Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീരവ് മോദിയും വിജയ് മല്യയും കോടാനു കോടികൾ മോഷ്ടിച്ചു നാടുവിട്ട നാട്ടിൽ കർഷകർ കടംകയറി ജീവനൊടുക്കുന്നു; മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭത്തിൽ ചെങ്കൊടിയേന്തി അരലക്ഷത്തോളം പേർ തെരുവിലിറങ്ങിയ കാഴ്‌ച്ച കണ്ട് അന്തംവിട്ട് ഫഡ്‌നാവിസും കൂട്ടരും; നാസിക്കിൽ തുടങ്ങി മുംബൈയിൽ പ്രവേശിച്ച കർഷക മാർച്ച് സിപിഎമ്മിന് സമ്മാനിച്ചത് പുതുകരുത്ത്; ത്രിപുരയിലും ബംഗാളിലും ഭരണം പോയ സിപിഎം മഹാരാഷ്ട്രയിൽ ഉയർത്തെഴുനേൽക്കുന്ന കാഴ്‌ച്ച

നീരവ് മോദിയും വിജയ് മല്യയും കോടാനു കോടികൾ മോഷ്ടിച്ചു നാടുവിട്ട നാട്ടിൽ കർഷകർ കടംകയറി ജീവനൊടുക്കുന്നു; മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭത്തിൽ ചെങ്കൊടിയേന്തി അരലക്ഷത്തോളം പേർ തെരുവിലിറങ്ങിയ കാഴ്‌ച്ച കണ്ട് അന്തംവിട്ട് ഫഡ്‌നാവിസും കൂട്ടരും; നാസിക്കിൽ തുടങ്ങി മുംബൈയിൽ പ്രവേശിച്ച കർഷക മാർച്ച് സിപിഎമ്മിന് സമ്മാനിച്ചത് പുതുകരുത്ത്; ത്രിപുരയിലും ബംഗാളിലും ഭരണം പോയ സിപിഎം മഹാരാഷ്ട്രയിൽ ഉയർത്തെഴുനേൽക്കുന്ന കാഴ്‌ച്ച

മറുനാടൻ ഡെസ്‌ക്ക്

മുംബൈ: ത്രിപുരയിൽ കാൽനൂറ്റാണ്ടുകാലത്തെ സിപിഐഎം ഭരണം കടപുഴകിയപ്പോൾ, ബംഗാളിനു പിന്നാലെ ത്രിപുരയെന്നും അടുത്തത് കേരളമെന്നും അതോടെ സിപിഎമ്മിന്റെ അവസാനമെന്നുമായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. അഖിലേന്ത്യാ തലത്തിൽ സിപിഎമ്മിന് നിലനില്ക്കണമെങ്കിൽ കോൺഗ്രസിന്റെ കൂട്ടുവേണമെന്ന് വാദിക്കുന്ന ഒരു കൂട്ടർ മറുഭാഗത്തുണ്ട്. എന്നാൽ, എന്നാൽ അനുദിനം വൻ ജനസ്വീകാര്യത നേടിക്കൊണ്ട് മഹാരാഷ്ട്രയിലെ കർഷക സമരം ഭരിക്കുന്ന കക്ഷികളെ ശരിക്കും ഞെട്ടിക്കുകയാണ്. ഒരു കാലത്ത് സിപിഎമ്മിന്റെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരുകൾ ഉണ്ടായിരുന്ന മഹാരാഷ്ട്രയിൽ സിപിഎം വീണ്ടും ഉയർത്തെഴുനേൽക്കുകയാണ്. അതിന്റെ ശക്തമായ സൂചനയാണ് നാസിക്കിൽ നിന്നും മുബൈയിലേക്ക് സിപിഎം സംഘടിപ്പിച്ച തൊഴിലാളി പ്രക്ഷോഭം.

ബംഗാളിലും ത്രിപുരയിലും ഭരണം പോയങ്കിലും സിപിഎം മറ്റിടങ്ങളിൾ വളർച്ച പ്രാപിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് അരലക്ഷത്തോളം പേർ അണിനിരന്ന് കർഷക റാലി വ്യക്തമാകുന്നത്. രാജസ്ഥാൻ, തെലങ്കാന, ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ഇടതുപക്ഷ ഇടപെടലുകൾ സജീവമാകുന്നചതിനിടെയാണ് മഹാരാഷ്ട്രയിലും സിപിഎം ശക്തമായ സാന്നിധ്യമാകുന്നത്. മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭത്തിന്റെ ഓരോ നാളുകൾ പിന്നിടുമ്പോഴും വൻ പങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. പതിനായിരിക്കണക്കിന് പ്രവർത്തകരാണ് ലോങ്ങ് മാർച്ചിലേക്കൊഴികയെത്തുന്നത്.

മാർച്ച് അഞ്ചാം ദിനമായ ശനിയാഴ്ച വസിന്ധിൽ നിന്ന് റാലി ആരംഭിക്കുമ്പോൾ 40,000ത്തിലധികം കർഷകർ മാർച്ചിന്റെ ഭാഗമായി കഴിഞ്ഞു. കർഷകർക്ക് പുറമേ ആയിരക്കണക്കിന് ആദിവാസികളും അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ വനാവകാശനിയമം നടപ്പിലാക്കണമെന്ന മുദ്രാവാക്യവുമായി അണിനിരക്കുന്നുണ്ട്. ഭരണക്കാരുടെ കർഷക വിരുദ്ധ സമീപനം കൊണ്ടു പൊറുതി മുട്ടിയ കർഷകർ ചെങ്കൊടിയേന്തി വൻ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു. ദേശീയ മാധ്യമങ്ങൾ തുടക്കത്തിൽ അവഗണിച്ച സമരം ഇപ്പോൾ പൂർവ്വാധികം ശക്തിപ്രാപിക്കുകയും ചെയ്തു.

അനുവാദമില്ലാതെ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതിൽ നിന്ന് പിന്മാറുക, തക്കതായ നഷ്ടപരിഹാര തുക നൽകുക, വിളകൾക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക, എം എസ് സ്വാമിനാഥൻ കമ്മീഷൻ കർഷകർക്കായി സമർപ്പിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക, കാർഷിക പെൻഷനിൽ കാലഘട്ടത്തിനനുസരിച്ചുള്ള വർധനവ് വരുത്തുക, പാവപ്പെട്ടവർക്ക് നൽകുന്ന റേഷൻ സമ്പ്രദായത്തിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുക, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുക, നദീസംയോജന പദ്ധതികൾ നടപ്പിലാക്കി കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരൾച്ചക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ സമരത്തിൽ മുന്നോട്ടുവെക്കുന്നത്.

ഇതിൽ സുപ്രധാനമായ കാര്യം വയ്‌പ്പാ പ്രശ്‌നം തന്നെയാണ്. കർഷകരുടെ വായ്‌പ്പകൾ എഴുതി തള്ളി പ്രഖ്യാപനം വന്നെങ്കിലും ഇതിന്റെ ആനുകൂര്യം ഇതുവരെ കർഷകരിലേക്ക് എത്തിയിട്ടില്ല. ഇതോടെയാണ് സിപിഎമ്മിന്റെ ചെങ്കൊടി പിടിച്ച് കർഷകർ തെരുവിലിറങ്ങിയത്. മാർച്ച് 6 ന് നാസിക്കിൽ നിന്നുമാണ് കർഷക മാർച്ച് ആരംഭിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി കിസാൻസഭയുടെ നേതൃത്വത്തിൽ മറ്റ് സംഘടനകളുടെ സഹകരണത്തോടെ കർഷകർ നിരന്തര സമരത്തിലായിരുന്നു. 2016 മാർച്ചിൽ ഒരുലക്ഷം കർഷകരാണ് നാസിക്കിൽ ഉപരോധസമരം നടത്തിയത്. രണ്ടുമാസം കഴിഞ്ഞ് താനെയിൽ ശവപ്പെട്ടിസമരം. ഒക്ടോബറിൽ പാൽഘർ ജില്ലയിൽ ഗിരിവർഗ വികസനമന്ത്രിയുടെ വാഡയിലെ വീടുവളഞ്ഞ് സമരം ചെയ്തത് അരലക്ഷം കർഷകരാണ്. ഔറംഗബാദിലും മറാത്തവാഡയിലും ഖംഗാവോണിലും നടന്ന മറ്റ് എണ്ണമറ്റ സമരങ്ങൾ.

2017 ജൂണിൽ പതിനൊന്നുദിവസം നീണ്ട പണിമുടക്ക്. ഈവർഷം തന്നെ ആഗസ്തിൽ രണ്ടുലക്ഷം കർഷകർ അണിനിരന്ന് സംസ്ഥാനത്താകെ സംഘടിപ്പിച്ച ചക്കാ ജാം (റോഡ് ഉപരോധം) തുടങ്ങി സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ സമരങ്ങളുടെ തുടർച്ചയിലാണ് അരലക്ഷം കർഷകർ ഇപ്പോൾ ഇരുനൂറ് കിലോമീറ്റർ കാൽനടയായെത്തി നിയമസഭ ഉപരോധിക്കാനൊരുങ്ങുന്നത്.



ഇന്ത്യയിൽ ഏറ്റവുമധികം കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. പ്രതിവർഷം മൂവായിരത്തിലേറെ കർഷകരാണ് തുടർച്ചയായി മൂന്നുവർഷമായി സംസ്ഥാനത്ത് ജീവനനൊടുക്കുന്നത്. ഈ ജനുവരിയിൽ വിദർഭ മേഖലയിൽമാത്രം 104 കർഷകർ ആത്മഹത്യ ചെയ്തതായാണ് കണക്ക്. പരുത്തികർഷകരും മറ്റും കടുത്ത പ്രതിസന്ധിയിലാണ്. കടുത്ത കീടബാധയാണ് പരുത്തിക്ക് ഇക്കുറി ഉണ്ടായത്. 84 ശതമാനം വിളവുനശിച്ചു. ഓരോ കർഷകനും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കർഷകർക്ക് പരുത്തി കമ്പനികൾ നഷ്ടപരിഹാരം നൽകാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ട് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കിസാൻസഭ ആവശ്യപ്പെടുന്നു.

കീടബാധയുടെ ആഘാതത്തിൽനിന്ന് തല ഉയർത്തുംമുമ്പ് വൻ ചുഴലിക്കാറ്റിന്റെ കെടുതിയും കർഷകർ നേരിടുകയായിരുന്നു. കൃത്യമായ പ്രവചനങ്ങളോ മുന്നറിയിപ്പോ ഇല്ലാതിരുന്നതാണ് കർഷകർക്ക് ഇത്ര കടുത്തനാശത്തിന് കാരണമായത്. കടം എഴുതിത്ത്ത്ത്ത്ത്ത്തള്ളുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനവും വീൺവാക്കാകുകയായിരുന്നു. 71 ലക്ഷത്തിലേറെ കർഷകർക്ക് പ്രയോജനം ലഭിക്കേണ്ട പദ്ധതിയുടെ ഗുണം വളരെക്കുറച്ചുപേർക്കേ ലഭിച്ചിട്ടുള്ളൂ.

പല വ്യവസ്ഥകൾ പുതുതായി കൊണ്ടുവന്ന് ഒട്ടേറെ കർഷകരെ പദ്ധതിയുടെ പരിധിക്ക് പുറത്താക്കുകയായിരുന്നു. സർക്കാരിന്റെ പിടിപ്പുകേടിലും നടപടിക്രമങ്ങളിലെ സങ്കീർണതകളിലും കുടുങ്ങി പദ്ധതി വൈകുകയാണ്. 3,4000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും കർഷകർക്ക് പ്രയോജനപ്പെട്ടിട്ടില്ല. അശോക് ധാവ്ളെ, വിജൂ കൃഷ്ണൻ, ജെ പി ഗാവിത് എംഎൽഎ, കിഷൻ ഗുജ്ജർ, ഡോ അജിത് നവാളെ എന്നീ നേതാക്കൾ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

മാർച്ച് 12 നാണ് റാലി മുംബൈയിൽ എത്തിച്ചേരുന്നത്. നിലവിൽ ഇപ്പോൾ ലക്ഷത്തിലേറെ ആളുകൾ റാലിയിൽ അണിചേർന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മുംബൈയലേക്ക് മാർച്ച് കടക്കുന്നതോടെ മാർച്ച് പൊലീസ് തടയുമെന്നാണ് സൂചന. സെക്രട്ടറിയേറ്റ് ഉപരോധിക്കാനും തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിനു മുൻപിൽ അനിശ്ചിതകാല സമരം നടത്താനുമാണ് കിസാൻ സഭയുടെ തീരുമാനം. എന്നാൽ കർഷകരുടെ മാർച്ച് തടയാനാണ് പൊലീസ് തീരുമാനം.

ഇതിഹാസതുല്യമായ തൊഴിലാളി മുന്നേറ്റങ്ങളുടെ നാടു കൂടിയാണ് മഹാരാഷ്ട്ര ഈ മണ്ണിൽ സി പിഎം നേതൃത്വത്തിലുള്ള കർഷക പ്രക്ഷോഭം ചരിത്രമാകുമെന്നാണ് കേരളത്തിലെ ഇടതു പ്രവർത്തകരുടെയും പ്രതീക്ഷ. അതേസമയം അത്യുജ്ജ്വലമായ ഈ പ്രക്ഷോഭത്തെ കോർപ്പറേറ്റ് കേന്ദ്രീകൃതമായ ദേശീയ മാധ്യമങ്ങൾ പാടെ അവഗണിച്ച മട്ടാണ്. ഈ വിമർശനം ഉന്നിയിച്ച് ഡോ. തോമസ് ഐസക്കും രംഗത്തെത്തി. ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചു കിട്ടാൻ മഹാരാഷ്ട്രയിലെ കർഷകർ നടത്തുന്ന അത്യുജ്ജലമായ ഈ പ്രക്ഷോഭത്തെയും പതിവുപോലെ മാധ്യമങ്ങൾ അവഗണിക്കുകയാണ്. മലയാള പത്രങ്ങളിൽ വാർത്തയേ ഇല്ലെന്നും തോമസ് ഐസക്ക് വിമർശിച്ചു. ഡൽഹിയിലും അതു തന്നെ സ്ഥിതി. ഇന്ത്യൻ എക്സ്‌പ്രസ് മാത്രമാണ് വാർത്ത കൊടുത്തത്. സിപിഎം നേതൃത്വം കൊടുക്കുന്നതുകൊണ്ടാവാം, ഈ മാർച്ചിനെ മാധ്യമങ്ങൾ അവഗണനയുടെ ഇരുട്ടത്തു നിർത്തിയിരിക്കുന്നത്.

ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മഹാരാഷ്ട്രയിലെ കർഷകർ നടത്തുന്ന ലോങ്മാർച്ച് അത്യാവേശകരമായി മുന്നേറുകയാണ്. നാസിക്കിൽ നിന്ന് മുംബെ വരെയുള്ള ഇരുനൂറോളം കിലോമീറ്റർ താണ്ടി മാർച്ച് 12ന് മുംബെയിൽ സമാപിക്കുന്ന ഈ ജാഥ, മഹാരാഷ്ട്രയിലെ കർഷകരുടെ ജീവന്മരണ പോരാട്ടമാണ്. പ്രകൃതിദുരന്തങ്ങളുടെയും വിളനാശത്തിന്റെയും തീരാബാധ്യതകൾക്കൊടുവിൽ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം കൊണ്ട് കുപ്രസിദ്ധമാണ് മഹാരാഷ്ട്ര. വിഷം കഴിച്ചും കെട്ടിത്തൂങ്ങിയും കെട്ടിടങ്ങളിൽ നിന്ന് താഴേയ്ക്കു ചാടിയും കർഷകരുടെ ആത്മഹത്യ തുടരുമ്പോൾ നിർജീവമാണ് മഹാരാഷ്ട്ര സർക്കാർ. വാഗ്ദാനലംഘനങ്ങൾ തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ സെക്രട്ടേറിയറ്റിന്റെ മുകളിൽ നിന്നും ആളുകൾ താഴേയ്ക്കു ചാടി ആത്മഹത്യ ചെയ്തപ്പോൾ കെട്ടിടങ്ങൾക്കു ചുറ്റും നൈലോൺ വല വരിച്ചാണ് ഫഡ്‌നാവിസ് സർക്കാർ പ്രതിക്രിയ ചെയ്തത്. ഇക്കാര്യങ്ങളെല്ലാം ലോങ് മാർച്ചിൽ സജീവ ചർച്ചയാകുന്നു.

കഴിഞ്ഞ ജൂൺ മുതൽക്കുള്ള കണക്കെടുത്താൽ ഇതേ വരെ 1753 കർഷകർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. തുടരുന്ന വരൾച്ച, വ്യവസ്ഥയില്ലാത്ത കാലവർഷം, പെരുകുന്ന കടം, കീടങ്ങളുടെ ആക്രമണം, നിലയ്ക്കാത്ത കൊടുങ്കാറ്റ് ഇങ്ങനെ നീളുന്ന വിളനാശത്തിന്റെ കാരണങ്ങൾ. ഗോതമ്പും ചോളവും ധാന്യങ്ങളും പരുത്തിയും ഓറഞ്ചും ഉള്ളിയും മുന്തിരിയും കൃഷി ചെയ്ത 19 ജില്ലകളിലെ കർഷകർക്കു നേരെയാണ് ഇക്കുറി കൊടുങ്കാറ്റ് ആഞ്ഞു വീശിയത്. ഹതാശരായ കർഷകർക്കു വേണ്ടി സർക്കാർ പ്രഖ്യാപിച്ച ആശ്വാസ നടപടികളെല്ലാം കടലാസിലൊതുങ്ങി. ലോണടയ്ക്കാനോ വൈദ്യുതി ബില്ലു കൊടുക്കാനോ കർഷകരുടെ കൈവശം പണമില്ല. വാഗ്ദാനങ്ങളല്ലാതെ സർക്കാർ ക്രിയാത്മകമായി ഒന്നും ചെയ്യുന്നുമില്ല.

റാബി കർഷകർക്കു പ്രഖ്യാപിച്ച മിനിമം താങ്ങുവിലയുടെ അനുഭവം പ്രസക്തമാണ്. ടണ്ണിന് 5500 രൂപ താങ്ങുവില പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. 25000 റാബി കർഷകരുണ്ടെന്നാണ് കണക്ക്. എന്നാൽ രണ്ടായിരം പേരുടെ പോലും ഉൽപന്നങ്ങൾ സംഭരിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. സംഭരണത്തിന് ഫലപ്രദമായ ഒരു സംവിധാനമുണ്ടാക്കാൻ സർക്കാരിനു കഴിയാത്തതാണ് കാരണം. ഇതു തന്നെയാണ് 89 ലക്ഷം കർഷകരുടെ 34000 കോടി രൂപയുടെ വായ്പ എഴുതിത്ത്ത്ത്ത്ത്ത്തള്ളുമെന്ന വാഗ്ദാനത്തിന് സംഭവിച്ചതും. പകുതിപ്പേർക്കുപോലും ആനുകൂല്യം ലഭിച്ചില്ല.

ദുരിതാശ്വാസ നിധിയിൽ നിന്ന് ഹെക്ടറൊന്നിന് പതിനെണ്ണായിരം രൂപ ആനുകൂല്യത്തിന് കൃഷി നാശത്തിന് ഇരയായ കർഷകന് അവകാശമുണ്ട്. എന്നാൽ ചുവപ്പുനാടയിൽ കുരുക്കി ഇതും ഫലത്തിൽ കർഷകർക്കു നിഷേധിക്കുകയാണ് സർക്കാർ.

ജീവിക്കാനുള്ള എല്ലാ വഴിയും അടഞ്ഞപ്പോഴാണ് പ്രക്ഷോഭത്തിന്റെ വഴിയിലേയ്ക്ക് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരെത്തിയത്. നൂറോ അഞ്ഞൂറോ പേരുടെ ജാഥ കണ്ടു ശീലിച്ചവരാണ് നാം. അവിടെയാണ് അമ്പതിനായിരം കർഷകർ ചെങ്കൊടിയേന്തി പൊരിവെയിലിനെ കൂസാതെ ഇരുനൂറോളം കിലോമീറ്റർ താണ്ടി മഹാരാഷ്ട്രാ നിയമസഭ ലക്ഷ്യമാക്കി നീങ്ങുന്നത്. ഓരോ ദിവസം കഴിയുന്തോറും മാർച്ച് കൂടുതൽ ജനപിന്തുണ ആർജിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഇതിനകം ഈ പ്രക്ഷോഭം ആർജിച്ചു കഴിഞ്ഞു.

ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചു കിട്ടാൻ മഹാരാഷ്ട്രയിലെ കർഷകർ നടത്തുന്ന അത്യുജ്ജലമായ ഈ പ്രക്ഷോഭത്തെയും പതിവുപോലെ മാധ്യമങ്ങൾ അവഗണിക്കുകയാണ്. മലയാള പത്രങ്ങളിൽ വാർത്തയേ ഇല്ല. ദെൽഹിയിലും അതു തന്നെ സ്ഥിതി. ഇന്ത്യൻ എക്സ്‌പ്രസ് മാത്രമാണ് വാർത്ത കൊടുത്തത്. സിപിഎം നേതൃത്വം കൊടുക്കുന്നതുകൊണ്ടാവാം, ഈ മാർച്ചിനെ മാധ്യമങ്ങൾ അവഗണനയുടെ ഇരുട്ടത്തു നിർത്തിയിരിക്കുന്നത്.

ഇത്തരം പ്രക്ഷോഭങ്ങളാണ് വളർന്നു വരേണ്ടത്. ശക്തിപ്പെടുന്ന ഇത്തരം പ്രക്ഷോഭങ്ങളാണ് സാധാരണ ഇന്ത്യാക്കാരനെ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നത്. സഖ്യങ്ങളുടെ കാര്യമൊക്കെ തെരഞ്ഞെടുപ്പുകാലത്ത് ആലോചിക്കാം. ജീവൽപ്രശ്‌നങ്ങളേറ്റെടുത്ത് വലിയ ബഹുജനപ്രസ്ഥാനമാക്കി പാർട്ടിയെ വളർത്തുകയാണ് ഇപ്പോഴത്തെ കടമ. ഇന്ത്യൻ കർഷക പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ജനകീയപ്രക്ഷോഭത്തിന്റെ ഉജ്വലമായ ഒരധ്യായം എഴുതിച്ചേർക്കുന്ന മഹാരാഷ്ട്രയിലെ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP