്റിന്റെ ആവശ്യപ്രകാരമാണ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ട്, റിലൈൻസിനെ പങ്കാളിയാക്കിയത് എന്ന മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദിന്റെ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ സ്ഫോടനമാണ് ഉണ്ടാക്കിയത്. റാഫേൽ കരാറുമായി ബന്ധപ്പെട്ട മോദി സർക്കാരിന്റെ പ്രതിരോധ വാദങ്ങളെ ദുർബലപ്പെടുത്തുന്നതായിരുന്നു ഇത്. ഈ സാഹചര്യത്തിൽ എറിക്സണിന്റെ കേസ് അനിൽ അംബാനിയെ വീണ്ടും പ്രതിസന്ധിയിൽ ആക്കിയേക്കും.

റാഫേൽ കരാറിൽ അനിൽ അബാനിയുടെ സ്ഥാപനത്തെ ഉൾപ്പെടുത്താൻ പ്രതിരോധ നിയമങ്ങളും ചട്ടങ്ങളും മോദി സർക്കാർ മാറ്റിയെഴുതി എന്ന ആരോപണവും ഉയർന്നിരുന്നു. 2016ൽ നിലവിൽ വന്ന പ്രതിരോധ സംഭരണ നടപടി ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അതിന് തൊട്ട് മുമ്പുള്ള വർഷമായ 2015ൽ അനിൽ അമ്പാനിയുടെ കമ്പനിയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നതെന്ന് രേഖകൾ.

റഫേൽ കരാറിനെതിരെ ഉദ്യോഗസ്ഥർ വിയോജനകുറിപ്പ് എഴുതിയിരുന്നതെന്ന കണ്ടെത്തലിന് പിന്നാലെയാണ് കരാർ ഒപ്പിടുമ്പോൾ ഇല്ലാത്ത നിയമം പിന്നീട് ഉണ്ടാക്കിയിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നത്. എൻഡിഎ സർക്കാർ 2016 ഏപ്രിൽ 1നാണ് പ്രതിരോധ ഉൽപന്നങ്ങൾ വാങ്ങാനായി പ്രതിരോധ സംഭരണ നടപടി ക്രമം കൊണ്ട് വന്നത്. ഈ ചട്ടത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് റിലയൻസും റഫേൽ നിർമ്മാണ കമ്പനിയായ ദസാൾട്ടും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരഭമായ ദസാൾട്ട് റിലയൻസിന് നിലവിൽ വന്നതെന്നാണ് കേന്ദ്ര സർക്കാർ വാദം.

പക്ഷെ 2015ൽ തന്നെ അനിൽ അബാനി സംയുക്ത സംരഭം ആരംഭിച്ച് കരാറിന്റെ ഭാഗമായി. അതായത് റിലയൻസിനെ കേന്ദ്ര സർക്കാർ റാഫേൽ കരാറിന്റെ ഭാഗമാക്കുന്നത് ഇല്ലാത്ത നിയമത്തിലെ ചട്ടങ്ങളുടെ പേരിൽ. പിന്നീട് നിയമസാധുത നൽകാൻ ചട്ടമുണ്ടാക്കി. ദസാൾട്ട് ഏവിയേഷൻ 2018 ഏപ്രിൽ 23ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇക്കാര്യം സമ്മതിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി റഫേൽ കരാർ പാരീസിൽ പ്രഖ്യാപിച്ച് 14 ദിവസത്തിനുള്ളിലാണ് അനിൽ അബാനി റിലയൻസ് എയ്റോസ്ട്രകചർ രജിസ്റ്റർ ചെയ്തത്.

റിലയൻസ് ഡിഫൻസിന് രൂപം നൽകിയത് 2015 മാർച്ച് 28ന്.ഈ സമയത്ത് നിലവിലുണ്ടായിരുന്നത് 2013ലെ പ്രതിരോധ സംഭരണ ചട്ടം മാത്രം. ഇതനുസരിച്ച് ദസാൾട്ട് ഏവിയേഷൻ ഇന്ത്യൻ പങ്കാളിയെ കണ്ടെത്താൻ നടത്തുന്ന എല്ലാ കാര്യങ്ങളും പ്രതിരോധ മന്ത്രാലയത്തെ അറിയിച്ച് അനുമതി തേടണം.2016ലാണ് റിലയൻസിനെ സഹായിക്കാൻ ഇതിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്. അത് പ്രകാരം ദസാൾട്ട് റിലയൻസിനെ തിരഞ്ഞെടുത്ത ശേഷം പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചാൽ മതി. പക്ഷെ 2015ൽ ഉണ്ടാക്കിയ കരാറിന് അതിന് ശേഷം വന്ന നിയമം എങ്ങനെ അനുമതി നൽകുമെന്ന ചോദ്യത്തിന് മാത്രം കേന്ദ്ര സർക്കാരിന് മറുപടി ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP