Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൺവിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറി തന്നെ; ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഫാക്ടറിക്ക് തീയിട്ടത് രണ്ട് ജീവനക്കാർ; പിടിയിലായത് കഴക്കൂട്ടം ചിറയിൻകീഴ് സ്വദേശികളായ വിമൽ ബിനു എന്നിവർ; ശമ്പളം വെട്ടിക്കുറച്ചതിന്റെ പ്രതികാരമായി കടുംകൈ ചെയ്തെന്ന് സ്ഥിരീകരിച്ച് കഴക്കൂട്ടം പൊലീസ്; പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയെന്ന് സൂചന: 500 കോടിയുടെ നാശനഷ്ടമുണ്ടായ തീപിടുത്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മൺവിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറി തന്നെ; ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഫാക്ടറിക്ക് തീയിട്ടത് രണ്ട് ജീവനക്കാർ; പിടിയിലായത് കഴക്കൂട്ടം ചിറയിൻകീഴ് സ്വദേശികളായ വിമൽ ബിനു എന്നിവർ; ശമ്പളം വെട്ടിക്കുറച്ചതിന്റെ പ്രതികാരമായി കടുംകൈ ചെയ്തെന്ന് സ്ഥിരീകരിച്ച് കഴക്കൂട്ടം പൊലീസ്; പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയെന്ന് സൂചന: 500 കോടിയുടെ നാശനഷ്ടമുണ്ടായ തീപിടുത്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൺവിള പ്‌ളാസ്റ്റിക് ഫാക്ടറിക്ക് തീവച്ചത് പിടിയിലായ ജീവനക്കാർ തന്നെ. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ചിറയിൻകീഴ് സ്വദേശി ബിമൽ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങൾ തന്നെയാണ് ഫാക്ടറിക്ക് തീവച്ചതെന്ന് സമ്മതിച്ചത്.ഇരുവരുടെയും ശമ്പളം കമ്പനി വെട്ടിക്കുറച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാവാം പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

കമ്പനിയുടെ ഭാഗത്തുനിന്ന് തൊഴിലാളി വിരുദ്ധ നടപടികളുണ്ടായതായി ഇവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെന്നും സൂചനയുണ്ട്. സിറ്റി പൊലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം. എന്നാൽ ഇത്രവലിയ തീപ്പിടിത്തമുണ്ടാവുമെന്ന് ജീവനക്കാർ വിചാരിച്ചിരുന്നില്ലെന്നാണ് സൂചന. ഫാക്ടറിയുടെ മുകൾനിലയിലെ സ്റ്റോർ മുറിയിൽനിന്നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോർട്ട് നവംബർ പത്ത് ശനിയാഴ്ച ലഭിക്കും. ഇതിനു ശേഷമേ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തുവെന്ന് പൊലീസ് അറിയിച്ചിരുന്നു. അതേസമയം തീ ആളിപ്പടരാൻ ഇടയാക്കിയ സംഭവത്തിൽ ഫാക്ടറിയുടെ ഭാഗത്തു നിന്നും വലിയ വീഴ്‌ച്ച സംഭവിച്ചതായും വിവരമുണ്ട്. തീകെടുത്തുന്നതിന് ഫാക്ടറിയിലുണ്ടായിരുന്ന സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു. കത്തുന്ന വസ്തുക്കൾ ഫാക്ടറിയിൽ കൂടുതലായി സൂക്ഷിച്ചിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സജീവൻ പറഞ്ഞു.

ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച്ചയാണ് ഉണ്ടായത്. അഗ്നിബാധയുണ്ടായാൽ ഉപയോഗിക്കാനായി ഫയർ എക്സിറ്റിൻഗ്വിഷറുകൾ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. അഗ്‌നിബാധ ഉണ്ടായാൽ ഉടനെ അണയ്ക്കാനുള്ള സംവിധാനം പ്രവർത്തിച്ചിരുന്നില്ല. വെള്ളം പോലും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്ന വിവരം. പ്ലാസ്റ്റിക് ഉൽപാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കൾ അമിതമായി ഫാക്ടറിയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് ആനുപാതികമായുള്ള അഗ്‌നിശമന സൗകര്യങ്ങൾ ഫാക്ടറിയിൽ ഉണ്ടായിരുന്നില്ല. ഇന്ധനവും തീപിടിക്കുന്ന രാസവസ്തുക്കളും അടക്കമുള്ളവ ഫാക്ടറിയിൽ ഉണ്ടായിരുന്നു. അഗ്‌നിബാധ ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിയുന്നതിനുള്ള സ്മോക് ഡിക്ടറ്റർ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല.

ഒക്ടോബർ 27ന് ഫാക്ടറിയിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് തീ അണക്കാനുള്ള വസ്തുക്കൾ ഉപയോഗിച്ചിരുന്നു. പിന്നീട് അവ ഫിൽ ചെയ്യുന്നതിന് മുമ്പാണ് അടുത്ത തീപിടിത്തം ഉണ്ടായത്. ഇത് സമയത്ത് ഫയർഫോഴ്‌സിനെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. തീപിടിത്തം മലിനീകരണ നിയന്ത്രണ ബോർഡിനെയും അറിയിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കിൽ ബുധനാഴ്ചയുണ്ടായ വിധത്തിലുള്ള വലിയ അഗ്‌നിബാധ ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തുന്നു.

ഫാക്ടറിക്കുള്ളിൽ ഉൽപന്നങ്ങൾ സൂക്ഷിക്കരുതെന്ന നിർദ്ദേശം ഫാക്ടറി അധികൃതർ അവഗണിച്ചതായാണ് വ്യക്തമാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് സൂചനകൾ. 12 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് മൺവിള ഫാക്ടറിയിലെ തീയണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടം അപകടാവസ്ഥയിലാണുള്ളത്. കെട്ടിടത്തിന്റെ മതിൽ പുലർച്ചയോടെ തകർന്നുവീണു. വിഷപ്പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്ത് നിന്ന് ആളുകളെ രാത്രിയോടെ ഒഴിപ്പിച്ചിരുന്നു.

അഞ്ഞൂറ് കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് ഫാമിലി പ്ലാസ്റ്റിക് അധികൃതർ വ്യക്തമാക്കുന്നത്. അഗ്നിബാധയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ വ്യക്തമാക്കി. ഇതിന് വിദഗ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം വിശദമാക്കി. കൂടാതെ ഫാമിലി പ്ലാസ്റ്റികിന്റെ നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നേരത്തെ, തീപിടുത്തമുണ്ടായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസും ഫയർഫോഴ്സും വ്യക്തമാക്കിയിരുന്നു. 500 കോടിയുടെ നഷ്ടമാണ് ഫാമിലി പ്ലാസ്റ്റിക് കത്തിനശിച്ചപ്പോൾ ഉണ്ടായ നഷ്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP