Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആത്മഹത്യ ചെയ്യുന്ന കർഷകരുടെ ജീവന് മാത്രമേ കേരളത്തിലെ സോഷ്യൽ മീഡിയാ ഇടത്തിൽ വിലയുള്ളോ? കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ഇല്ലാതായും പ്രളയത്തിൽ തകർന്ന ജീവിതം തിരിച്ചു പിടിക്കാനാവാതെയും ഒരു മാസത്തിനിടയിൽ ഇടുക്കി ജില്ലയിൽ ആത്മഹത്യ ചെയ്തത് അഞ്ച് പേർ; ഇന്നലെ ആത്മഹത്യ ചെയ്തത് നാലേക്കർ സ്ഥലമുണ്ടായിട്ടും പട്ടിണിയായി മാറിയ ചെമ്പകപ്പാറ സ്വദേശിയായ ശ്രീകുമാർ; ആത്മഹത്യകൾ പെരുകിയിട്ടും അനങ്ങാതെ ഇടതുസർക്കാർ

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആത്മഹത്യ ചെയ്യുന്ന കർഷകരുടെ ജീവന് മാത്രമേ കേരളത്തിലെ സോഷ്യൽ മീഡിയാ ഇടത്തിൽ വിലയുള്ളോ? കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ഇല്ലാതായും പ്രളയത്തിൽ തകർന്ന ജീവിതം തിരിച്ചു പിടിക്കാനാവാതെയും ഒരു മാസത്തിനിടയിൽ ഇടുക്കി ജില്ലയിൽ ആത്മഹത്യ ചെയ്തത് അഞ്ച് പേർ; ഇന്നലെ ആത്മഹത്യ ചെയ്തത് നാലേക്കർ സ്ഥലമുണ്ടായിട്ടും പട്ടിണിയായി മാറിയ ചെമ്പകപ്പാറ സ്വദേശിയായ ശ്രീകുമാർ; ആത്മഹത്യകൾ പെരുകിയിട്ടും അനങ്ങാതെ ഇടതുസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന കർഷക ആത്മഹത്യകൾ ആ സർക്കാറിന് എതിരായ ജനരോഷമായി മാറുന്നുണ്ട്. ഇവിടങ്ങളിൽ ജനരോഷ രാഷ്ട്രീയം മുതലെടുക്കാൻ രംഗത്തെത്തിയത് സിപിഎമ്മിന്റെ കർഷക സംഘടനയായിരുന്നു. മഹാരാഷ്ട്രയിലേക്ക് നടത്തിയ കിസാൻ മാർച്ച് വലിയ വിജയവുമായി. ഈ വിഷയം കേരളത്തിലെ സൈബർ ലോകം ആവേശത്തോടെയാണ് ഏറ്റെടുത്തതും പ്രചരിപ്പിച്ചതും. എന്നാൽ, കേരളത്തിലെ കാർഷിക മേഖലകളിലും സമാനമായി കർഷകരോഷം ഇരച്ചുപൊന്തുന്നുണ്ട്. കർഷക ഉൽപ്പന്നങ്ങൾക്കുണ്ടായ വില ഇടിവും മറ്റും കാരണം പൊറുതി മുട്ടുന്ന അവസ്ഥയിലാണ് കർഷകർ.

ഈ സാഹചര്യത്തിൽ ഗതികെട്ട് കർഷകർ ആത്മഹത്യയിലേക്ക് നീങ്ങുന്ന സംഭവങ്ങളുടെ എണ്ണം കൂടി വരികയാണ്. എന്നാൽ, സർക്കാർ വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്ന വികാരവും ഇവിടെ ശക്തമാണ്. മഹാരാഷ്ട്രയിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും കർഷക ആത്മഹത്യകൾ കണ്ട് സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നവർ എന്നാൽ കേരളത്തിലെ കർഷക ആത്മഹത്യകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 5 കർഷകരാണു ഇടുക്കി ജില്ലയിൽ മാത്രം ജീവനൊടുക്കിയത്. കടബാധ്യതയും വിളനാശവും തന്നെയാണ് ഈ ആത്മഹത്യകൾക്ക് കാരണവും.

ഇന്നലെ വാത്തിക്കുടി പഞ്ചായത്തിലെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയിൽ ശ്രീകുമാർ (അപ്പു59) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയിൽ പൊറുതിമുട്ടിയതാണ് ഇദ്ദേഹത്തിന്റെയും പ്രശ്‌നം. വെള്ളിയാഴ്ച വൈകുന്നേരം വീടിനു സമീപം വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ ശ്രീകുമാറിനെ തൂക്കുപാലത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മൂന്നരയോടെ മരിച്ചു. വിവിധ ബാങ്കുകളിൽ നിന്ന് 17 ലക്ഷത്തോളം രൂപയുടെ വായ്പയെടുത്താണ് ഇയാൾ കൃഷി ചെയ്തിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വകാര്യ വ്യക്തികളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. കൃഷിനാശം സംഭവിച്ചതോടെ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലാതായി. ഇതോടെയാണ് ശ്രീകുമാർ ആത്മഹത്യ ചെയ്തത്.

പെരിഞ്ചാംകുട്ടിയിൽ നാലേക്കർ സ്ഥലമുള്ള ശ്രീകുമാർ കുരുമുളകു കർഷകനായിരുന്നു. കൃഷി നാശത്തെ തുടർന്നു കടുത്ത നിരാശയിലായിരുന്നുവെന്നു പറയുന്നു. കടബാധ്യതയുടെ കണക്ക് എഴുതി വച്ചിട്ടുണ്ട്. മുരിക്കാശേരി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. ഭാര്യ: ഉഷാകുമാരി. മക്കൾ: അനൂപ്, അപർണ.

കടബാധ്യതയെ തുടർന്ന് തോപ്രാംകുടി മേരിഗിരിയിലെ യുവകർഷകൻ താന്നിക്കാട്ടുകാലായിൽ സന്തോഷ് ജനുവരി രണ്ടിന് ജീവനൊടുക്കിയിരുന്നു. മകനു ജപ്തി നോട്ടിസ് ലഭിച്ചതിൽ മനംനൊന്താണ് വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ കുന്നുംപുറത്ത് സഹദേവൻ(68) ജനുവരി 29 ന് ആത്മഹത്യ ചെയ്തത്. കൃഷിനാശത്തിലും കടക്കെണിയിലും പെട്ട വാഴത്തോപ്പ് നെല്ലിപ്പുഴയിൽ എൻ.എം. ജോണി വിഷം ഉള്ളിൽ ചെന്ന് മരിച്ചത് കഴിഞ്ഞ 7 ന് ആയിരുന്നു. രണ്ടാം പക്കം അടിമാലി ആനവിരട്ടി കോട്ടക്കല്ലിൽ രാജുവും ജീവനൊടുക്കി.

ഇടുക്കിയുടേതിന് സമാനമായ അവസ്ഥയാണ് മറ്റിടങ്ങളിലും. വയനാട്ടിലെ കർഷകർ അടക്കം കാര്യമായ സഹായം ലഭിക്കാതെ കടുത്ത ദുരിതത്തിലാണ്. റബർ അടക്കമുള്ള ഉൽപ്പന്നങ്ങളുടെ വിലയിടിവ് കർഷകരെ ശരിക്കും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇതിന് താൽക്കാലിക ആശ്വാസമെന്ന നിലയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സമാശ്വാസ പദ്ധതിയും കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നില്ല. ഇക്കഴിഞ്ഞ ബജറ്റിലാണ് നരേന്ദ്ര മോദി സർക്കാർ ചെറുകിട, ഇടത്തരം കർഷകർക്ക് വാർഷിക ധനസഹായമായി ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പ്രഖ്യാപിച്ചത്.

കിസാൻ സമ്മാൻ നിധിയെന്ന് പേരിട്ട് നടപ്പിലാക്കുന്ന പദ്ധതി വലിയ ആശ്വാസമാണെന്ന് ബിജെപി-സംഘപരിവാർ വൃത്തങ്ങളും അല്ല, മറിച്ചാണെന്നും ദിവസം 17 രൂപ എന്നാൽ എന്ത് ആശ്വാസമാണെന്ന് പ്രതിപക്ഷവും വിമർശിച്ചു. പക്ഷേ, വാക്കുപാലിച്ച് ബിജെപി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചതു പോലെ ആറായിരം രൂപയുടെ ആദ്യഗഡുവായ 2000 രൂപ കർഷകർക്ക് നൽകിത്തുടങ്ങി. കേന്ദ്രം നേരത്തേ തന്നെ ഇക്കാര്യത്തിൽ ചെറുകിട- ഇടത്തരം കർഷകരെ കണ്ടെത്തി അവരുടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം സംസ്ഥാനത്ത് 11 ലക്ഷത്തോളം കർഷകർക്ക് ആശ്വാസധനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും പണം കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയെങ്കിലും കേരളത്തിൽ ഇനിയും പണം ആർക്കും കിട്ടിയിട്ടില്ല.

തിരഞ്ഞെടുപ്പിന് മുമ്പ് ഈ പദ്ധതി നടപ്പാക്കിയാൽ അത് ബിജെപിക്ക് അനുകൂലമായി മാറുമോ എന്ന ആശങ്കയിൽ ഇടതു സർക്കാർ നടപ്പാക്കാൻ വൈകിക്കുന്നു എന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. കർഷകരുടെ അക്കൗണ്ടിലേക്കു വർഷത്തിൽ 6000 രൂപ നേരിട്ടു നൽകുന്ന പ്രധാനമന്ത്രി കിസാൻസമ്മാൻ നിധി (പിഎം കിസാൻ) സംസ്ഥാനത്തു തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കാൻ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പക്ഷേ, പണം നൽകാൻ നടപടി ആരംഭിച്ചതായാണ് സംസ്ഥാന അധികൃതർ പറയുന്നത്. പക്ഷേ, തിരഞ്ഞെടുപ്പ് അടുത്തതിനാൽ നടപടി നീട്ടികൊണ്ടുപോകാൻ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അവർ തന്നെ വ്യക്തമാക്കുന്നു. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് ഈ പണം കേരളത്തിലെ കർഷകർക്ക് ലഭിച്ചേക്കില്ല. മൂന്നു ഗഡുക്കളായി വർഷം ആറായിരം രൂപ അക്കൗണ്ടിൽ നാലുമാസ ഇടവേളകളിൽ നൽകുമെന്നായിരുന്നു കേന്ദ്ര പ്രഖ്യാപനം. ഇതിന്റെ ആദ്യ ഗഡുവായ രണ്ടായിരം രൂപയാണ് മിക്ക സംസ്ഥാനങ്ങളിലും കർഷകർക്ക് ലഭിച്ചുതുടങ്ങിയത്. പല സംസ്ഥാനങ്ങളിലും കർഷകർക്കു ധനസഹായത്തിന്റെ ആദ്യഗഡു 2000 രൂപ അക്കൗണ്ടിലെത്തി.

പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യമായ വിവരങ്ങൾ ഏത്രയും വേഗം നൽകാൻ കേന്ദ്രസർക്കാർ ആവർത്തിച്ചു സംസ്ഥാന കൃഷിവകുപ്പിനോട് ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തു 11 ലക്ഷത്തിലധികം പേർക്കു ആനുകൂല്യം ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്. മൊത്തം കർഷകരിൽ 90 ശതമാനവും ചെറുകിട- ഇടത്തരം കർഷകരാണ്. അതിൽ നാലു ലക്ഷം ഇതുവരെ വകുപ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ആധാർകാർഡ്, ദേശസാൽകൃതബാങ്കിൽ അക്കൗണ്ട്, ഭൂനികുതി രസീത് എന്നിവയാണു അടിസ്ഥാന രേഖ.

അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവർക്ക് ആണ് കേന്ദ്രം ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു കുടുംബത്തിൽ ഭാര്യയ്ക്കും ഭർത്താവിനും രണ്ടു ഹെക്ടർ വീതം ഭൂമിയുണ്ടെങ്കിലും വീട്ടിൽ സർക്കാർ ഉദ്യോഗഗസ്ഥർ ഉണ്ടെങ്കിലും സഹായം കിട്ടില്ല. ഇത്തരമൊരു മാനദണ്ഡമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യോഗ്യരായവരെ തിരഞ്ഞെടുക്കാൻ കർഷകരുടെ രജിസ്റ്റർ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനു (എൻഐസി) സംസ്ഥാനം കൈമാറണം. അതു പിന്നീട് പിഎം കിസാൻ പോർട്ടലിലേക്കു മാറ്റും. കർഷകരുടെ ഭൂമിയുടെ വിസ്തൃതി അനുസരിച്ച് പട്ടിക തയാറാക്കാൻ നേരത്തേ തന്നെ നിർദ്ദേശമുണ്ടായിരുന്നു കേന്ദ്രത്തിൽ നിന്ന്. എന്നാൽ ഇതൊന്നും നടപ്പിലാക്കാതെ സംസ്ഥാനം മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണ്. ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന ഭയം തന്നെയാണ് ഇവിടെയും പ്രശ്‌നം. ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന കർഷകർക്ക് താൽക്കാലിക ആശ്വാസമാകുന്നതായിരുന്നു ഈ പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP