Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങൾ മന്ദബുദ്ധികൾ ആയി ജനിക്കും; മദ്യപിക്കുന്നവന്റെ കുട്ടികൾ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേരായി മാറും; ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗരതിയും; വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ അയർലണ്ടിനും കാനഡയ്ക്കും പിന്നാലെ ഓസ്‌ട്രേലിയയിലും വൻപ്രതിഷേധം; ആളൊന്നിന് 400 ഡോളർ ചുമത്തിയ ധ്യാനപരിപാടി വെള്ളത്തിൽ: ധ്യാനഗുരു ഡൊമിനിക് വാളമനാലിന്റെ പര്യടനം റദ്ദാക്കി

'ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങൾ മന്ദബുദ്ധികൾ ആയി ജനിക്കും; മദ്യപിക്കുന്നവന്റെ കുട്ടികൾ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേരായി മാറും; ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗരതിയും; വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ അയർലണ്ടിനും കാനഡയ്ക്കും പിന്നാലെ ഓസ്‌ട്രേലിയയിലും വൻപ്രതിഷേധം; ആളൊന്നിന് 400 ഡോളർ ചുമത്തിയ ധ്യാനപരിപാടി വെള്ളത്തിൽ: ധ്യാനഗുരു ഡൊമിനിക് വാളമനാലിന്റെ പര്യടനം റദ്ദാക്കി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രാർത്ഥനയിലൂടെ ഓട്ടിസം മാറ്റാമെന്ന് അവകാശപ്പെടുകയും ഓട്ടിസം ബാധിച്ച കുട്ടികൾ മൃഗതുല്യരാണെന്നും വിശേഷിപ്പിച്ച കത്തോലിക്ക വൈദകൻ ഫാ.ഡൊമിനിക് വാളമനാലിന് വീണ്ടും തിരിച്ചടി. സ്വവർഗ്ഗ ലൈംഗികതയും നീലച്ചിത്രം കാണുന്നതും ഓട്ടിസം ബാധയ്ക്ക് കാരണമാകും എന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഫാദർ ഡൊമിനിക് വളമണാലിന്റെ ഓസ്ട്രേലിയൻ സന്ദർശനം റദ്ദാക്കി. ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ നേരത്തെ ധ്യാനപരമ്പര നിശ്ചയിച്ചിരുന്നു.

മാതാപിതാക്കളുടെ സ്വഭാവ ദൂഷ്യം കൊണ്ടാണ് കുട്ടികൾക്ക് ഓട്ടിസമുണ്ടാകുന്നതെന്ന് ഫാദർ വ്യാഖ്യാനിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ, അയർലൻഡിലെയും, കാനഡയിലെയും സമാനധ്യാനപരമ്പരകൾ റദ്ദാക്കിയിരുന്നു. അയർലൻഡിലെ രണ്ടുകൂട്ടികൾക്ക് ഓട്ടിസം ഭേദപ്പെടുത്തി കൊടുത്തുവെന്നാണ് ഫാദറിന്റെ അവകാശവാദം. ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ഐലൻഡിൽ അഞ്ചുദിവസത്തെ ധ്യാനത്തിനായുള്ള ടിക്കറ്റുകൾ വിറ്റുപോയിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന ധ്യാനത്തിൽ ആളൊന്നിന് 400 ഡോളറാണ് ചുമത്തിയത്. കാൻബറയിൽ മറ്റൊരും പരിപാടിയും ഫാദർ ഏറ്റിരുന്നു. എന്നാൽ, ഇന്നലെ യാത്ര തന്നെ റദ്ദാക്കി.

ഫാ.ഡൊമിനിക് വാളമനാലിന്റെ സന്ദർശനത്തിനെതിരെ ഓസ്‌ട്രേലിയയിൽ വൻപ്രചാരണമുണ്ടായി. ഓട്ടിസം ബാധിച്ച കൗമാരക്കാരന്റെ പിതാവായ മെൽബണിലെ കത്തോലിക്ക സമൂഹത്തിൽ പെട്ട സക്കറിയാസ് ആണ് ബിഷപ്പിനെതിരായ പ്രചാരണത്തിൽ മുന്നിൽ നിന്നത്. ധാരാളം പേർ തന്റെ മകനെ അച്ചന്റെ ധ്യാനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഓട്ടിസത്തെ കുറിച്ചുള്ള വൈദികന്റെ പരാമർശങ്ങൾ നിരാശപ്പെടുത്തി, കേരളത്തിൽ നിന്നുള്ള കത്തോലിക്ക വിശ്വാസികൾ പറയുന്നു. വിദ്യാഭ്യാസമുള്ള ആളുകൾ ഇതിന്റെ പിന്നാലെ പോകുന്നത് സങ്കടകരമാണ്. അത്ഭുതരോഗശാന്തി പ്രതീക്ഷിച്ച് ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതെന്നും അവരാണ്- വിമർശനങ്ങൾ ഇങ്ങനെ പോകുന്നു.

കഴിഞ്ഞ മാസം കാനഡയിൽ സമാന രീതിയിൽ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കാൽഗരി ബിഷപ്പ് ഫാ.വാളമനാലിന് പരിപാടിക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഓസ്‌ട്രേലിയയിലാകട്ടെ റാഷണലിസ്റ്റ് സൊസൈറ്റിയും, അമേസ് എന്ന ഓട്ടിസം ബാധിതർക്ക് വേണ്ടിയുള്ള കൂട്ടായ്മയും വാളമനാലിന്റെ വരവിനെതിരെ പ്രതിഷേധമുയർത്തി. വൈദികന്റെ നിരീക്ഷണങ്ങൾ തികച്ചും കുറ്റകരവും, വസ്തുതാവിരുദ്ധവുമാണെന്നാണ് അമേസ് മേധാവി ഫിയോണ ഷാർകി അഭിപ്രായപ്പെട്ടത്. ഫാ. വാളമനാലിന്റെ സന്ദർശനം റദ്ദാക്കിയത് നന്നായെന്നും അവർ പറഞ്ഞു. വാളമനാലിന്റെ നിരീക്ഷണങ്ങൾക്ക് കത്തോലിക സഭയുടെ നിലപാടുമായി ബന്ധമില്ലെന്ന് ഓസ്‌ട്രേലിയൻ സിറോ-മലബാർ സഭ ബിഷപ്പ് ബോസ്‌കോ പുതൂർ പറഞ്ഞു.

വിശ്വാസികളെ നിരന്തരം പഴിക്കുകയും ശപിക്കുകയും പേടിപ്പിക്കുകയും അശാസ്ത്രീയ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നാണ് ഫാ.വാളമനാലിനെതിരെയുള്ള ആക്ഷേപം. വൈദികനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിനും നടക്കുന്നു.

ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെയും ഓട്ടിസം ബാധിച്ച കുട്ടികളുടെയും മാതാപിതാക്കളെ നിരന്തരം അപമാനിക്കുകയും പേടിപ്പിക്കുകയുമാണ് ഇദ്ദേഹത്തിന്റെ ശൈലിയെന്ന് കടുത്ത വിമർശനമുണ്ട്. കുട്ടികൾക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകുന്നത് രക്ഷിതാക്കൾ നീലച്ചിത്രം കാണുന്നതുകൊണ്ടാണെന്നാണ് ഇദ്ദേഹത്തിന്റെ ഒരു കണ്ടുപിടുത്തം. മദ്യപിക്കുന്നവന്റെ കുട്ടികളും ഇതുപോലെ മന്ദബുദ്ധികളായി ഇഴഞ്ഞു നടക്കുമെന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇദ്ദേഹം പറയുന്നു. രക്ഷിതാക്കളുടെ സ്വയം ഭോഗവും സ്വവർഗരതിയുമാണ് ഇദ്ദേഹം ഓട്ടിസത്തിന് കാരണമായി പറയുന്നത്. പ്രണയിക്കുന്നവരോടുമുണ്ട് ഈ വൈദികന് കട്ട കലിപ്പ്. പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിലാണെന്നും കുറേ കഴിയുമ്പോൾ പെൺകുട്ടിക്ക് വേശ്യ എന്ന് പേരുകിട്ടുമെന്നൊക്കെയാണ് ഇദ്ദേഹം തട്ടിവിടുന്നത്. അനുസരിച്ചില്ലെങ്കിൽ നശിച്ചുപോകും, മുടിഞ്ഞുപോകും എന്നാണ് പ്രഭാഷണങ്ങളിൽ പലപ്പോഴും ഇദ്ദേഹം ശാപവാക്കുകൾ ഉന്നയിക്കുന്നത്. കപ്പൂച്ചിൻ സഭയിലെ ദൈവശാസ്ത്ര അദ്ധ്യാപകൻ കൂടിയായ ഫാ. ജിജോ കുര്യൻ അടക്കമുള്ള നിരവധി പേർ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മുൻപ് ഈ വിവാദവൈദികൻ അയർലണ്ടിൽ എത്തി ഓട്ടിസം ബാധിച്ച കുട്ടികളെ കണ്ടിരുന്നു. പ്രാർത്ഥന സഹായം എന്ന ഗിമ്മിക് കാട്ടിയതിന് ശേഷം കേരളത്തിൽ എത്തിയ ഈ വിവാദ വൈദികൻ പ്രസംഗിച്ചത് അയർലന്റിലെയും ബ്രിട്ടനിലെയും മലയാളി സമൂഹം സ്വവർഗ രതിക്കാരും സ്വയം ഭോഗികളും ആണ് എന്നും അതിനാലാണ് ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നത് എന്നുമായിരുന്നു. അതിനെ കേരളത്തിലെ മുഖ്യധാരാ ചാനലുകൾ അടക്കം വിമർശനവുമായി രംഗത്ത് വന്നിരുന്നു.

പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിൽ

പ്രണയിക്കുന്നവരെ വ്യഭിചാരികളെന്ന് ഈ പുരോഹിതൻ വിളിച്ചത് മുമ്പ് വൻ വിവാദമായിരുന്നു. 'പ്രേമിച്ചു നടക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ പറയാം. നിങ്ങൾ നാശത്തിന്റെ കുഴിയിലേക്കാണ് പോകുന്നത്. ഈ പ്രേമിക്കുന്ന ചെറുക്കനെ ഓർത്ത് ഇപ്പോൾ അഭിമാനമായിരിക്കും. ഇപ്പോൾ തെളപ്പുള്ള പ്രായമാ.... ഈ തെളപ്പ് കുറച്ചുകഴിയുമ്പോൾ പോകും. അപ്പോൾ നിന്റെ ജീവിതം തകർന്ന് തരിപ്പണമാകും. അപ്പോൾ നിങ്ങൾ ആർക്കും വേണ്ടാത്തവരാകും. ആരും നിന്നെ സ്നേഹിക്കാൻ കാണില്ല. നിനക്ക് വേശ്യ എന്ന് പേരുകിട്ടും. നിങ്ങളെ വ്യഭിചാരി എന്നു വിളിക്കും. അപ്പന്റെയും അമ്മയുടെയും സഭയുടെയും വൈദികരുടേയും എല്ലാവരുടേയും കണ്ണീരു കുടിപ്പിച്ച് നീ നേടിയെടുക്കുന്ന ജീവിതമുണ്ടല്ലോ അത് പൊട്ടിത്തകരും. കാരണം അത് കാമമാണ്, വൈകാരികമാണ്. അതിൽ ഒത്തിരി കുഞ്ഞുങ്ങൾ, യുവതികൾ ആ കെണിയിൽ വീണുപോകുന്നുണ്ട്. സൂക്ഷിക്കുക, അനർത്ഥങ്ങൾ നിങ്ങളുടെ മുന്നിലുണ്ട്. മാനസാന്തരപ്പെടാൻ ദൈവം തരുന്ന അവസരം ഓർത്ത് പ്രാർത്ഥിക്കുക.''.. എന്ന് തുടങ്ങി ശാപവചനങ്ങൾ നിറഞ്ഞ ഭയപ്പെടുത്തുന്ന പ്രഭാഷണമാണ് ഈ വൈദികൻ നടത്തുന്നത്.

പ്രേമിച്ച് വിവാഹം കഴിച്ചവരുടെ കുടുംബത്തിൽ മുഴുവൻ കഷ്ടപ്പാടും ബുദ്ധിമുട്ടും ആയിരിക്കുമെന്നും ഭർത്താവ് കുറച്ചുകഴിയുമ്പോൾ ഇട്ടേച്ചുപോകുമെന്നും കൂട്ടുകാർക്ക് പങ്കുവയ്ക്കാൻ നിന്നെ ഇട്ടുകൊടുക്കുമെന്നുമൊക്കെയാണ ഈ വൈദികൻ പറഞ്ഞുവയ്ക്കുന്നത്. പ്രണയിക്കുന്നവർക്ക് വികാരമാണെന്നും അതിനെ നിയന്ത്രിച്ചില്ലെങ്കിൽ ജീവിതം നശിച്ചുപോകുമെന്നും ബൈബിളിനെ കൂട്ടുപിടിച്ച് ഈ വൈദികൻ പറയുന്നു. വികാരം കൊണ്ട് ജ്വലിക്കുന്ന ഹൃദയം ആളിക്കത്തുന്ന തീപോലെയാണെന്നും പറയുന്നു. വൈദികന്റെ പരാമർശത്തിനെതിരെ വിമർശനം നിറഞ്ഞ നൂറുകണക്കിന് കമന്റുകളും നവമാധ്യമങ്ങളിൽ വരുന്നുണ്ട്.

ഇതേ വൈദികൻ മറ്റൊരു ധ്യാന പ്രസംഗത്തിൽ പറയുന്നു..'മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും. പണം ധാരാളം ഉള്ളവർക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ.'-

ഓട്ടിസം പ്രാർത്ഥനയിലൂടെ മാറ്റിയ കഥ ഇങ്ങനെയാണ്

ഡൊമിനിക് വാളാംനാളിന്റെ മറ്റൊരു വിവാദ പ്രസംഗം ഇങ്ങനെയാണ്. ഈ പ്രസംഗത്തിലാണ് അദ്ദേഹം ഓട്ടിസം പ്രാർത്ഥനയിലൂടെ മാറ്റിയ കഥ പറയുന്നത്.

'എന്റെ ജീവിതത്തിൽ ഞാൻ ഒത്തിരി തവണ ശുശ്രൂഷയ്ക്ക് പോകുന്ന സ്ഥലമാണ് അയർലന്റ്. അവിടെ വലിയൊരു മിറക്കിൾ കർത്താവ് ചെയ്തു. അവിടെ ചെന്നപ്പോൾ ഒത്തിരി കുടുംബങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഓട്ടിസം എന്ന രോഗമുണ്ട്. അപ്പോൾ അവിടെ വച്ച് ഒരാൾ പറഞ്ഞു അച്ചാ വീട്ടിലേക്ക് വരണമെന്ന്. എന്നാൽ ഞാൻ പറഞ്ഞു ഞങ്ങൾക്ക് വീട്ടിലേക്ക് പോകാൻ അനുവാദമില്ല പകരം ഡബ്ലിനിലെ പള്ളിയിലേക്ക് കൊണ്ടു പോരെ ഞാൻ പ്രാർത്ഥിച്ചോളാം.

ഒരു ദിവസം ശുശ്രൂഷ കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോവുകയാണ്..ഒരു ചെറിയോരു റോഡിലൂടെ വണ്ടിയോടിച്ച് പോവുകയാണ്. വണ്ടി വളരെ സ്ളോ ആയിട്ടാണ് പോയത്. 20 മൈൽ സ്പീഡ് പോലുമില്ല. അപ്പോൾ ഞാൻ ചോദിച്ചു നീയെന്താണ് ഇങ്ങനെ പോകുന്നത് സാധാരണ ഇങ്ങനെയല്ലല്ലോ. അപ്പോൾ ഒരു വീട് ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു. ആ വീട് കണ്ടോ അച്ചാ. ഒരു മലയാളി കുടുംബമാണ് അവിടെ താമസിക്കുന്നത്. ആ കുടുംബത്തിൽ മൂന്നു കുട്ടികൾക്ക് ഓട്ടിസമുണ്ട്. മൂത്തതിന് 13 വയസ് പ്രായമുണ്ട് രണ്ടാമത്തെ കുട്ടിക്ക് 12 അടുത്തത് 10 അങ്ങനെ ഏജിലുള്ള കുട്ടികളാണ്. മൂന്നു കുട്ടികളും ഹൈപ്പർ ആൻഡ് ഓട്ടിസ്റ്റിക്കാണ്.

അപ്പോൾ അവര് പറഞ്ഞു അച്ചന് ഞങ്ങളുടെ വീട്ടിൽ വരാൻ പറ്റിയില്ലെങ്കിൽ വൈകിട്ട് പോകുമ്പോൾ ഞങ്ങളുടെ വീടിന് മുന്നിലൂടെ കൊണ്ടു പോകണമെന്ന് പറഞ്ഞു. അപ്പോൾ ഞങ്ങൾ വീടിനകത്തിരുന്ന് പ്രാർത്ഥിച്ചോളാം എന്തൊരു വിശ്വാസം. ഇവരുടെ വിശ്വാസം കേട്ടാൽ തന്നെ തമ്പുരാൻ ഇടപെട്ടോളും. ഭയങ്കര ഫെയ്ത്ത്. ഇത് കേട്ടതോടെ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു. നീ കൊണ്ട പാർക്ക് ചെയ്യാൻ പറഞ്ഞ് ഞാൻ നേരെ ആ വീട്ടിലേക്ക് കയറിച്ചെന്നു. വീട്ടിൽ ചെന്ന് ബെല്ലടിച്ചപ്പോൾ കണ്ട വീട്ടിലെ അപ്പനും അമ്മയും കരഞ്ഞുകൊണ്ട് വീടിന്റെ മുന്നിൽ മുട്ടുകുത്തി നിൽക്കുകയാണ്.

അവർ വാതിൽ തുറന്ന് എന്നെ അകത്തോട്ട് കയറ്റി. വീട്ടിലെ സാധനങ്ങൾ എല്ലാം തന്നെ അവർ ഉയർത്തിയാണ് വെച്ചിരിക്കുന്നത് ടെലിവിഷനും മറ്റെല്ലാ സാധനങ്ങളും. ആറടി ഉയരത്തിലാണെല്ലാം. കുട്ടികൾ എല്ലാം നശിപ്പിക്കും ഒരുപാട് പ്ല്രോബ്ലമുണ്ടാക്കും. കുട്ടികളെ എല്ലാം ഒരു മുറിയിൽ ഇട്ടിരിക്കുകയാണ് ശരിക്കും ഒരു ജയിലാണ്. കമ്പിയഴിയൊക്കെ ഇട്ട് പൂട്ടിയിരിക്കുകയാണ്. ഞാൻ ചെന്നപ്പോൾ അത് തുറന്നു. കണ്ടപ്പോൾ സങ്കടം വരും. അപ്പോൾ എന്നോട് ദൈവം പറഞ്ഞു ഇതൊരു പൈശാചിക ശക്തിയാണ്. ബന്ധിക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ വീടിന്റെ നടുക്ക് നിന്ന് പറഞ്ഞു ഈ വീടിനെ ബാധിച്ചിരിക്കുന്ന ഓട്ടിസം ഹൈപ്പർ ആക്ടീവ് സ്പിരിറ്റിനെ ബന്ധിക്കുന്നു ബഹിഷ്‌കരിക്കുന്നു.

കർത്താവിന്റെ കുരിശിൻ ചുവട്ടിലേക്ക് മാറ്റിയിരിക്കുന്നു. ഈ നിമിഷം ബഹിഷ്‌കരിക്കണം. കുട്ടികളെ പിടിക്കാൻ പറഞ്ഞു. എന്നാലും അവർ വയലന്റായി. പിടിച്ചപ്പോൾ അവർ ഇളകി മറിയുകയാ. അപ്പോൾ തലയിൽ കുരിശ് വരച്ചു. ആരും ബോധംകെട്ട് വീഴുകയോ ഒന്നും സംഭവിച്ചില്ല. എന്നിട്ട് ഞാൻ പോകുകയാണെന്ന് പറഞ്ഞു. ഞാൻ പ്രാർത്ഥിച്ചോളാമെന്നും പറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് പോയി. വൈകാതെ തന്നെ എനിക്ക് അയർലന്റിൽ നിന്നും കോൾ വന്നു ബാബു എന്നൊരു സ്നേഹിതനാണ്. കോ-ഓർഡിനേറ്റ് ചെയ്യുന്ന ആളാണ്. അദ്ദേഹം പറഞ്ഞു..'അച്ചാ നമ്മൾ ഒരു വീട്ടിൽ പോയില്ലേ ആ വീട്ടിലെ മൂത്ത കൊച്ച് പരിപൂർണമായിട്ടും സൗഖ്യപ്പെട്ടിട്ടുണ്ട്. പിറ്റേ വർഷം അവർ അതേ സ്ഥലത്ത് തന്നെ വിളിച്ചു.

അവിടെ ചെന്നപ്പോൾ അവിടുത്തെ വികാരിയച്ചൻ പറഞ്ഞു ഒരു കുട്ടിക്ക് ആദ്യ കുർബാന കൊടുക്കണം. അതൊരു സ്പെഷ്യൽ കുട്ടിയാണ് അച്ചന് അത് കണ്ടാലെ മനസിലാകൂ. അപ്പോൾ ഞാൻ കുർബാനയ്ക്ക് കയറിയപാടെ ഈ കുട്ടിയെ കൊണ്ടു വരികയാണ്. ഈ കുഞ്ഞ് 100 ശതമാനം സൗഖ്യപ്പെട്ടു. ഈ കുഞ്ഞിന് ഞാൻ കുർബാന കൊടുത്തു. ഇപ്പോൾ ആ കൊച്ച് പഠിക്കുന്നത് നോർമ്മൽ സ്‌കൂളിലാണ്. ആ കൊച്ചിനെ മാത്രമല്ല അതിന് താഴെയുള്ള രണ്ട് പേരെയും കർത്താവ് തൊട്ടു. ശക്തമായ പ്രവർത്തനം. അവിടത്തേക്കുള്ള വചനത്തിന്റെ വാതിൽ തുറന്നു തന്നു.'- ഈ രീതിയിൽ അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുയാണ് ഈ വൈദികൻ എന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP