Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോകൽ; ഭീകരർ കത്തിമുനയിൽ നിർത്തി വിലപേശലും; കൊലപ്പെടുത്തി കുരിശ്ശിൽ തറച്ചെന്ന വ്യാജ വാർത്തകൾ ബന്ധുക്കളുടെ നെഞ്ചിൽ തീകോരിയിട്ടു; ഒടുവിൽ രക്ഷകരായത് ഒമാനും; ഇനി ഫാദർ വത്തിക്കാൻ വഴി കേരളത്തിലേക്ക്; പീഡാനുഭവങ്ങൾ പിന്നിട്ട ഫാ. ടോം ഉഴുന്നാലിന്റെ മോചനം ഇങ്ങനെ

നാല് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോകൽ; ഭീകരർ കത്തിമുനയിൽ നിർത്തി വിലപേശലും; കൊലപ്പെടുത്തി കുരിശ്ശിൽ തറച്ചെന്ന വ്യാജ വാർത്തകൾ ബന്ധുക്കളുടെ നെഞ്ചിൽ തീകോരിയിട്ടു; ഒടുവിൽ രക്ഷകരായത് ഒമാനും; ഇനി ഫാദർ വത്തിക്കാൻ വഴി കേരളത്തിലേക്ക്; പീഡാനുഭവങ്ങൾ പിന്നിട്ട ഫാ. ടോം ഉഴുന്നാലിന്റെ മോചനം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രാർത്ഥനയും തോരാക്കണ്ണീരുമായി ഒരു കുടുംബവും നാടും കാത്തിരിക്കാൻ തുടങ്ങിയിട്ടു അഞ്ഞൂറ്റി അമ്പത്തിയേഴു ദിവസങ്ങളായി. ദരിദ്രർക്കും നീതിഷേധിക്കപ്പെടുന്നവർക്കുമായി പ്രവർത്തിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനം ചെവിക്കൊണ്ടു പുരോഹിതവൃത്തി സ്വീകരിച്ച്, ആരാജകത്വവും അക്രമവും നിറഞ്ഞുനിൽക്കുന്ന യെമനിലേക്കു സേവനത്തിനുപോയ ഫാ. ടോം ഉഴുന്നാലിൽ അവസാനം തന്റെ പീഡാനുഭവങ്ങൾ പിന്നിട്ടിരിക്കുന്നു. രാഷ്ട്രപതിയോടും, പ്രധാന മന്ത്രിയോടും, മാർപാപ്പയോടും, മുഴുവൻ ബിഷപ്പുമാരോടും, ക്രൈസ്തവ വിശ്വാസികളോടും തന്നെ രക്ഷിക്കണമെന്ന അപേക്ഷയും പ്രാർത്ഥനയും നിരന്തരമായി നടത്തിയതിന്റ അന്തിമ ഫലമാണ് ഭീകരരുടെ ബന്ധനത്തിൽ നിന്നും ഈ പുരോഹിതന്റെ മോചനം.

സലേഷ്യൻ സഭയുടെ ബാംഗ്ലൂർ പ്രൊവിൻസ് അംഗമായിരുന്ന ഫാ. ടോം അഞ്ചു വർഷം മുമ്പാണ് മിഷനറി സേവനത്തിനായി യെമനിലെത്തുന്നത്. അറബ് വസന്തത്തിന്റെ ചുവടുപിടിച്ച് യെമൻ പ്രസിഡന്റ് സലേയ്ക്കെതിരേ ജനം തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന കാലം. ക്രമസമാധാനം തകർന്നു സ്വൈര്യജീവിതം അസാധ്യമായ യമനിൽ അൽക്വയ്ദയും ഐസിസും അടക്കമുള്ള തീവ്രവാദ സംഘടനകൾ പിടിമുറുക്കിത്തുടങ്ങിയിരുന്നു. ആതുരസേവനത്തിലും വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറിമാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിൽ ഐസിസും അൽക്വയ്ദയും മുന്നിലായിരുന്നു.

തുറമുഖ നഗരമായ ഏദനായിരുന്നു ഫാ. ടോമിന്റെ പ്രവർത്തനമേഖല. അദ്ദേഹം വികാരിയായിരുന്ന പള്ളി കഴിഞ്ഞവർഷം സെപ്റ്റംബർ നാലിന് ഒരു സംഘം ഭീകരർ ആക്രമിച്ച് തീവച്ചു നശിപ്പിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിലേക്ക് താമസം മാറ്റി. മാർച്ച് നാലിനാണ് ഈ വയോധികസദനത്തിൽ നാലംഗ ഭീകരർ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ അടക്കം 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സമയം ആത്മീയ ശുശ്രൂഷകൾക്കായി ഇവിടെയുണ്ടായിരുന്ന ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദർ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശി മദർ സാലിയാണ് ആക്രമണവിവരം നാട്ടിൽ അറിയിച്ചത്. അക്രമികൾ എത്തുമ്പോൾ ചാപ്പലിൽ പ്രാർത്ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു. അജ്ഞാതമേഖലയിലേക്കു ഭീകരർ തൊട്ടിക്കൊണ്ടുപോയ വൈദികനെക്കുറിച്ച് വിവരം ഒന്നും ലഭിക്കാതായി.

പിന്നീട് പലപ്പോഴായി അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചു. ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ ഭീകരർ കുരിശിൽത്തറച്ചു കൊന്നുവെന്നതടക്കമായിരുന്നു വാർത്തകൾ. അച്ഛന്റെ കുടുംബത്തെയും നാടിനെയും ഒന്നിച്ച് ആശങ്കയിലാഴ്‌ത്തിയ ഈ വാർത്ത വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഫാ. ടോമിന്റെ മോചനത്തിനു വഴി തെളിഞ്ഞതായി മേയിലും വാർത്തയുണ്ടായി. അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചു വിവരം ലഭിച്ചെന്നും മോചനം ഉടനുണ്ടാകുമെന്നും ഒരു ജർമൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്.

വാർത്തയുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഉടൻ മോചിതനാകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ജൂലൈയിൽ ഫാ. ടോമിന്റെ ചിത്രം സോഷ്യൽ മീഡിയയിലെത്തി. അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ചിത്രം ഫാദറിന്റെ തന്നെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് കഴിഞ്ഞ പുറത്തുവന്നത്. താടിയും മുടിയും നീട്ടി അവശനായി കാണപ്പെട്ടു ഫാ. ടോം ഈ ചിത്രത്തിൽ. തുടർന്ന് കേരളത്തിൽനിന്നുള്ള എംപിമാർ അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ട നടപടികൾ എടുക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടു. ഇതിനുശേഷം അദ്ദേഹത്തിന്റേതായി എന്തെങ്കിലും വിവരം ലഭിക്കുന്നത് ഡിസംബർ 26ന്് പുറത്തുവന്ന വീഡിയോയിലൂടെയാണ്.

താൻ ക്ഷീണിതനും നിരാശനുമാണെന്ന് അദ്ദേഹം അന്നു വീഡിയോയിൽ പറഞ്ഞിരുന്നു. അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണം. താൻ ഇന്ത്യക്കാരനായതുകൊണ്ടാണോ മോചനം വൈകുന്നതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. യൂറോപ്യൻ ആയിരുന്നെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നു. ഫ്രാൻസിൽ നിന്നുള്ള പത്രപ്രവർത്തകയുടെ മോചനം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ആത്മാർത്ഥതയോടുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.

നിയമവാഴ്ച തകർന്ന രാജ്യവുമായി നയതന്ത്രബന്ധം പുലർത്താനാവാത്തതാണ് മോചനം അനിശ്ചിതമായി നീളാൻ ഇടയാക്കിയത്. യെമനിലെ നിലവിലുള്ള സർക്കാരുമായി ബന്ധങ്ങളില്ലാത്ത ഇത്തരം ഗ്രൂപ്പുകൾക്ക് പക്ഷേ മറ്റു രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാറുണ്ട്. ഒമാനുമായി ഇവർക്ക് ഉണ്ടായ സൗഹൃദമാണ് ഇപ്പോൾ പ്രയോജനം ചെയ്തിരിക്കുന്നത്.

നിയമവാഴ്ച തകർന്ന രാജ്യവുമായി നയതന്ത്രബന്ധം പുലർത്താനാവാത്തതാണ് മോചനം അനിശ്ചിതമായി നീളാൻ ഇടയാക്കിയത്. യെമനിലെ നിലവിലുള്ള സർക്കാരുമായി ബന്ധങ്ങളില്ലാത്ത ഇത്തരം ഗ്രൂപ്പുകൾക്ക് പക്ഷേ മറ്റു രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാറുണ്ട്. ഒമാനുമായി ഇവർക്ക് ഉണ്ടായ സൗഹൃദമാണ് ഇപ്പോൾ പ്രയോജനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വേള നേരിട്ട് ഒമാൻ ഭരണാധികാരികളുമായി സംസാരിച്ചിരുന്നു എന്ന വിവരവുമുണ്ട്. അബുദാബി ബിഷപ്പുമായി ബന്ധപ്പെട്ടാണ് കത്തോലിക്കാ സഭ മോചനശ്രമങ്ങൾ ഏകോപിച്ചത്. വത്തിക്കാനിൽ നിന്നുള്ള പ്രതിനിധി പലവട്ടം ഇതിനായി ഒമാൻ സന്ദർശിച്ചത്. വത്തിക്കാൻ പ്രതിനിധി തന്നെയാണ് അദ്ദേഹത്ത മസ്‌ക്കറ്റിൽ നിന്നും കൊണ്ടുപോയത്.

കോട്ടയം രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസ്ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. ടോം. അദ്ദേഹത്തെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന വാർത്തവന്ന നാൾമുതൽ ഉഴുന്നാലിൽ കുടുംബത്തിൽ പ്രാർത്ഥനകൾ നിലച്ചിട്ടില്ല. എല്ലാ ഞായറാഴ്ചയും ഉഴുന്നാലിൽ വീട്ടിലെ ഒരു കുടുംബത്തിൽ എല്ലാവരും ഒത്തുകൂടി ഫാ. ടോമിന്റെ മോചനത്തിനായി ജപമാല ചൊല്ലുന്നു. അതാതു പ്രദേശങ്ങളിലെ ഇടവക വികാരിമാരും പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തുന്നു. തറവാട്ടുവീട്ടിൽ ഫാ. ടോമിന്റെ സഹോദരങ്ങൾ എത്തിയാൽ അവിടെയായിരിക്കും ഞായറാഴ്ചകളിലെ പ്രാർത്ഥന. അല്ലാത്തപ്പോൾ ഉഴുന്നാലിൽ കുടുംബത്തിലെ മറ്റു വീടുകളിൽ മാറി മാറി പ്രാർത്ഥനകൾ നടക്കും. ഫാ. ടോം ഉഴുന്നാലിലിന്റെ പിതാവിന്റെ ഓർമദിനത്തിനും തറവാട്ടു വീട്ടിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്നിരുന്നു.

ഫാ.ടോം ഉഴുന്നാലിലിനെപ്പറ്റി ബന്ധുക്കൾക്കും വിവരങ്ങൾ ഒന്നുമില്ലായിരുന്നു. ടെലിവിഷനിൽ കണ്ട വിവരങ്ങൾ മാത്രമാണ് ബന്ധുക്കൾക്കും ഉണ്ടായിരുന്നത്.
അച്ചനെ ആരോ മർദിക്കുന്നതിന്റെയും അദ്ദേഹം കരയുന്നതിന്റെയും ചിത്രങ്ങൾ ടിവികളിലും ഇന്റർനെറ്റിലും പ്രചരിച്ചിരുന്നു. ഇവയെല്ലാം വ്യാജമല്ലെന്നും ബന്ധുക്കൾ സ്ഥിരീകരിക്കുന്നു. കടുത്ത സമ്മർദ്ദത്തിലും പീഡാനുഭവങ്ങളിലൂടെയും അദ്ദഹം കടന്നു പോയിരുന്നു എന്ന സൂചനയാണിത്. പാലക്കാട്ടുള്ള ഒരു ബന്ധുവിനു ടോം അച്ചന്റേത് എന്നു കരുതുന്ന ഒരു ഫോൺ വന്നിരുന്നു. ആ ഫോൺകോളിലും സഹായം അപേക്ഷിച്ചാണു സംസാരിച്ചു തുടങ്ങിയത്. ആദ്യവാചകം പറഞ്ഞു തീരുന്നതിനു മുൻപ് ഫോൺ കട്ടായി. മറ്റാരോ ബലമായി ഫോൺ കട്ട് ചെയ്തെന്നാണു സാഹചര്യത്തിൽനിന്നു വ്യക്തമായത്.

ഫാ. ടോമിന്റെ കുടുംബാംഗങ്ങൾ മുൻപ് ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കു പ്രത്യകമായി കത്തുകളും അയച്ചിരുന്നു. ഇതിനിടെ, ഫാ.ടോം ഉഴുന്നാലിന്റെ മോചനം ആവശ്യപ്പെട്ട് തൃശ്ശൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു.  ഫാ.ടോം ഉഴുന്നാലിൽ യെമനിലേയ്ക്ക് പോകുന്നതിന് മുൻപ് തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിലാണ് സേവനം അനുഷ്ഠിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP