Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർബുദത്തിന് കാരണമാവുന്ന ശർക്കരക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ബേക്കറികളിൽ പ്രതിസന്ധി; കുടുംബശ്രീ യൂനിറ്റുകളിലും പ്രതിസന്ധി; മായം കലർന്ന ശർക്കര വിൽപ്പനക്കെതിരെ കർശന നിലപാടുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നിരോധനം വന്നതോടെ കേരള വിപണിയിൽ തങ്ങളുടെ കുത്തക നിലനിർത്താൻ പുതിയ വഴികൾ തേടി തമിഴ്‌നാട്, കർണാടക ലോബികൾ

അർബുദത്തിന് കാരണമാവുന്ന ശർക്കരക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ബേക്കറികളിൽ പ്രതിസന്ധി; കുടുംബശ്രീ യൂനിറ്റുകളിലും പ്രതിസന്ധി; മായം കലർന്ന ശർക്കര വിൽപ്പനക്കെതിരെ കർശന നിലപാടുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നിരോധനം വന്നതോടെ കേരള വിപണിയിൽ തങ്ങളുടെ കുത്തക നിലനിർത്താൻ പുതിയ വഴികൾ തേടി തമിഴ്‌നാട്, കർണാടക ലോബികൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: അർബുദത്തിന് കാരണമാവുന്ന ശർക്കരക്ക് (വെല്ലം) കണ്ണൂർ ജില്ലയിൽ നിരോധനമേർപ്പെടുത്തിയതോടെ ബേക്കറികളിലും ഹോട്ടലുകളിലും കണ്ണൂർ തനിമയുള്ള പലഹാരങ്ങൾ വിസ്മൃതമാവുന്നു. മധുരത്തിന് വെല്ലം ചേർക്കുന് കലത്തപ്പം, കിണ്ണത്തപ്പം, ഉണ്ണിയപ്പം,നെയ്യപ്പം, അരിയുണ്ട എന്നിവയുടെ ഉത്പ്പാദംനം പൂർണ്ണമായും നിലച്ചു. കുടുംബശ്രീ യൂനിറ്റുകളും മറ്റ് വനിതാ സംരഭകരും വ്യാപകമായി നിർമ്മിച്ച് വിതരണം ചെയ്യുന്ന ശർക്കര ചേർത്ത വിഭവങ്ങളെല്ലാം കണി കാണാതായി.

ജില്ലയിലെ നൂറുക്കണക്കിന് സംരഭകരുടെ യൂനിറ്റുകൾ അടച്ചു പൂണ്ടേണ്ട അവസ്ഥയിലാണ്. വിവാഹത്തിനും അനുബന്ധ സൽക്കാരങ്ങൾക്കുമുള്ള സദ്യയിൽ നിന്നും വിവിധ തരത്തിലുള്ള പ്രഥമൻ ഇല്ലാതായിരിക്കുന്നു. ഹോട്ടലുകളിൽ ലഭിക്കുന്ന അരിയടക്ക് ശർക്കരക്ക് പകരം പഞ്ചസാര ചേർത്ത് പരീക്ഷണം നടത്തിയെങ്കിലും ആവശ്യക്കാർ ചുരുക്കമാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ചുരുക്കത്തിൽ ശർക്കര ചേർത്ത വിഭവങ്ങൾ ഇല്ലാതായതോടെ മധുരപ്രിയന്മാർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

തമിഴ്‌നാട്ടിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്ത ശർക്കരയിൽ 20 ശതമാനം കരിമ്പ് നീരും ബാക്കി പഞ്ചസാരയും മൈദയും സൂപ്പർ ഫോസ്ഫേറ്റുമാണെന്ന് കണ്ടെത്തിയിരുന്നു. 15,000 കിലോ ഗ്രാം ശർക്കരയാണ് ഇത്തരത്തിൽ റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, ഇരിട്ടി, തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മായം ചേർത്ത ശർക്കര പിടിച്ചെടുത്തിരുന്നു. ലാബ് പരിശോധനയിൽ മായം ചേർത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇരിട്ടിയിലെ ഒരു ക്ഷേത്രത്തിൽ പായസത്തിനായി വാങ്ങിയ ശർക്കരയിൽ നിറവ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് ഭാരവാഹികൾ പരാതിയുമായി ഭക്ഷ്യസുരക്ഷാ വരകുപ്പ് അധികൃതരെ സമീപിച്ചിരുന്നു.

അതേ തുടർന്നുള്ള അന്വേഷണത്തിലാണ് തമിഴ്‌നാട്, കർണ്ണാടകം ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന ശർക്കരയിൽ മാരകമായ റോഡമിൻ ബി എന്ന രാസവസ്തു ചേർത്തതായി കണ്ടെത്തിയത്. ശർക്കരക്ക് നിറം നൽകാനാണ് ഇത് ഉപയോഗിക്കുന്നത്. പെയിന്റിലും തുണികൾക്കും നിറം നൽകാൻ ഉപയോഗിക്കുന്ന റോഡമിൻ ബി ശരീരത്തിലെത്തിയാൽ നിരവധി കാൻസറുകൾ വരാനുള്ള സാധ്യതയുണ്ട്. അതു പോലെ തന്നെ സിന്തറ്റിക്ക് നിറങ്ങളും ശർക്കരയിൽ ചേർത്തതായി കണ്ടെത്തിയിട്ടുണ്ട്. ലഡു, ജിലേബി എന്നീ ബേക്കറി പലഹാരങ്ങളിൽ അനുവദനീയമായ അളവിൽ ചേർക്കുന്ന ഇവയും ശർക്കരയെ വിഷവസ്തുവാക്കുന്നു.

കണ്ണൂർ ജില്ലയിൽ ശർക്കര വിൽപ്പന നിരോധിച്ചതോടെ കേരള വിപണിയിൽ തങ്ങളുടെ കുത്തക നിലനിർത്താൻ തമിഴ്‌നാട്, കർണാടക ലോബികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ ഒഴിച്ചുള്ള ജില്ലകളിൽ ഇപ്പോഴും വിൽപ്പന നടക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ മായം ചേർത്ത ശർക്കര വിൽക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് തടസ്സപ്പെടുത്തിയിട്ടില്ല. ശർക്കര വിൽപ്പന നിലനിർത്താൻ വൻ തോതിലുള്ള ശർക്കര ലോബിയുടെ ഇടപെടലും നടന്നു വരുന്നുണ്ട്.

ഉപഭോക്താക്കൾ നല്ല നിറമുള്ള വെല്ലം തിരഞ്ഞെടുക്കുന്നതാണ് ഇത്തരം നിറങ്ങളിൽ വെല്ലം കേരളത്തിലെത്താൻ കാരണമാവുന്നത്. കറുത്ത വെല്ലത്തിൽ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല. കോയമ്പത്തൂരും പരിസരത്തും കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് വെല്ലം ഉത്പ്പാദിപ്പിക്കുന്നത്. മഹാഭൂരിപക്ഷത്തിനും ഭക്ഷ്യ വസ്തു ഉണ്ടാക്കാനുള്ള അനുമതിപോലുമില്ല. എന്നാൽ മലിനമായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉത്പ്പാദിപ്പിക്കുന്ന വെല്ലം അവിടെ മൊത്ത കച്ചവടക്കാർ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുകയാണ് പതിവ്. നേരത്തെ സിമന്റ് ചാക്കുകളിൽ പോലും കേരളത്തിൽ വെല്ലം എത്തിയിരുന്നു.

പരിശോധകരുടെ ശ്രദ്ധയിൽ ഇത് പെട്ടതോടെയാണ് അതിന് അറുതിയുണ്ടായത്. ഇത്തരം രാസവസ്തുക്കൾ ചേർത്ത ശർക്കര കുടൽ കാൻസറിനും കരൾ രോഗങ്ങൾക്കും കാരണമാകും. വെല്ലത്തിൽ മായം ചേർത്തതായി തെളിഞ്ഞാൽ രണ്ട് ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം. ആർക്കെങ്കിലും ജീവഹാനിയുണ്ടായാൽ ജീവപര്യന്തം തടവും ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP