Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാരസെറ്റമോൾ എലിവിഷം; പകർച്ചപ്പനി അമേരിക്കൻ ഗൂഢാലോചന! ആശുപത്രിയിൽ പോവാതെ പപ്പായയും പാഷൻ ഫ്രൂട്ടും കഴിച്ചാൽ അസുഖം മാറും; മലബാറിലെ ഡെങ്കിപ്പനി മരണങ്ങൾക്ക് പിന്നിൽ കപട ചികിൽസകരുടെ കുപ്രചാരണവും! ഒടുവിൽ ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പും

പാരസെറ്റമോൾ എലിവിഷം; പകർച്ചപ്പനി അമേരിക്കൻ ഗൂഢാലോചന! ആശുപത്രിയിൽ പോവാതെ പപ്പായയും പാഷൻ ഫ്രൂട്ടും കഴിച്ചാൽ അസുഖം മാറും; മലബാറിലെ ഡെങ്കിപ്പനി മരണങ്ങൾക്ക് പിന്നിൽ കപട ചികിൽസകരുടെ കുപ്രചാരണവും! ഒടുവിൽ ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പും

കെ വി നിരഞ്ജൻ

കോഴിക്കോട്: അറിയാത്തകാര്യങ്ങളിൽ ആധികാരികമായി അഭിപ്രായം പറയുകയും തുടർന്ന് അത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് മലയാളികളുടെ ഹോബിയാണ്. പക്ഷേ അത്തരം കാര്യങ്ങൾമൂലം സമൂഹത്തിലുണ്ടാവുന്ന ഗുരുതര ഭരിഷ്യത്തുകൾ അവർ ചിന്തിക്കാറില്ല. കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി പടർന്നുപിടച്ച് നിരവധി ജീവനുകൾ പൊലിഞ്ഞ കൂരാച്ചുണ്ടിലും വടകരയിലുമൊക്കെ ഗൃഹസന്ദർശനം നടത്തിയ മുതിർന്ന ഡോക്ടർമാർക്കും ആരോഗ്യവകുപ്പ് അധികൃതരും പറയുന്നത്, സമയത്തിന് ചികിൽസയെടുത്തിരുന്നെങ്കിൽ ഇതിൽ ചിലരെയെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ്.

പാരസെറ്റമോൾ എലിവിഷമാണെന്നും, പനി ഒരു രോഗമേ അല്ലെന്നും, ആശുപത്രിയിൽ പോവാതെ, പപ്പായയും, പാഷൻ ഫ്രൂട്ടും, കിവിപഴവുമൊക്കെ കഴിച്ചാൽ താനേ മാറുന്നതാണെന്നുമുള്ള ചില കപടചികിൽസകരുടെ പ്രഭാഷണങ്ങൾ വാട്‌സാപ്പിലും മറ്റും പ്രചരിച്ചത് ആളുകളെ തെറ്റായി സ്വാധീനിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇതുകാരണം ഇപ്പോൾ പനിവന്നാൽ അടിയന്തരമായി ചികിൽസതേടണമെന്നും, കൊതുകു നിർമ്മാർജനത്തിനും പരിസര ശുചിത്വത്തിനും മുൻകൈയെടുക്കണമെന്നും, പപ്പായയും പാഷൻ ഫ്രൂട്ടും കിവിപഴവുമൊന്നും കഴിച്ചാൽ ഡെങ്കിപ്പനി മാറില്ലെന്നും വ്യക്തമാക്കിയാണ്. ഇപ്പോൾ ആരോഗ്യപ്രവർത്തകർ ക്‌ളാസെടുക്കുന്നത്.

'പാരസെറ്റമോൾ എലിവിഷമാണെല്ലോ, അമേരിക്കയിൽ ഇത് നിരോധിച്ചിട്ടുണ്ടോല്ലോ' തുടങ്ങിയ ചോദ്യങ്ങൾ പ്രബുദ്ധരായ കേരളീയരിൽ നിന്ന് ഉണ്ടാകുമ്പോൾ തങ്ങൾ ഞെട്ടുകയാണെന്ന് ബോധവത്ക്കരണ ക്‌ളാസെടുക്കാൻപോയ ഒരു പ്രമുഖ ഡോക്ടർ 'മറുനാടൻ മലയാളിയോട്' പറഞ്ഞു.ലോകവ്യാപകമായി ഉപയോഗിക്കുന്ന മിതമായ വിലയുള്ള മരുന്നാണ് പാരസെറ്റമോളെന്നും ഇതിന്റെ രാസഘടകങ്ങൾ കിട്ടാൻ ഇന്റർനെറ്റിലൊക്കെ ഒന്ന് പരതിയാൽ മതിയെന്നും അതിൽ എലിവിഷത്തിന്റെതായി ഒന്നുമില്ലെന്നും ,ഡോക്ടർ നിർദ്ദേശിക്കുന്ന ഡോസിൽ കഴിച്ചാൽ യാതൊരു കുഴപ്പവും വരില്ലെന്നും,അമേരിക്കയിലെന്നല്ല ലോകത്തിൽ ഒരിടത്തും പാരസെറ്റമോൾ നിരോധിച്ചിട്ടില്ലെന്നും ശക്തമായി പറഞ്ഞ് ക്‌ളാസെടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകർക്ക് വന്നിരിക്കുന്നത്.

പനിവന്ന് ഭക്ഷണത്തോട് വിരക്തിയുള്ള രോഗികൾ എന്തെങ്കിലും കഴിക്കട്ടെ എന്നനിലയിലാണ് തങ്ങൾ പപ്പായയും പാഷൻഫ്രൂട്ടുമെന്നും വിലക്കാത്തതെന്നും പക്ഷേ അത്മാത്രം കഴിച്ച് ചികിൽസയെടുക്കാതിരക്കുന്നത് ആത്മഹത്യപരമാണെന്നും കോഴിക്കോട് മെഡിക്കൽകോളജിലെ വിദഗ്ധൻ ഡോ.ജയകുമാർ പറയുന്നു.ഈ ഫലങ്ങളിലാന്നും പനിമാറ്റാനുള്ള എന്തെങ്കിലും ഔഷധമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അഥവാ ഇനി അങ്ങനെ ഉണ്ടെങ്കിൽതന്നെ ഇവ ജ്യൂസടിച്ച് കുടിക്കയല്ല, മറിച്ച് ആ ഔഷധ രാസഘടകം കണ്ടത്തെി അത് കൃത്രിമമായി നിർമ്മിച്ച് ഗുളിക രൂപത്തിൽ നൽകുകയെന്നതാണ് ശാസ്ത്രീയ വീക്ഷണം.പപ്പായ ഇലവരെ ജ്യൂസടിച്ച് കഷ്ടപ്പെട്ട് കുടിക്കുന്നവരുണ്ട്. ഇത് ദോഷം ചെയ്യുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പപ്പായ ഇലയിലെ ചില ആൽക്കലോയിഡുകൾ മനുഷ്യന് ഹാനികരമാണ്.പക്ഷേ കോഴിക്കോട് ജില്ലയിലൊക്കെ ഇപ്പോൾ പപ്പായയും പാഷൻ ഫ്രൂട്ടുമൊന്നും കിട്ടാത്ത അവസ്ഥയാണ്.നേരത്തെ ലക്ഷിമിതരുവും മുള്ളാത്തയും കാൻസർ മാറ്റുമെന്ന പ്രചാരണവും ഇതുപോലെ അസംബദ്ധമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

ആധുനിക മരുന്നുകൾ മുഴുവൻ വിഷമാണെന്നുള്ള പ്രചാരണവും കേരളത്തിന് പകർച്ചപ്പനി നേരിടുന്നതിൽ വില്ലനാവുന്നുണ്ട്. രക്തം പരിശോധിക്കാൻപോലും കൂട്ടാക്കാതെ ഒരാഴ്ച പനിച്ചുകിടന്ന് ആകെ അവശനായാണ് കഴിഞ്ഞ ദിവസം നിരവധി രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചതെന്ന് ഡോക്ടർമാർ തന്നെ പറയുന്നു.ഇതോടെ കൗണ്ട് അപകടമായ രീതിയിൽ കുറഞ്ഞ് രോഗി അത്യാസന്ന നിലയിലാവുകയാണ്.

കേരളത്തിൽ പ്രകൃതിചികൽസകരെന്ന് പറഞ്ഞ് നടക്കുന്ന ഒരു സ്വയം പ്രഖ്യാപിത ഡോക്ടറുടെയും ഒരു വൈദ്യരുടെയും ക്‌ളിപ്പിങ്ങുകളാണ് 'പനി അമേരിക്കൻ മരുന്ന കമ്പനികളുടെ ഗൂഢാലോചനയാണെന്നൊക്കെ' പറഞ്ഞ് മൊബൈലുകളിലൂടെ ഭീതി പരത്തുന്നത്.നേരത്തെ വാക്‌സിനേഷനെതിരെയും ഇത്തരം വ്യക്തികൾ കുപ്രചാരണം അഴിച്ചുവിട്ടിരുന്നു. ജനകീയാരോഗ്യം തകർക്കുന്ന ഇത്തരക്കാർക്കെതിരെ നിരവധി പരാതികൾ കിട്ടിയിട്ടും നടപടിയുണ്ടാവാത്തത് കാര്യങ്ങൾ വഷളാക്കുകയാണ്.ആധുനിക വൈദ്യശാസ്ത്രത്തിൽ മൊത്തം മാഫിയാണെന്ന് ഒരു സിനിമാ നടൻ പറഞ്ഞതായുള്ള പത്രവാർത്തയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

പല ആയുർവേദ ഹോമിയോ ഡോക്ടർമാരും സമാനമായ നിലപാടാണ് രഹസ്യമായി പ്രകടിപ്പിക്കാറുള്ളത്.ഇനിയും ശാസ്ത്രീയത തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിൽസാരീതിയാണെങ്കിലും ഹോമിയോപ്പതിക്കാർ തങ്ങളുടേതായ പ്രതിരോധമരുന്ന് ഡെങ്കിപ്പനിക്കായി വിതരണം ചെയ്യുന്നുണ്ട്! ഇത് കഴിച്ചതിന്റെ ധൈര്യത്തിൽ ഡെങ്കിപ്പനി വരില്ലെന്ന് വിശ്വസിക്കുന്നതും അബദ്ധമാണെന്ന് ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഡോക്ടർമാർ വ്യക്തമാക്കുന്നു.

ഒരുതവണ വന്ന് ഡെങ്കി വീണ്ടും വന്നാണ് കൂടുതൽ പേടിക്കേണ്ടത്.ആദ്യമായി വരുന്ന ഡെങ്കിപ്പനിയിൽ അപകടകരമാം വിധം കൗണ്ട് കുറയുകയോ രക്തസ്രാവ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുംവരെ സാധാരണ ഗതിയിൽ ഭയക്കേണ്ടതില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.'ബ്രേക്ക് ബോൺ ഫീവർ' എന്ന് ഓമനപ്പേരുള്ള ഈ പനിക്ക് കടുത്ത വേദനയുണ്ടാവും. കൂടെ ഛർദി, വയറ് വേദന, അസഹ്യമായ തലവേദന, കടുത്ത ക്ഷീണം എന്നിവ ഉണ്ടാവാം. ഇവിടെയാണ് പാരസെറ്റമോളിന്റെ പ്രസക്തി. വേദനസംഹാരികൾ ഉപയോഗിച്ചാൽ ഡെങ്കിപ്പനി രോഗികൾക്ക് ആന്തരിക രക്തസ്രാവത്തിന് സാധ്യതയുള്ളതിനാൽ പാരസെറ്റമോൾ മാത്രമാണ് രക്ഷ. ഈ ജീവൻരക്ഷാ ഔഷധത്തെയാണ് എലിവിഷമെന്നൊക്കെ പറഞ്ഞ് പരിഹസിക്കുന്നതെന്ന് ഓർക്കണം.ഈയവസ്ഥയിൽ ചിലർക്ക് രക്തക്കുഴലുകളിൽ നിന്ന് വലിയ തോതിൽ ജലാംശം നഷ്ടപ്പെടാം.കടുത്ത രക്തസ്രാവവും ഉണ്ടാകാം.ശരീരത്തിൽ കാണുന്ന ചുവന്ന പുള്ളികൾ മുതൽ തുറന്ന രക്തസ്രാവം വരെ പ്രതീക്ഷിക്കാം. ഇതുകൊണ്ട് കൂടിയാണ് തുടർച്ചയായി ഈ രോഗികൾക്ക് ഡ്രിപ്പ് കൊടുക്കേണ്ടതുണ്ട്.ഈ സമയത്ത് പാഷൻഫ്രൂട്ടും കഴിച്ച് തച്ചുകിടന്നാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചുനോക്കൂ.

ഒരു ലക്ഷത്തിന് കീഴെ പ്ലേറ്റ്‌ലറ്റ് കൗണ്ട് പോകുമ്പോൾ ശ്രദ്ധയും 10,000-20,000 റേഞ്ചിലേക്ക് പോകുമ്പോൾ പ്ലേറ്റ്‌ലറ്റ് ട്രാൻസ്ഫ്യൂഷനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യണം. ഇതിൽ താഴെ കൗണ്ട് പോകുമ്പോഴും പല കാര്യങ്ങൾ പരിഗണിച്ചാണ് പ്ലേറ്റ്‌ലറ്റുകളെ രക്തത്തിലേക്ക് കയറ്റുന്നത്. ഏത് നിമിഷവും സങ്കീർണതകളെ പ്രതീക്ഷിക്കണമെന്നതാണ് ഡെങ്കിയെ സങ്കീർണ്‌നമാക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. അതുകൊണ്ടുതന്നെ സമയത്തിന് വൈദ്യസഹായാമണ് പ്രധാനം.കപട ചികിൽസകർ ഇല്ലാതാക്കുന്നതും അതാണ്.

രണ്ടാമത് വരുന്ന ഡെങ്കിപ്പനിയെ ഭയക്കണമെന്നും ആധുനിക ശാസ്ത്രം പറയുന്നു. ഡെങ്കി ഷോക്ക് സിൻഡ്രോം, ഡെങ്കി ഹെമറേജ് ഫീവർ എന്നീ അവസ്ഥകൾ രോഗാവസ്ഥയെ അതിതീവ്രമാക്കാം. ആദ്യമായി ഉണ്ടാകുന്ന ഡെങ്കിയേക്കാൾ മരണസാധ്യതയും കൂടുതലാണിതിന്. ഡെങ്കി വന്നാൽ ഉടൻ ചികിൽസിക്കന്നതിനൊപ്പം അത് വരാതിരിക്കാൻ പരിസര ശുചീകരണവും കൊതുകുനശീകരണവും കർശനമായി ഉറപ്പ് വരുത്തണമെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP