Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളേജിലെ എസ്എഫ്ഐക്കാരൻ; വികാരിയായ ശേഷം അയ്യപ്പ ഭക്തിഗാനം പുറത്തിറക്കി; കമ്മ്യൂണിസത്തിലെ സമത്വ ആശയത്തെ ബൈബിളിലും കണ്ടു; റവറന്റ് ഫാദർ എന്ന പ്രയോഗത്തേക്കാൾ ഇഷ്ടം സഖാവ് ഫാദർ എന്ന് വിളിക്കുന്നതും; വൈദികർക്ക് നേരേയുള്ള ലൈംഗികചൂഷണ വിവാദത്തിൽ ഇരയ്‌ക്കൊപ്പം നിന്നപ്പോൾ വിശ്വാസികളുടെ 'പൊങ്കാല'; സഭയിലെ അനീതിക്കെതിരെ പൊരുതുമെന്ന് പ്രഖ്യാപിച്ച് ഫാദർ മാത്യൂസ് വാഴക്കുന്നത്ത്; സഖാവ് അച്ചൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ

കോളേജിലെ എസ്എഫ്ഐക്കാരൻ; വികാരിയായ ശേഷം അയ്യപ്പ ഭക്തിഗാനം പുറത്തിറക്കി; കമ്മ്യൂണിസത്തിലെ സമത്വ ആശയത്തെ ബൈബിളിലും കണ്ടു; റവറന്റ് ഫാദർ എന്ന പ്രയോഗത്തേക്കാൾ ഇഷ്ടം സഖാവ് ഫാദർ എന്ന് വിളിക്കുന്നതും; വൈദികർക്ക് നേരേയുള്ള ലൈംഗികചൂഷണ വിവാദത്തിൽ ഇരയ്‌ക്കൊപ്പം നിന്നപ്പോൾ വിശ്വാസികളുടെ 'പൊങ്കാല'; സഭയിലെ അനീതിക്കെതിരെ പൊരുതുമെന്ന് പ്രഖ്യാപിച്ച് ഫാദർ മാത്യൂസ് വാഴക്കുന്നത്ത്; സഖാവ് അച്ചൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ക്രൈസ്തവ പുരോഹിതർക്ക് പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാമോ? പലർക്കും വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാൻ തയ്യാറാല്ല. പ്രത്യേകിച്ചു ഇടതുപക്ഷത്തോടാണ് പ്രേമമെങ്കിൽ. എന്നാൽ, പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ പുരോഹിതൻ ഇക്കാര്യത്തിൽ നിന്നെല്ലാം വ്യത്യസ്തനാണ്. താനൊരു സഖാവാണെന്ന് പരസ്യമായി അഭിപ്രായപ്പെടുന്ന ഫാദർ മാത്യൂസ് വാഴക്കുന്നത്ത് സോഷ്യൽ മീഡിയയുടെയും സഖാക്കളുടെയും പ്രിയങ്കരനായിരുന്നു. സൂപ്പർ പ്രസംഗം കൊണ്ട് ആളെ കൈയിലെടുക്കുന്ന അച്ചൻ തന്നെ റവറന്റ് ഫാദർ എന്ന് വിളിക്കുന്നതിനേക്കാൽ ഇഷ്ടം സഖാവ് ഫാദർ എന്ന വിളിക്കുന്നതാണെന്നും പറയുന്ന അച്ചന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇപ്പോൾ ഓർത്തഡോക്സ് സഭയിലെ വൈദികർക്ക് നേരേയുള്ള ലൈംഗികചൂഷണ വിവാദത്തിലും പരസ്യപ്രതികരണത്തിന് അച്ചൻ തയ്യാറായി. ഇതോടെ സോഷ്യൽ മീഡിയയിലെ താരമായ മുതിർന്ന വൈദികന് സൈബർ ആക്രമണം കൊണ്ട് ഇരിക്കപ്പൊറുതി മുട്ടുകയാണ്.

വാട്സ് ആപ്പ്, ഫേസ് ബുക്ക് എന്നിവ വഴി തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി സഭാ മാനേജിങ് കമ്മിറ്റിയംഗമായ ഫാ. മാത്യൂസ് വാഴക്കുന്നത്ത് ജില്ലാ പൊലീസ് മേധാവി ടി.നാരായണന് പരാതി നൽകി. ലൈംഗികചൂഷണ വിവാദത്തിൽ സഭാ നേതൃത്വത്തിന് യുവാവ് നൽകിയ പരാതിയും ഇരയുടെ സത്യപ്രസ്താവനയും ചോർന്നതിനെതിരേ ഇദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു. ഒരു വിശ്വാസി തന്റെ ആത്മീയപിതാവിന് നൽകിയ പരാതി തെരുവിൽ വലിച്ചെറിയപ്പെട്ടത് തെറ്റാണ്. പുരോഹിതർക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേ സഭ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇദ്ദേഹം കൈക്കൊണ്ട നിലപാട്. ഇതാണ് ചിലരെ ചൊടുപ്പിച്ചിത്. ഇതോടെയാണ് വേറിട്ട വഴിയിലൂടെ നീങ്ങുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ നേരിടാൻ സൈബർ ഗുണ്ടകളെത്തിയത്.

ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്തക്ക് ലഭിച്ച മറ്റൊരു പരാതി പിൻവലിക്കാൻ ബിഷപ്പ് ഇടപ്പെട്ടെന്നും ഫാ. വാഴക്കുന്നം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതി പുനഃപരിശോധിക്കാനും വൈദികനെ സസ്പെൻഡ് ചെയ്യാനും ഭദ്രാസന നേതൃത്വം തയ്യാറായത്. തന്നെ സഭാവിരുദ്ധനായി ചിത്രീകരിക്കാനാണ് പലരുടെയും ശ്രമം. ഇവരുടെ ലക്ഷ്യം വേറെയാണ്. സഭയ്ക്ക് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. സഭയുടെ പേര് ഉപയോഗിച്ച് ചിലർ തെറ്റ് കാട്ടുമ്പോൾ താനത് ചൂണ്ടിക്കാട്ടും. ഇനിയും ഈ നിലപാട് തുടരുമെന്നും ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു.

റാന്നി സെന്റ് മേരിസ് കോളജ് അദ്ധ്യാപകനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പല പ്രസംഗങ്ങളും സോഷ്യൽ മീഡിയ ചർച്ച ചെയ്തിട്ടുണ്ട്. തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് അച്ചൻ പിണറായി വിജയന്റെ നവകേരള യാത്രയിൽ നടത്തിയത്. മാർച്ച് പത്തനംതിട്ടയിൽ എത്തിയപ്പോൾ പുകസ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഫാ. മാത്യൂസ് നടത്തിയ പ്രസംഗം ഏറെ ചർത്തയായിരുന്നു. ഒരു മതത്തിലായിരിക്കുമ്പോൾതന്നെ മതേതരനായിരിക്കുവാൻ കഴിയണമെന്ന സന്ദേശവും മതങ്ങളല്ല പ്രശ്നം വർഗീയതയാണ് പ്രശ്നമെന്നും ഓർമിപ്പിച്ചതു പിണറായി വിജയാണെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തു പറഞ്ഞു. നിങ്ങളെന്നെ ഗുരുവെന്നു വിളിക്കരുത്, സ്നേഹിതൻ എന്നു വിളിക്കണമെന്ന്. സഖാവ് എന്ന വാക്കിന്റെ അർഥം സഖിത്വമുള്ളവൻ എന്നും മിത്രം എന്നും സ്നേഹിതൻ എന്നും ആണെങ്കിൽ ഞങ്ങൾ അച്ചന്മാരെ സ്നേഹിതൻ എന്നു വിളിക്കുമ്പോൾ നമ്മുടെ നാട്ടിൽ സാംസ്‌കാരികമായ ഒരു മാറ്റം സംഭവിക്കും. കാരണം, ഞങ്ങളും നിങ്ങളും തമ്മിലുള്ള അകലമില്ലാതെയാവുകയും ഏകഭാവത്തിൽ മാനുഷിക നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകും. കണ്ണൂരിലായിരുന്നു താൻ അഞ്ചുവർഷം. കണ്ണൂരിന്റെ സാംസ്‌കാരിക പരിസരം പരിചയപ്പെട്ടിട്ടുണ്ട്. ഓരോ ദേശത്തിനും പ്രത്യേകതകളുണ്ട്. പാറമേലാണ് സഭയെ പണിയുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്.

പിണറായിയിലെ പാറപ്പുറത്താണ് നമ്മുടെ നാട്ടിലെ അടിസ്ഥാന വർഗത്തിനുവേണ്ടിയുള്ള ആദ്യത്തെ യോഗം നടന്നത്. പാറപ്പുറമെന്നു പറഞ്ഞാൽ ഉറപ്പ്എന്നാണ് അർഥം. പിണർ എന്നു പറഞ്ഞാൽ മിന്നൽ എന്നു മാത്രമല്ല, ഉറപ്പുള്ളത് എന്ന അർഥം കൂടിയുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞകാലത്ത് ഒരൊറ്റ നേതാവിനെയാണ് തച്ചുതകർക്കാനുള്ള കാണുന്നത്. ഉറപ്പുള്ളതുകൊണ്ടാണ് ആ നേതാവിനെ തകർക്കാൻ ശ്രമം നടന്നത്. ഫാ. വടക്കനെന്ന പോലെ തന്നെ ഫാ. തെക്കൻ എന്നു വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇടതു പക്ഷത്താണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇങ്ങനെ വളരെ വ്യത്യസ്തമായ വഴിയിലൂടെ നടക്കുന്ന ഫാദറാണ് മാത്യൂസ് വാഴക്കുന്നത്ത്. ക്രൈസ്തവരെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ സിപിഎമ്മും അച്ചന്റെ പ്രസംഗം ഉപയോഗിച്ചിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ഇത്തരം പ്രസംഗങ്ങളിലൂടെ വോട്ട് നേടാൻ സിപിഎം ശ്രമിക്കുകയും ചെയ്തു. അങ്ങനെ സിപിഎം പക്ഷത്ത് നിൽക്കുന്ന അച്ചനെതിരെയാണ് ഇപ്പോൾ സൈബർ ആക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ പരാതി ഗൗരവത്തോടെ എടുക്കാനാണ് പൊലീസിന് ഉന്നതർ നൽകിയിരിക്കുന്ന നിർദ്ദേശം.

സാധാരണ ക്രൈസ്തവ കുടുംബങ്ങളിലുള്ള പോലെ കോൺഗ്രസ് അനുഭാവമുള്ള ഒരു കുടുംബത്തിലാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തും ജനിച്ചതെങ്കിലും കോളേജ് വിദ്യാഭ്യാസകാലംമുതൽ ഒരു എസ്എഫ്ഐ പ്രവർത്തകനായിരുന്നു. ആ സമയത്ത് എസ്എഫ്ഐ പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചിരുന്നു. പഴയ കാലത്തു ക്രൈസ്തവർക്ക് ഇപ്പോഴത്തെപ്പോലെയുള്ള സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തൊഴിലാളി പ്രസ്ഥാനങ്ങളോട് സമരസപ്പെടാൻ അന്ന് പറ്റിയിരുന്നില്ല എന്നുള്ളതാണ് കാര്യം. അതുകൊണ്ടാവണം അന്നത്തെ ആളുകൾ കോൺഗ്രസ് അനുഭാവികൾ ആയതെന്നുവേണം കരുതാൻ. പക്ഷെ ഏതെങ്കിലും ഒരു കാഴ്ചപ്പാടിനോട് ക്രിസ്റ്റ്യാനിറ്റി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ അത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനോടാണ് എന്നാണു ഫാ. മാത്യൂസ് വാഴക്കുന്നത്ത് വിശദീകരിച്ചിരുന്നത്. പിന്നെ ഞാൻ ഒരു വൈദികൻ മാത്രമല്ല മലയാള ഭാഷ അദ്ധ്യാപകൻ കൂടിയാണ്. ഇടതുപക്ഷം ഭരണത്തിലുള്ള സമയങ്ങളിലാണ് കലാ-സാംസ്‌കാരിക ചർച്ചകളും സംവാദങ്ങളും നടക്കാറുള്ളതെന്നും അച്ചൻ തുറന്നു പറഞ്ഞിട്ടുണ്ട്.

'33 വയസുള്ള ക്രിസ്തുവിന്റെ പ്രായത്തിൽ സ്വാതി തിരുനാൾ ഇവിടെ ഭരിച്ചപ്പോൾ ഭരണനൈപുണ്യവും ഒപ്പം തന്നെ ഒരു സംസ്‌കാരമുള്ള സമൂഹത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇത് രണ്ടും ഒപ്പം കൊണ്ടുപോകണമെങ്കിൽ ഇടതുപക്ഷം ഭരിച്ചാലേ നടക്കു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് പ്രതിബദ്ധതയുണ്ട്. അതിൽ വിശ്വസിക്കുന്നു. പക്ഷെ പള്ളിയിലോ വിശ്വാസികളോടോ രാഷ്ട്രീയം സംസാരിക്കാറില്ല. അതിന്റെ ആവശ്യമില്ല.-ഇതായിരുന്നു അച്ചന്റെ രാഷ്ട്രീയം. ചെറുപ്പം മുതൽ കവിതകളും, കഥകളും എഴുതുമായിരുന്നു അച്ചൻ. ഏഴു പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിടുണ്ട്. മുൻപ് എറണാകുളത്തു കേരള ഫിലിം അക്കാദമി എന്ന സ്ഥാപനത്തിൽ ഒരു വർഷം സിനിമ സംവിധാനം പഠിച്ചു. ദൂരദർശനു വേണ്ടി 2002 കാലഘട്ടത്തിൽ ടെലിഫിലിമുകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 180 ഓളം ക്രിസ്തിയ ഗാനങ്ങൾ എഴുതിടുണ്ട്. രണ്ടുവർഷം മുൻപ് ശബരിമല മണ്ഡല കാലത്ത് ശബരിഗിരിശൻ എന്ന അയ്യപ്പ ഭക്തിഗാന ആൽബം ഇറക്കിയിരുന്നു. പ്രണയആൽബത്തിന് വേണ്ടിയും ഗാനങ്ങൾ എഴുതി. ഇങ്ങനെ മതത്തിന് അപ്പുറത്തേക്കാണ് അച്ചന്റെ ഇടപെടലുകൾ.

സഖാവ് അച്ചൻ എന്ന് വിളിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്ന് സഖാവച്ചൻ തുറന്നു പറയുന്നുണ്ട് എങ്കിലും വിശ്വാസത്തിൽ രാഷ്ട്രീയം കലക്കി മലിനമാക്കാൻ കലാകാരൻ കൂടിയായ അച്ചന് ഇഷ്ടമല്ല. പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ഒപ്പം അദ്ധ്യാപക സംഘടനയുടെ ഭാരവാഹിയുമാണ് ഫാദർ മാത്യൂസ് വാഴകുന്നം. റാന്നി സെന്റ് തോമസ് കോളേജിലെ മലയാളം അദ്ധ്യാപകൻ ആയി കുട്ടികളെ പഠിപ്പിപ്പിക്കുന്നതിനോടൊപ്പം ക്ലാസിക്കൽ കലകളിലെ പുരാണേതര പ്രമേയങ്ങൾ എന്ന വിഷയത്തിൽ പി.എച്ച്.ഡിയും അച്ചൻ ചെയ്യുന്നു. ഭാര്യ സാറ മാത്യൂസ് സ്‌കൂൾ അദ്ധ്യാപികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP