Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്റർലോക്ക് ചെയ്തതിന് 65 ലക്ഷം രൂപ; ചോദ്യം ചെയ്ത് ഒരു വിഭാഗം ഇടവകക്കാർ; പള്ളിവികാരിയെ പെട്രോൾ ഒഴിച്ചു കൊല്ലാൻ ശ്രമം; വൈദികർക്കെതിരെ ലൈംഗിക ആരോപണവുമായി ഫ്‌ലക്‌സ് ബോർഡുകൾ: മാവേലിക്കരയിലെ തെക്കേക്കര മാർത്തോമ പള്ളിയിൽ സംഭവിക്കുന്നത്..

ഇന്റർലോക്ക് ചെയ്തതിന് 65 ലക്ഷം രൂപ; ചോദ്യം ചെയ്ത് ഒരു വിഭാഗം ഇടവകക്കാർ; പള്ളിവികാരിയെ പെട്രോൾ ഒഴിച്ചു കൊല്ലാൻ ശ്രമം; വൈദികർക്കെതിരെ ലൈംഗിക ആരോപണവുമായി ഫ്‌ലക്‌സ് ബോർഡുകൾ: മാവേലിക്കരയിലെ തെക്കേക്കര മാർത്തോമ പള്ളിയിൽ സംഭവിക്കുന്നത്..

എം എസ് സനിൽകുമാർ

മാവേലിക്കര: മാവേലിക്കര തെക്കേക്കര കുറത്തികാട് യെരുശലേം മാർത്തോമ പള്ളിയിൽ സംഘർഷം പുകയുകയാണ്. പള്ളിയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് പള്ളിയിൽ സംഘർഷം ഉടലെടുത്തത്. സംഘർഷത്തിനൊടുവിൽ പള്ളി വികാരിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ വരെ ശ്രമം നടന്നു. രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. വൈകിട്ട് അഞ്ചരയോടെ പള്ളിക്കമ്മിറ്റി യോഗം ചേർന്നു. പള്ളിയിൽ ഇന്റർലോക്കിങ് ടൈൽസ് ഇടുന്നതിന്റെ ചെലവിനെക്കുറിച്ചായിരുന്നു യോഗം ചർച്ചചെയ്തത്. ടൈൽസ് ഇടുന്നതിന് 65 ലക്ഷം രൂപയോളം ചെലവായി എന്ന് വൈദികൻ അംഗങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പല കണക്കുകൾക്കും ബില്ലുകളും രേഖകളും ഇല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഇതോടെ യോഗം സംഘർഷ ഭരിതമായി. ഇതിനിടെയാണ് വികാരിക്ക് നേരെ അക്രമണ ശ്രമം നടന്നത്. രാജി ഈപ്പനാണ് പള്ളി വികാരി.

ഇടവക അംഗവും പള്ളി കമ്മിറ്റി അംഗവുമായ വടക്കേ മാംഗുഴി തുണ്ടിൽത്തറയിൽ സോണി വില്ലയിൽ എസ്.കെ തോമസാണ് വികാരിയായ രാജി ഈപ്പനെ അപായപ്പെടുത്താൻ ശ്രമിച്ചത്. കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ തോമസ് വികാരിയുടെ കുപ്പായത്തിൽ ഒഴിച്ചു. ഈ സമയം തൊട്ടടുത്തുണ്ടായിരുന്ന കമ്മിറ്റി അംഗം ലൈറ്റർ പിടിച്ചുവാങ്ങിച്ചതുകൊണ്ടു മാത്രമാണ് അച്ചൻ രക്ഷപ്പെട്ടത്. അച്ചന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്ത തോമസിനെ റിമാന്റ് ചെയ്തു.

സംഭവം ഇത്രയും ആയതോടെ ഇടവക അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ് ഇപ്പോൾ. പള്ളി പരിസരവും നാടും നിറയെ ഫ്‌ലക്‌സ് മയമാണ്. പള്ളിയിൽ വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നാണ് നാട്ടുകാർ ഫ്‌ലക്‌സുകളിലൂടെ പ്രചരിപ്പിക്കുന്നത്. ഒരു ഫ്‌ലക്‌സ് ഇങ്ങനെ: രാജൻ ജോർജ് അച്ചൻ, ബിജു ജോർജ് അച്ചൻ, വർഗീസ് അച്ചൻ. ഇപ്പോൾ രാജി ഈപ്പൻ അച്ചനും, ഇവർക്ക് മതിയായില്ലേ.. ഇനിയെങ്കിലും ഈ ബാധ ഞങ്ങളെ വിട്ടുപോകുമോ?

പള്ളിയിലെ നിർമ്മാണപ്രവർത്തികളിൽ വൻതോതിലുള്ള ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇന്റർലോക്കിങ് പണികളിൽ ഉൾപ്പെടെ വൻതോതിൽ ക്രമക്കേട് നടന്നിട്ടുണ്ട്. വൈദികരുടെ അറിവോടെയാണ് ക്രമക്കേട് നടന്നിട്ടുള്ളതെന്നും ഇടവക അംഗങ്ങൾ പറയുന്നു. വൈദികരുടെ പ്രവർത്തികൾ കൊണ്ട് പള്ളിക്കോ ഇടവക അംഗങ്ങൾക്കോ ഏതെങ്കിലും വിധത്തിലുള്ള പ്രയോജനം ഉണ്ടായിട്ടില്ല. വൈദികരുടെ ചില വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും പോസ്റ്ററിൽ ആരോപണമുണ്ട്. അതിനിടെ രാജി ഈപ്പൻ അച്ചനെതിരെ ഇടവക അംഗമായ ഒരു വനിത തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.

അച്ചനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ബൈബിളും ആരാധനാക്രമവും കൊണ്ടുവരേണ്ട പള്ളിയിൽ 'വാക്കത്തിയും പെട്രോളും' ഇത്തരം നീചപ്രവർത്തിക്കെതിരെ മൗനമായിരിക്കുന്ന മാർത്തോമാ സഭ ഇത് തുടരാനുള്ള മൗനാനുവാദം നൽകുകയാണെന്ന് പള്ളി പരിസരത്ത് പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. പള്ളിയിൽ സംഘർഷാവസ്ഥ രൂക്ഷമായപ്പോൾ മെത്രാൻ നടത്തിയ സന്ദർശനത്തെയും പോസ്റ്ററുകളിൽ പരിഹസിക്കുന്നുണ്ട്. ഇടവകയുടെ അരക്ഷിതാവസ്ഥ പരിഹരിക്കാതെയുള്ള എന്ത് മെത്രാൻ സന്ദർശനം. ഇത് ഇടവക ജനങ്ങളോടുള്ള വെല്ലുവിളിയല്ലേ. നട്ടെല്ലുള്ളവർ പ്രതികരിക്കുക. എന്നാണ് ഒരു പോസ്റ്ററിലെ പ്രതികരണം. മലങ്കര മാർത്തോമാ സുറിയാനി സഭ കേവലം ഒരു സ്ത്രീയുടെ പിടിവാശിക്ക് മുന്നിൽ മുട്ടുമടക്കുന്ന ദയനീയമായ കാഴ്ച നാണമില്ലാത്ത നേതൃത്വം എന്ന് മറ്റൊരു പോസ്റ്ററിൽ പറയുന്നു.

എന്തായാലും ജറുസലോം മാർത്തോമ പള്ളി പരിസരം കലുഷിതമാണ്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പള്ളിക്കുള്ളിൽ വച്ച് പള്ളി വികാരിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം നടക്കുന്നത്. പള്ളിയിലെ അഴിമതി ആരോപണങ്ങളുടെ പേരിലാണ് താൻ അച്ചനെ കൊല്ലാൻ ശ്രമിച്ചതെന്നാണ് കേസിൽ പ്രതിയായ തോമസിന്റെ വാദം. പള്ളി വികാരിയെ അനുകൂലിച്ചും എതിർത്തും സഭാവിശ്വാസികൾ രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. സഭാനേതൃത്വം ഇടപെട്ടില്ലെങ്കിൽ ജറുസലേം മാർത്തോമാ പള്ളിയിലെ അന്തരീക്ഷം കൂടുതൽ വഷളാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP